വൈറ്റ്പ്ലെയിന്‍സ്, ന്യു യോര്‍ക്ക്: 40 വര്‍ഷത്തീന്റെ റൂബി ജൂബിലി ആഘോഷിക്കുന്ന ഇന്ത്യ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം പ്രശസ്ത സംവിധായകന് സിദ്ദിക്കിന്റെ നര്‍മ്മത്തില്‍ ചാലിച്ച അനുഭവ വിവരണത്തില്‍ ഹ്രുദ്യമായി.
ദ്രുശ്യമാധ്യമ രംഗത്താണു പ്രവര്‍ത്തനമെങ്കിലും മൈക്കിനു മുന്നില്‍ നില്ക്കാന് ഇപ്പോഴും ആശങ്കയാണെന്നു പറഞ്ഞ അദ്ധേഹം സിദ്ദിക്ക് ലാല്‍ എന്ന വിജയകരമായ കൂട്ടുകെട്ടിനെപറ്റി പറഞ്ഞു. തന്റെ ഭാര്യ സാജിദ പുറത്തെ സ്ഥാപങ്ങളിലൊക്കെ ചെല്ലുമ്പോള്‍ ആളുകള്‍ പറയും, ഇതാ സിദ്ദിക്ക് ലാലിന്റെ ഭാര്യ എന്ന്. ലാലിന്റെ ഭാര്യ നാന്‍സിക്കും ഇതേ അനുഭവം തന്നെ. തങ്ങള്‍ ഒരാള്‍ എന്നാണു പലരും കരുതിയത്.ഒട്ടേറെ ചിത്രങ്ങള്‍ക്ക് ശേഷം തങ്ങള്‍ വേര്‍പിരിഞ്ഞ് തനിച്ച് സിനിമാ ചെയ്യാന്‍ തുടങ്ങിയയപ്പോഴും ആളുകള്‍ക്ക് സംശയം-ഇതി ലാല്‍ ആര്, സിദ്ദിക്ക് ആര് എന്ന്.
തങ്ങള്‍ തിരക്കഥ എഴുതിയ മാന്നാര്‍ മത്തായി മത്തായി കാണാന്‍ പോയി വീട്ടില്‍ വന്നപ്പോള്‍ തല്ലു കിട്ടിയ അനുഭവം ഫാ. നോബി അയ്യനേത്ത് പറഞ്ഞതിനെ അനുസ്മരിച്ച് ചെറുപ്പത്തിലെ സിനിമാ അനുഭവങ്ങളും സിദ്ദിക്ക് പറഞ്ഞു. ഓര്‍ത്തഡോക്സ് മുസ്ലിം കുടുംബം ആയിരുന്നു. സിനിമ കാണാനെ പാടില്ല.കൊച്ചിയിലെ കൂട്ടുകൂംബമാണ്. സ്ത്രീകളൊക്കെ വീട്ടിനുള്ളിലും ചെറുപ്പക്കാര്‍ ഇറയത്തുമാണു കിടപ്പ്. രാത്രി തലയണ എടുത്ത് പുതപ്പിച്ച് എല്ലാവരും സിനിമക്കു പോകും.
പിന്നീട് രാവിലെ എഴുന്നേല്‍ക്കുന്നത് ഏതു സിനിമ കാണുമെന്നാലോചിച്ചാണ്. തീയറ്ററില്‍ ചെന്നാല്‍ ചാരി ഇരിക്കില്ല. ഷര്‍ട്ട് ഉടഞ്ഞാല്‍ വീട്ടില്‍ സംശയമാകും. തല നിവര്‍ത്തി ഇരിക്കുമ്പോള്‍ പുറകില്‍ നിന്നാരെങ്കിലും പറയും.-താന്‍ തല താഴ്ത്തി വച്ചാല്‍ ഞങ്ങള്‍ക്കും കാണാം. എന്റെ തല കൊണ്ട് എനിക്കേ കാണാന്‍ പറ്റൂ എന്നു പറയാന്‍ തോന്നും.
കവിത തീയറ്ററില്‍ അന്നു എ.സിയില്‍ ഒരു സുഗന്ധംചേര്ക്കുമായിരുന്നു. ഷര്‍ട്ടിലെ അതിന്റെ മണം അടിക്കുമ്പോള്‍ പെങ്ങള് വിളിച്ചു പറയും സിനിമക്കു പോയെന്ന്.
ചില ദിവസം സിനിമ പകുതി ആകുമ്പോള്‍ മടങ്ങും. അപ്പോള്‍ അവര്‍ ഒരു ഔട്ട് പാസ് തരും. അന്നു തന്നെ തിരിച്ചു വരാനാണ്. അതിനു പകരംഅതും കൊണ്ട് പിറ്റേന്നു പരും. പക്ഷെ പിറ്റേന്നു ഔട്ട് പാസിന്റെ കളര്‍ വേറെ ആണെങ്കില്‍ ആ കളര്‍ വരുന്ന വരെ എല്ലാ ദിവസവും വന്നു നോക്കും.
റംസാന് നോമ്പു കാലത്ത് ഒരു ദിവസം മാറ്റിനിക്കു പോയി. സിനിമ നീണ്ടു പോയി. നോമ്പു തുറക്കാന്‍ സമയം കഴിഞ്ഞു. അടുത്തിരുന്ന സുഹ്രുത്ത് തെറി പറയുന്നതു കേട്ടു. തെറി പറഞ്ഞാലും മതി നോമ്പു തുറക്കാം.
സിനിമ എന്തായാലും ചീത്ത കാര്യമല്ല. ചീത്തയാകുന്നവര്‍ എവിടെയും ചീത്ത ആകും. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ കണ്ട് 4 പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് ഒടിപ്പോയത് അന്നു വാര്‍ത്തയായിരുന്നു. അതേപറ്റി പത്രക്കാര് ചോദിച്ചപ്പോള്‍ ലാല്‍ അവര്‍ സിനിമ കണ്ടിട്ടല്ല കുച്ചിപ്പുടി കണ്ടിട്ടാണ്ഓടിപ്പോയതെന്നു പറഞ്ഞത് ഓര്‍ക്കുന്നു. ഇവിടെ ഇപ്പോള്‍ അച്ചന് സിനിമ കണ്ട് നന്നായ ആളാണ്.
ഇന്ന് മലയാള സിനിമാ രംഗത്ത് ഗള്‍ഫില്‍ നിന്നുള്ള ഒട്ടേറെ കലാകാരന്മാരുണ്ട്. ഇവിടെയും അതു പോലെ മികച്ച കലാകാരന്മാരുണ്ട്. ആ കലാ വാസന നഷ്ടപ്പെടൂത്തരുത്. അവസരം കിട്ടിയാല്‍ വലിയ നിലയില്‍ എത്തൂവാന് അവര്‍ക്കും കഴിയും.
എംസി ആയിരുന്ന ലിസ ദീപു, സിദ്ദിക്കിന്റെ ഗുരുനാഥനായിരുന്ന തുറവൂര്‍ വിശ്വംഭരന് സാറിനെപറ്റി പറഞ്ഞതിനു സിദ്ദിക്ക് കൂടുതല്‍ വിശദീകരണവും നല്കി. മഹാരാജാസില്‍ താന്‍ ഡിഗ്രിക്ക് ചേരുമ്പോള്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. അതിനാല്‍ ജോലി കഴിഞ്ഞു ഈവനിംഗ് ക്ലസില്‍ പഠിക്കാന്‍ തീരുമനിച്ചു.
ചെല്ലുമ്പോള്‍ വിശ്വംഭരന് സാറടക്കം മൂന്ന് അധ്യാപകര്‍ തന്നെ കാത്തിരിക്കുന്നു. (1978-79.) വിദ്യാര്ഥികളില്ലതെ ഈവനിംഗ് ക്ലാസ് നിര്ത്താനിരിക്കുമ്പോഴാണു താന്‍ ചെന്നത്. അവര്‍ക്ക് സന്തോഷമായി. പിന്നീട് പലപ്പോഴു വീട്ടിലേക്കു നടന്ന് പോകുമ്പോഴും മറ്റും ആയിരുന്നു ലക്ചര്‍.
ഈവനിംഗ് ക്ലാസ് ആയതിനാല്‍ ക്ലാസില്‍ ബള്‍ബ് കത്തിക്കണം. പക്ഷെ പകലത്തെ വിദ്യാര്‍ഥികള്‍ക്ക് അതിന്റെ ഉപയോഗം മനസിലായില്ല. അവര്‍ അത് എറിഞ്ഞു പൊട്ടിക്കും. പുതിയത് ഇട്ടാലും ഇത് തന്നെ സ്ഥിതി. ഒടുവില്‍ വിശ്വംഭരന് സാര്‍ പറഞ്ഞിട്ടു എല്ലാ ദിവസവും താന്‍ ബള്‍ബ് ഊരിക്കൊണ്ടു പോകും പിറ്റേന്നു തിരിച്ചിടും.
കാത്തലിക്ക് അസോസിയേഷന് 40 വര്‍ഷം പിന്നിട്ടു എന്നത് നിസാര കാര്യമല്ല. ഇനിയും ഒരുപാട് വര്‍ഷം സംഘടന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തട്ടെഎന്നദ്ധേഹം ആശംസിച്ചു.
ഈസ്റ്റര്‍ സന്ദേശം നല്കിയ യോങ്കേഴ്സ് മലങ്കര കാത്തലിക്ക് ചര്‍ച്ച് വികാരി ഫാ. ലിജു തോമസ് രണ്ടു മാസം മുന്‍പ് അമ്മ വേര്‍പെട്ടു പോയതിനെ ഓര്‍ത്തു. രോഗത്തിനു പ്രതിവിധിയുണ്ടെന്നു താന്‍ അമ്മയോടു പറയുമായിരുന്നു.എന്നാല്‍ മരണത്തിനു പ്രതിവിധി ഇല്ല.എങ്കിലും മരണത്തിനും പരിഹാരമുണ്ടെന്നതിന്റെ ഉത്തരമാണു ഈസ്റ്റര്‍ നല്‍കുന്നത്. മരണത്തിനപ്പുറമുള്ള പ്രതീക്ഷയുടെ പ്രതീകമാണത്. മരണത്തെ തോല്‍പ്പിച്ച ഒരാളിലുള്ള അടിയുറച്ച വിശ്വാസം നമുക്കു പ്രതീക്ഷയാകുന്നു.
ഭക്തി ഗീതത്തില്‍ പറയും പോലെ ഒരു മഴയും തോരാതിരുന്നിട്ടില്ല. എല്ലാ ദുഖങ്ങള്ക്കുമപ്പുറത്ത് ശാന്തതയുണ്ട്.
സത്യത്തെ കല്ലറയില്‍ അടക്കാനാവില്ല. കല്ലറക്കു കാവല്‍ ആവശ്യമില്ല. ജീവനുള്ളവര്ക്കാണു കാവല്‍ വേണ്ടത്. ജീവിച്ചിരിക്കുന്നവനെ എന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കുന്നു എന്നാണു മാലാഖ ചോദിച്ചത്.
ഭൂത കാലത്തിന്റെ ദുരനുഭവങ്ങളുടെ മേല്‍ കാവലിരിക്കരുത്. മഹത്വത്തിന്റെ ജീവിതമാണു നാം നയിക്കേണ്ടത്. അപ്പോള്‍ തിന്മയിലേക്കു പോകാന്‍ പറ്റില്ല-അദ്ധേഹം ചൂണ്ടിക്കാട്ടി.
ശ്രീബുദ്ധന് അനുയായികള്‍ക്ക് തന്റെ മേല്‍ വസ്ത്രമാണു അവസാനം നല്‍കിയതെന്നു ഫാ. നോബി ചൂണ്ടിക്കാട്ടി. പ്രിയ ശിഷ്യനായ ആനന്ദന് ചോദിച്ചപ്പോള്‍ തന്റെ മജ്ജ നല്കുന്നു എന്നായിരുന്നു ബുദ്ധന്റെ മറുപടി. വിശ്വാസത്തിന്റെ മേല്‍ വസ്ത്രത്തിലല്ല മജ്ജയിലേക്കു ചെല്ലുവാന്‍ നമുക്കാകണമെന്നദ്ധേഹം പറഞ്ഞു.
അസോസിയേഷന്റെ സൂവനീര്‍ ജെ. മാത്യുസിനു കോപ്പി നല്കി സിദ്ദിക്ക് പ്രകാശനം ചെയ്തു.നാട്ടില്‍ വീട് നിര്‍മ്മിക്കാനുള്ള സഹയ ധനത്തിന്റെ ചെക്കും കൈമാറി.
സിദ്ദിക്കിനെയും അദ്ധേഹത്തെ കൊണ്ടു വന്ന ലോംഗ് ഐലന്‍ഡില്‍ നിന്നുള്ള ഷാജിയേയും പൊന്നാട അണിയിച്ച് അസോസിയേഷന് ആദരിച്ചു
കത്തോലിക്ക സഭയിലെ വിധ റീത്തുകളിലുള്ളവരെ ഒരുമിപ്പിച്ച് 40 വര്‍ഷം മുന്‍പ് അസോസിയേഷനു തുടക്കമിട്ടത് പ്രസിഡന്റ് പോള്‍ ജോസ് അനുസ്മരിച്ചു. വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളാണു സംഘടയുടെ കൈമുതല്‍. അതിന്റെ ഭാഗമായാണു തിരുവല്ലയില്‍ ഒരാള്‍ക്കു വീട് വയ്ക്കാന്‍ തുക നല്‍കുന്നത്.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് മലയില്‍ ആമുഖ പ്രസംഗം നടത്തി. നേഹ ജോസഫ് പ്രാര്‍ഥനാ ഗീതവും നേഹാ ജോമോണ്‍ ദേശീയ ഗാനങ്ങളും ആലപിച്ചു. സെക്രട്ടറി ആന്റോ വര്‍ക്കി സ്വാഗതമാശംസിച്ചു. ട്രഷറര്‍ ജോര്‍ജ് കുട്ടി പരിപാടികള്‍ക്കു നേത്രുത്വം നല്കി
ഫിലിപ്പ് മത്തായി ഫാ. ലിജു തോമസിനെ പരിചയപ്പെടുത്തി. ജോണ്‍ കെ ജോര്‍ജ്, അസോസിയേഷന് മുന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ലിജോ ജോണ്‍ നന്ദി പറഞ്ഞു.
അലക്സ് ഫ്രാൻസിസ്, അനബല് സാമുവല്‍, ജോമോന് പാണ്ടിപ്പിള്ളി, റോഷന് മാമ്മന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. നോയല്‍ ഫ്രാന്‍സിസ് മണലില്‍ സാക്സോഫോണ്‍ വായിച്ചു. ലാല്‍ അങ്കമാലിയുടെ ഗാനങ്ങള്‍ ചടങ്ങിനെ ആകര്കമാക്കി. ലന്‍സ് ആന്റണി, അനബല് സാമുവല്‍, ജൂലിയ ജോസഫ്, കാതറിന് ആന്‍ഡ് ടീം, അമാന്‍ഡ മലയില്‍ എന്നിവര്‍ ന്രുത്തങ്ങള്‍ അവതരിപ്പിച്ചു.