(പ്രിയ വായനക്കാരെ, വിശ്വവിശ്രുതമായ കൃതി റുബാഇയ്യാതിന്റെ സ്വതന്ത്ര വിവര്ത്തനമാണ്നിങ്ങള് വായിക്കാന്‍ തുടങ്ങുന്നത്. തര്ജ്ജമക്കായി ഞാന്‍ തിരഞ്ഞെടുത്ത പുസ്തകത്തില്‍ നൂറു ചതുഷ്പദികളാണുള്ളത്. ഇരുപതെണ്ണം വച്ച് അഞ്ചു ഭാഗമായി ഇതവതരിപ്പിക്കുന്നു. പരിഭാഷകള്‍ക്ക് പുറമെ ഓരൊ തവണയും പ്രസിദ്ധീകരിക്കുന്ന ചതുഷ്പദികളെ പരിഭാഷകന് മനസ്സിലാക്കിയ വിധം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരൊ ചതുഷ്പദിക്ക് ശേഷവും കൂടാതെ കുറച്ചുകൂടി വിശദമായി അവസാനഭാഗത്തിലും നിങ്ങള്‍ക്കത് വായിക്കാം. എല്ലാവരും ഇതു സസ്നേഹം സ്വീകരിക്കുമെന്ന വിശ്വസിക്കുന്നു.)
1. ഉണരുക, രാവിന്റെ വയലുകളില്‍ നക്ഷത്രങ്ങള്‍ വിളറിവീണു. ഇരുളിന്റെ മറനീക്കി കിഴക്കുനിന്നൊരു വേട്ടക്കാരന് സുല്‍ത്താന്റെ മിന്നാരങ്ങളെ ഉന്നംവച്ചുകൊണ്ടു ആദ്യകിരണങ്ങള്‍ തൊടുത്തുവിടുന്നു. (ഈ വരികളുടെ സാരം അജ്ഞതയുടെ തമസ്സില് നിന്നും മുക്തിനേടി ആത്മീയഉണര്‍വ് നേടുക.)
2. പുലരൊളി തിരളുമുമ്പെ മധുശാലയ്ക്കുള്ളില്‍ നിന്നൊരു ശബ്ദമുയര്‍ന്നു. ഉണരുക, നിങ്ങളുടെ പാനപാത്രങ്ങള്‍ നിറയ്ക്കുക, ജീവിതത്തിന്റെ മുന്തിരിച്ചാറു വറ്റിപ്പോകുന്നതിനുമുമ്പു ആവോളം മോന്തിക്കുടിക്കുക. (ശരിയായ ആനന്ദം ജീവിതത്തില്‍ നിറയ്ക്കുവാനുള്ള ഉള്‍വിളി കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക).
3. പൂങ്കോഴി നാദം കേട്ടപ്പോള്‍ മധുശാലയ്ക്ക് പുറത്തുനിന്നവര്‍ ഒച്ചവച്ചു. "വാതില്‍ തുറക്കുക''. ഇവിടെ നമ്മുടെ ജീവിതം ക്ഷണികമാണു. അതുകൊണ്ടു മരണംവരെ ആനന്ദിക്കുക. മരണശേഷം ആരും ഇങ്ങോട്ടു മടങ്ങിവരുന്നില്ല. (ജീവിതം നന്മകളാല് നിറയ്ക്കുക. ശാശ്വതമായ ആനന്ദം പ്രാപിക്കുക. വിജ്ഞാനം നമ്മെ വിളിച്ചുണര്‍ത്തുമ്പോള്‍ ഉറങ്ങിക്കിടക്കരുത്.)
4. പുതുവത്സരം പഴയ മോഹങ്ങളെ വീണ്ടുമുണര്‍ത്തുന്നു. ആത്മപരിശോധന നടത്തിയവര്‍ പ്രശാന്തതയില്‍ വിശ്രമിക്കുന്നു വ്രുക്ഷശാഖകള് മോസ്സസ്സിന്റെ വെളുത്ത കൈകള്‍ പോലെയുള്ള പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞു. ഭൂമി ഈശോയുടെ ശ്വാസം ഉള്‍ക്കൊണ്ടപോലെ നവചൈതന്യം വീണ്ടെടുക്കുന്നു. (ശരിയും തെറ്റും തിരിച്ചറിയുമ്പോള്‍ ചപലമോഹങ്ങള്ക്കടിമയാകുന്നില്ല. അപ്പോള്‍ ആത്മീയോന്നതിയുടെ പവിത്രത ലഭിക്കുകയും വീണ്ടും ജനിച്ച പ്രതീതിയുളവാകുകയും ചെയ്യും. കുപ്പായ കീശയില്‍ കയ്യിടാന്‍ മോസ്സസ്സിനോട് ദൈവം കല്‍പ്പിക്കുന്നതും അതനുസരിച്ച് മോസ്സസ്സ് കൈപുറത്തെടുത്തപ്പോള് ഹിമം പോലെ വെളുത്തുപോയതുമാണു ഇവിടെ പരാമര്‍ശിക്കുന്നത്. യേശുവിന്റെ ശ്വാസത്തിനു രോഗശാന്തിയുണ്ടെന്ന വിശ്വാസം.)
5. പനിനീര്പൂക്കള് നിറഞ്ഞുനിന്നിരുന്ന ഇറാം ഇന്നില്ല. ഏഴു വൈരക്കണ്ണികളുണ്ടായിരുന്ന ജാംഷെഡ് എന്ന സുല്‍ത്താന്റെ പാനപ്പാത്രവും എവിടെ പോയെന്നാര്ക്കുമരിയില്ല. എന്നിഠും ഹുവന്ന വീഞ്ഞിടെ മധുരഗന്ധം പോയിട്ടില്ല. നദീതീരങ്ങള്‍ നനച്ചു വളര്‍ത്തുന്ന മുന്തിരിവള്ളികള്‍ പച്ചപിടിച്ചുനില്‍ക്കുന്നു. (ആയിരത്തിയൊന്നുരാവുകള്‍ തര്‍ജ്ജമ്മ ചെയ്ത റിച്ചാര്‍ഡ് ബര്ട്ടന് ഇറാമിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു. സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുണ്ടാക്കിയ നഗരം; അവിടത്തെ തെരുവീഥികള്‍ മുത്തും പവിഴവും പാകിയവയായിരുന്നു. മരങ്ങളില്‍ മഞ്ഞനിറമുള്ള പഴങ്ങള്‍ നിറഞ്ഞു കിടന്നിരുന്നു. ജാംഷഡ് = കവിയും രാജാവുമായിരുന്നു. ഇദ്ദേഹത്തിന്റെ പാനപാത്രത്തിനു ഏഴു വൈരചുറ്റുകള് ഉണ്ടായിരുന്നു. അവ സപ്തസമുദ്രങ്ങളെ, സപ്തഗ്രഹങ്ങളെ പ്രതീകവല്‍ക്കരിക്കുന്നു. (സമ്പത്തും സമ്രുദ്ധിയും ശാശ്വതമല്ല. ആത്മീയമായ ആനന്ദം, അതു നിലനിര്‍ത്താന്‍ വിജ്ഞാനത്തിന്റെ ജലബിന്ദുക്കള്‍ നഷ്ടപ്പെടാതെ കരുതുക.)
6. ദാവീദിന്റെ പാട്ടുകള്‍ നിന്നുപോയി. വീഞ്ഞിനു മധുരമാണെന്നു ദിവ്യമായ പെഹലവി ഭാഷയില്‍ പണ്ടത്തെ കവികള്‍ പാടുന്നില്ല. എന്നാല്‍ രാപ്പാടി അതിന്റെ സ്വര്‍ഗ്ഗീയ രാഗമധുരയില് വീഞ്ഞു കുടിച്ചു ചുവപ്പു വീണ്ടെടുക്കുവാന്‍ വാടിപ്പോയ ഒരു പനിനീര് പൂവ്വിനോട് പറയുന്നു. (അന്തരംഗത്തിലെ പ്രശാന്തതയില്‍ ആത്മാവിന്റെ സംഗീതമാണു സന്തോഷം പകരുന്നത്. ജീവിത വ്യാപാരങ്ങള്‍ മനുഷ്യരെ മടുപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നു.)
7. വരിക, പാനപാത്രം നിറയ്ക്കുക, പശ്ച്ത്താപത്തിന്റെ ശിശിരവസ്ര്തങ്ങളെ നവവസന്തത്തിന്റെ അഗ്നിയിലേക്ക് വലിച്ചെറിയുക. സമയമാകുന്ന പക്ഷിക്ക് ചിറകു വിരിച്ചു പറക്കാന്‍ ഇനി അധികം ദൂരമില്ല. ആ പക്ഷി പറന്നു തുടങ്ങികഴിഞ്ഞു.(സമയം ചിലവഴിച്ചു കളയരുത്. സമയത്തെ ഉപയോഗപ്രദമായി വിനിയോഗിക്കുക. ഇന്നലെകളെ മറക്കുക.)
8. നൈഷാപൂരിലായാലും ബാബിലോണിയായിലായാലും പാനപാത്രത്തിലെ വീഞ്ഞു തിക്തമായാലും, മധുരമായാലും ജീവിതത്തിന്റെ മുന്തിരിക്ലാറു തുള്ളിതുള്ളിയായി ഊറുന്നു. ജീവിതത്തിന്റെ ഇലകള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുന്നു. (ജീവിതം എവിടെയായാലും അതിന്റെ വഴിക്ക് നീളുന്നു. അതു മനസ്സിലാക്കി ജീവിക്കുകയെന്നതാണു മനുഷ്യന്റെ കര്‍ത്തവ്യം.)
9. ഓരോ പ്രഭാതവും ആയിരം പനിനീര്പ്പൂക്കളെക്കൊണ്ടുവരുന്നു എന്നു നമ്മള് പറയുന്നു. എന്നാല്‍ ഇന്നലത്തെ പുഷ്പങ്ങള്‍ എവിടെ പോകുന്നു. ആ പൂക്കള്‍ വിടര്‍ന്നുവിലസി കരിഞ്ഞു മണ്ണിലേക്ക് വീഴുന്നപോലെ എത്രയോ ആയിരം ജാംഷദ്മാരും കായഖുസാദുകളും ഈ ഭൂമിയിലേക്ക് വന്നുപോയി. (കായ്-ഖുസാദ് പുരാതന പേര്‍ഷ്യയിലെ വീരനായ രാജാവ് ജാഷദിന്റെ പിന്‍ഗാമി. ഈ ലോകത്തിലെ ജീവിതം സ്ഥിരമല്ല. സത്കര്‍മ്മങ്ങളിലൂടെ നാം ആര്‍ജ്ജിച്ചെടുക്കുന്ന ശക്തിയില്‍ ആത്മാവിനു മുക്തി ലഭിക്കും.)
10. അതു അങ്ങനെ ആയിക്കൊള്ളട്ടെ. മഹാനായ കായ്-ഖുസാദും കായഖുസ്രുവും എന്തായാലും നമുക്കെന്താണു. സാലും, റസ്റ്റവും (റസ്റ്റം പെര്‍ഷ്യയിലെ ഹെര്‍ക്കുലിസ് എന്നറിയപ്പെട്ടിരുന്നു.) അവര്‍ക്ക് തോന്നിയപോലെ വീമ്പിളിക്കി പോട്ടെ. നമ്മള് അതു ചെവിയോര്‍ക്കേണ്ട കാര്യമില്ല. ഭൂതകാല വീരകഥകളും സംഭവങ്ങളും മറക്കുക. അത്താഴത്തിനായ് കരയുന്ന ഹാത്തിം തയ്യെയും ചെവിയോര്ക്കണ്ട. നിങ്ങള്‍ നിങ്ങളുടെ മാര്‍ഗത്തിലൂടെ നടക്കുക. പഴയകാല വീരന്മാരുടെ കഥകള്‍ കേട്ടു നിങ്ങള്‍ നിങ്ങളെ ചെറുതായി കാണേണ്ട കാര്യമില്ല. (കായ്ഖുസ്രു = പേര്‍ഷ്യയിലെ പ്രധാനിയായ വേറൊരു രാജാവു. ലോകത്തിലെ ഭൗതികസമ്പത്തിലേക്ക് ആകര്ഷിക്കപ്പെടരുത്. എല്ലാവരുടേയും മനസ്സാക്ഷിക്കനുസരിച്ച് നല്ല ജീവിതം തിരഞ്ഞെടുക്കണം. ആരേയും മാത്രുകയാക്കുന്നതും മുഴുവന്‍ ശരിയാകണമെന്നില്ല.)
11. മരുഭൂമിക്കും ഫലപുഷ്ടിയുള്ള പ്രദേശത്തിനുമിടക്കുള്ള ഒരു തുണ്ടു ഭൂമി അതാണു പ്രസ്തുത പ്രദേശങ്ങളെ വേര്‍തിരിക്കുന്നത്. അവിടെ അടിമയും സുല്‍ത്താനും വിസ്മരിക്കപ്പെടുന്നു. സിംഹാസനത്തിലിരിക്കുന്ന മഹമൂദിനു സമാധാനമുണ്ടാകട്ടെ. (മഹമൂദ് ഇന്ത്യയെ ആക്രമിച്ച പേര്‍ഷ്യന്‍ രാജാവു. ബാഹ്യമായ സുഖങ്ങള്‍ തേടുന്നത് വ്യഥയാണു. ഒന്നും ശാശ്വതമായി നിലനില്ക്കുന്നില്ല. സമൃദ്ധിയുടേയും ഇല്ലായ്മയുടേയും ഇടയിലുള്ള ഒരു തുണ്ടു അതാണു അറിവിന്റെ ലോകം തുറന്നുതരുന്നത്. അവിടെനിന്നു നോക്കുമ്പോള്‍ സിംഹാസനത്തിലിരിക്കുന്നവരും പാപ്പരാണെന്നും ബോദ്ധ്യമാകും.
12. ഈ വൃക്ഷത്തണലും കയ്യില്‍ കാവ്യപുസ്തകവും പാനപാത്രത്തില്‍ നുരയുന്ന വീഞ്ഞും ഒരപ്പക്കഷണവും പാടാനായി നീയും അരികത്തായി ഉണ്ടെങ്കില്‍ ഏതു വന്യഭൂമിയും സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാകും.
13. ചിലര്‍ ഈ ലോകത്തിലെ കീര്‍ത്തിയും ശ്രേയസ്സും സുഖവും കിട്ടാന്‍ ബദ്ധപ്പെടുന്നു. ചിലര്‍ പ്രവാചകന്മാര് പ്രവചിക്കുന്ന പറുദീസ കിട്ടാന്‍വേണ്ടി കഷ്ടങ്ങള്‍ അനുഭവിക്കുന്നു. വിദൂരശ്രുതിപോലെ കേള്‍ക്കുന്ന അനിശ്ചിത നാളേയ്ക്ക് വേണ്ടി ഉഴലാതെ ഇന്നിന്റെ റൊക്കം പണം ആസ്വദിക്കുക എന്തിനാണു ഭാവിയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു വിശ്വാസപ്രമാണത്തിന്മേല്‍ ഇന്നത്തെ സുഖങ്ങള്‍ ത്യജിക്കുന്നത്.
14. വിടരുന്ന പൂക്കള്‍ നമ്മോട് പറയുന്നത് എന്താണു സ്വര്‍ണ്ണം വിതറുന്ന കൈകളുമായി മന്ദഹസിച്ചുകൊണ്ട് ഈ പ്രപഞ്ചത്തിലേക്ക്ന്ഞങ്ങള് വരുന്നു. പട്ടുകൊണ്ടുള്ള ഞങ്ങളുടെ പണക്കിഴി നിങ്ങള്‍ നുള്ളുമ്പോള്‍ സ്വര്ണ്ണമണികല് ഭൂമിയില്‍ ചിതറി വീഴ്ത്തി ഞങ്ങളും പൊഴിഞ്ഞു വീഴുന്നു. (പൊന്നും പണവും കൂമ്പാ രംകൂട്ടി നമ്മള് ജീവിച്ചാലും മരണം വരുമ്പോള്‍ എല്ലാം കയ്യില്‍നിന്നും ചിതറിവീഴുന്നു. സുഗന്ധവും ശോഭയും ക്ഷണികമാണെന്നു പൂക്കള്‍ നമ്മെ പഠിപ്പിക്കുന്നു.)
15. ഈ വിശ്വത്തിലെ ഭൗതികമോഹങ്ങള്ക്കായി മനസ്സുവക്കുന്ന മനുഷ്യന്റെ സ്വപ്നങ്ങള്‍ പൊടുന്നനെ കരിയുകയും തളിര്‍ക്കുകയും ചെയ്യുന്നു. നിമിഷാര്ദ്ധത്തിലേക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടു അപ്രത്യക്ഷമാകുന്നു മരുഭൂമിയിലെ മഞ്ഞുപോലെ.
16. സ്വര്‍ണ്ണം സ്വന്തമാക്കിയവരും വെള്ളം പോലെ അതിനെ വലിച്ചെറിഞ്ഞവരും ഭൂമിയില്‍ അടക്കം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ വിസ്മ്രുതിയിലാണ്ടുപോകുന്നു.
17. ദിനരാത്രങ്ങള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഇടിഞ്ഞുപൊളിഞ്ഞ ഈ ജീവിതസത്രത്തില്‍ നിര്‍ണ്ണയിക്കപ്പെട്ട തുഛമായ സമയത്തെ പ്രതാപം പ്രദര്‍ശിപ്പിച്ചുകൊണ്ട് എത്രയോ സുല്ത്താന്മാര് കടന്നുപോയി.
18. മദോന്മത്തന്മായി ജാംഷെദ് എന്ന കവിയും, രാജാവും, സിംഹാസനത്തിലിരുന്നു കല്‍പ്പനകള്‍ പുറപ്പെടുവിച്ച രാജാങ്കണങ്ങളില്‍ സിംഹവും പല്ലിയും വിഹരിക്കുന്നു. വലിയ വേട്ടക്കാരനായിരുന്ന ബഹറാമിന്റെ ശവക്കല്ലറയില്‍ മൃഗങ്ങള്‍ ആഞ്ഞു ചവിട്ടിയിട്ടു അ യാള്‍ ഉണരുന്നില്ല. (ഇന്നു കാണുന്നത് നാളെ കാണുന്നില്ല ഇന്നു വേട്ടയാടപ്പെടുന്നവര്‍ നാളെ വേട്ടയാടപ്പെടും. പ്രക്രുതിയുടെ നിയമമാണതു. ജീവിതത്തിന്റെ ക്ഷണികയെക്കുറിച്ച്് നാം ബോധവാന്മാരാകണം.)
19. സീസറിന്റെ രക്തം ചിന്തിയ അദ്ദേഹത്തെ അടക്കം ചെയ്ത മണ്ണില്വിരിയുന്ന പനിനീര്പ്പൂക്കള്ക്ക് ചെന്തീനിറം പോരെന്ന് എനിക്ക് തോന്നുന്നു. ഒരിക്കല്‍ ആരുടേയോ കാര്‍കൂന്തല്‍ കെട്ടലില്‍ ഭംഗി പൂണ്ടിരുന്ന ആരാമത്തിലെ ഹയസിന്ത പുഷ്പവും ഭൂമിയുടെ മടിയിലേക്ക്തന്നെ വീഴുന്നു. (ഒന്നും പുതിയതായി ഉണ്ടാകുന്നില്ല. എല്ലാം മുമ്പുണ്ടായിരുന്നതിന്റെ ആവര്‍ത്തനങ്ങളും, വ്യത്യാസങ്ങളുമാണു.)
20. നദീമുഖത്ത് പൊടിച്ചു തളിര്‍ക്കുന്ന സസ്യത്തഴപ്പുകളില് ചാരുമ്പോള്‍ വളരെ മാര്‍ദ്ദവമായി ചാരുക. ഒരിക്കല്‍ ഏതോ അഴകാര്‍ന്ന അധരത്തില്‍ നിന്നാണതു ഉത്ഭവിച്ചതെന്നു ആര്‍ക്കറിയാം. (ഒന്നില്‍ നിന്നു വേറൊന്നുണ്ടാകുന്നു. ഒന്നും ശാശ്വതമല്ല. )
(21 മുതല്‍ നാല്പ്പതുവരെയുള്ള ചതുഷ്പദികള്‍ അടുത്ത വെള്ളിയാഴ്ച (12-4-20) വായിക്കുക)
ഈ നാലുവരി കവിതകളില്‍ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ ഗഹനമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണു. (രാവിനെ ഒരു കോപ്പയായി സങ്കല്‍പ്പിച്ച് അതിലേക്ക് ഒരു കല്ലെറിയുന്നതും അപ്പോളുണ്ടാകുന്ന വിടവിലൂടെ എത്തുന്ന പ്രകാശത്തില്‍ നക്ഷത്രങ്ങള്‍ അപ്രത്യക്ഷരാകുന്നതും, സുല്‍ത്താന്റെ മിന്നാരങ്ങളെ പള്ളികളുടെ ഗോപുരങ്ങളായി കണ്ട് അതിന്മേലേക്ക് കിഴക്കുനിന്നൊരു വേട്ടക്കാരന് പ്രകാശപാശം ഉപയോഗിച്ച് കുരുക്കു എറിയുന്നതുമായ ബിംബങ്ങളാണു ഖയ്യാം ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ വിസ്തരിക്കാതെ ചുരുക്കമായി സംഗ്രഹിക്കാന്‍ ശ്രമിക്കുന്നു. സ്വതന്ത്ര പരിഭാഷയാകുമ്പോള്‍ അതു ആസ്വാദനം കൂടിയാണു ഓരൊ വായനകാരനും അവന്റെ അറിവിന്റെ വെളിച്ചത്തില്‍ അവ മനസ്സിലാക്കുന്നു, വ്യാഖാനിക്കുന്നു.
വളരെ ലളിതമായി ഈ കാവ്യങ്ങളെ നോക്കികാണുമ്പോള്‍ ഇതില്‍ ജീവിതം, മരണം, പ്രണയം, മതം തുടങ്ങിയ വിഷയങ്ങളെ കവിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിരുന്നതായി കാണാം. കവി സൂഫി വിശ്വാസിയായതുകൊണ്ട് ആ മതസ്വാധീനം വരികളില്‍ കാണുന്നത് സ്വാഭാവികം. ഒരു സൂഫി മുസ്ലീം ആയി ഒമര്‍ ഖയ്യാമിനെ കരുതാന്‍ കഴിയിക്ലെന്നു അദ്ദേഹത്തെക്കുറിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നു. ഈ ചതുഷ്പദികള്‍ വായിക്കുമ്പോള്‍ നമുക്ക് അങ്ങനെ തോന്നാം. മതവിശ്വാസങ്ങളെ അപ്പടി സ്വീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധമായ " ഒരു കോപ്പ വീഞ്ഞും, അപ്പക്കഷണവും, കാവ്യപുസ്തകവും, അരികില്‍ നീയും'' സുഖാന്വേഷണവാദികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. ആരാണ് ഈ വരികളില്‍ പറയുന്ന "നീ'' എന്ന ചോദ്യമുണ്ടായിട്ടുണ്ടു. വീഞ്ഞിനെ ആത്മീയചൈതന്യമായും "നീ''യെ സ്രുഷ്ടാവായും കരുതാമെന്നും വാദഗതികള്‍ ഉണ്ട്. അപ്പവും വീഞ്ഞുംന്യേശുദേവനെ പ്രതിനിധാനം ചെയ്യുന്നതായി പഴയനിയമം പറയുമ്പൊള് കാവ്യപുസ്തകത്തെ ബൈബിളായും അരികില്‍ ഉണ്ടാകേണ്ട ആള് ദൈവമാണെന്നും നമുക്ക് ചിന്തിക്കവുന്നതാണു.
വലിയ രാജാക്കന്മാരുടെയും സാമ്രജ്യാദിപതികളുടെയും ശവകുടീരങ്ങളില്‍ അവരുടെ പ്രതാപങ്ങള്‍ ആലേഖനം ചെയ്തിട്ടിട്ടുണ്ടെങ്കിലും കാലം അവരെ മറക്കുകയും അവഗണിക്കുകയും ചെയ്യുന്നു. മതങ്ങള്‍ കൊതിപ്പിക്കുന്ന സ്വര്‍ഗ്ഗത്തെക്കാള്‍ ഭൂമിയില്‍ സ്വര്ഗ്ഗമുണ്ടാക്കാമെന്ന സൂചന കവി നല്കുന്നു. നരകത്തിന്റെ ഭീഷണിയും സ്വര്‍ഗത്തിന്റെ പ്രത്യാശയുമില്ലാതെ ജീവിച്ചിരിക്കുന്ന നിമിഷത്തെ ആഘോഷിക്കണമെന്ന സൂചനയാണു ഓരൊ വരികളിലുമുള്ളത്. ഗൂഡാലങ്കാരങ്ങളുടെ കലവറയാണീ നാലുവരി കവിതകള്‍. നേരത്തെ സൂചിപ്പിച്ചപോലെ അവയുടെ അര്‍ഥം നിഗൂഡമായിരിക്കുന്നു.
ശുഭം