പെരിയ ഇരട്ടകൊലപാതകം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കേസിന്റെ അന്വേഷണം പീതാംബരനിലേക്കും സുഹൃത്തുക്കളിലേക്കും ഒതുക്കുന്നു എന്ന ആരോപണമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ നിലവില്‍ പോലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പീതാംബരനും ഒപ്പം എഴ് കൊലയാളികളുമാണ് കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
കോണ്‍ഗ്രസുകാരില്‍ നിന്ന് പിതാംബരന് മര്‍ദ്ദനമേറ്റതോടെയാണ് തുടക്കം. തുടര്‍ന്ന് സുഹൃത്ത് സജിയുമായി ചേര്‍ന്ന് ശരത്ലാലിനെ തിരിച്ചടിക്കാന്‍ തീരുമാനിക്കുന്നു. ശരത്ലാല് മാത്രമായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം. ശരത്തിനെ ചില ദിവസങ്ങളില്‍ നിരീക്ഷിച്ചു.
കൃത്യം നടത്തിയ ദിവസം കൃത്യം നടന്ന സ്ഥലത്തിന് സമീപത്തായി സംഘം ഒളിച്ചിരുന്നു. രക്ഷപെടാനായി മൂന്ന് വാഹനങ്ങള്‍ തയാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ ബൈക്കില്‍ കൃപേഷും ശരത്ലാലും ഒരുമിച്ചാണ് വന്നത്. അതോടെ രണ്ടുപേരെയും ഒരേ പോലെ ആക്രമിക്കുകയായിരുന്നു. ബൈക്ക് ചവിട്ടി വീഴ്ത്തി ഇരുവരെയും ആഞ്ഞ് വെട്ടി. തുരുതുരാ വെട്ടി മരണം ഉറപ്പാക്കി. പിന്നീട് ആയുധങ്ങള്‍ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു.
തുടര്‍ന്ന് സംഘത്തിലെ എട്ടു പേര് മൂന്ന് വാഹനങ്ങളിലായി രക്ഷപെട്ടു. സംഘം ആദ്യം പാര്‍ട്ടി കേന്ദ്രമായ വെളുത്തോളിയിലാണ് എത്തിയത്. അവിടെ നിന്ന് കീഴടങ്ങുന്നതിനെക്കുറിച്ചും മൊഴി നല്‍കുന്നതിനെക്കുറിച്ചും ഏകദേശ ധാരണയുണ്ടാക്കി.
ഇതാണ് പെരിയ കൊലപാതകത്തെക്കുറിച്ച് പോലീസിന് ലഭിച്ച മൊഴികള്‍ ചേര്‍ത്ത് വെച്ചാല്‍ ലഭിക്കുന്ന ചിത്രം.
എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമോ തയാറല്ല. മൂന്ന് തവണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് സര്‍ക്കാരില്‍ നിന്നുള്ള ഇടപെടല്‍ ഈ കേസില്‍ നടക്കുന്നത് കൊണ്ടാണെന്ന വാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.