പ്രൊഫ. ടി.ജെ. ജോസഫിന്റ്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകം ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നു. 320 പേജുകളോളം വായിച്ചു കഴിഞ്ഞു. ഉഗ്രന്‍ പുസ്തകം. നല്ല ഭാഷ; നല്ല ആഖ്യാന ശൈലി. ഹൃദയത്തില്‍ തട്ടുന്നത് പോലെയുള്ള വിവരണവുമാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായനക്കാരുടെ മനസില്‍ ഇടം പിടിക്കും എന്ന് നിസംശയം പറയാം. മലയാളത്തിലെ 'ബെസ്റ്റ് സെല്ലര്‍' പട്ടികയിലും 'അറ്റുപോകാത്ത ഓര്‍മ്മകള്‍' താമസിയാതെ ഇടം നേടാനാണ് സാധ്യത മുഴുവനും.
സത്യത്തില്‍ പ്രൊഫ. ജോസഫിന്റ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നതെന്താണ്? ഒരു സാധാരണ വ്യക്തിക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അവന് പോകാന്‍ വളരെ കുറച്ച് ഇടങ്ങളേ ഈ രാജ്യത്തുള്ളൂ എന്ന്. മത തീവ്രവാദികള്‍ കയ്യും കാലും വെട്ടിയതുകൊണ്ടും, പ്രൊഫസറുടെ ഭാര്യ ദാരിദ്ര്യം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്തതുകൊണ്ടും അദ്ദേഹത്തിന്റ്റെ കഥ നമ്മളെല്ലാവരും അറിഞ്ഞു. കൈ-കാല് വെട്ടപ്പെടാത്ത എത്രയോ പേരുടെ കുടുംബങ്ങളില്‍ ദാരിദ്ര്യം കാരണം ആത്മഹത്യകള്‍ നടക്കുന്നുണ്ട്? എത്രയോ പേരെ അകാരണമായി ജോലികളില്‍ നിന്ന് ഈ രാജ്യത്ത് പിരിച്ചുവിടുന്നുണ്ട്? അവരുടെ ഒക്കെ കദന കഥകള്‍ ഒരിക്കലും മാധ്യമങ്ങളില്‍ വരാറില്ല.
നമ്മുടെ രാജ്യത്ത് ചിന്താശേഷി കുറഞ്ഞു വരുന്നൂ എന്നും പ്രൊഫ. ജോസഫിന്റ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതല്ലെങ്കില്‍ പാഠ്യഭാഗത്തുനിന്ന് കുത്തും കോമയും ഒക്കെ ഇടാന്‍ നിര്‍ദേശിക്കുന്ന ഒരു ചോദ്യപേപ്പര്‍ ഉയര്‍ത്തികാട്ടി ആരെങ്കിലും കയ്യും, കാലും ഒക്കെ വെട്ടാന്‍ നടക്കുമോ? 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പോലും പ്രൊഫ. ജോസഫിന്റ്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ കാണാം. സഭയും അന്നത്തെ സര്‍ക്കാരും ഇക്കാര്യത്തില്‍ നടത്തിയ നുണ പ്രചാരണങ്ങള്‍ ഇന്നും പലരും ഏറ്റുപിടിക്കുന്നു.
കൈവെട്ടിയതിന്റ്റെ ഫലമായി വളരെയധികം യാതനകള്‍ സഹിക്കേണ്ടി വന്ന പ്രൊഫ. ജോസഫ് സത്യത്തില്‍ കുറ്റം ഒന്നും ചെയ്തിട്ടില്ല. വെറുതെയല്ലല്ലോ ഹൈക്കോടതി അദ്ദേഹത്തെ പൂര്‍ണമായും കുറ്റ വിമുക്തനാക്കിയത്. കാര്യങ്ങള്‍ 'പ്രോപ്പര്‍' ആയി മനസിലാക്കാതിരുന്ന കുറെ മത ഭ്രാന്തന്മാരും, വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയം കളിച്ച ഇടതുപക്ഷ സര്‍ക്കാരും, 'സെന്‍സേഷണലിസം' മാത്രം ലക്ഷ്യമാക്കിയ ഇന്‍ഡ്യാ വിഷന്‍ പോലുള്ള ചാനലുകളുമാണ് ഈ വിഷയം ആവശ്യമില്ലാതെ കുത്തിപൊക്കിയത്. ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലാത്ത പലരും ചോദിക്കുന്നൂ, ജോസഫ് സാറിന്റ്റെ വിവാദ ചോദ്യപേപ്പറില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന്.
സിലബസില്‍ ഉള്ള പി. റ്റി. കുഞ്ഞുമുഹമ്മദിന്റ്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗമെടുത്ത് ചോദ്യം തയ്യാറാക്കുക മാത്രമാണ് പ്രൊഫ. ജോസഫ് ചെയ്തത്. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ. മലയാളത്തിനും, എം.എ. മലയാളത്തിനും റഫറന്‍സിനായി നിര്‍ദേശിച്ചിട്ടുള്ളതുമായ ഒരു ഗ്രന്ഥമാണ് 'തിരക്കഥയുടെ രീതിശാസ്ത്രം'. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ തിരക്കഥാ വിഷയകമായ ലേഖനങ്ങളുടെ സമാഹാരമായിരുന്നു അത്.
പി. റ്റി. കുഞ്ഞുമുഹമ്മദിന്റ്റെ 'തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്ന് സംഭാഷണ ഭാഗങ്ങള്‍ എടുത്ത് ചിഹ്നങ്ങള്‍ ചേര്‍ക്കാനായി ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് പ്രൊഫ. ജോസഫ് ചെയ്തത്.
പൂര്‍ണ വിരാമം, അര്‍ദ്ധ വിരാമം, കോമ, ചോദ്യഛിന്നം - ഇവയൊക്കെ ആ സംഭാഷണ ഭാഗങ്ങളില്‍ ഇടാനായിരുന്നു ചോദ്യപേപ്പറിലൂടെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.
കുഞ്ഞുമുഹമ്മദിന്റ്റെ ലേഖനത്തില്‍ ദൈവത്തോട് സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു ഭ്രാന്തന്റ്റെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. ഭ്രാന്തന് തന്നെയാണ് തിരക്കഥയില്‍ ദൈവമായിട്ടും സംസാരിക്കുന്നത്.
ഭ്രാന്തന്റ്റെ സംസാരം ഒരിക്കലും സഭ്യമോ, പണ്ഡിതന്റ്റെ ഭാഷയോ ആകാന്‍ തരമില്ലല്ലോ. സാഹിത്യത്തില്‍ ഇതിനെ 'കറുത്ത ഹാസ്യം' അതല്ലെങ്കില്‍ 'Black Humor' എന്നാണ് പറയുന്നത്. ആ 'Black Humor' ഹാസ്യം ബിരുദ-ബിരുദാനന്തര ക്ളാസുകളില്‍ പഠിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ ഇഷ്ടം പോലെ ശകാരവാക്കുകള്‍ സാഹിത്യത്തിലുണ്ട്.
അങ്ങനെയാണ് തിരക്കഥയില്‍ 'പടച്ചോനെ പടച്ചോനെ, നായിന്റ്റെ മോനെ' എന്നുള്ള സംഭാഷണ ശകലങ്ങള്‍ വന്നത്. ആ സംഭാഷണ ശകലങ്ങളില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കാനായി ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി.
ഭ്രാന്തന് കുഞ്ഞു മുഹമ്മദ് എന്ന പേര് കൊടുക്കുന്നതിനു പകരം മുഹമ്മദ് എന്ന് ചുരുക്കി എഴുതിയതാണ് ചിലര്‍ തെറ്റിദ്ധരിക്കാനുള്ള കാരണമായി പറയപ്പെടുന്നത്. സത്യത്തില്‍ പ്രവാചകനെ 'പ്രവാചകന് മുഹമ്മദ്' അതല്ലെങ്കില്‍ 'നബി തിരുമേനി' എന്നൊക്കെയാണ് മലയാളത്തില്‍ എല്ലാ മതവിഭാഗക്കാരും വിളിക്കുന്നതെന്നും മറക്കരുത്.
അല്ലെങ്കിലും പാഠ്യഭാഗം മനസിലാക്കാതെ ആവശ്യമില്ലാതെ 'ഇന്റ്റര്പ്രറ്റേഷന്' കൊടുക്കേണ്ട കാര്യം മറ്റുള്ളവര്‍ക്കില്ല. പ്രൊഫ. ജോസഫിന്റ്റെ ക്ളാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആയി മുസ്ലീം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ചോദ്യപേപ്പര്‍ കണ്ടിട്ട് തോന്നാതിരുന്ന നീരസം ചാനലുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, നാട്ടുകാര്‍ക്കും തോന്നേണ്ട കാര്യമെന്താണ്?
പാഠ്യഭാഗം മനസിലാക്കി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കോ, ചോദ്യപേപ്പര്‍ അംഗീകരിച്ച കോളേജ് പ്രിന്‍സിപ്പാളിനോ ഒന്നും ഒരു രീതിയിലുള്ള പ്രതിഷേധവും ചോദ്യപേപ്പര്‍ കണ്ടിട്ട് തോന്നിയില്ല.
കൈവെട്ട് സംഭവത്തിനു ശേഷം ജോസഫ് സാറിന്റ്റെ ജോലി കളയുകയും, അദ്ദേഹത്തിന്റ്റെ കൂടെ നില്‍ക്കാതിരിക്കുകയും ചെയ്ത സഭയെ പോലെ തന്നെ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് ആ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന CPM എന്ന പാര്‍ട്ടിയാണ്. ആ സമയത്ത് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്പെട്ട് ജോസഫ് സാറിനെ വേട്ടയാടിയത് ഇടതുപക്ഷ സര്‍ക്കാരും, ജോസഫ് സാറിന് പിന്തുണ കൊടുക്കാതിരുന്നത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമാണ്.
വിവാദം കൊഴുക്കുമ്പോള്‍ എം.എ. ബേബി സഖാവ്, പ്രൊഫ. ജോസഫിനെ കാര്യമറിയാതെ 'പമ്പര വിഡ്ഢി' എന്ന് വിളിച്ചു. ചിലപ്പോള്‍ കാര്യങ്ങള്‍ അറിഞ്ഞും കാണണം. പക്ഷെ ഇടതുപക്ഷത്തിന് എന്നും വോട്ടുബാങ്ക് രാഷ്ട്രീയമായിരുന്നല്ലോ വലുത്.
കോടിയേരി ബാലകൃഷ്ണന്റ്റെ പോലീസ് അനേകം സംഘങ്ങള്‍ ജോസഫ് സാറിനെ വേട്ടയാടാന്‍ വേണ്ടി രൂപീകരിച്ചു. ആ സംഭവത്തില്‍ ഒരു പങ്കുമില്ലാതിരുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ മകനെ മൂന്നു പകലും മൂന്നു രാത്രിയും കസ്റ്റഡിയില്‍ വെച്ച് മൂന്നാം മുറക്ക് വിധേയനാക്കി. ബന്ധുക്കളേയും സുഹൃത്തുക്കളേയും പീഡിപ്പിച്ചു; പല വീടുകളിലും റെയ്ഡ് നടത്തി; അനേകം പേരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തെറിയഭിഷേകം നടത്തി.
'പി. ടി. കുഞ്ഞുമുഹമ്മദിന്റ്റെ ഒരു പുസ്തകവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ റഫറന്‍സ് ഗ്രന്ഥമായിട്ടില്ല' എന്ന് പ്രൊ വൈസ് ചാന്‍സലര്‍ ചാനലുകളില്‍ കൂടി പറഞ്ഞു. കുഞ്ഞുമുഹമ്മദിന്റ്റെ ലേഖനത്തില്‍ നിന്ന് പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കിയ മലയാളം അദ്ധ്യാപകന് പിന്നെ എന്ത് നിലനില്‍പ്പാണ് ഉണ്ടായിരുന്നത്?
പ്രൊഫ. ജോസഫിന് മാത്രം പറ്റിയ കൈപ്പിഴവായി യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് സമര്‍ത്ഥമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ സാധിച്ചു. വിവാദം കൊഴുക്കുമ്പോള്‍ പ്രൊ വൈസ് ചാന്‍സലര്‍ ഇങ്ങനെ പറയാമോ? വലിയ ഇടതുപക്ഷ ബുദ്ധിജീവിയായ ഡോ. രാജന് ഗുരുക്കള്‍ വൈസ് ചാന്‍സലര്‍. അദ്ദേഹത്തിനപ്പോള്‍ പ്രൊ വൈസ് ചാന്‍സലറെ തിരുത്തേണ്ട ധാര്‍മികമായ ബാധ്യതയില്ലാരുന്നുവോ? സദാ സമയവും വര്‍ഗീയതക്കെതിരേ പ്രസംഗിച്ചിരുന്ന ഡോ രാജന് ഗുരുക്കള്‍ പ്രതികരിക്കാതിരുന്ന സമയം കൂടിയായിരുന്നു അത്.
'സെന്‍സേഷണലിസം' മാത്രം ലക്ഷ്യമാക്കിയ ഇന്‍ഡ്യാ വിഷന്‍ പോലുള്ള ചാനലുകളാണ് ഈ വിഷയം ആവശ്യമില്ലാതെ കുത്തിപൊക്കിയത്. ഇന്‍ഡ്യാ വിഷന്‍ പൂട്ടിപ്പോയത് വെറുതെ അല്ല. ഇത്തരം അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കാലം തിരിച്ചടികള്‍ നല്കാതിരിക്കുമോ? വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരുന്ന എം.എ. ബേബി സഖാവ് വെറുതെയല്ല പിന്നീട് കോല്ലത്തും കുണ്ടറയിലും തോറ്റു തൊപ്പിയിട്ടത്. കോടിയേരി ബാലകൃഷ്ണന്റ്റെ കാര്യമാണ് ഏറ്റവും കഷ്ടം. ഈ വയസുകാലത്ത് പേരകുട്ടിയുമായി സംസാരിക്കുവാന്‍ അദ്ദേഹത്തിന് ഹിന്ദി പഠിക്കേണ്ടി വരുന്നൂ!
പ്രൊഫ. ജോസഫിനെ വേട്ടയാടിയതിന്റ്റെ പേരില്‍ സുബോധമുള്ള ആര്‍ക്കും സഭയെ വിശുദ്ധമാക്കാന്‍ ആവില്ല. പക്ഷെ സഭയെ പോലെ തന്നെ കുറ്റക്കാരാണ് മറ്റുള്ളവരും. വീണവനെ ചവിട്ടാന്‍ ചുരുക്കം ചില സഹ പ്രവര്‍ത്തകരും ഉത്സാഹം കാണിച്ചു. അതല്ലെങ്കിലും അങ്ങനെയാണല്ലോ. പുറകില്‍ നിന്ന് കുത്താന്‍ വിദഗ്ധരായവര്‍ നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടല്ലോ.
ഒരുപക്ഷെ മതാധിഷ്ഠിതമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റ്റെ കെണി ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.
ഈ സംഭവത്തോട് പ്രതികരിക്കാതിരുന്ന ലെഫ്റ്റ്-ലിബറല്‍ ബുദ്ധിജീവികളുടെ കാപട്യവും ഇതോടെ വെളിവായി. അവര്‍ അല്ലെങ്കിലും 'സെലെക്റ്റീവ്' ആയി മാത്രം പ്രതികരിക്കുന്ന വലിയ ബുദ്ധിജീവികളാണല്ലോ. സഭക്ക് മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം മത ഭ്രാന്തരില്‍ നിന്ന് സംരക്ഷിക്കണമായിരുന്നു. അതിനുവേണ്ടി അവര്‍ ജോസഫ് സാറിനെ ബലിയാടാക്കി. കൂടെ നില്‍ക്കാതെ സാര്‍ മതനിന്ദ നടത്തി എന്ന അസത്യ പ്രസ്താവന പ്രചരിപ്പിച്ചു. അത് മത തീവ്രവാദികള്‍ക്ക് വളമായി. 24 വര്‍ഷം തങ്ങളുടെ സ്ഥാപനത്തില്‍ പഠിപ്പിച്ച ഒരാളെ മത തീവ്രവാദികള്‍ക്ക് സഭ ഒറ്റിക്കൊടുത്തു എന്നും വേണമെങ്കില്‍ പറയാം.
സഭ, കോളേജ് മാനേജ്മെന്റ്റ്, കോളേജ് പ്രിന്‍സിപ്പല്‍, ചില സഹ പ്രവര്‍ത്തകര്‍, പിരിച്ചുവിട്ട കേസ് വേഗത്തില്‍ തീര്‍പ്പാക്കാതിരുന്ന യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യുണല്‍, ജോസഫ് സാറില്‍ മതനിന്ദ കേസെടുത്ത കേരളാ സര്‍ക്കാര്‍ - ഇവരെല്ലാം ഈ വിഷയത്തില്‍ കുറ്റക്കാരാണ്.
ചുരുക്കം പറഞ്ഞാല്‍ എല്ലാവരും അന്ന് ടി.ജെ. ജോസഫ് എന്ന വ്യക്തിയോട് നീതികേട് കാണിച്ചു. വ്യക്തികള്‍ക്ക് നീതിനിഷേധം നേരിടേണ്ടി വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ സ്ഥാപനങ്ങള്‍ വാതിലുകള്‍ കൊട്ടിയടക്കുന്ന പ്രവണത ഈ രാജ്യത്തുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചു തരികയാണ് 431 പേജുള്ള ആത്മകഥയിലൂടെ പ്രൊഫസര്‍ ടി.ജെ. ജോസഫ്.
(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)