തെളിയുന്നു മഹിമയില്‍ അത്തപ്പൂക്കളംപോലെ,
കൊഴിയുന്നു ജീവിതനിമിഷങ്ങള്‍ ത്വരിതമായ്;
മറയുന്നു നിറഭേദം മോഹഭംഗങ്ങളാല്‍ മര്ത്യന്,
പൊലിയുന്നു വര്‍ണ്ണിമ നിയതിതന്‍ താളങ്ങളില്‍.
എവിടന്നു വന്നുവോ എവിടേക്കു പോകുവോ?
ആരറിയുന്നു, നീര്‍ക്കുമിളപോല്‍ ജീവിതം:
സ്വപ്നങ്ങള്‍ക്കപ്പുറം സൗധങ്ങള്‍ പണിയുന്നു,
സ്വന്തമായ് സ്വത്തുക്കള്‍ കൂട്ടിവച്ചീടുന്നു.
ആഡംബരത്തിന്റെ മാറ്റുകൂട്ടീടുവാന്‍
ഓടുന്നു വിശ്രമമേതുമില്ലാതെയായ്;
വീട്ടില്‍ തുണിത്തരം വയ്ക്കാനിടംപോരാ:
നാട്ടില്‍ ദരിദ്രരോ നഗ്നരായ് നടക്കുന്നു
ദേവാലയങ്ങള്‍ക്ക് പ്രൗഢികൂട്ടീടുവാന്
പൊന്നിന് കൊടിമരം പൊക്കിപ്പണിയുന്നു:
ദീനരാം കുട്ടികള്‍ കേഴുന്നൊരുനേരം
അന്നം ലഭിക്കുവാന്‍, വിശപ്പടക്കീടുവാന്‍.
തമ്മില്‍ സ്നേഹിക്കയെന്നരുളിയോരീശ്വരന്
നാണിച്ചു നമ്രശിരസ്ക്കനായ് മാറിയോ!
""എന്തിനീ സൗധങ്ങളെന്നെ പുലര്‍ത്തുവാന്‍?
ഏഴതന്‍ ചെറ്റçടിലിലിരിപ്പു ഞാന്‍!''
മാനവജന്മത്തിനുദ്ദേശമെന്തഹോ?
ഹൃസ്വമാം ജീവിതകാലത്തിലോര്‍ക്കുമോ—
ഓര്ത്തുവച്ചീടുവാന് കര്‍മ്മങ്ങള്‍ മാത്രമേ!
പോകുന്ന മാത്രയില്‍ ഭാണ്ഡത്തിലേറ്റുവാന്!