പാലാ : അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിയ്ക്ക് വിട. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയില്‍ മൃതദേഹം സംസ്കരിച്ചു. ആയിരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെ എത്തിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം മൂന്ന് മാണിയോട് കൂടിയാണ് സംസ്കാര ശു?ശ്രൂ?ഷ?കള്‍ക്കായി പള്ളിയില്‍ എത്തിച്ചത്.
ഇന്നലെ രാവിലെ ആരംഭിച്ച വിലാപ യാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെത്തിയത്. വിലാപയാത്ര കടന്നു പോയ ഓരോ പോയിന്റിലും ആയിരങ്ങളാണ് തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ എത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 -ഓടെ മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് കേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്. 'ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല' എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.
ആയിരക്കണക്കിന് ആളുകള്‍ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നേതാക്കള്‍ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി. ഉച്ചവരെ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ആയിരക്കണക്കിന് നാട്ടുകാരാണ് ഒഴുകിയെത്തിയത്. രണ്ട് മണി മുതലാണ് പാലാ ബിഷപ്പിന്റെ നേതൃത്വത്തില്‍ സംസ്കാര ശ്രുശൂഷകള്‍ തുടങ്ങിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുത്തു.