ലോക മലയാളികളെ കണ്ണുനീരിലാഴ്ത്തിയ രണ്ട് ദുരന്തങ്ങളിൽ അനുശോചനമറിയിച്ച് ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിൽ ഇ-മലയാളിയോട്.
പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ ഇടുക്കിയിലെ രാജമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട പതിനെട്ട് മനുഷ്യ ജീവനുകൾക്കും ,കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച പതിനെട്ട് മനുഷ്യ ജീവനുകൾക്കും ഫോമായുടെ ബാഷ്പാഞ്ജലി അർപ്പിക്കുന്നു. രണ്ടു ദുരന്തങ്ങളും പ്രകൃതിയുടെ കരുണയില്ലായ്മ കൊണ്ട് സംഭവിച്ചതുതന്നെ. കുട്ടികൾ അടക്കം നിരവധി ആളുകൾ രാജമലയിൽ മണ്ണിനടിയിൽ ഇപ്പോഴും കിടക്കുമ്പോൾ വിമാന ദുരന്തത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്നവർക്കായി പ്രാർത്ഥിക്കാം. ഇത്തരം വേദനിപ്പിക്കുന്ന സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം.
രാജമലയിലും ,കരിപ്പൂരിലും ഉണ്ടായത് വ്യത്യസ്തങ്ങളായ ദുരന്തങ്ങൾ ആണെങ്കിലും രണ്ട് സംഭവങ്ങളിൽ നിന്നും നമുക്ക് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രകൃതിയെ ഇല്ലാതാക്കുന്ന മനുഷ്യൻ്റെ പ്രകൃതിക്ക് മേലെയുള്ള കയ്യേറ്റത്തിൻ്റെ വ്യാപ്തി കുടുംതോറും വർഷാവർഷങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് കാരണം. വിമാന ദുരന്തത്തിന് പിന്നിൽ സങ്കീർണ്ണമായ കാലാവസ്ഥയും അപകടത്തിന് കാരണമായി.രണ്ട് ദുരന്തങ്ങളും കേരളത്തിനും നമ്മുടെ രാജ്യത്തിനും തീരാ ദുഃഖമാണ് നൽകിയത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരുകൾ മുൻകൈ എടുക്കട്ടെ. വേണ്ട മുൻകരുതലുകൾ എടുക്കട്ടെ. ഡിസാസ്റ്റർ മാനേജ്മെൻ്റ് സിസ്റ്റം ഫലപ്രദമായി നടപ്പിലാക്കാൻ, അതിൽ വൈദഗ്ദ്ധ്യമുള്ള ടീമിനെ സജ്ജമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു .
രണ്ട് ദുരന്തങ്ങളിലും മരണമടഞ്ഞ വ്യക്തികളുടെയും, കുഞ്ഞുങ്ങളുടേയും ആത്മാവിന് നിത്യശാന്തി നേരുകയും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഫോമാ പ്രസിഡൻ്റ് അറിയിച്ചു.