ആഗോളവല്‍ക്കരണം കൊണ്ട് വിലയിടിഞ്ഞു നട്ടംതിരിയുന്ന കേരളത്തിലെ പന്ത്രണ്ടു ലക്ഷം റബര്‍ കൃഷിക്കാര്‍ക്ക് വയനാട്ടില്‍ നിന്ന് രക്ഷയെത്തുന്നു. ഇടവിളയായി അറബിക്ക കാപ്പി നട്ടാല്‍ ഏക്കറിന് രണ്ടുലക്ഷം രൂപയുടെ അധിക ആദായം ലഭിക്കുമെന്നു തെളിയിച്ചതു പുല്പള്ളിക്കടുത്ത് മുള്ളംകൊല്ലിയിലെ കുടിയേറ്റകര്‍ഷകനായ റോയി ആന്റണി
ആമസോണ്‍ വനങ്ങളില്‍ കണ്ടെത്തിയ റബര്‍ സിലോണ്‍ വഴി കേരളത്തിന് നല്കിയ ബ്രസീല്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിക്കുന്ന രാജ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിന് കാപ്പിയുടെ രൂപത്തില്‍ രക്ഷ എത്തുന്നുവെന്നത് ചരിത്രത്തിലെ വൈചിത്ര്യം.
ക്രൂഡോയില്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടക്കുന്ന ഉത്പന്നം കാപ്പിയാണ്. കാപ്പിയിലെ കഫീന്‍ ഔഷധങ്ങളിലെ ഒരു വിലപ്പെട്ട ഘടകമാണ്. ക്രൂഡോയിലിനു പകരം വൈദ്യുതി പോലുള്ള പകരക്കാരന് വന്നിട്ടുണ്ടെങ്കിലും കഫീന്‍ പകരം കഫീന്‍ മാത്രമേയുള്ളു.
അതാണ് കാപ്പിയുടെ ശക്തി. കാപ്പി ഏറ്ററ്വും കൂടുതല്‍ ഉല്‍പ്പാദിപ്പിപ്പിക്കുന്ന ബ്രസീലിന്റെ ശക്തിയും അതുതന്നെ. ലോകത്തില്‍ ഉണ്ടാകുന്ന കാപ്പിയുടെ മൂന്നിലൊന്നും അവരുടെ വകയാണ്. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യ ഉള്‍പ്പെടെ പലരാജ്യങ്ങളിലെയും പതിനായിരക്കണക്കിന് കൃഷിക്കാരുടെ ഉറക്കം കെടുത്തുന്നു.
ബ്രസീല്‍ (25.9 ലക്ഷം ടണ്‍) വിയറ്റ്നാം (16.5), കൊളംബിയ (8.1) ഇന്‍ഡോനേഷ്യ (6.6), എത്യോപ്യ (3.8), ഹോണ്ടുറാസ് (3.4),ഇന്ത്യ (3.4), ഉഗാണ്ട (2.8), മെക്സിക്കോ (2.3), ഗോട്ടിമാല (2) ഇവയാണ് കാപ്പി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന പത്തു രാജ്യങ്ങള്‍. ഇന്ത്യയില്‍ കര്‍ണാടകം, കേരളം, തമിഴ്നാട് ആണ് മുമ്പില്‍. കര്‍ണാടകം 71 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വയനാട്ടില്‍.
ബ്രസീലിന്റെ സമ്പദ്വ്യവസ്ഥ കാപ്പിയുടെ ഉല്പാദനത്തെയും വിപണനത്തെയും ആശ്രയിച്ചിരിക്കുന്നു. ഒരുകാലത്ത് അവിടത്തെ ഭരണകൂടങ്ങളെ അധികാരത്തിലേറ്റിയതും ഇറക്കിയതും കാപ്പിയായിരുന്നു. 1888ല്‍ അടിമക്കച്ചവടം നിരോധിച്ചതോടെ തൊഴിലാളികള്‍ ഇല്ലാതെ തകര്‍ന്ന കാപ്പിക്കൃഷി യൂറോപ്പില്‍ നിന്ന് കുടിയേറ്റക്കാര്‍ കൂട്ടമായി വന്നതോടെയാണ് കരകയറിയത്. അറബിക്കയും റോബസ്റ്റയും അവര്‍ കൃഷി ചെയ്യുന്നു.
ബ്രസീലിന്റെ കാപ്പി മുഴുവനും വാങ്ങുന്നത് യു.എസ്.ആണ്. കാപ്പിയില്‍ നിന്ന് ഏകദേശം 8000 ബില്യണ്ഡോളറാണ് ഒരുവര്‍ഷത്തെ വരുമാനം. ഏകാദശം 56,000,000 കോടി രൂപ. നിരവധി കോഫിഷോപ് ചെയിനുകള്‍ അമേരിക്കയിലുണ്ടു്. ഇന്ത്യയിലും കഫേകള്‍ ഉള്ള സ്റ്റാര്‍ബക്സ് അവയില്‍ ഒന്ന് മാത്രം.
ടിപ്പുവിന്റെ പടയോട്ടക്കാലത്തു ആളുകള്‍ തിരുവിതാംകൂറിലേക്ക് കൂട്ടപ്പലായനം ചെയ്തു കാടുകയറി നശിച്ച വയനാടിനെ കൃഷി ചെയ്തു വീണ്ടും വിളനിലമാക്കി മാറ്റിയതു തിരുവിതാംകൂറില്‍ നിന്നെത്തിയ കുടിയേറ്റ കര്‍ഷകരാണെന്നു ചരിത്രകാരന്മാര് പറഞ്ഞിട്ടുണ്ട്. അവിടെ നിന്നാണ് കേരളത്തിലും പുറത്തുമുള്ള റബര്‍കൃഷിക്കാരുടെ രക്ഷക്ക് ഇപ്പോള്‍ കാപ്പി എത്തുന്നുവെന്നതു കൗതുകകരമാണ്.
വയനാട്ടുകാര്‍ പരീക്ഷിച്ചു മടുത്ത അറബിക്ക ഇനം കാപ്പി റബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാമെന്നു പുല്പള്ളിക്കടുത്ത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ആലത്തൂരില്‍ പത്തേക്കറില്‍ റോയി ആന്റണി നടത്തിയ പരീക്ഷണം തെളിയിച്ചു. ചെറിയ തൈകള്‍ മുതല്‍ പൂവിട്ട ചെടികളും കായ് പിടിച്ചു പഴുത്ത് തൂങ്ങി നില്ക്കുന്ന ചെടികളും വരെ റോയിയുടെ തോട്ടത്തില്‍ കാണാം.
ബ്രിട്ടീഷ് ഭരണകാലത്ത് 1800കളില്‍ ഇംഗ്ലീഷ് പ്ലാനറ്റര്മാരാണ് വയനാട്ടില്‍ കാപ്പിത്തോട്ടങ്ങള്‍ ആരംഭിച്ചതെന്നാണ് ചരിത്രം. മാരകമായ രോഗം ബാധിച്ച് അറബിക്കാ ചെടികള്‍ കരിഞ്ഞുണങ്ങിയതോടെ അവര്‍ കാപ്പി ഉപേക്ഷിച്ച് തേയിലയിലേക്കു മാറി. രോഗപ്രതിരോധശക്തി കൂടുതലുള്ള റോബസ്റ്റ ഇനം വന്നപ്പോള്‍ വയനാട്ടുകാര്‍ വീണ്ടും കാപ്പിയിലേക്കു തിരിഞ്ഞു. ഇന്ന് ജില്ലയിലെ തൊണ്ണൂറു ശതമാനം പേരും കൃഷി ചെയ്യന്നത് റോബസ്റ്റയാണ്. വയനാടന്‍ റോബസ്റ്റക്ക് ഈയിടെ ജിഐ പട്ടവും കിട്ടി.
തൊടുപുഴക്കടുത്ത് കരിമണ്ണൂരില്‍ നിന്ന് 1963ല്‍ വയനാട്ടിലേക്ക് കുടിയേറിയ കവളക്കാട്ടു ആന്റണിയുടെ നാല് ആണ്മക്കളില് ഇളയവനാണ് റോയ്. സഹാദരന്മാരെല്ലാം--തോമസ്, അഗസ്റ്റിന്, ജോസ്--കൃഷിക്കാര്‍. വയനാടിന്റെ അതിര്‍ത്തിയില്‍ കിടക്കുന്ന ഗൂഡല്ലൂരിലെ സ്വന്തം തോട്ടത്തിലാണ് ആദ്യം അറബിക്ക കാപ്പി പരീക്ഷിച്ചത്. അവിടെ വലിയ മരങ്ങളുണ്ട്, വെട്ടാന്‍ ആവില്ല. ആ തണലില്‍ അറബിക്ക തൈകള്‍ വച്ചു, വിജയം കണ്ടു. 30-80 ശതമാനം തണലുള്ള സ്ഥലമാണ് അറബിക്ക കാപ്പിക്ക് ഏറ്റവും അനുയോജ്യം. റോബസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി അറബിക്കക്കു തായ്വേരിനു ചുറ്റുമുള്ള പക്കവേരുകള്‍ കുറവാണ്. റബറിനടുത്തേക്ക് പടര്‍ന്നു കയറില്ല. .
റബറില്‍ നിന്ന് അഞ്ചടി അകലത്തില്‍ അഞ്ചടി ഇടവിട്ട് ഒന്നരയടി ആഴത്തില്‍ കുഴികള്‍ എടുത്താണ് തൈ വച്ചത്. വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ഇട്ടു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ പൂത്തു. രണ്ടുവര്‍ഷം കാപ്പിക്കുരു. മൂന്നാം വര്‍ഷം മുതല്‍ വിളവെടുപ്പിനു റെഡി. റബറിനിടയില്‍ ഒരേക്കറില്‍ രണ്ടു വരിയായി 1800 കാപ്പി തൈ വയ്ക്കാം. ഒരു ചെടിയില്‍ നിന്ന് കുറഞ്ഞത് ഒരുകിലോ കാപ്പി കിട്ടിയാല്‍ ഇപ്പോഴത്തെ വിലവച്ച് ഏക്കറിന് ഒന്നര-രണ്ടു ലക്ഷം രൂപ അധികവരുമാനം കിട്ടും.
അറബിക്ക 63 തരമുണ്ടെന്നു കോഫി ബോര്‍ഡ് പറയുന്നു. ചന്ദ്രഗിരി, കട്ടുവ, സച്ചിമോറ, സെലക്ഷന് ഗ്രേഡ് തുടങ്ങിയവ. ഇവയില്‍ റബര്‍തോട്ടങ്ങള്‍ക്ക് പറ്റിയ ഇനം പരീക്ഷണങ്ങളിലൂടെ റോയ് കണ്ടെത്തി റോയ്'സ് സെലെക്ഷന്‍ എന്ന് പേരുമിട്ടു. 30-80 അടി തണല്‍ വേണം. അധികം വളം വേണ്ട. കാപ്പി നടുന്നതുകൊണ്ടു അടിക്കാട് വെട്ടേണ്ട ആവശ്യം വരുന്നില്ല. നല്ല വലിപ്പമുള്ള കുരു ആയതിനാല്‍ മാര്‍ക്കറ്റില്‍ നള വിലയും കിട്ടുന്നു.
റബറിനിടയില്‍ കാപ്പി സൗത്ത് തായ്ലണ്ടിലും ഇന്തോനേഷ്യയിലും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ആന്ധ്രായിലെ വിജയവാഡയില്‍ വനത്തിനുള്ളില്‍ കാപ്പി പരീക്ഷിക്കുന്നു. കേരളത്തില്‍ ഹാരിസണ്‍ മലയാളം, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി, ആസ്പിന്‍വാള്‍ ഗ്രൂപ്പിന്റെ കീഴിലുള്ള പുല്ലങ്ങോട് റബര്‍ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി വക തോട്ടങ്ങളില്‍ ഇങ്ങിനെ കാപ്പി പരീക്ഷിക്കുകയാണ്. പുല്ലങ്ങോട്ടെ 3,000 ഏക്കറില്‍ 200 ഏക്കറില്‍ കാപ്പി വച്ചുതുടങ്ങി. റോയിക്കാണു ചുമതല.
മുള്ളന്‍കൊല്ലിയിലെ അറബിക്കാചെടികള് കേരളത്തിനു കൈത്താങ്ങായി എത്തുന്നതില്‍ അഭിമാനിക്കുന്ന രണ്ടുപേരെ കണ്ടു. പഞ്ചായത്ത് പ്രസിഡന്റ്റ് ഗിരിജകുമാരി,യും ആലത്തൂര്‍ വാര്‍ഡ് മെമ്പര്‍ റഷീതയും. കുറുമ വിഭാഗക്കരിയാണ് ഗിരിജ. പഞ്ചായത്തിലെ ശുചീകരണയജ്ഞത്തിനിടയില് റോയിയുടെ തോട്ടംസന്ദര്ശിക്കാന് അവര്‍ സമയം കണ്ടെത്തി.
റോയിയുടെ തോട്ടം നാഷണല്‍ ഇന്നൊവേഷന് ഫൗണ്ടേഷന്റെ ടീമുകള്‍ രണ്ടുതവണ വന്നു കണ്ടു. കൃഷി മന്ത്രി സുനില്‍ കുമാറും കോട്ടയത്തെ റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബും സന്ദര്‍ശിച്ചു. ബോര്‍ഡിന്റെ തോട്ടത്തിലും പരീക്ഷിക്കുന്നു. എവിടെയും തൈ എത്തിച്ചുകൊടുക്കാനുള്ള സംവിധാനം റോയിക്കുണ്ട്. നാല്പത്തിരണ്ടു വയസായി. കൊച്ചി മലയില്‍ ടോമി വര്‍ഗീസിന്റെ മകള്‍ അന്നയാണ് ഭാര്യ. റീത്ത, റോസാന്‍, ക്ലാരാമരിയ, ആന്റണി മക്കള്‍. roykavalakkattu@gmail.com, 9447907464
വയനാട്ടില്‍ റബര്‍തോട്ടത്തിലെ കാപ്പിച്ചെടികള്‍ക്കിടയില്‍ റോയ് ആന്റണി.
കാപ്പിക്കുരു പഴുത്തു തൂങ്ങുന്ന അറബിക്കാചെടി
മുള്ളന്‍കൊല്ലി പഞ്ചാ. പ്രസി. ഗിരിജ കൃഷ്ണനും മെമ്പര്‍ റഷിതയും റോയിയുടെ തോട്ടത്തില്‍
കോഫി ബോര്‍ഡ് ഉദ്യോഗസ്ഥന്റെ പരിശോധന
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ കൌതുകം
ചെടികളോടു സംവദിക്കുന്ന കര്ഷകന്
നാഷണല്‍ ഇന്നവേഷന്‍ ഫൌണ്ടെഷന് പ്രതിനിധികള്‍
കാപ്പി തോട്ടത്തില്‍ വിളവെടുപ്പ്
സൌത്ത് തായ്ലണ്ടിലെ റബര്‍-കാപ്പി തോട്ടം
ഇന്തോനേഷ്യയില്‍ റബര്തോട്ടത്തിനരികിലെ കാപ്പി നഴ്സറി