പാലും തേനുമൊഴുകുന്ന
കാനൻ ദേശങ്ങൾക്കധിപനായ ഞാൻ
നിങ്ങൾക്കായി
മുന്തിരി നടുകയും
തോട്ടത്തിൽ കാവലിരിക്കുകയും ചെയ്തു
വിളഞ്ഞു പഴുത്ത
പഴങ്ങൾ കൊണ്ടുള്ള
ചാറൊരുക്കി
- വെയ്ക്കുകയും
മോക്ഷ വാതിൽ
തുറന്നിടുകയും ചെയ്തു
എന്നാൽ ,
തിന്നാതെയും കുടിക്കാതെയും
തളർന്നു പോയ
എനിക്ക്
ദാഹമേറിയപ്പോൾ
കാത്തുവച്ച കയ്പുനീർ
നിങ്ങളെന്റെ
തൊണ്ടയിലൊഴിച്ചു തന്നു
വീണ്ടും ശിക്ഷയായെന്റെ
കൈകൾ ബന്ധിച്ചു
എന്റെ മുന്തിരി, മാതളത്തോട്ടങ്ങൾ
പൂത്ത് തളിർത്ത കാലം
പ്രേമം തരാം
അവിടെ വച്ചെന്ന് പറഞ്ഞ്
കൂട്ടിക്കൊണ്ടുവന്നു
- പേക്ഷിച്ചവർ
ചെന്നായ്ക്കൾക്കിടയിൽ
ആടുകളെന്ന പോലെ
തോട്ടമാകെ ചിതറിനടന്നു
പുറത്തേയ്ക്കുള്ള വഴികളൊക്കെയടച്ച്
മുള്ള് പാകി നിങ്ങൾ
ബന്ധിതമായ എന്റെ കരങ്ങൾ, പ്രേമ കാംക്ഷയുമാ
- യെത്തിയോരുടെ
വിലാപത്തിൻ
മാറ്റൊലികളാൽ
അയഞ്ഞു വന്നു
കിട്ടിയ മുന്തിരിയിലകളിലെല്ലാം
ഞാൻ
കുനുകുനെയെഴുതി നിറച്ചു കൊണ്ടിരുന്നു
എന്താണെഴുതുന്നതെന്ന്
ചോദിച്ചവർ
ജീവന്റെ
പുസ്തകത്തിലെ
വരികൾ വായിക്കാനാവാതെ
കരയുകയും
പിറുപിറുക്കുകയും
ചെയ്തു
ഒടുവിൽ
മലമുകളിലും
കടൽക്കരകളിലും
പോയി നിന്ന്
ഇഷ്ടമുള്ളതൊക്കെ
വിളിച്ചു പറയുന്നവരായി...