കാറു മേടിക്കുന്നു, സാരിയുടുക്കുന്നു, ആണുങ്ങളോടൊത്ത് നടക്കുന്നു, ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ ആരോപണങ്ങള്‍ നിരത്തി മഠത്തില്‍ നിന്ന് പുറത്താക്കി ഉത്തരവു നല്‍കിയിട്ടും സിസ്റ്റര്‍ ലൂസി കളപ്പുര ആകാശത്തോളം വളരുന്നു. കേരളീയ മനസുകളില്‍ സ്ത്രീവിമോചനത്തിന്റെ ഏറ്റവും പുതിയ പതാകാവാഹികയായി അവര്‍ പുകഴ്ത്തപ്പെടുന്നു.
കേരളത്തിലെ മദര്‍ സുപ്പീരിയര്മാര് ഏതു ലോകത്താണ് ജീവിക്കുന്നത്? ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരം ഏറ്റെടുത്തയുടന്‍ കന്യാസ്ത്രീകള്‍ അവരുടെ ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങണമെന്നും മനുഷ്യരെ കണ്ടാല്‍ ഒന്ന് ചിരിക്കുകയെകിലും ചെയ്യണമെന്നും ആഹ്വാനം ചെയ്തത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. അര നൂറ്റാണ്ടു മുമ്പ് റോമിലെ തെരുവീഥികളിലൂടെ കറുത്ത കണ്ണട ധരിച്ചു വെസ്പാ സ്കൂട്ടര്‍ ഓടിച്ചു പോകുന്ന കൊച്ചുകന്യാസ്ത്രീകളെ കണ്ടു ഈ ഞാന്‍ വിസ്മയിച്ചു നിന്നിട്ടുണ്ട്.
റോമിലെ മഠങ്ങളിലൊന്നും ഇന്ന് ആളില്ല. അതുകൊണ്ടു അത്തരമൊരു പെന്സിയോണില് നിസാര തുക കൊടുത്തു താമസിക്കാനും. (മുറിയും കിടക്കയും പ്രഭാത ഭക്ഷണവും ഉള്‍പ്പെടെ) രാവി ലെ വയറു നിറയെ ബ്രെക്ഫാസ്റ് കഴിക്കാനും ഭാഗ്യമുണ്ടായി. ഇന്ന് അവര്‍ നേരിട്ട് ഗസറ് ഹൗസുകള്‍ നടത്തുന്നു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ നല്ലൊരു പങ്കു അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളില്ലാതെ പൂട്ടിപ്പോകുമെന്നാണ് കോട്ടയത്തെ കപ്പുച്ചിന്‍ സെമിനാരി പ്രൊഫസര്‍ മാത്യു വള്ളിപ്പാലത്തിന്റെ ഡോക്ടറല്‍ തീസിസ് തന്നെ.
കന്യാസ്ത്രീമഠങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ലൈംഗികപീഡനങ്ങളെക്കുറിച്ച് സിസ്റ്റര്‍ ലൂസി എഴുതിയ കര്‍ത്താവിന്റെ നാമത്തില്‍ എന്ന കൃതിക്ക് മലയാള വായനക്കാര്‍ നല്കുന്ന അഭൂതപൂര്‍വമായ സ്വീകരണം തെളിയിക്കുന്നത് എഴുത്തുകാരിയെ അവര്‍ നെഞ്ചിലേറ്റി നടക്കുന്നു എന്നതുതന്നെ. മുപ്പത്തഞ്ചു അദ്ധ്യായങ്ങളിലായി 229 പേജില്‍ പടര്‍ന്നു കിടക്കുന്ന പുസ്തകത്തിനു 250 രൂപയാണ് വില. ബത്തേരിയിലെ മാധ്യമപ്രവര്ത്തകന് എം കെ രാമദാസ് കേട്ടെഴുതിയതാണ് സിസ്റ്ററുടെ ആത്മകഥ. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം പതിപ്പായി. പ്രകാശനം 9 നു നടക്കാനിരിക്കുന്നതേ ഉള്ളു.
കഴിഞ്ഞവര്‍ഷം കോട്ടയംകാരനായ എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിന് ശേഷം ഇത്രയേറെ വില്പനയുള്ള പുസ്തകം തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പ്രസാധകരായ ഡിസി ബുക്ക്സ് പറയുന്നു. പത്രമാസികകളുടെ പ്രചാരം ഒന്നിനൊന്നു ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ വായന മരിച്ചിട്ടില്ലെന്നതിന് ഒരു തെളിവ് കൂടി.
ഇന്ത്യന്‍ എക്പ്രസ് ഗ്രൂപ്പിന്റെ സമകാലീന മലയാളം വാരികയാണ് സ്കോര്‍ ചെയ്തത്. 2019ല്‍ തന്നെ കന്യാസ്ത്രീകളെക്കുറിച്ച് അവര്‍ രണ്ടു കവര്‍ സ്റോറികള്‍ ചെയ്തു. മാര്‍ച്ച് 4നു ആരെയാണ് ഞങ്ങള്‍ വിശ്വസിക്കുക എന്ന ചോദ്യത്തോടെ കണ്ണീരൊപ്പുന്ന കന്യാസ്ത്രീയുടെ ചിത്രവുമായി ആദ്യത്തേത്. സിസ്റ്റര്‍ ലുസി കളപ്പുര--വിശുധ്ധ പാപികളുടെ അധോലോകം എന്ന കവര്‍ സ്റ്റോറി ഡിസംബര്‍ 2നും.
പുതിയ ലക്കത്തില്‍ ലൂസിയുടെ ആത്മകഥയിലെ ഏറ്റവും സ്ഫോടനാല്മകമായ അദ്ധ്യായമാണ് വാരിക എടുത്തുകൊടുത്തി
രിക്കുന്നത്. മഠത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ താന്‍ നേരിട്ട് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സിസ്റ്റര്‍ വിവരിക്കുന്നു. തനിക്കും സഹസന്യസ്തര്ക്കും അനുഭവിക്കേണ്ടി വന്ന ലൈംഗിക അക്രമങ്ങളെക്കുറിച്ച് തുറന്നെഴുതുന്നു.
പ്രസാധകരുടെ ലക്ഷ്യം പുസ്തകം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച് പണമുണ്ടാക്കുക എന്നതാണല്ലോ. അതുപോലെ തന്നെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന പ്രചാരത്തില്‍ നിന്ന് കരകയറുക എന്നതാണ് വാരികയുടെയും ലക്ഷ്യം. സമൂഹത്തിന്റെ രക്ഷയോ സദാചാര സംരക്ഷണമോ സ്ത്രീകളുടെ ഉന്നമനമോ രണ്ടുകൂട്ടരും ലക്ഷ്യമാക്കുന്നില്ലെന്നു ഉറപ്പാണ്.
എങ്കിലും ബിഷപ് ഫ്രാങ്കോ മുളക്കലില്‍ നിന്ന് കുറവിലങ്ങാട്ടെ മിഷനറിസ് ഓഫ് ജീസസ് കന്യാസ്ത്രീ നേരിടേണ്ടി ഞെട്ടിക്കുന്ന അനുഭവം കേരളീയ മനസാക്ഷിയെ എത്രമാത്രം പിടിച്ചുലച്ചു എന്നതിന്റെ ഒരു സൂചനയായി ഇതിനെ വിവക്ഷിച്ചാല് മതി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി കൊച്ചിയില്‍ ഹൈക്കോര്‍ട്ടിന് മുമ്പില്‍ നടന്ന ഐതിഹാസിക സമരം സകലജാതി മതസ്തരും ഉള്‍പ്പെടുന്ന കേരളീയ സമൂഹത്തെ തൊട്ടുണര്‍ത്തി.
ഇങ്ങിനെയൊരു സമരം ഇതിനു മുമ്പ് ലോകം കണ്ടിട്ടില്ല. ബലാത്സംഗക്കേസില്‍ പ്രതിയാക്കി പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രം ലോകമാസകലം കണ്ടതാണല്ലോ. കര്‍ദിനാളും ബിഷപ്മാറും ഉള്‍പ്പെടെ സഭ ഒന്നടങ്കം ചന്ദ്രഹാസം മുഴക്കിയിട്ടും ഫ്രാങ്കോ പണം വാരിയെറിഞ്ഞിട്ടും അത് സംഭവിച്ചു. ജാമ്യത്തിലിറങ്ങിയ ബിഷപ്പിന്റെ വിചാരണ ജനുവരി ആറിന് തുടങ്ങുകയാണ്.
ഇക്കഴിഞ്ഞ ദിവസം ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് നടന്ന ക്രൈസ്തവ റാലി, അന്ന് കന്യാസ്ത്രീ വിഷയത്തില്‍ കണ്ട ജനജാഗ്രതയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആയിരുന്നു എന്നതില്‍ സംശയം വേണ്ട. ക്രൈസ്തവ സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദികരും മെത്രാന്മാരും നടത്തുന്ന കയ്യാങ്കളികള്‍ അവസാനിപ്പിക്കുന്നതിനായി വിശ്വാസികളില്‍ ഒരു വിഭാഗം വര്‍ഷങ്ങളായി നടത്തി വരുന്ന രോഷപ്രകടനം തലസ്ഥാനത്തു അണപൊട്ടി ഒഴുക്കുകയായിരുന്നു.
സിസ്റ്റര്‍ ലൂസിയാണ് പ്രകടനം ഉദ്ഘാടനം ചെയ്തത്. ലൂസിയും അവരോടൊപ്പം വേദി പങ്കിട്ട ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും മൈനോറിറ്റി കമ്മീഷന് മുന്‍ അംഗവുമായ വത്സന് തമ്പുവും ഒക്കെക്കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ കണ്ടു നിവേദനവും സമര്‍പ്പിച്ചു. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് മറ്റു മതക്കാരെപ്പോലെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് നിയമ പരിരക്ഷ ഇല്ലാത്തതില്‍ ഗവര്‍ണര്‍ അദ്ഭുതം പ്രകടിപ്പിച്ചു.
മാനന്തവാടി ഫ്രാന്ന്സിസ്കന് ക്ലാരിസ്റ് കോണ്ഗ്രിഗേഷന് അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ (54) തൊട്ടടുത്ത് ദ്വാരക എന്ന സ്ഥലത്തെ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂള്‍ വിഭാഗത്തില്‍ മാത്സ് അദ്ധ്യാപികയാണ്. ആരോടും തുറന്നു പറയുന്ന സ്വഭാവം. കവിതയെഴുതി, കാസറ്റുണ്ടാക്കി പാടിനടക്കുന എന്നായിരുന്നു മഠത്തിലെ അമ്മമാരുടെ പരിഭവം. എന്നാല്‍ 2018 സെപ്റ്റംബറില്‍ എറണാകുളത്തുപോയി കുറവിങ്ങാട്ടു കന്യാസ്ത്രീകളുടെ സമരപന്തലില്‍ ഇരുന്നതോടെ പരാതികളുടെ രൂപവും ഭാവവും മാറി.
കോട്ടയം കുറവിലങ്ങാടിനടുത്ത് നസ്രത് ഹില്ലില്‍ നിന്ന് കണ്ണൂരിലെ ഇരിട്ടിക്കടുത്ത് കരിക്കോട്ടക്കരിയിലേക്കു കുടിയേറിയ കുടുംബത്തിലാണ് സിസ്റ്റര്‍ ജനിച്ചത്. പതിനൊന്ന് മക്കളില്‍ ഏഴാമത്തെ ആള്. മൂത്ത ഒരു സഹോദരി ആദ്യം കന്യാസ്ത്രീ ആയി. ലൂസി നിര്‍മലഗിരി കോളജില്‍ നിന്ന് മാത്സില് ബിരുദം. ബിഎഡ് എടുത്തശേഷം അദ്ധ്യാപികയായി സേവനം ആരംഭിച്ചു. സര്‍ക്കാര്‍ ശമ്പളം മുഴുവന്‍ മഠത്തില്‍ കൊടുക്കണം എന്നാണ് ചട്ടം. സീറോ ബാലന്‍സ് എന്നാണത്രെ എഫ്സിസി നയം.
ആണുങ്ങളോടൊത്ത് കാറില്‍ സഞ്ചരിക്കുന്നു എന്ന് പരാതി വന്നതോടെ സിസ്റ്റര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് എടുത്തു.. സ്വന്തം പൈസ മുടക്കി ഒരു സെക്കന്‍ഡ്ഹാന്‍ഡ് ആള്‍ട്ടോ കാര്‍ വാങ്ങി അതിലായി സഞ്ചാരം. മഠംകാര് മുറി പുറത്തുനിന്നു പൂട്ടിയപ്പോള്‍ പോലീസ് സഹായം തേടി. പോലീസ് സംരക്ഷണം കിട്ടിയതോടെ മുറിയില്‍ നിന്ന് പുറത്താക്കാനുള്ള അധികൃതരുടെ ശ്രമം നടക്കില്ലെന്നു വന്നു. പെറ്റമ്മ പറഞ്ഞിട്ടു സിസ്റ്ററിന്റെ സഹോദരന് മൊബൈല്‍ വാങ്ങിക്കൊടുത്തു.
നാട്ടുകാരും വീട്ടുകാരും അവരുടെ സഹായത്തിനു എത്തിയതോടെ സഭക്കെതിരെ പ്രചാരണം നടത്തുന്നു എന്നപേരില്‍ കോണ്ഗ്രിഗേഷന് നോട്ടീസ് നല്കി; സഭയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. സിസ്റ്റര്‍ അതിനെതിരെ വത്തിക്കാന്‍ നല്കിയ അപ്പീല്‍ നിഷ്കരുണം നിരാകരിച്ചു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഇനി മാര്‍പ്പാപ്പക്കു അപ്പീല്‍.
സിസ്റ്റര്‍ അതുകൊണ്ടൊന്നും ഭഗ്നാശയാകുന്നില്ല. നോവിസ് (അര്‍ഥിനി) ആകുന്നതുമുതല്‍ താന്‍ അനുഭവിച്ച വേട്ടയാടലിന്റെ കഥ പച്ചയായി തുറന്നു പറയുന്നതാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കാരനായ മാധ്യമപ്രവര്ത്തകന് എംകെ. രാമദാസ് കേട്ടെഴുതിയ പുസ്തകം. എഴുത്തുകാരന് സിസ്റ്ററുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്നതില്‍, തിക്താനുഭവങ്ങള്‍ക്കു ചൂടും ചൂരും നല്കുന്നതില് അസാമാന്യമായ പക്വതയും മിതത്വവും പാലിച്ചിട്ടുണ്ട്.
കര്‍ത്താവിന്റെ നാമത്തില്‍ കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന അസൂയയും കുന്നായ്മകളും കുത്തിത്തിരിപ്പുകളൂം പ്രതികാരനടപടികളും പുസ്തകത്തില്‍ ഒന്നൊന്നായി അക്കമിട്ടു പറയുന്നു. ഒടുവിലത്തെ അഞ്ചു അദ്ധ്യായങ്ങളിലാണ് സദാചാരവിരുദ്ധവും അശ്ലീലവുമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്നത്. സിസ്റ്റര്‍ ജെസ്മിയുടെ ആമ്മേന്‍ എന്ന പുസ്തകത്തിലെ അനുഭക്കുറിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സഭ്യതയുടെ അതിര്‍ത്തി വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ ഇതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ലൂസിയെകേട്ടെഴുതാന് എംകെ രാമദാസിന് പത്തു സിറ്റിംഗ് വേണ്ടിവന്നു. ദിവസങ്ങള്‍ പോകുംതോറും അവരുടെ മനസുമായി എഴുത്തുകാരന് ഇണങ്ങിച്ചേര്‍ന്നു. സ്റ്റോക്ഹോം സിന്‍ഡ്രോം പോലെ ഒരുതരം പരകായ പ്രവേശം. അനാഥനായി വളര്‍ന്നുന്നു. ഐഎ എസ് നേടി നാഗാലാന്‍ഡില്‍ സേവനം ചെയ്യുന്ന മുഹമ്മദ് അലി ശിഹാബിനെപ്പറ്റി എഴുതിയ വിരലറ്റം എന്ന കൃതിയുടെ കര്‍ത്താവ് കൂടിയാണ് രാമദാസ്. 2018 ല്‍ ഏറ്റവും വില്‍ ക്കപ്പെട്ട പുസ്തകം. ഇപ്പോള്‍ ആറാം പതിപ്പായി.
സിസ്റ്ററിന്റെ സമാപനക്കുറിപ്പു ഇങ്ങനെ:
അധ്യാപന ശുശ്രൂഷയില്‍ നിന്ന് വിരമിക്കാന്‍ അല്പകാലമേ ഇനി അവശേഷിക്കുന്നുള്ളൂ. ജീവിതത്തിന്റെ മുക്കാല്‍ പങ്കും കര്‍ത്താവിന്റെ വഴിയിലൂടെ സഞ്ചരിച്ച ഞാന്‍ സഭക്ക് അനഭിമതയാണ്. പ്രത്യക്ഷ ങ്ങളിലൂടെ പരുവപ്പെട്ട സ്വഭാവം കയ്യൊഴിയാന്‍ എനിക്കാവില്ല. അധികാരികള്‍ എന്നോട് കരുണ കാണിക്കുമെന്ന പ്രതീക്ഷയും എനിക്കില്ല....സത്യവിശ്വാസികളായ ഈശോഭക്തര് എന്റെ ചെറുത്തു നില്പിനു് കൂടെ ഉണ്ടാകുമെന്ന ഉറപ്പുണ്ട്. എന്റെ പോരാട്ടം അവസാനിക്കുന്നില്ല. സമര്‍പ്പണത്തിന്റെ പാതയില്‍ ധീരമായ ചുവടുകളോടെ പ്രവേശിച്ചു പതറാതെ നീങ്ങുന്ന സത്യത്തെയും നീതിയെയും മുറുകെപ്പിടിക്കുന്ന ഉദയാസ്തമങ്ങള്‍ നല്കിയ ദൈവത്തിനു നന്ദി.
സിസ്ടറിനു സുഖമാണോ? ചര്‍ച്ച ആക്ട് റാലി ഉദ്ഘാടനം ചെയ്യുന്ന സിസ്റ്ററിന്റെ ചിത്രവുമായി ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുവും നിരത്തിയ നാലുകോളം റിപ്പോര്‍ട് കണ്ടിട്ട് ഞാന്‍ കോട്ടയത്ത് നിന്ന് വിളിച്ചു. വാട്സ്ആപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്തു, ഡീയര്‍ സിസ്റ്റര്‍, താങ്കളുടെ ഉത്തരവാദിത്തം ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നു. സൂക്ഷിക്കണം. മറുപടി ഉടനെ വന്നു ഇങ്ങനെ--താങ്ക്സ് സര്. അയാം ആല്‍വേയ്സ് വിത്ത് ദി സൊസൈറ്റി, ഫോര്‍ ദി ഒപ്രെസ്ഡ്, അണ്‍വാണ്ടഡ്...
വിമോചനത്തിന്റെ ദൈവശാസ്ത്രംസിസ്ടര് ലൂസിയുടെ പുസ്തകവും കുറവിലങ്ങാട്ടെ കണ്ണുനീരും
കന്യാസ്ത്രീകളുടെ കഥ ആഘോഷിക്കുന്ന കവര്‍ചിത്രങ്ങള്‍
സിസ്റ്റര്‍ ലൂസി തിരുവന്തപുരത്തെ ചര്‍ച്ച ആക്ട് റാലിയില്‍
കുറവിലങ്ങാട്ടെ കന്യാസ്ത്രീകളുടെ സമരപന്തലില്‍
റീമ കല്ലിങ്കല്‍, സിസ്റ്റര്‍മാരായ ജോസഫൈന്, ആന്‍സിറ്റ, ഡോ.കൊച്ചുറാണി എബ്രഹാം
സാറാതോമസ്, അജിത, ഭാഗ്യലക്ഷ്മി സമരപന്തലില്‍
മാനന്തവാടിയില്‍ നാട്ടുകാരുടെ ലൂസിയമ്മ
െ്രെഡവിങ് പഠിച്ച്, സ്വന്തം പണം കൊടുത്ത് കാറു വാങ്ങി
കുപ്പായത്തിനു പകരം ചുരിദാര്‍ പരമ സുഖം!; ഇന്‍സെറ്റില്‍ പുസ്തകം കേട്ടെഴുതിയ എം കെ രാമദാസ്
ജനുവരി 6നു വിചാരണ നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളക്കല്‍