മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ മാറണമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ നിര്‍ദേശം നല്കി. ഇന്നലെ അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടറുടെ കര്‍ശനനിര്‍ദേശം. ഇരുവിഭാഗങ്ങളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പള്ളിയില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.
സംഘര്‍ഷത്തില്‍ പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ഇന്ന് ചര്‍ച്ച നടത്തില്ലെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇരു വിഭാഗങ്ങളും തമ്മില്‍ രാത്രി രൂക്ഷമായ കല്ലേറ് നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സംഘര്‍ഷത്തിന് കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്റെ വീഴ്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്ബോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര് അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു