ലഹരിക്കടിമയായി ഹിപ്പി വേഷം ധരിച്ച് ഹരേ രാമാ ഹരേ കൃഷ്ണാ പാടി രസിക്കുന്ന യുവാക്കളെ നോക്കി പഴയ ഒരു ഹിന്ദി സിനിമയിലെ നായകൻ അവരെ ഉപദേശിക്കുന്ന വിധത്തിൽ പാടുന്ന ഒരു ഗാനമുണ്ട്. ദേഖോ ഓ ദീവാനോ തും യെ കാം ന കരോ , രാം ക നാം ബദനാം ന കരോ അതിന്റെ ഏകദേശ പരിഭാഷ ഏതാണ്ട് ഇതേപ്രകാരമാണ്. " ഹെ കിറുക്കന്മാരെ, നിങ്ങൾ ഈ പ്രവർത്തി ചെയ്യരുത്, രാമന്റെ പേരിനു കളങ്കം ഉണ്ടാക്കരുത്." ആ പടമിറങ്ങി വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഹിന്ദു മതത്തിലെ ഒരു വിഭാഗം ആളുകൾ രാമന്റെ പേരിനു കളങ്കം വരുത്തുകയാണ്. മറ്റ് അവതാരങ്ങളെ അപേക്ഷിച്ച് രാമന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. യുവരാജാവായി അഭിഷേകം നടക്കേണ്ട അവസരത്തിൽ അത് നഷ്ടപ്പെട്ടു പതിന്നാലു വര്ഷം കാട്ടിലേക്ക് പോകേണ്ടി വന്നു. അവിടെ വച്ച് ഭാര്യയെ ഒരു രാക്ഷസൻ കട്ടുകൊണ്ടുപോയി. അവരെ രക്ഷപ്പെടുത്തികൊണ്ടുവരാൻ യുദ്ധം ചെയ്യേണ്ടി വന്നു. രാക്ഷസൻ കട്ടുകൊണ്ടുപോയ ഭാര്യയെ സ്വീകരിച്ചവൻ രാമൻ എന്ന ദുഷ്പേര് നാട്ടിൽ പരന്നപ്പോൾ അവരെ കാട്ടിൽ ഉപേക്ഷിച്ചു. പ്രജകൾ അതിനോട് പ്രതികൂലമായും അനുകൂലമായും പ്രതികരിച്ചു. ഇപ്പോൾ രണ്ട് യുഗങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരിൽ ഹിന്ദുസ്ഥാനിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു. ദയനീയമായി നിരപരാധികൾ കൊല്ലപ്പെടുന്നു. അധർമം മൂക്കുമ്പോൾ ധർമ്മം സ്ഥാപിക്കാൻ അവതരിക്കാറുള്ള അവതാരങ്ങളിൽ ഒന്നായ അവതാരം നിഷ്ക്രിയനായി നിൽക്കുന്നു. പക്ഷെ ജനം ആ അവതാരം ദൈവമാണെന്ന് സങ്കൽപ്പിച്ച് അക്രമങ്ങൾ അഴിച്ചുവിടുന്നു. അതുകൊണ്ട് ജയ് ശ്രീറാം എന്ന സ്തുതി അല്ലെങ്കിൽ ആ രണ്ട് വാക്ക് ഇന്ന് അപഹാസമാകുകയാണ്.
ഭാരതത്തിലെ ഹിന്ദുക്കൾ, മിക്കവാറും ഉത്തരേന്ത്യക്കാർ പരസ്പരം കണ്ടുമുട്ടുമ്പോൾ അഭിവാദനം ചെയ്യാറുള്ള "ജയ് ശ്രീറാം" എന്ന മന്ത്രം അല്ലെങ്കിൽ സ്തുതി ഇന്ന് ജനമദ്ധ്യത്തിൽ കോളിളക്കം സൃഷ്ടിക്കുന്നതായി നമ്മൾ വാർത്തകളിൽ വായിക്കുന്നു. ടാബ്റീസ് അൻസാരി എന്ന മുസ്ലിം ബാലനെ ഹിന്ദു തീവ്രവാദികൾ "ജയ് ശ്രീറാം" എന്ന് വിളിക്കാൻ നിർബന്ധിക്കുകയും അവൻ അവരെ അനുസരിക്കുന്നവരെ മർദിക്കുകയും ചെയ്തു. വളരെ ലജ്ജാകരം. ഒരു മതത്തിലെ കുറച്ച്പേർ ചേർന്ന് ക്രൂരമായ പ്രവർത്തികൾ ചെയ്യുമ്പോൾ മൊത്തത്തിൽ ആ മതത്തിനു കളങ്കം ഏൽക്കുന്നു . ഔരംഗസേബ് സിക്കുകാരോട് കാട്ടിയ ക്രൂരത മുസ്ലിം പൈശാചികതയായും കണക്കാക്കുന്നു. ത്രേതാ യുഗത്തിൽ ജീവിച്ചിരുന്നവെന്നു വിശ്വസിച്ചുവരുന്ന ഒരു രാജാവിനെ (ഇപ്പോൾ ദൈവമായി കരുതപ്പെടുന്ന) വന്ദിക്കാൻ ഒരു കൂട്ടം മതമൗലികവാദികൾ മതഭേദമെന്യേ മറ്റുള്ളവരെ നിർബന്ധിക്കുന്ന ദുരവസ്ഥ ഹിന്ദുസ്ഥാന്റെ ശാപമാണ്.
എല്ലാ മതസ്ഥരും ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു രാജ്യം പെട്ടെന്ന് മതസ്പർദ്ധക്ക് വിധേയമാകുന്നു. ഓരോ വ്യക്തിയും അവന്റെ മതത്തെക്കുറിച്ച് ധരിച്ചുവച്ചിരിക്കുന്ന വിശ്വാസങ്ങൾ അവനു തന്നെ ഉപദ്രവമാകുന്നത് ദയനീയമാണ്. അൻസാരി എന്ന മുസ്ലിം ബാലൻ ഓത്തുപള്ളിയിൽ വച്ചോ അല്ലെങ്കിൽ അവൻ തന്നെ ഖുർആൻ വായിച്ചോ മനസ്സിലാക്കിയതിനു വിപരീതമായി ഒന്നും ചെയ്യാൻ അവനു കഴിയില്ല. ഖുർആൻ അദ്ധ്യായം ഒന്ന് വാക്യം രണ്ടിൽ ഇങ്ങനെ പറയുന്നു: "സ്തുതി സർവലോക പരിപാലകനായ അല്ലാഹുവിനാകുന്നു" . ഖുറാനിൽ ദൈവത്തെ റബ്ബ്, അല്ലെങ്കിൽ റബ്ബി എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അറബി വാക്കിനു തുല്യമായ പദങ്ങൾ മറ്റു ഭാഷയിലില്ല. സൃഷ്ടികർത്താവ്, പരിപാലകൻ, അധിപൻ, പരിപോഷകൻ അങ്ങനെ ധാരാളം പര്യായപദങ്ങൾ ഈ വാക്കിനുണ്ട്. അങ്ങനെ സർവശക്തനായ ഒരു ചൈത്യന്യത്തെ വിശ്വസിക്കുന്ന ഒരാൾ മറ്റു മതത്തിലെ ഒരു ദൈവത്തിനോട് സ്തുതി പറയുക ചിന്താരഹിതം.
ഒരു കൃസ്തീയ വിശ്വാസിക്കും രാമനെ സ്തുതിക്കുന്ന ഒന്നും പറയാൻ കഴിയില്ല. കാരണം പത്തുകല്പനകളിൽ ഒന്നാമത്തെ കൽപ്പന ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു എന്നാണ്. അതുകൊണ്ട് അവർക്കും വളരെ വിമ്മിഷ്ടമുണ്ടാക്കുന്ന ഒരു വിഷയമായിരിക്കും ഹിന്ദു സഹോദരന്മാർ ആവശ്യപ്പെടുന്നത്. ഹിന്ദുമതത്തിൽ ഏക ദൈവത്തെ ബഹുരൂപത്തിൽ ആരാധിക്കുന്നത്കൊണ്ട് ഒരു ഹിന്ദുവിന് അസ്സലാം അലൈക്കും, ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ, സത്യശ്രീയാക്കാൽ, ജയ് ജിനേന്ദ്ര എന്നൊക്കെ പറയാൻ പ്രയാസമില്ല. ഹിന്ദുമതം (അങ്ങനെ മതമൊന്നുമില്ലെങ്കിലും) "നീ പാപിയാകുന്നുവെന്നു" പറയുന്നില്ല. മറിച്ച് "അഹം ബ്രഹ്മാസ്മി" ഞാൻ ബ്രഹ്മമാകുന്നുവെന്നാണ്. അതുകൊണ്ട് അത് ധാരാളം സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ വളരെ നിരാശാജനകമാകുന്നു. മതത്തിന്റെ തത്വസംഹിതകൾ മാറ്റിമറിച്ചും, തെറ്റിദ്ധരിച്ചും ഇപ്പോൾ തെരുവ് ഗുണ്ടായിസത്തിലേക്ക് അതിനെ വലിച്ചിഴക്കുമ്പോൾ എല്ലാ മതങ്ങളും ഉപേക്ഷിച്ച് മനുഷ്യൻ പരസ്പരം സ്നേഹിക്കയാണ് വേണ്ടത്. മഹാകവി ഉള്ളൂർ എഴുതിയപോലെ "ഒരൊറ്റമതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ".
ബൈബിളിൽ (ലൂക്കോസ് 17:20-21) ഇങ്ങനെ എഴുതുന്നു.ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു. എന്നാൽ ദൈവരാജ്യം ഇവിടെത്തന്നെയുള്ളപ്പോൾ പലരും മരണശേഷം അത് തേടുന്നതായി നമ്മൾ കാണുന്നു. ഇന്ന് ലോകം ആശങ്കയിലും ആശയകുഴപ്പത്തിലുമാണ്. ഏതു ശരി ഏതു തെറ്റ് എന്ന് അറിയാതെ എല്ലാവരും ജിജ്ഞാസയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നു. ആൾദൈവങ്ങളും, മതപുരോഹിതന്മാരും അരിക്കാശി നുവേണ്ടി അവരെ ചൂഷണം ചെയ്യുന്നു.
കാട്ടുമൃഗങ്ങൾ ആക്രമിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടുകയോ, അവരോട് എതിർത്ത് നിൽക്കാൻ കഴിയുമെങ്കിൽ അവരെ വിരട്ടി ഓടിക്കയോ ചെയ്യാം. ഞാനല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കരുതെന്ന് ആജ്ഞാപിക്കുന്ന ദൈവത്തിനു നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തെ വിട്ട് സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ ശീലിച്ചാൽ പ്രശ്നങ്ങൾ കുറയും. ഒരിക്കലും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത ഒരു ശക്തിക്കുവേണ്ടി (ശക്തിയുണ്ടോ??) രക്തസാക്ഷിത്വം വരിക്കുന്നത് ബുദ്ധിശൂന്യതയല്ലേ ? മതത്തിനു വേണ്ടി മനുഷ്യൻ മരിക്കുകയില്ലെന്നു ഒരു പ്രതിജ്ഞ എല്ലാവരും എടുക്കേണ്ട കാലം അതിക്രമിച്ചു. ആ പ്രതിജ്ഞ പാലിക്കപ്പെടുമ്പോൾ മതപരിവർത്തനം നിന്നുപോകും. കുറെ പാവം മനുഷ്യരുടെ കഞ്ഞികുടി മുട്ടിപോകുന്നത്കൊണ്ട് അവർ ഇതിനെ നഖശിഖാന്തം എതിർക്കും. മരിച്ചശേഷം കിട്ടുന്ന സ്വർഗത്തിൽ വ്യാമോഹിച്ച് അഭിരമിക്കുന്ന പാവത്തന്മാർ അവരുടെ കൂടെ കൂടും. ഏതു മതവും സ്വീകരിക്കാനും അതിൽ വിശ്വസിച്ച് ജീവിക്കാനും മനുഷ്യർക്ക് സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ടെങ്കിലും അത് തെരുവിലേക്ക് ഇറക്കരുതെന്നുകൂടി ഭരണഘടനയിൽ എഴുതിച്ചേർക്കേണ്ടതാണ്.
ഭാരതീയരുടെ ആചാരമര്യാദകളിൽ ഒന്നാണ് പരസ്പരം കണ്ടുമുട്ടുമ്പോൾ നമസ്തേ പറയുക എന്നത്. കൈപ്പത്തികൾ കൂട്ടിപ്പിടിച്ച് പതുക്കെ തലകുനിച്ചാണ് ഈ അഭിവാദനം കൈമാറുന്നത്. ഇത് ഒരു ഹിന്ദു ആചാരമായി കണക്കാക്കുന്നതും ശരിയല്ല. നമസ്തെ എന്ന വാക്കിനു ഞാൻ നിന്നെ നമിക്കുന്നു എന്ന് അർത്ഥം പറയാം. പക്ഷെ ആ ഉപചാരവാക്കിന്റെ അർഥം ഞാൻ നിന്നിലെ പരമാത്മാവിനെ നമിക്കുന്നുവെന്നത്രെ. വിവരമില്ലാത്തവരും അത് മനസ്സിലാക്കാൻ വിസമ്മതിക്കുന്നവരും ഇത് അവരുടെ മതപ്രകാരം തെറ്റാണെന്നു പറഞ്ഞാൽ അത് ഒരു പ്രശ്നമാക്കാതിരിക്കുന്നതാണ് ആർഷഭാരതത്തിന്റെ സാംസ്കാരിക ഔന്ന്യത്യത്തിനു ഭൂഷണം.
ദൈവത്തെയല്ലാതെ ആരെയും നമിക്കില്ലെന്നു ഒരു മതഭ്രാന്തൻ പുലമ്പുകയാണെങ്കിൽ അവനെ വെറുതെ വിടുക. എന്തിനാണ് അങ്ങനെയുള്ളവർക്ക് പ്രാധാന്യം നൽകിപ്രശ്നങ്ങൾ പെരുപ്പിക്കുന്നത്. രാമന്റെ ഭരണകാലം നീതിയും, സുരക്ഷയും സമ്പന്നതയും പ്രധാനം ചെയ്തിരുന്നു അതുകൊണ്ട് രാമരാജ്യം വരേണമേ എന്ന് ആഗ്രഹിക്കുന്ന ഭാരതീയൻ ഹിന്ദു രാമനെയല്ല മറിച്ച് അയോധ്യാഭരിച്ചിരുന്ന രാജാവിനെയാണ് ഉദ്ദേശിക്കുന്നെങ്കിൽ "ജയശ്രീരാം" എന്ന് പറയുന്നതിൽ മതമില്ലെന്നു മനസ്സിലാക്കാൻ മറ്റൊരാൾ ശ്രമിക്കാത്തത് മതമെന്ന കറുപ്പടിച്ച് കിറുങ്ങിപ്പോകുന്നത്കൊണ്ടാണ്. പല മതക്കാരായ രാഷ്ട്രീയ കക്ഷികൾക്കുവേണ്ടി ജനം മുദ്രാവാക്യം വിളിക്കാറുണ്ടല്ലോ. എന്നാൽ ജയ്ശ്രീറാം എന്ന സ്തുതി ഒരു മുദ്രാവാക്യത്തിലേക്ക് അധഃപതിപ്പിക്കാതെ വിശ്വാസികൾ അതിന്റെ ഭദ്രത കാത്ത് സൂക്ഷിച്ചാൽ എല്ലാവര്ക്കും സമാധാനം. അഭിവാദനങ്ങൾക്ക് മതപരിവേഷം കൊടുക്കാതിരിക്കയാണ് പ്രതിവിധി. സുപ്രഭാതം, ശുഭസായാഹ്നം, ശുഭരാത്രി എന്നൊക്കെ മലയാളത്തിലും ഇതര ഭാഷകളിലും വാക്കുകൾ ഉണ്ടല്ലോ.
ഈ അവസരത്തിൽ മതോന്മത്തരും സാധാരണ ജനങ്ങളും കൂടി മനുഷ്യന് ഒരു ഗുണവും ചെയ്യാത്ത ദൈവങ്ങൾക്ക് അവുധി കൊടുക്കുക. പിരിച്ച് വിടേണ്ട. അവുധിക്കാലത്തെ അവരുടെ പ്രകടനവും, പ്രവർത്തിയും തൃപ്തികരമെങ്കിൽ യഥാസ്ഥാനത്ത് വീണ്ടും നിയോഗിക്കാം. അതേസമയം ഇത്തരം ഉപചാരവാക്കുകൾ പറയാൻ ആരെയും നിർബന്ധിക്കരുത്. പ്രത്യേകിച്ച് അത് ഒരു മതത്തിന്റെ കൊടിയടയാളം പേറുന്നെങ്കിൽ.
ഏതോ യുഗത്തിൽ ജീവിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന ഒരു അവതാരത്തിനുവേണ്ടി കൊല്ലും കൊലവിളിയും നടത്തി ഭാരതഭൂമിയെ രക്തപങ്കിലമാക്കുന്ന ഭ്രാന്തന്മാർക്ക് ചങ്ങല പണിയാൻ ഭരണാധികാരികൾ സമയം വൈകിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
ശുഭം
പാലക്കാട് മുൻസിപ്പൽ കെട്ടിടത്തിൽ ബിജെപി പാർട്ടിക്കാർ അവരുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജയ് ശ്രീറാം എന്ന ബാനർ തൂക്കിയതിന്റെ പ്രക്ഷോപണങ്ങൾ കേരളത്തിൽ. ഈ ലേഖനം ഒരു വര്ഷം മുമ്പ് വടക്കേ ഇന്ത്യയിൽ ശ്രീറാം സ്തുതിയുമായി ബന്ധപ്പെട്ട കലഹത്തിനോടനുബന്ധിച്ച് എഴുതിയത് ഈ അവസരത്തിൽ വീണ്ടും പ്രസിദ്ധീകരിക്കുന്നു.12-20-20.