സാക്രിമെന്റോ: വാഹനവിപണിയിലുണ്ടായ ഇടിവിന് കാരണം പുതുതലമുറയുടെ ഓൺലൈൻ ടാക്സി സർവ്വീസുകളോടുള്ള താത്പര്യമാണെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനക്ക് പിന്നാലെ, ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ തങ്ങളുടെ 435 തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചു. അമേരിക്കയിലെ പ്രൊഡക്ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെയാണ് ഊബർ കമ്പനി പിരിച്ചുവിടുന്നത്.മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്.
ഇന്ത്യയിലെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ക്ക് ഒല, ഊബര്‍ ടാക്സികൾ തിരഞ്ഞെടുക്കുന്നതാണ്ഇരു ചക്ര വാഹന വിപണിയും കാർ വിപണിയിലും ഇടിവുണ്ടാകാൻ കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നടത്തിയ പ്രസ്താവന. എന്നാൽ കനത്ത നഷ്ടമാണ് ഊബർ കമ്പനിക്ക് ഓൺലൈൻ ടാക്സി സേവനരംഗത്ത് ഈയടുത്ത കാലത്ത് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ജൂലൈ മാസത്തിൽ 400 പേരെ ഊബർ പിരിച്ചുവിട്ടിരുന്നു. ആഗസ്റ്റിൽ ഊബറിന് ചരിത്രത്തിലെ തന്നെ ഉയർന്ന 5.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഊബറിന്റെ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ വരുമാന വർധനവും ഈ കാലത്തായിരുന്നു. ലോകത്താകമാനം 27000 പേരാണ് ഊബറിൽ ജോലി ചെയ്യുന്നത്. ഇതിൽ പാതിയും അമേരിക്കയിലാണ്.