ഗാന്ധിജിയുടെ ഘാതകരായ നാഥുറാം ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും 1949 നവംബര്‍ പതിനഞ്ചാം തിയതി പഞ്ചാബിലുള്ള അംബാല ജയിലില്‍ തൂക്കിക്കൊന്നു. ഗോഡ്സെയുടെ ഡയറിക്കുറിപ്പിലും കേസ്സ്വിസ്താരത്തിലും ഗാന്ധിജിയെ വധിക്കാനുള്ള കാരണങ്ങളും ചേതോവികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അയാളുടെ അനുജന് ഗോപാലഗോഡ്സെയും ഗാന്ധിവധത്തെ ന്യായികരിച്ച് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ചില ന്യായികരണങ്ങളും ഗോഡ്സെയുടെ പ്രഭാഷണത്തിന്റെ ചുരുക്കവുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. ഗാന്ധിയെ വധിച്ച നാഥുറാം കോടതിയില്‍ സ്വന്തം കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിരുന്നു. എന്നാല്‍ നാഥുറാമിന്റെ കുറ്റം ഏറ്റുപറച്ചില്‍ പുസ്തകരൂപേണ ആയപ്പോള്‍ ഇന്ത്യ സര്‍ക്കാര്‍ ആ പുസ്തകം നിരോധിച്ചു. പുസ്തകത്തിന്റെ നിരോധനം നീക്കാന്‍ ഗോപാലഗോഡ്സെ നീണ്ട അറുപതു കൊല്ലം കോടതികളില്‍ കേസുകള്‍ നടത്തി. അവസാനം നിരോധനം സുപ്രീം കോടതി നീക്കം ചെയ്യുകയുമുണ്ടായി. ഗാന്ധി വധക്കേസില്‍ നാഥുറാം കോടതിയില്‍ പറഞ്ഞ നിരവധി കാരണങ്ങളില്‍ ചിലത് താഴെ വിവരിച്ചിരിക്കുന്നു.
1. 1919ല്‍ ജ്വാലിയന്‍ബാഗ് സമ്മേളനത്തില്‍ വെടിവെപ്പു നടത്തിയ 'ജനറല്‍ ഡയറിനെ' വിസ്തരിക്കാന്‍ ഇന്ത്യയില്‍ ജനങ്ങള്‍ താല്പര്യമിട്ടിരുന്നു. എന്നാല്‍ അത്തരം ഒരു ആവശ്യം നടപ്പാക്കാന്‍ ഗാന്ധിജി സമ്മതിച്ചില്ല.
2.ഇന്ത്യ മുഴുവനായി ഭഗത്സിങ്ങിന്റെയും രാജഗുരുവിന്റെയും സുഖദേവിന്റെയും ജീവിതം രക്ഷിക്കാന്‍ ജനരോക്ഷം മുഴക്കിയിരുന്നു. ഗാന്ധി അവരുടെ ഡിമാന്റുകള്‍ നിരസിക്കുകയാണുണ്ടായത്. അവര്‍ സ്വാതന്ത്ര്യ സമരം തെറ്റായ വിധത്തില്‍ നയിച്ചുവെന്നും ഗാന്ധിജി കുറ്റപ്പെടുത്തി.
3.1946 മെയ് ആറാംതീയതി ഒരു പൊതുയോഗത്തില്‍ ഹിന്ദുക്കളോടായി ത്യാഗം അനുഷ്ഠിക്കാനും മുസ്ലിം ലീഗുമായി വഴക്കുണ്ടാക്കാതെ മൈത്രിയില്‍ പോവാനും ഉപദേശിച്ചു. ആയിരക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായ ഹിന്ദു മുസ്ലിം ലഹളയ്ക്ക് ശേഷം മുസ്ലിമുകളെ ന്യായികരിക്കുന്ന സ്വഭാവമായിരുന്നു ഗാന്ധിജി പുലര്‍ത്തിയിരുന്നത്.
4.ശിവജിയും മഹാറാണാ പ്രതാപും ഗുരു ഗോവിന്ദും ദേശീയ താല്‍പ്പര്യത്തിന് എതിര് നിന്നിരുന്നവരെന്നു ഗാന്ധിജി കൂടെ കൂടെ പറയുമായിരുന്നു.
5.കാശ്മീരിലെ ഭൂരിപക്ഷം ജനത മുസ്ലിമുകളായതുകൊണ്ട് ഹിന്ദു രാജാവായ ഹാരിസിങ്ങിനോട് സ്ഥാനത്യാഗം ചെയ്യാനും കാശിയില്‍ താമസിക്കാനും ആവശ്യപ്പെട്ടു. അതേ സമയം ഹിന്ദുഭൂരിപക്ഷം ഉണ്ടായിരുന്ന ഹൈദരാബാദിലെ നിസാമിനോട് (ഛാെമി അഹശ ഗവമി) പാക്കിസ്ഥാനില്‍ ലയിക്കാനും പറഞ്ഞു. എന്നാല്‍, ഗാന്ധിജിയുടെ അഭിപ്രായങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ ശ്രദ്ധിച്ചില്ല. പട്ടേലിന്റെ പട്ടാളം ഹൈദരാബാദില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ നെഹ്റു കുപിതനായി തീര്‍ന്നിരുന്നു. ഒടുവില്‍ നിസ്സാം ഇന്ത്യന്‍ പട്ടാളത്തിന് കീഴടങ്ങുകയായിരുന്നു.
6.1931ല്‍ ഇന്ത്യന്‍ പതാക ഡിസൈന്‍ ചെയ്തപ്പോള്‍ സഫേണ്‍ നിറത്തിനു മാത്രമേ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളൂ. ഗാന്ധി അത് മൂന്നു നിറത്തില്‍ വേണമെന്ന് വാശി പിടിച്ചു.
7.ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടുത്ത പ്രസിഡണ്ടായി ഭൂരിഭാഗം അംഗങ്ങളും നിര്‍ദ്ദേശിച്ചത് 'സുബാഷ് ചന്ദ്ര ബോസി'നെയായിരുന്നു. ഗാന്ധിജി ബോസിനോട് രാജി വെക്കാനും 'പട്ടെബായ് സീതാരാമയ്യ' യോട് പ്രസിഡണ്ടാകാനും ആവശ്യപ്പെട്ടു.
8.1947 ജൂണ്‍ പതിനഞ്ചാം തിയതി കോണ്‍ഗ്രസ്സ് ഇന്ത്യ വിഭജനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഗാന്ധി അവസാന നിമിഷത്തില്‍ ഇന്ത്യ വിഭജിക്കുന്നതിനെ ശരി വെച്ചു.
9. ഭൂരിഭാഗം പേരും ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി 'സര്‍ദാര്‍ വല്ലഭായി പട്ടേലെ'ന്നു നിര്‍ദ്ദേശിച്ചു. എങ്കിലും നെഹ്റുവിനെ മാത്രം പ്രധാനമന്ത്രിയാക്കാനാണ് ഗാന്ധി ആവശ്യപ്പെട്ടത്.
10. സോമനാഥ അമ്പലം പുതുക്കി പണിയാന്‍ നെഹ്റു മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയില്‍ പോലുമില്ലാത്ത ഗാന്ധിജിയുടെ നിര്‍ബന്ധം മൂലം ആ ഉദ്യമം വേണ്ടെന്നു വെച്ചു. അതെ സമയം 1948 ജനുവരി പതിമൂന്നാംതിയതി സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെ മുസ്ലിമുകളുടെ മോസ്ക് പുതുക്കിപ്പണിയാന്‍ വേണ്ടി ഗാന്ധിജി സത്യാഗ്രഹം ഇരുന്നു.
11.വിഭജനത്തിനുശേഷം താല്‍ക്കാലികമായി ചില മോസ്ക്കുകളില്‍ പാക്കിസ്ഥാനില്‍നിന്നു വന്ന ഹിന്ദുക്കള്‍ താമസമാരംഭിച്ചിരുന്നു. മുസ്ലിമുകള് അത് എതിര്‍ത്തപ്പോള്‍ ഗാന്ധിജി മോസ്ക്കില്‍ താമസിക്കുന്നവരോട് അവിടെനിന്നു ഇറങ്ങാനും തെരുവുകളില്‍ താമസിക്കാനും ആവശ്യപ്പെട്ടു. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധജനങ്ങളും പുറത്താക്കപ്പെട്ടവരിലുണ്ടായിരുന്നു.
12.1947 ഒക്ടോബറില്‍ കാശ്മീരിനെ പാക്കിസ്ഥാന് ആക്രമിച്ചു. ഗാന്ധിജി നിരാഹാര സത്യാഗ്രഹം ഇരിക്കുകയും പാക്കിസ്ഥാന് കൊടുക്കാനുണ്ടായിരുന്ന 55 കോടി രൂപ ഉടന്‍ കൊടുക്കാനും ആവശ്യപ്പെട്ടു. മുസ്ലിമുകളെ പ്രീതിപ്പെടുത്തുമ്പോള്‍ ഗാന്ധിജി ഹിന്ദുക്കളുടെ വൈകാരിക ഭാവങ്ങളെ ഗൗനിക്കുമായിരുന്നില്ല.
' എന്തുകൊണ്ട് ഗാന്ധിയെ ഞാന്‍ കൊന്നു; അതുകൊണ്ടെന്ത്'? ഗോഡ്സെയുടെ കോടതി മുമ്പാകെയുള്ള ഈ ചോദ്യവും പ്രഭാഷണവും വൈകാരികത നിറഞ്ഞതായിരുന്നു. മതാന്ധതമൂലം ഒരു മഹാത്മാവിന്റെ ജീവന് കവര്‍ന്നെടുത്തത് നിന്ദ്യവും ക്രൂരവുമായിരുന്നു. ചരിത്രത്തിന്റെ കറുത്ത താളുകളില്‍ കുറിക്കപ്പെട്ട കോടതി മുമ്പാകെയുള്ള ഗോഡ്സെയുടെ പ്രഭാഷണം ഹിന്ദുത്വ തത്ത്വങ്ങളില്‍ അധിഷ്ഠിതവും ഒരു വിപ്ലവക്കൊടുങ്കാറ്റ് വിതക്കുന്നതുമായിരുന്നു. പ്രസംഗസംക്ഷേപം താഴെ വിവരിക്കുന്നു!
"യുവര്‍ ഹോണര്‍: ഈശ്വര ഭക്തിയും ആദ്ധ്യാത്മികതയും നിറഞ്ഞിരുന്ന പുരാതനവും പാരമ്പര്യവുമേറിയ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തിലായിരുന്നു, ഞാന്‍ ജനിച്ചത്. മഹത്തായ ഹിന്ദു മതത്തെയും സംസ്കാരത്തെയും ഹൈന്ദവ ധര്മ്മങ്ങളേയും ആദരണീയതയോടെ ഞങ്ങളുടെ കുടുംബം കണ്ടിരുന്നു. ഭാരത സംസ്കാരത്തിലും വൈദികകാല ചരിത്രത്തിലും ഞാന്‍ അഭിമാനിച്ചിരുന്നു. ചങ്ങലകള്‍കൊണ്ടു ബന്ധിപ്പിക്കാത്ത! ഒരു സ്വതന്ത്ര ചിന്തകനായിരുന്നു ഞാന്‍. ബാല്യത്തില്‍, എന്റെ മാതാപിതാക്കളടങ്ങിയ കുടുംബം അന്ധവിശ്വാസങ്ങളില്‍ നിന്നു ഒരിക്കലും മുക്തമായിരുന്നില്ല. എങ്കിലും മതത്തിന്റെ തീവ്ര ചിന്തകളില്‍നിന്നും ആചാരങ്ങളില്‍നിന്നും രാഷ്ട്രീയ ഇസങ്ങളില്‍ നിന്നും അകന്നുനിന്നുകൊണ്ട് കാലത്തിനനുസരിച്ച് എന്റെ മനസിനെ പരിവര്‍ത്തനാത്മകമാക്കിക്കൊണ്ടിരുന്നു.
സാമൂഹിക പരിഷ്കരണ ചിന്തകളടങ്ങിയ മധുര മനോഹരമായ ഒരു യുവത്വം എന്നെ നയിച്ചിരുന്നു. ജാതിഭ്രഷ്ടിനെയും ജാതിക്കുള്ളിലെ തൊട്ടുകൂടാ നയങ്ങളെയും എതിര്‍ത്തു. ബ്രാഹ്മണ അനാചാരങ്ങള്‍ക്കെതിരെ പൊരുതി. ജന്മം കൊണ്ട് ജാതിയില്‍ താണവനെന്നുള്ള ചിന്താഗതികളെയും ചാതുര് വര്‍ണ്ണങ്ങളെയും എതിര്‍ത്തു. ആരും താണവനാകുന്നില്ലെന്നുള്ള വിശ്വാസത്തില്‍ അടിയുറച്ചു നിന്നു. സമൂഹത്തില്‍ താണവരെന്നു കരുതുന്ന സാധുക്കളായവര്‍ക്കു വേണ്ടി എന്നാല്‍ കഴിയുന്നവിധം സഹായിച്ചുകൊണ്ടിരുന്നു. ജാതി വ്യവസ്ഥ ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥിതിക്കുവേണ്ടി പോരാടി. ഹൈന്ദവാദര്‍ശങ്ങള്‍ മനസ്സില്‍ താലോലിച്ചുകൊണ്ട് ആര്.എസ്.എസില്‍ ചേര്‍ന്നു. ഹൈന്ദവരായ ഓരോരുത്തരും ദൈവത്തിന്റെ മക്കളെന്നും അവര്‍ക്കു സമൂഹത്തില്‍ തുല്യമായ നീതി വേണമെന്നും വാദിച്ചു. അതിനായി പ്രവര്‍ത്തിച്ചു. ജാതിയില്‍ കൂടിയവരെന്നു കരുതാതെ ചെയ്യുന്ന തൊഴിലിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിരുന്നു. പ്രത്യേകമായ മതവ്യവസ്ഥിതിയില്‍ ഉന്നതനായി ജനിച്ചതുകൊണ്ടോ ബ്രാഹ്മണനായി ജനിച്ചതു കൊണ്ടോ അവന് ഉല്‍കൃഷ്ടനാവുന്നില്ല.
തീണ്ടലിനും തൊടീലിനും ജാതി വ്യവസ്ഥകള്‍ക്കുമെതിരെ ഞാനെന്നും പോരാടിയിരുന്നു. ചാതുര് വര്‍ണ്ണത്തില്‍ ചവുട്ടിമെതിച്ചിരുന്ന താണ ജാതിക്കാരായ 'ഭംഗികളും' 'ചമ്മാറുകളും' ഉള്‍ക്കൊണ്ടിരുന്ന സാമൂഹിക സദ്യകളില്‍ പങ്കെടുത്തിരുന്നു. അധഃകൃതരും ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമൊപ്പം ഞാനും അത്താഴം കഴിച്ചിരുന്നു. ജാതി ധര്‍മ്മത്തിലുണ്ടായിരുന്ന എല്ലാ നിയമങ്ങളും ഞങ്ങള്‍ ലംഘിച്ചിരുന്നു. സമൂഹത്തില്‍ താണവരും ബ്രാഹ്മണരും അണിനിരന്നിരുന്ന ഒരേ സദസില്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ചാണക്യനും ദാദാഭായ് നവറോജിയും വിവികാനന്ദനും ഗോഖലയും തിലകനും എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുമായിരുന്നു. പൗരാണിക ഭാരതത്തിന്റെ ചരിത്രവും ആധുനിക ചരിത്രവും വായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും അമേരിക്കയുടെയും റഷ്യയുടെയും സാമൂഹിക രാഷ്ട്രീയ ചിന്തകളടങ്ങിയ ചരിത്ര കൃതികള്‍ വായിക്കാനും താല്പര്യപ്പെട്ടിരുന്നു. മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ് അടിസ്ഥാന തത്ത്വങ്ങളും സിദ്ധാന്തങ്ങളും എന്നെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇതിലും ഉപരിയായി ഗാന്ധിജിയും വീര സവര്‍ക്കരും എഴുതിയിരുന്ന പുസ്തകങ്ങളും ലേഖനങ്ങളും പ്രസംഗങ്ങളും എന്നില്‍ ആവേശമുണര്‍ത്തിയിരുന്നു. മഹാന്മാരായ ഈ രണ്ടുപേരുടെയും ചിന്തകള്‍ മനസില്‍ പുത്തനായ ഉണര്‍വും ചിന്തകളും സൃഷ്ടിച്ചു.
ഭാരതീയ ജനതയുടെ സ്വാതന്ത്ര്യത്തിനായും നവോത്ഥാനത്തിനായും ഞാനും സ്വാതന്ത്ര്യ ദാഹികളോടൊപ്പം പോരാടുന്നുണ്ടായിരുന്നു. എന്നെ ഞാനാക്കിയ എന്റെ ആത്മീയ ചിന്തകര്‍ ഗാന്ധിജിയും സവര്‍ക്കരുമായിരുന്നു. എന്റെ ചിന്തകളും അറിവും വായനയും ധര്‍മ്മത്തിലധിഷ്ഠിതമായ ഒരു ഭാരതത്തെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു. ഒരേ സമയം സ്വരാജ്യ സ്നേഹിയും ലോക പൗരനാകാനും ആഗ്രഹിച്ചു. ലോകത്തിന്റെ അഞ്ചിലൊന്ന് ജനസംഖ്യ ഉള്‍പ്പെടുന്ന മുന്നൂറു മില്യണ്‍ ഹിന്ദുക്കളുടെ സ്വാതന്ത്ര്യവും ക്ഷേമവും കൈവരിക്കാനും അവരോടൊപ്പം അഭിമാനത്തോടെ സുരക്ഷിതമായി ജീവിക്കാനും ആഗ്രഹങ്ങളുണ്ടായിരുന്നു. ദൃഢമായ എന്നിലെ വിശ്വാസം സ്വാഭാവികമായും ഒരു ഹൈന്ദവത്വ നവീകരണ ചിന്തകനാക്കി. ഞാന്‍ അതിന്റെ സംഘാടകനുമായിരുന്നു. ദേശീയ സ്വാതന്ത്ര്യവും ഹിന്ദുസ്ഥാനും സംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തു. എന്റെ മാതൃരാജ്യം മാനുഷ്യക മൂല്യങ്ങള്‍ക്കു വിലകല്പിക്കുമെന്നും സത്യവും നീതിയും കൈക്കൊണ്ട ഒരു സമൂഹമായി രൂപാന്തരപ്പെടുമെന്നും ധരിച്ചു.
1920ല്‍ ലോകമാന്യ തിലകന്റെ മരണശേഷം കോണ്‍ഗ്രസില്‍ ഗാന്ധിജിയുടെ സ്വാധീനം വര്‍ദ്ധിച്ചിരുന്നു. അത് ഏകാധിപത്യ ചിന്തകളോടെയുള്ള അമിത സ്വാധീനമായി രൂപാന്തരപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകോടികളെ ആവേശം കൊള്ളിച്ചിരുന്നു. രാജ്യത്തിന്റെ മുമ്പില്‍ ഗാന്ധിയന്‍ സത്യവും അഹിംസാ സിദ്ധാന്തങ്ങളും കേവലം പൊങ്ങച്ചം കാട്ടുന്ന ആഢംബര പ്രകടനങ്ങളായിരുന്നു. വിവരമുള്ളവര്‍ക്കോ ജ്ഞാനികള്‍ക്കോ അത്തരം ആദര്‍ശ സൂക്തങ്ങളെ പിന്തുടരാന് സാധിക്കില്ലായിരുന്നു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ യാതൊരു സത്യവും ധര്‍മ്മവും നീതിയും പുതുമയും സ്വാഭാവികതയുമില്ലായിരുന്നു. ഗാന്ധിജിയുടെ തത്ത്വ ദര്‍ശനങ്ങള്‍ മനുഷ്യരുടെ ദൈനംദിന ചിന്തകള്‍ക്ക് അനുയോജ്യമായിരുന്നില്ല.
ജന്മം തന്ന നമ്മുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാം ബഹുമാനിക്കണം. എന്നാല്‍ ധര്‍മ്മത്തിനെതിരെ അവര്‍ തിരിയുന്നുവെങ്കില്‍ നിര്‍ദ്ദയം എതിര്‍ക്കുകയും വേണം. ധര്‍മ്മം നിലനിര്‍ത്താന്‍ നമ്മുടെ കരുത്ത് പ്രയോഗിക്കാനാണ് ഗീത പഠിപ്പിക്കുന്നത്. ശത്രു നമ്മെ ആക്രമിക്കുമ്പോള്‍ എതിര്ക്കാതിരിക്കുന്നതും നീതിയല്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എതിരിടാന്‍ അഹിംസാസിദ്ധാന്തം പ്രായോഗികമല്ല. ശത്രുവിനെ എതിര്‍ക്കുന്നത് എന്റെ മതത്തിന്റെ ധര്‍മ്മമായി ഞാന്‍ കാണുന്നു. ശത്രുവിന്റെ ശക്തിയേക്കാള്‍ നമ്മുടെ ശക്തിയായിരിക്കണം ബലം. രാമായണത്തിലെ രാമന് രാവണനെ കൊന്നു. കൃഷ്ണന് ദുഷ്ടനായ അമ്മാവന് കംസനെയും കൊന്നു. അര്ജുനന് സ്വന്തം ബന്ധുജങ്ങളോടും സുഹൃത്തുക്കളോടും യുദ്ധം ചെയ്തു. സ്വന്തം അമ്മാവനായ ഭീഷ്മരെ വധിച്ചു. കാരണം അവരെല്ലാം ശത്രു പക്ഷമായിരുന്നു.
ചരിത്രത്തില്‍ ഛത്രപതി ശിവാജിയുടെ കഥ നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ മുസ്ലിം ഭരണ ഭീകരതയ്ക്ക് അദ്ദേഹത്തിന് ശമനമുണ്ടാക്കാന്‍ സാധിച്ചു. ശിവജിയെ സംബന്ധിച്ച് സ്വയം ശക്തി പ്രാപിച്ച് അക്രമകാരിയായ 'അഫസല്‍ ഖാനെ' വധിക്കേണ്ടത് ആവശ്യമായിരുന്നു. പരാജയപ്പെട്ടിരുന്നെങ്കില്‍ ശിവജിയുടെ ജീവിതം നഷ്ടപ്പെടുമായിരുന്നു. നാടുമുഴുവന്‍ ചുട്ടുകരിച്ചു ചാമ്പലാക്കുമായിരുന്നു. വിധവകളുടെ തോരാത്ത കണ്ണുനീര് നാടിന്റെ ശാപമാകുമായിരുന്നു. രാജ്യം നീതിരഹിതമായ അധര്‍മ്മ മാര്‍ഗം സ്വീകരിക്കുമായിരുന്നു.
മുപ്പത്തിരണ്ടു വര്‍ഷങ്ങളോളം മുസ്ലിമുകള്‍ക്കായുള്ള ഗാന്ധിജിയുടെ സത്യാഗ്രഹങ്ങളും അദ്ദേഹത്തിന്റെ ജീവിതവും അവസാനിപ്പിക്കേണ്ടത് എന്റെ കടമയായി തീര്‍ന്നു. സൗത്ത് ആഫ്രിക്കയില്‍ അദ്ദേഹം നല്ല കാര്യങ്ങള്‍ പലതും ചെയ്തു. ഞാന്‍ അതെല്ലാം അഭിനന്ദിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പൊരുതി. എന്നാല്‍ അദ്ദേഹം വ്യത്യസ്ത മനസ്ഥിതിയും ഏകാധിപതിയുടെ ചിന്തകളുമായി ഇന്ത്യയില്‍ മടങ്ങി വന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും എല്ലാത്തിനും അന്തിമ തീരുമാനം അദ്ദേഹം മാത്രം. ഗാന്ധിജിയുടെ നേതൃത്വം രാജ്യത്തിനു ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ തെറ്റാവരവും അംഗീകരിക്കണമായിരുന്നു. സമ്മതിച്ചില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നകന്ന് സ്വയം സംഘടനയ്ക്കെതിരായും പ്രവൃത്തിക്കുമായിരുന്നു. ഒന്നുകില്‍ കോണ്‍ഗ്രസ്സ് അദ്ദേഹത്തിന്റെ തീരുമാനത്തിനു മുമ്പില്‍ കീഴടങ്ങണം. എല്ലാ ഭ്രാന്തന് തീരുമാനങ്ങളും അസാധ്യമായ കാര്യങ്ങളും അംഗീകരിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ ഒഴിച്ച് നിര്‍ത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ക്ക് തയ്യാറാകുകയും കോണ്‍ഗ്രസിനെ തകര്‍ക്കുകയും ചെയ്യണമായിരുന്നു.
എല്ലാവരെയും വിധിക്കാനുള്ള ജഡ്ജി ഗാന്ധി മാത്രം. നിയമ ലംഘനം നടത്തുന്നതിന്റെ പ്രധാന സൂത്രധാരകന്‍ അദ്ദേഹം മാത്രമായിരുന്നു. ആര്‍ക്കും അതിന്റെ ടെക്ക്നിക്ക് എന്തെന്ന് അറിയില്ലായിരുന്നു. ഒരു സമരം തുടങ്ങിയാല്‍ അത് എന്ന് തുടങ്ങണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിനു മാത്രമറിയാമായിരുന്നു.
ഗാന്ധിയുടെ സമരപരിപാടികള്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ആവാം! പാര്‍ട്ടിക്കുള്ളില്‍, ഇന്ത്യയിലെ ജനങ്ങളുടെയിടയില്‍ അന്തഛിന്ദ്രകള്‍ നിഴലാടാം. എന്തുതന്നെ സംഭവിച്ചാലും മഹാത്മാവിന്റെ തെറ്റാവരത്തിനു യാതൊരു വ്യത്യാസവും വരില്ലായിരുന്നു. സത്യാഗ്രഹം പരാജയപ്പെടില്ലെന്നുള്ള ധാരണ അദ്ദേഹത്തിലെ അപ്രമാദിത്വമെന്ന വിശ്വാസമായിരുന്നു. ഗാന്ധിയൊഴിച്ച് സത്യാഗ്രഹമെന്തെന്ന് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ഗാന്ധി സ്വയം ജഡ്ജിയും ജൂറിയും ആയി ഒരേ സമയത്ത് പ്രവര്‍ത്തിച്ചു. ഇത്തരം സുബോധമില്ലാത്ത മര്‍ക്കടമുഷ്ടികളില്‍ക്കൂടി ഗാന്ധിജി സന്യാസം സ്വീകരിച്ചു. കപടതയെന്ന മൂടുപടം അണിഞ്ഞുകൊണ്ടുള്ള അഹങ്കാരം നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ അതിഘോരവും രാജ്യത്തിനു ഭീക്ഷണിയും സഹിക്കാന്‍ സാധിക്കാത്തതുമായിരുന്നു.
ഗാന്ധിയുടെ നയങ്ങള്‍ അവിവേകവും അയുക്തങ്ങളെന്നും നിരവധിയാളുകള്‍ ചിന്തിച്ചു. ഗാന്ധിയെ ധിക്കരിച്ചാല്‍ അവര്‍ക്ക് ഒന്നുകില്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോവണമായിരുന്നു, അല്ലെങ്കില്‍ ഗാന്ധിജിയുടെ ചിന്തകള്‍ക്കനുകൂലമായി തങ്ങളുടെ ബുദ്ധി ഗാന്ധിയുടെ കാല്പ്പാദത്തിങ്കല്, അര്‍പ്പിക്കണമായിരുന്നു. അത്തരം നിരുത്തരവാദ പ്രവര്‍ത്തനങ്ങളില്‍ക്കൂടി വിഡ്ഡിത്തരങ്ങള്‍ക്കു പുറമെ വിഡ്ഢിത്തരങ്ങളും പരാജയങ്ങള്‍ക്കു പിന്നാലെ പരാജയങ്ങളും ഏറ്റു വാങ്ങിക്കൊണ്ടിരുന്നു.
ദേശീയ ഭാഷ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അദ്ദേഹത്തിന്റെ മുസ്ലിമുകളോടുള്ള നയങ്ങള്‍ വ്യക്തമായിരുന്നു. ഹിന്ദി ദേശീയ ഭാഷയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മുസ്ലിമുകള്ക്ക് ഹിന്ദി ഭാഷ സ്വീകാര്യമല്ലെന്ന് അദ്ദേഹത്തിന് മനസിലായി. അതിനു പകരം 'ഹിന്ദുസ്ഥാനി' എന്ന ഭാഷ നിര്‍ദേശിച്ചു. 'ഹിന്ദുസ്ഥാനി' എന്നൊരു ഭാഷ ഇല്ലെന്ന് എല്ലാവര്ക്കും അറിവുണ്ടായിരുന്ന ഒരു വസ്തുതയായിരുന്നു. ഗ്രാമറോ, വൊക്കാബുലറിയോ ഇല്ലാത്ത വെറും സംസാര ഭാഷയായിരുന്നു. ഭാഷയെന്നതിനു പകരം കേവലം ഒരു നാടോടി ഭാഷയെന്നു പറയാമായിരുന്നു. ഹിന്ദിയും ഉര്‍ദുവും കൂടിയ ഒരു സങ്കര ഭാഷയായിരുന്നു ഹിന്ദുസ്ഥാനി. എന്നാല്‍ മുസ്ലിമുകളെ സന്തോഷിപ്പിക്കാന്‍ 'ഹിന്ദുസ്ഥാനി' മാത്രം ദേശീയ ഭാഷയാക്കണമെന്നും ശഠിച്ചു. അന്ധമായ അനുയായികള്‍ അത് അനുകൂലിക്കുകയും ചെയ്തു. അങ്ങനെ ഹിന്ദിയെ ഒരു സങ്കര ഭാഷയാക്കി. മുസ്ലിമുകള്‍ക്കു വേണ്ടി ഹിന്ദി ഭാഷയുടെ പരിശുദ്ധിയേയും നശിപ്പിച്ചു. ഈ പരീക്ഷണങ്ങള്‍ എല്ലാം ഹിന്ദുക്കളുടെ വികാരങ്ങളെ മാനിക്കാതെയുള്ള തീരുമാനങ്ങളായിരുന്നു. അവരുടെ ചിന്തകളെ പുഛിച്ചു തള്ളിക്കൊണ്ടിരുന്നു.
1946 മുതല്‍ മുസ്ലിം വിപ്ലവകാരികള്‍ ഹിന്ദുക്കളെ വധിക്കാന്‍ ആരംഭിച്ചു. വൈസ്രോയി 'ലോര്‍ഡ് വേവല്‍' സംഭവങ്ങളില്‍ വ്യാകുലനായിരുന്നെങ്കിലും കുറ്റവാളികളായ മുസ്ലിമുകളുടെ പേരില്‍ യാതൊരു നടപടികളും എടുത്തില്ല. ഹിന്ദുക്കളും പകരം വീട്ടിക്കൊണ്ടിരുന്നു. ഹിന്ദു രക്തം കറാച്ചി മുതല്‍ ബംഗാള്‍ വരെ പ്രവഹിച്ചുകൊണ്ടിരുന്നു. സ്ഥിതിഗതികള്‍ വഷളായപ്പോള്‍ ലോര്‍ഡ് വേവല്‍ രാജി വെക്കുകയും 'ലോര്‍ഡ് മൗണ്ട് ബാറ്റണ്‍' ചുമതലയെടുക്കുകയും ചെയ്തു. ദേശീയതയും സോഷ്യലിസവും കോണ്‍ഗ്രസ്സ് പ്രസംഗിക്കുന്നുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസും രഹസ്യമായി ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും വിഭജിക്കാന്‍ പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം ജിന്നയ്ക്ക് കീഴടങ്ങി. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യ വിഭജിക്കുകയും അഖണ്ഡ ഭാരതത്തിന്റെ മൂന്നിലൊന്നു ഭാഗം ഒരു വിദേശരാജ്യമാവുകയും ചെയ്തു.
'ലോര്‍ഡ് മൗണ്ട് ബാറ്റ'ണെ മഹാനായ വൈസ്രോയി എന്നും ഗവര്‍ണ്ണര്‍ ജനറല്‍ എന്നും കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കാറുണ്ട്. 1948 ജൂണ്‍ മുപ്പതാം തിയതിയായിരുന്നു അധികാരം കൈമാറാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനു മുമ്പുതന്നെ 'മൗണ്ട് ബാറ്റണ്‍ പ്രഭു' നമുക്കു തന്ന സമ്മാനം വിഭജിച്ച ഒരു ഇന്ത്യയെയായിരുന്നു. മുപ്പതു വര്‍ഷത്തെ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിനുശേഷം അദ്ദേഹം നേടിയ നേട്ടം സമാധാനപരമായ ഈ അധികാര കൈമാറ്റം തന്നെയായിരുന്നു. രാജ്യം പങ്കിട്ടുകൊണ്ടുള്ള ഈ വിഭജനത്തെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി സ്വാതന്ത്ര്യമെന്നു വിളിക്കുന്നത്. രക്തരഹിതമായ വിപ്ലവത്തില്‍ക്കൂടി സമാധാനത്തിലധിഷ്ഠിതമായ സ്വാന്തന്ത്ര്യമെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിക്കുന്നു. സ്വാതന്ത്ര്യം അവര്‍ കഠിനാധ്വാനത്തോടുകൂടിയും പരിത്യാഗത്തോടെയും നേടിയതെന്നും അവകാശപ്പെടുന്നു. ആരുടെ പരിത്യാഗം?
ഗാന്ധിജിയുടെ സമ്മതത്തോടെ നേതാക്കന്മാര് രാജ്യം വിഭജിച്ച് വീതിച്ചെടുത്തപ്പോള്‍, ഗാന്ധിയെ ഒരു ദേവനെപ്പോലെ വ്യക്തി പൂജ നടത്തികൊണ്ടിരുന്നപ്പോള്‍ എന്റെ മനസുനിറയെ കോപാഗ്നികൊണ്ട് ജ്വലിക്കുകയായിരുന്നു. രാജ്യത്തിന്റെ വിഭജനത്തില്‍ എന്റെ ജന്മഭൂമിയെയോര്‍ത്ത് ഞാന്‍ വിലപിച്ചിരുന്നു. ഉജ്വലമായി കത്തിജ്വലിച്ചിരുന്ന എന്നിലെ ദേശസ്നേഹം ധര്‍മ്മത്തെ നിലനിര്‍ത്താനുള്ള പടപുറപ്പാടിനും കാരണമായി.
ഡല്‍ഹിയിലെ ഇസ്ലാമിക മോസ്ക്ക് ഹിന്ദു അഭയാര്‍ത്ഥികള്‍ കയ്യേറിയപ്പോള്‍ അതിനെതിരെ ഗാന്ധിജി നിരാഹാര സത്യാഗ്രഹം ഇരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആ മനുഷ്യന് ഒരു വാക്കുപോലും മറുത്തു സംസാരിച്ചില്ല. പാക്കിസ്ഥാന് സര്‍ക്കാരിനോട് പ്രതിക്ഷേധിച്ചുമില്ല. ഹിന്ദുക്കള്‍ക്കുവേണ്ടി സത്യാഗ്രഹമനുഷ്ഠിച്ചാല്‍ ഒരു മുസ്ലിമും ഗാന്ധിക്കുവേണ്ടി സംസാരിക്കില്ലെന്നും സത്യാഗ്രഹമിരുന്നു മരിച്ചാലും 'ജിന്നാ' കാര്യമാക്കില്ലെന്നും ഗാന്ധിക്കറിയാമായിരുന്നു.
ഗാന്ധിയെ മഹാനായ രാഷ്ട്രത്തിന്റെ പിതാവായി ഗൗനിക്കുന്നു. രാഷ്ട്രപിതാവായിരുന്നെങ്കില്‍ മാതൃരാജ്യത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കണമായിരുന്നു. സ്വന്തം രാജ്യത്തോടുള്ള സ്വധര്‍മ്മം നിര്‍വഹിക്കുന്നതില്‍ അദ്ദേഹം ഒരു പരാജയമായിരുന്നു. ഗാന്ധിജിയിലെ ആന്തരിക ബോധം, ആദ്ധ്യാത്മിക ശക്തി, അഹിംസ സിദ്ധാന്തം ഇവകളെല്ലാം ജിന്നയുടെ മുമ്പില്‍ അശക്തവുമായിരുന്നു.
നാളെ നിയമത്തിന്റെ മുമ്പില്‍ ഞാനെന്ന വ്യക്തി ഇല്ലാതായേക്കാം. ഗാന്ധിയെ വധിച്ചതിന്റെ പേരില്‍ വില്ലനായി ലോകം എനിക്കെതിരെ വിധിയെഴുതാം. എന്നെത്തന്നെ നശിപ്പിച്ചുവെന്നും എനിക്കറിയാം. എങ്കിലും ഗാന്ധി വധത്തില്‍ എനിക്ക് കുറ്റബോധമില്ല. ചുറ്റമുള്ള ലോകമാകമാനമുള്ള ജനത എന്നെ വെറുക്കുന്നുവെന്നും അറിയാം. എന്റെ അന്തസ്സും മാന്യതയും ഇല്ലാതായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഗാന്ധിജിയെ വധിച്ചതുകൊണ്ട് എന്റെ ജീവിതം ഇന്ന് ധന്യമാണ്. അര്‍ത്ഥപൂര്‍ണവുമാണ്. ഗാന്ധിയുടെ അഭാവത്തില്‍ രാഷ്ടം കൂടുതല്‍ ശക്തിയുള്ളതായി മാറും. രാഷ്ട്ര പുനരുദ്ധാരണത്തിനും ശക്തിയേറിയ ഒരു അഖണ്ഡ ഭാരതത്തിനും അത് വഴി തെളിയിക്കും.
ഉത്തരം കിട്ടാതെയുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ താളം തെറ്റിക്കൊണ്ടിരുന്നു. ദിനരാത്രങ്ങള്‍ ഞാന്‍ ഉറങ്ങാതെയിരുന്നു. അവസാനം എന്റേതായ തീരുമാനം സ്വയം ഏറ്റെടുത്തു. ആരോടും ഞാന്‍ ഉള്ളിന്റെ രഹസ്യം പുറത്തു പറഞ്ഞില്ല. 1948 ജനുവരി മുപ്പതാം തിയതി ബിര്‍ള ഹൌസിനു സമീപമുള്ള പ്രാര്‍ത്ഥനാ മൈതാനത്ത് ഗാന്ധിജിയുടെ മേല്‍ വെടിയുണ്ടകള്‍ ഞാന്‍ വര്‍ഷിച്ചു. അതില്‍ എനിക്ക് ദുഃഖമില്ല. ഞാന്‍ പറയട്ടെ, ലക്ഷോപലക്ഷം ഹിന്ദു ജനങ്ങളുടെ നാശത്തിനു കാരണക്കാരനായവന്റെ നയങ്ങള്‍ക്കെതിരെ ഞാന്‍ തൊടുത്തു വിട്ട വെടിയുണ്ടകളില്‍ ഉത്തരം കണ്ടെത്തി. എന്റെ മനഃസാക്ഷിക്കുള്ളില്‍ കുറ്റവാളിയായ ആ മനുഷ്യനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ മറ്റു വഴികളുണ്ടായിരുന്നില്ല.
വ്യക്തിപരമായി എനിക്കാരോടും വിരോധമില്ല. എന്നാല്‍ ഇന്നുള്ള നെഹ്റു സര്‍ക്കാരിനോടും അവരുടെ നയങ്ങളോടും യാതൊരു ബഹുമാനവുമില്ല. സര്‍ക്കാരിന്റെ രൂപീകരിക്കുന്ന നയങ്ങളെല്ലാം തന്നെ മുസ്ലിമുകള്ക്ക് അനുകൂലമായുള്ളതാണ്. വ്യക്തമായി പറഞ്ഞാല്‍ സര്‍ക്കാര്‍ നയങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഗാന്ധിജിയുടെ അഭിപ്രായത്തിലായിരുന്നു.
മതേതരത്വ രാജ്യമാണ് ഇന്ത്യ വിഭാവന ചെയ്യുന്നതെങ്കിലും ഒരു തീയോക്രറ്റിക്ക് പാക്കിസ്ഥാനെ സൃഷ്ടിക്കുന്നതില്‍ നെഹ്റുവിന് വലിയ പങ്കുണ്ട്. ഗാന്ധിജിയുടെ ഇഷ്ടമനുസരിച്ച് മുസ്ലിമുകളെ സന്തോഷിപ്പിക്കാന്‍ നെഹ്റു താല്പര്യപ്പെട്ടുകൊണ്ടിരുന്നു. അക്രമണ മാര്‍ഗത്തില്‍ക്കൂടി എന്തെല്ലാം ഞാന്‍ ചെയ്തുവോ അതിന്റെയെല്ലാം പൂര്‍ണ്ണമായ ഉത്തരവാദിത്വം ഈ കോടതി മുമ്പാകെ ഏറ്റെടുക്കുന്നു. ഏതു തരം വിധിയും നീതിയുടെ ത്രാസില്‍ ജഡ്ജി എന്റെ മേല്‍ വിധിക്കട്ടെ! കരുണക്കായി ഞാന്‍ യാചിക്കുന്നില്ല. ഞാന്‍ അതിന് അര്‍ഹനുമല്ല. എനിക്കുവേണ്ടി ആരും അതിനായി ബുദ്ധിമുട്ടരുത്. എനിക്കെതിരായി വിമര്‍ശനങ്ങള്‍ നാനാ ഭാഗത്തുനിന്നും വര്‍ഷിക്കുന്നുണ്ടെങ്കിലും സത്യത്തിന്റ ദീപം ഒരിക്കലും പൊലിയുകയില്ല. സനാതനമേ, അണ്ഡകടാഹങ്ങള്‍ക്കും അപ്പുറം പ്രസരിച്ചിരിക്കുന്ന പരമശക്തിയായ സ്വരൂപമേ, നിന്നില്‍ ഞാന്‍ നിത്യം അലിഞ്ഞുചേര്‍ന്നാലും! നീതിയും സത്യവും ധര്‍മ്മവും ഉള്‍ക്കൊണ്ട ഭാവി ചരിത്രകാരന്മാര് ഒരിക്കല്‍ എന്റെ ഈ കര്‍മ്മഫലങ്ങളെ വിലമതിക്കുമെന്നും ലോകം എന്നെ അംഗീകരിക്കുമെന്നും എനിക്കുറപ്പുണ്ട്."
ശുഭം