ന്യൂയോര്‍ക്ക്: പ്രശസ്ത സിനിമാ സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചലിനു സ്വീകരണം നല്‍കാനുള്ള വേദി ന്യൂയോര്‍ക്ക് മേഖലയിലെ മിക്കവാറുമെല്ലാ സംഘടനകളേയും ഒരു കുടക്കീഴില് അണിരത്താനുള്ള ഉദ്യമത്തിന്റെ വിജയവുമായി. ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ കേന്ദ്ര സംഘടനകള്‍ ഉള്‍പ്പടെ ഇരുപതോളം സംഘടനാ പ്രതിനിധികള്‍ ഒരു വേദിയില്‍ എത്തിയത് അപൂര്‍വ്വമായി.
നാട്ടില്‍ നിന്നു വ്യവസായ സംരംഭകരും മറ്റും എത്തുമ്പോള്‍ പല സംഘടനകള്‍ ഒറ്റയ്ക്ക് സ്വീകരണം നല്‍കുകയാണ് ഇപ്പോഴത്തെ പതിവെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളിചൂണ്ടിക്കാട്ടി. പല സമ്മേളനങ്ങള്‍ക്കു പകരം ഒറ്റ വേദിയില്‍ എല്ലാവര്ക്കും വരിക എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമെന്നു പോള്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് മെട്രോ മലയാളി എന്നു പേരിട്ട ഈ കൂട്ടായ്മയ്ക്ക് വഴിയൊരുക്കിയ കലാവേദി ഡയറക്ടര്‍ സിബി ഡേവിഡ് ഇത് മറ്റൊരു സംഘടനയല്ലെന്നു പറഞ്ഞു. ബോധപൂര്‍വമായി ഉണ്ടാക്കിയ ഒന്നല്ല ഇത്. ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം സംഘടനകള്‍ ഉണ്ട്. പക്ഷെ അവയ്ക്കൊന്നും പറ്റാത്ത കാര്യമായതുകൊണ്ടാണ് ഇത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തിയത്. ജാതി മത ഭിന്നതകളില്ലാത്ത, സാഹോദര്യത്തിന്റെ ഒത്തുകൂടല്‍ ആണിത്. അതു അങ്ങനെ തന്നെ തുടരും.
രാജീവ് അഞ്ചല്‍ രൂപംകൊടുത്ത ലോകത്തിലെഏറ്റവും വലിയ പക്ഷി ശില്പമായ ചടയമംഗലത്തെ ജഡായു എര്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നു പോള്‍ കറുകപ്പള്ളി പറഞ്ഞു. ഒന്നാം ഘട്ടം മാത്രം പൂര്‍ത്തിയായപ്പോള്‍ തന്നെ പ്രതിദിനം രണ്ടായിരത്തിലധികം പേരാണ് അവിടെ സന്ദര്‍ശനത്തിനെത്തുന്നത്. അമേരിക്കന്‍ മലയാളികള്‍ ഒരിക്കലെങ്കിലും അവിടെ പോകണം. ഈ പ്രൊജക്ടിനു നിക്ഷേപം തേടുകയായിരുന്നു രാജീവിന്റെ സന്ദര്‍ശനോദ്ദേശം.
മുഖ്യാതിഥിയായി പങ്കെടുത്ത സെനറ്റര്‍ കെവിന് തോമസ് തനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ രാജീവ് അഞ്ചലിന്റെ 'ബട്ടര്‍ഫ്ളൈസ്'എന്ന സിനിമ കണ്ടത് ഓര്‍മ്മിച്ചു. ദുബായില്‍ വച്ചായിരുന്നു അത്. അതിലെ മിന്നാമിന്നി എന്നാരംഭിക്കുന്ന പാട്ട് ഇപ്പോഴും നാവിലുണ്ട്.
ഈ യോഗത്തിനു വന്നവരെല്ലാം പ്രായമായവരാണെന്ന പോരായ്മയും കെവിന് ചൂണ്ടിക്കാട്ടി. എല്ലാവരും അങ്കിള്‍മാരും ആന്റിമാരും.തന്റെ പ്രായത്തിലുള്ള (33 വയസ്) ആരുമില്ല. അതു മാറണം.യുവതലമുറയ്ക്കായി ഒരു ആഘോഷം തന്നെസംഘടിപ്പിക്കണമെന്നു കെവിന് നിര്‍ദേശിച്ചു.
രാഷ്ട്രീയം എന്നത് ലൂസിഫര്‍ സിനിമയില്‍ കാണും പോലെ 'ഇച്ചീച്ചി' പരിപാടിയല്ല. വോട്ട് ചെയ്യുകയും രാഷ്ട്രീയത്തിലിറങ്ങുകയും വേണം. പക്ഷെ ഇപ്പോള്‍ സ്ഥാനത്തുള്ള തനിക്കോ ആനി പോളിനോ എതിരേ മത്സരിക്കരുത്. റോക്ക്ലാന്‍ഡ് ലെജിസ്ലേറ്ററായി വീണ്ടും മത്സരിക്കുന്ന ആനി പോളിനെ താന്‍ എന്‍ഡോഴ്സ് ചെയ്യുന്നുവെന്നു കെവിന് പറഞ്ഞു.
രാജീവ് അഞ്ചലിനു ന്യൂയോര്‍ക്ക് സെനറ്റിന്റെ അംഗീകാരപത്രം കെവിന് സമ്മാനിച്ചു.
ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന കോണ്‍സല്‍ ദേവദാസന് നായര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പും നല്കി. ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്കിയ സേവനങ്ങളെ പ്രാസംഗീകര്‍ അനുസ്മരിച്ചു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അദ്ധേഹത്തെ എപ്പോഴും ആശ്രയിക്കാമായിരുന്നു.അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചുപോകുന്നത് മലയാളി സമൂഹത്തിനു വലിയ നഷ്ടമാണ്.
ഫൊക്കാന- ഫോമ അടക്കമുള്ള സംഘടനകള്‍ ഒരു വേദിയില്‍ ഇതാദ്യമായാണ് താന്‍ കാണുന്നതെന്ന് ദേവദാസന് നായര്‍ പറഞ്ഞു. രാമായണത്തില്‍ സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പക്ഷിരാജാവായ ജഡായുവിന്റെ ആനുഗ്രഹമാണ് ഈ വേദിയില്‍ എത്താന്‍ തനിക്കു കഴിഞ്ഞത്. മലയാളി സമൂഹം തനിക്ക് വലിയ സഹകരണമാണ് നല്‍കിയത്. അതില്‍ നന്ദിയുണ്ട്.
ദേവദാസന് നായരോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് വ്യവസായി വര്‍ക്കി ഏബ്രഹാം പറഞ്ഞു. പുതിയൊരു കമ്പനി തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ എല്ലാവിധ സഹായവും ചെയ്തത് ദേവദാസന് നായരാണ്.
ദേവദാസന് നായര്‍ക്ക് പ്ലക്ക് നല്കി ഡോ. ഗോപിനാന്ഥന്‍ നായര്‍ ആദരിച്ചു.
ഡോ. ആനി പോളിനേയും ചടങ്ങില്‍ ആദരിച്ചു. ആനി പോളിനെ തങ്ങളൊക്കെ എന്‍ഡോഴ്സ് ചെയ്യുന്നതായി വിനോദ് കെയാര്‍കെ പറഞ്ഞു.
കരുണാകര ഗുരുവിനെപ്പറ്റി രാജീവ് അഞ്ചല്‍ എടുത്ത 'ഗുരു' സിനിമയും അത് മലയാളത്തില്‍ നിന്ന് ആദ്യമായി ഓസ്കര് പരിഗണനയ്ക്ക് പോയതും ജയന് കെ.സി അനുസ്മരിച്ചു. ദാര്‍ശനിക അന്വേഷണമാണ് രാജീവിന്റെ സൃഷ്ടികളുടെ മുഖമുദ്ര.
ശ്രീകുമാര്‍ ഉണ്ണിത്താന്, ജയന് കെ.സി, ഷീലാ ശ്രീകുമാര്‍, ഈപ്പന് ജോസഫ്, രാജന് ചീരന്‍, ഷിറാസ്, ജോയി ഇട്ടന്‍, മാത്യു ജോസഫ്, വിനോദ് കെയാര്‍കെ, കോശി ജോര്‍ജ്, വര്‍ഗീസ് പോത്താനിക്കാട്, ഫിലിപ്പ് മഠത്തില്‍, താരാ സാമുവേല്‍, ഉണ്ണികൃഷ്ണന് നായര്‍, തോമസ് കൂവള്ളൂര്‍, ഡോ. നന്ദകുമാര്‍ ചാണയില്‍, ജോര്‍ജ് പാടിയേടത്ത്, ഇന്ത്യാ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളായ റോമന്‍ പെരേര, ആഷിഷ് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു.
വിന്‍സെന്റ് സിറിയക് ആമുഖ പ്രസംഗം നടത്തി. ബോബി കുര്യാക്കോസ് ആയിരുന്നു എം.സി. സംഘടനയുടെ കോര്‍ഡിനേറ്റര്‍മാരായ അജിത് കൊച്ചുകുടിയില്‍, ലീലാ മാരേട്ട്, കോശി ഉമ്മന്‍ എന്നിവര്‍ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിച്ചു. റോഷിന് മാമ്മന്‍ ഗാനം ആലപിച്ചു.