ഒബ്റോണ്‍ മാളിലെ വിശാലമായ സ്ക്രീനില്‍ നിന്നെന്ന പോലെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നടുവിലേക്കിറങ്ങി വന്നത്. അല്പം മുമ്പ് എതിരാളിയുടെ അറുപത്തിനാല് നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട 'ഗ്രാന്റ് മാസ്റ്റര്‍'. അഭ്രത്തില്‍ നിന്ന് ഒന്നു തൊടാവുന്ന അകലത്തിലേക്ക് ലാല്‍ എത്തിയപ്പോള്‍ ആവേശപൂര്‍വം അലയടിക്കുകയായിരുന്നു ആരാധകനിര.
'ഗ്രാന്റ് മാസ്റ്ററി'ലെ താരങ്ങള്‍ക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് ലാല്‍ ഒബ്റോണ്മാളിലെത്തിയത്.
വോഡഫോണായിരുന്നു സംഘാടകര്‍. തിങ്ങിനിറഞ്ഞ സദസ്സിന് നടുവിലായിരുന്നു സിനിമയുടെ പ്രദര്‍ശനം. അതിമാനുഷനല്ലാതെ പ്രത്യക്ഷപ്പെട്ട ലാലിന്റെ, ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തെ ആദ്യനിമിഷം മുതലേ അവര്‍ ഏറ്റെടുത്തു. നരപടര്‍ന്ന മുടിയിഴകള്‍ തിളക്കം കൂട്ടിയ മുഖത്ത് പഴയ ലാല്‍ഭാവങ്ങള്‍ തീവ്രതയോടെ മിന്നി.
ഓരോ നിമിഷവും സസ്പെന്‍സ് നിലനിര്‍ത്തി മുന്നേറിയ സിനിമ മോഹന്‍ലാല്‍ എന്ന പ്രതിഭയെ തിരികെ തരുന്നതായിരുന്നു.
പ്രദര്‍ശനം പൂര്‍ത്തിയായ ശേഷം രാത്രി 10.15 ഓടെയാണ് ലാല്‍ തീയറ്ററിലെത്തിയത്. ഒപ്പം സംവിധായകന് ബി. ഉണ്ണികൃഷ്ണന്, താരങ്ങളായ അനൂപ് മേനോന്, പ്രിയാമണി എന്നിവരുമുണ്ടായിരുന്നു. അതിനുമുമ്പ് ആരൊക്കെയാണ് ഇവിടെയെത്താന്‍ പോകുന്നത് എന്ന അവതാരകയുടെ സസ്പെന്‍സ് നിറഞ്ഞ ചോദ്യത്തിന് 'മോഹന്‍ലാല്‍' എന്ന് മാത്രമായിരുന്നു സദസ്സില്‍ നിന്നുള്ള ഉത്തരം. ഒടുവില്‍ കാത്തിരുന്ന നായകന് എത്തിയപ്പോള്‍ കരഘോഷം. ''എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിമിഷം. എത്രയോ നാളായി ഞാന്‍ ഒരു തീയറ്ററിനുള്ളിലെത്തിയിട്ട്...'' ലാല്‍ പറഞ്ഞു. ''ഞാന്‍ നിങ്ങളെ കാണാനാണെത്തിയത്. എന്നെ നിങ്ങള്‍ സ്ക്രീനില്‍ എന്നും കാണുന്നതല്ലേ... '' സൗമ്യമായ ശബ്ദം സ്ക്രീനിലല്ലാതെ കേട്ടു.
പിന്നെ, ഫോട്ടോ സെഷനുള്ള സമയമായിരുന്നു. സിനിമ കാണാനെത്തിയ എല്ലാവരും സംഘങ്ങളായി ലാലിനൊപ്പമുള്ള നിമിഷത്തെ അവിസ്മരണീയതയുടെ ഫ്രെയിമിനുള്ളിലാക്കി. അത്രയും നേരം ക്ഷമയോടെ ആരാധകര്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുകയായിരുന്നു ലാല്‍.