ന്യു യോർക്ക്: വാക്സിൻ സംബന്ധിച്ച് അവിശ്വാസം ജനിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശക്തമായി തടുത്തെങ്കിൽ മാത്രമേ കോവിഡ് വാക്സിൻ വിജയിക്കൂ എന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസെന്റ് സൊസൈറ്റിസിന്റെ പ്രസിഡന്റ് ഫ്രാൻസെസ്കോ റോക്ക മുന്നറിയിപ്പ് നൽകി.
ന്യൂയോർക്കിൽ വച്ച് ഈ ആഴ്ച മഹാമാരിയെക്കുറിച്ച് നടത്താനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സെഷന് മുന്നോടിയായാണ് റോക്ക മാധ്യമങ്ങളോട് സംസാരിച്ചത്. "ഫലപ്രദമായ കോവിഡ് വാക്സിൻ വേഗം തന്നെ ലഭിക്കുമെന്ന വാർത്ത സ്വാഗതാർഹമാണ്. എന്നാൽ, അതിന്റെ വരവ് മഹാമാരിയുടെ അന്ത്യം കുറിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. രോഗത്തിന് സമാന്തരമായി അവിശ്വാസമെന്ന മറ്റൊരു മഹാമാരിയുണ്ട്. അത് പ്രതിരോധ കുത്തിവയ്പ്പ് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളെ പോലും ബാധിക്കും. കോവിഡിനെ തോൽപ്പിക്കാൻ നമ്മുടെ നീക്കങ്ങളെ നിരന്തരം തടസ്സപ്പെടുത്തുന്ന അവിശ്വാസം എന്ന മഹാമാരിയെ ആദ്യം പരാജയപ്പെടുത്തണം." അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് വാക്സിനെ എങ്ങനെ കാണുന്നു എന്നതിനെ സംബന്ധിച്ച് അടുത്തിടെ നടത്തിയ ഗവേഷണങ്ങളുടെ ഫലം ആശങ്കാജനകമാണ്. ഈ വർഷം ജൂലൈ മുതൽ വാക്സിന്റെ സ്വീകാര്യത ഗണ്യമായി കുറഞ്ഞെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
വൈറസ് എന്നത് പാശ്ചാത്യരെ മാത്രം ബാധിക്കുന്ന വിഷയമായാണ് ആഫ്രിക്കക്കാർ കരുതുന്നതെന്ന് ഐ എഫ് ആർ സി ഗവേഷണത്തിൽ കാണുന്നു. പൊതു ആരോഗ്യ മേഖലയിൽനിന്നുള്ള ഉപദേശങ്ങൾ പോലും അവർ ചെവിക്കൊള്ളുന്നില്ല.
അവിശ്വാസത്തെ ആളിപ്പടർത്തുന്നതിന്റെ ഇന്ധനമായി പ്രവർത്തിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാൻ ഗവണ്മെന്റ് അവശ്യമായ കരുതലുകൾ കൈക്കൊള്ളണമെന്ന് റോക്ക അഭ്യർത്ഥിച്ചു.
ഇതുവരെ ഐ എഫ് ആർ സി യുടെ പിന്തുണയോടെ നാഷണൽ റെഡ് ക്രോസ്, റെഡ് ക്രെസെന്റ് സൊസൈറ്റിസ് കോവിഡ് സംബന്ധിച്ച കൂട്ടായ പ്രവർത്തനങ്ങളിലൂടെ 243 ദശലക്ഷം ആളുകളിൽ എത്തി. പ്രവർത്തനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണയും പ്രതികരണവും മനസിലാക്കുകയാണ്. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയും ഇതിൽപ്പെടും. അവർക്ക് മനസിലാവുന്ന ഭാഷയിൽ കൃത്യവും വ്യക്തവുമായ അറിവ് പകർന്നു കൊടുക്കുകയാണ് പ്രധാന ഉദ്ദേശം.
ന്യൂയോർക്ക് സ്റ്റേറ്റിൽ വിന്റർ പ്ലാൻ
കോവിഡിനെതിരെ ന്യൂയോർക്ക് സ്റ്റേറ്റിൽ ഒട്ടേറെ ആശയങ്ങളും പദ്ധതികളുമാണ് ഗവർണർ ആൻഡ്രൂ കോമോ ആവിഷ്കരിച്ചിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തോടൊപ്പം ശൈത്യകാലം കൂടി എത്തിയതിനാൽ പുതിയ തന്ത്രങ്ങളിലൂടെ മാത്രമേ ചെറുത്തുനിൽപ്പ് സാധ്യമാകൂ. വാക്സിൻ വരുന്നു എന്നതിനർത്ഥം പ്രതിസന്ധി അവസാനിച്ചു എന്നല്ല. അതുകൊണ്ടു തന്നെ നമ്മുടെ ആശുപത്രികൾ രോഗികളെക്കൊണ്ട് തിങ്ങി നിറയാതിരിക്കാൻ ഓരോ പൗരനും ശ്രദ്ധിക്കണം. ഈ ലക്ഷ്യത്തോടെയാണ് വിന്റർ പ്ലാൻ എന്ന പേരിൽ മോശം അവസ്ഥയെ തടുക്കാനുള്ള ആശയങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.
- ആശുപത്രികളിൽ മികച്ച പരിചരണം ഉറപ്പുവരുത്തുന്നതിനാകും പ്രഥമ പരിഗണന. പരിശോധനകൾക്കുള്ള സജ്ജീകരണങ്ങൾക്കൊപ്പം ആവശ്യത്തിന് സ്റ്റാഫും ആശുപത്രിക്ക് രോഗികളെ ഉൾക്കൊള്ളാനുള്ള ശേഷിയും ഉണ്ടോ എന്ന് നോക്കുകയും ചെയ്യും.
സ്കൂളുകൾ സുരക്ഷിതമായി തുറക്കും. ചെറിയ ഒത്തുചേരലുകളിലൂടെ ഉണ്ടായേക്കാവുന്ന വ്യാപനം തടയാൻ ശ്രമിക്കും.
കൂടുതൽ രോഗികൾ എത്തിയാലും ചികിത്സ സുഗമമാക്കാൻ അടിയന്തരക്രമീകരണങ്ങളിലൂടെ ആശുപത്രികളുടെ ശേഷി വർധിപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറെടുത്തിട്ടുണ്ട്. റിട്ടയേർഡ് മെഡിക്കൽ സ്റ്റാഫ നിയമിച്ച് കുറവ് പരിഹരിക്കും. 50 ശതമാനം കൂടുതൽ കിടക്കകൾ ആശുപത്രികളിൽ ഉൾക്കൊള്ളിക്കും. 90 ദിവസത്തെ പി പി ഇ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തും.
ചെറിയ ഒത്തുചേരലുകളിലൂടെയാണ് രോഗവ്യാപനം വർദ്ധിച്ചതെന്ന് ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്. 65 ശതമാനം കേസുകളും ഇത്തരത്തിലുള്ളതാണ്. പത്തിൽ താഴെ ആളുകളേ ഒത്തുചേരാവൂ എന്ന് സ്റ്റേറ്റ് അനുശാസിക്കുന്നുണ്ട്. ഗവൺമെന്റിന് ഒരു പരിധിക്കപ്പുറം ഇവ നിരീക്ഷിക്കാൻ സാധിക്കാത്തതുകൊണ്ട് ജനങ്ങൾ അതിലെ അപകടം സ്വയം തിരിച്ചറിഞ്ഞ് ഒഴിവാക്കണം.
വരുന്ന ആഴ്ചകളിൽ ഫലപ്രദമായ വാക്സിന് അനുമതി ലഭിച്ചാലും എല്ലാവരിലേക്കും എത്താൻ മാസങ്ങൾ വേണ്ടിവരും. സുരക്ഷിതമായി എല്ലാവരിലും ഒരേപോലെ വാക്സിൻ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ന്യു യോർക്ക് സ്റ്റേറ്റിൽ കഴിഞ്ഞ ദിവസം പോസിറ്റീവ് നിരക്ക് 4.57 ശതമാനമായിരുന്നു. 1,48,974 ടെസ്റ്റുകൾ നടത്തിയതിൽ 6,819 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൈക്രോ ക്ലസ്റ്റർ ഫോക്കസ് ഏരിയകളിൽ പോസിറ്റീവ് നിരക്ക് 6.22 വരെ എത്തിയിരിക്കുന്നു.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 3,532. ഐ സി യു വിൽ 681 പേരാണ് കഴിയുന്നത്. 54 ന്യൂയോർക്കുകാരുടെ ജീവൻ നഷ്ടപ്പെട്ടു.
സ്റ്റേറ്റിൽ ഏറ്റവും മോശം അവസ്ഥയുള്ളത് ഏറി കൗണ്ടിയിലെ ആശുപത്രികളിലാണ്. അവിടെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതിലൂടെ ആശുപത്രി കിടക്കകളുടെ ഒഴിവ് ലഭിക്കും.