ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി. തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. രോഹിത് ശേഖറിന്റേത് സാധാരണ മരണമല്ലെന്നും തലയണ ഉപയോഗിച്ച് ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഡല്‍ഹി പോലീസിന്റെ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘത്തോടൊപ്പം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് രോഹിത് തിവാരിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളെയും ജോലിക്കാരേയും ചോദ്യം ചെയ്തു. ഡിഫന്‍സ് കോളനിയിലെ രോഹിതിന്റെ വീട്ടില്‍ ഏഴ് സിസിടിവി ക്യാമറകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്നും പോലീസ് പറഞ്ഞു.
ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യുന്നതിനായി ഏപ്രില്‍ 12ന് പോയി 15ന് അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അതിന് അടുത്ത ദിവസമാണ് മാക്സ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ അമ്മ ഉജ്ജ്വല തിവാരിക്ക് രോഹിതിന് സുഖമില്ലെന്നും മൂക്കില്‍ നിന്ന് രക്തം വരുന്നെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഫോണ്‍ വന്നത്. ഉടന്‍ അവര്‍ വീട്ടിലേക്ക് ആംബുലന്‍സ് അയച്ച് രോഹിതിനെ ആശുപത്രിയിലെത്തിച്ചു.
രോഹിതിന്റെ ഭാര്യ അപൂര്‍വ്വയാണ് വീട്ടില്‍ നിന്ന് ഉജ്വലക്ക് ഫോണ്‍ ചെയ്തത്. ഈ സമയം രോഹിതിന്റെ ബന്ധുവും ജോലിക്കാരുമാണ് വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് രോഹിത് മാക്സ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ശരീരത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്‍.ഡി.തിവാരിയുടെ മകനാണെന്ന് തെളിയിക്കുന്നതിന് ആറു വര്‍ഷത്തെ നിയമപോരാട്ടം നടത്തിയിട്ടുണ്ട് രോഹിത്.