മൈക്കേല്‍ ബ്ലൂംബര്‍ഗിന് പിന്നാലെ ഡെമോക്രാറ്റിക് പ്രൈമറികളിലെ പതിനെട്ടാമത്തെ സ്ഥാനാര്‍ഥിയായി മുന്‍ മാസച്യൂസറ്റ്സ് ഗവര്‍ണര്‍ ഡേവല്‍ പാട്രിക്ക് രംഗപ്രവേശം ചെയ്തു. അയോവ കോക്കസുകള്‍ക്ക് കഷ്ടിച്ച് മൂന്ന് മാസം മുന്‍പാണ് തന്റെ തീരുമാനം ഒരു വിഡിയോയിലൂടെ പാട്രിക് അറിയിച്ചത്. 63 കാരനായ പാട്രിക് രണ്ട് തവണ മാസച്യൂസറ്റ്സ് ഗവര്‍ണറായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതരായ കറുത്ത വര്‍ഗ നേതാക്കളില്‍ ഒരുവനായാണ് പാട്രിക് അറിയപ്പെടുന്നത്.പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വളരെ അടുത്ത സുഹൃത്താണ് പാട്രിക്. ഒബാമ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആദ്യം മത്സരിക്കുമ്പോള്‍ അയോവ കോക്കസിന് 11 മാസം മുന്‍പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. പാട്രിക് ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. ഷിക്കാഗോയുടെ ദക്ഷിണപ്രദേശ ത്താണ് ആദ്യകാലം കഴിച്ചുകൂട്ടിയത്. ഹാര്‍വാര്‍ഡിലും ലോ സ്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്‍എഎസിപിയുടെ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജൂക്കേഷനല്‍ ഫണ്ടിനുവേണ്ടി ജോലി ചെയ്തു. അക്കാലത്ത് അര്‍ക്കന്‍സ ഗവര്‍ണറായിരുന്ന ബില്‍ ക്ലിന്റണെതിരായി ഒരു വോട്ടിംഗ് കേസ് നടത്തി. പിന്നീട് പ്രസിഡന്റ് ക്ലിന്റന്റെ ജസ്റ്റിസ് ഡിപ്പാര്ട്ടുമെന്റില് ജോലി ചെയ്തു. ടെക്സാകോയില് ജനറല്‍ കൗണ്‍സിലറായും കൊക്കകോളയില്‍ ഒരു ഉന്നത പദവിയിലും പ്രവര്‍ത്തിച്ചു.
2015 ല്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിന് ശേഷം മിറ്റ് റോംനി സ്ഥാപിച്ച ബെയിന്‍ ക്യാപ്പിറ്റല്‍ എന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയില്‍ ചേര്‍ന്നു. ഒബാമയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചു വെന്നും പാട്രിക് പറയുന്നു. മത്സര രംഗത്തു നിന്ന് പിന്‍വാങ്ങിയ ബീറ്റോ ഒ റൗര്‍കെയുടെ പ്രചരണ വിഭാഗം നയിച്ചിരുന്ന ഏബ് റാ കോവാണ് പാട്രിക്കിന്റെ കാമ്പെയിന് മാനേജര്‍.
വളരെ വൈകി മത്സര രംഗത്തെത്തിയ പാട്രിക്കിന് പ്രചരണ ഫണ്ട് ആരംഭിക്കേണ്ടതുണ്ട്. അഭിപ്രായ സര്‍വേകളില്‍ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഈ യോഗ്യതകള്‍ നേടാന്‍ വൈകുന്നതിനാല്‍ സ്ഥാനാര്‍ഥികളുടെ ഡിബേറ്റുകളില്‍ പങ്കെടുക്കാന്‍ അടുത്തെങ്ങും കഴിയുമെന്ന് തോന്നുന്നില്ല.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് ഒരു വിശുദ്ധ മറിയം ചൊല്ലുന്നതുപോലെയാണ്. എന്റെ കാര്യത്തില്‍ ഇത് രണ്ട് സ്റ്റേഡിയങ്ങളില്‍ നിന്ന് വിശുദ്ധ മറിയം പ്രാര്‍ത്ഥന ചൊല്ലേണ്ടി വരും-പാട്രിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നതിനെകുറിച്ച് പാട്രിക് പറയുന്നത് തന്റെ ഭാര്യയ്ക്കു കാന്‍സര്‍ ഉണ്ടെന്ന് കണ്ടു പിടിച്ചതിനാലാണെന്നാണ്. ഇപ്പോള്‍ അവര്‍ സൗഖ്യം പ്രാപിച്ചു വരുന്നതിനാല്‍ തനിക്ക് പ്രചരണവുമായി മുന്നോട്ടു പോകാന്‍ കഴിയും.
ലോകത്തിലെ 47-ാംമത്തെ വലിയ പണക്കാരനായി കരുതപ്പെടുന്ന ബ്ലൂം ബെര്‍ഗിന്റെയും പാട്രിക്കിന്റെയും സ്ഥാനാര്‍ഥിത്വങ്ങള്‍ വിളിച്ചോതുന്നത് ഇതിന് മുന്‍പുണ്ടായിരുന്ന സ്ഥാനാര്‍ഥി നിരയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികള്‍ തൃപ്തരായിരുന്നില്ല എന്നാണ്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് വെല്ലുവിളികള്‍ നേരിട്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും ഇടത്തോട്ട് ചായ്വുള്ള സെനറ്റര്‍മാര്‍ ബേണി സാന്‍ഡേഴ്സിന്റെയും എലിസബെത്ത് വാറന്റെയും ഒരു മോഡറേറ്റ് ഓള്‍ട്ടര്‍നേറ്റീവ് ആയി കരുതുന്ന സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീ ജിജിന്റെയും പിന്തുണയില്‍ കുറവ് വരുത്താന്‍ കഴിഞ്ഞിട്ടില്ല. പാട്രിക് തന്റെ അനുയായികളോട് താന്‍ വളരെ വിശാലമായ വോട്ടര്‍മാരുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്.
മറ്റൊരു പ്രധാന ഘടകം കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാരാണ്. 18% വരുന്ന ഇവര്‍ ഒന്നടങ്കം ഒബാമയ്ക്കു വോട്ടു ചെയ്തു വിജയിപ്പിച്ചു എന്നാണ് കരുതുന്നത്. ഇത്തവണ ബൈഡനും കറുത്ത വര്‍ഗക്കാരനായ ന്യൂജേഴ്സി സെനറ്റര്‍ കോറി ബുക്കര്‍ക്കും കറുത്ത വര്‍ഗക്കാരിയായി കരുതപ്പെടുന്ന കമല ഹാരിസിനും (കാലിഫോര്‍ണിയ സെനറ്റര്‍) ഇവര്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. താന്‍ മത്സരിക്കുന്നത് ഒഴിവാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് എന്ന പാട്രിക്കിന്റെ മുദ്രാവാക്യം ഇവരുടെ പിന്തുണ തേടിയുള്ളതാണ്. ഇത് ഫലം കാണുമോ എന്നറിയാന്‍ ഓരോ പ്രൈമറി ഫലവും കാത്തിരിക്കേണ്ടതായുണ്ട്.