ഹ്യൂസ്റ്റന്‍ :ഹ്യൂസ്റ്റനിലെ ക്ലൗണ്‍പ്ലാസാ കണ്‍വന്‍ഷനില്‍ സെന്ററില്‍ വച്ചു
നടന്ന ഫൊക്കാനായുടെ 15-#ാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനിലെ വനിതാ
സെമിനാറുകളും സിമ്പോയിങ്ങളും ചര്‍ച്ചാ സമ്മേളനങ്ങളും വളരെയധികം
ശ്രേദ്ധേയമായി. സ്ത്രീജനങ്ങളെ പ്രത്യേകമായി ബാധിക്കുന്ന, ആനുകാലിക വിഷങ്ങളെ
ആധാരമാക്കി കണ്‍വെന്‍ഷനിലെത്തിയ വനിതകള്‍ പരസ്പരം തങ്ങളുടെ അനുഭവസമ്പത്ത്
പങ്കുവച്ചത് ഏറെ കൗതുകപരവും ഗുണപരവുമായിരുന്നു. അനന്തപുരി എന്ന നാമകരണം
ചെയ്ത കണ്വന്ഷന് സെന്ററിലെ മറ്റൊരു കേരളാനാമത്തിലുള "കനകകുന്ന്"
ഓഡിറ്റോറിയത്തില്‍ 2 ദിവസവും രാവിലേയും, ഉച്ചകഴിഞ്ഞുമായിരുന്നു വനിതകളുടെ
സെമിനാര്‍ സെഷനുകള്‍. ഓരോ വിഷയത്തിലും വിഗദ്ധരും പ്രാവീണ്യം നേടിയവര്‍
സെമിനാറും ചര്‍ച്ചകളും നയിച്ചു. ഫൊക്കാനാ വനിതാ ഫോറത്തിന്റെ ജനറല്‍
കണ്‍വീനറും ഹ്യൂസ്റ്റന്‍ നിവാസിയും സാമൂഹ്യപ്രവര്ത്തിക്കുകയുമായ ശ്രീമതി
പൊന്നുപിള്ള എല്ലാറ്റിന്റേയും ജനറല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിര്‍ത്താം. എയിജിംഗ് പ്രോസസിനെ
അല്പവെങ്കിലും എങ്ങനെ തടയിടാം. അതിനുള്ള പൊടികൈകള്‍ എന്തെല്ലാം. എന്നതിനെ
ആധാരമാക്കിയും വിശദീകരിച്ചും പ്രസിദ്ധ റിസര്‍ച്ച് വിദഗ്ദ്ധയായ ഡോക്ടര്‍
മോളിമാത്യൂ ക്ലാസെടുത്തു. ലീലാ തയ്യിലും, എല്‍സി ഷാജി ജോണും നഴ്സസ്
സെമിനാര്‍ നയിച്ചു. നഴ്സിംഗ് പ്രൊഫഷനിലെ പുതിയ സംഭവവികാസങ്ങള്‍,
നഴ്സിംഗ് സേവനമേഖലയില്‍ വരുന്ന നൂതനവും അനുസ്യൂതവുമായ മാറ്റങ്ങള്‍
എന്തൊക്കെയാണ്. അവയെ എങ്ങനെ പഠിയ്ക്കണം, നേരിടണം, ചിട്ടപ്പെടുത്തണം.
നഴ്സിംഗ് പ്രൊഫഷനും വേതനവ്യവസ്ഥകളും വിദേശത്തും, ഇന്ത്യയില്‍
പ്രത്യേകിച്ച് നേരിട്ടു കൊണ്ടിരിക്കുന്ന ചൂഷണ വ്യവസ്ഥികളെപ്പറ്റിയും
വനിതകളും നേഴ്സിംഗ് പ്രൊഫഷനിലുള്ളവരും അതിവിശദമായി തന്നെ സംസാരിക്കുകയും
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
“മദ്യപാനം കൊണ്ടുണ്ടാകുന്ന കുടുംബകലഹം” എന്ന വിഷയത്തെ ആധാരമാക്കി പ്രസിദ്ധ
സൈക്കിയാട്രിസ്റ്റ് ഡോ. വത്സല ഭാസ്ക്കര്‍ ഗഹനമായി സ്ഥിതിവിവരകണക്കുകള്‍
ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. നാട്ടില്‍ തുടങ്ങി വിദേശത്തും
മലയാളിപുരുഷന്മാര്‍ ഭൂലോക കുടിയന്മാരായി മാറിയിരിക്കുകയാണെന്നും അതില്‍
നിന്നാണ് മലയാളിയുടെ കുടുംബജീവിതത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നതെന്നും
ഡോക്ടര്‍ വത്സല ഭസാകര് സ്ഥാപിച്ചപ്പോള്‍ അവിടെ കൂടിയ വനിതകളില്‍
ഭൂരിഭാഗവും യോജിക്കുകയാണുണ്ടായത്. മറനീക്കി പല അഭിപ്രായങ്ങളും വെളിയില്‍
വരികയുണ്ടായി. വേണമെങ്കില്‍ ഔഷധം പോലെ ഒരല്പം ആകാം. പക്ഷെ കൂടരുത്.
കുടിച്ചാല്‍ വയറ്റില കിടക്കണം. സ്ത്രീകളുടെ പുറത്ത് പെരുമാറിയാല്‍
തിരിച്ചും പെരുമാറണമെന്നാണ് ചിലര്‍ നര്മ്മസംഭാഷണമായി പറഞ്ഞു.
'കണ്ടതും കേട്ടതും' ഒരു വിഷയമായിരുന്നു. അതില്‍ കണ്ടു കഴിഞ്ഞതും
കേട്ടുകഴിഞ്ഞതും, അനുഭവിച്ചതും കണ്ടുകൊണ്ടിരിക്കുന്നതും
കേട്ടുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയിലേയും അമേരിക്കയിലേയും
സാഷ്യങ്ങളോടൊപ്പം ഗതകാല സ്മരണകളും, ഗൃഹാതുരചിന്തകളും വനിതകള്‍ പങ്കുവച്ചു.
ചിരിയും, പുഞ്ചിരിയും, നെടുവീര്‍പ്പും ചര്‍ച്ചയിലും പ്രസംഗത്തിലും
നിഴലിച്ചു. മെഗാസീരിയലുകള്‍ക്ക് മുമ്പില്‍ കുത്തിയിരുന്ന് കണ്ണീര്
വാര്‍ത്തതുകൊണ്ടോ എപ്പിസോഡുകള്‍ എണ്ണിഎണ്ണികണ്ടുതീര്ക്കുകയും
കുട്ടികളേയും, കുടുംബത്തേയും ഭര്‍ത്താവിനേയും അവഗണിച്ച് സ്ത്രീസമത്വത്തിനു
വേണ്ടിപോരാട്ടം മാത്രം നടത്തിയാല്‍ സ്വയം നശിക്കും. കുടുംബം തകരും. വനിതാ
സ്വതന്ത്രചിന്ത ആകാം. പക്ഷെ ചുമ്മാ ഇരുട്ടില്‍ തപ്പരുത്. സമുദ്രത്തില്‍
ചാടി കാലിട്ടടിയ്ക്കരുത്. അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന സ്ത്രീകള്‍
ചുമതലകളും മറക്കരുത്. ഫൊക്കാനാ കണ്‍വന്‍ഷന്റെ ബാനറില്‍ ഹ്യൂസ്റ്റന്‍,
ഡാളസ്, ചിക്കാഗോ, ന്യൂയോര്‍ക്ക്, താമ്പാ, മായാവി, ന്യൂജേഴ്സി,
ഫിലാഡല്‍ഫിയാ തുടങ്ങിയ യു.എസ്സിലെ മേജര്‍ സിറ്റിയില്‍ നിന്നെത്തിയ കേരളീയ
വനിതകള്‍ ഒത്തുകൂടി സൗഹാര്‍ദ്ദവും അഭിപ്രായങ്ങലും ധീരമായി
തുറന്നടിച്ചപ്പോള്‍ ഫൊക്കാനാ കണ്വന്ഷന് വളരെയധികം മാനങ്ങള്‍
എത്തിപിടിയ്ക്കാന്‍ സാധിച്ചു. പ്രത്യേകിച്ച് പുതിയ ഫൊക്കാനാ പ്രസിഡന്റായി
ഒരു വനിതയായ മറിയാമ്മ പിള്ളയെ തെരഞ്ഞെടുക്കുകയും കൂടിയായപ്പോള്‍ വരാന്‍
പോകുന്നത് ഒരു വനിതാ വസന്തകാലമായിരിക്കുമെന്ന് ഫൊക്കാനാ ഭാരവാഹികള്‍ പോലും
അഭിപ്രായപ്പെട്ടു. സെമിനാറിലും ചര്‍ച്ചയിലും റോക്ക്ലാന്റ് കൗണ്ടി
ലെജിസ്ലേറ്റര്‍ ആനിപോള്‍, ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലീലാ
മാരേറ്റ്, ബ്രിജിറ്റ് എമ്മാനുവല്‍, ലതാ കറുകപ്പിള്ളി, ബാല വിനോദ്, ചിത്തിരാ
നായര്‍, മിനി ഗോപകുമാര്‍, മേരിക്കുട്ടി തോമസ്, റോസമ്മാ ജോണ്‍, ശ്രീദേവി
വേണുഗോപാല്‍, മോളി ജോര്‍ജ്ജ്, മിസിസ് രാജം, മേരികുട്ടി എബ്രഹാം, മോനി തോമസ്
തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. ഡോക്ടര്‍ മോളി മാത്യൂവിന് പൊന്നുപിള്ള
ഫലകം നല്കി ആദരിച്ചു. വനിതാ ഫോറം കണ്‍വീനറായി ഫൊക്കാനാ കണ്‍വന്‍ഷന്റെ
വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ശ്രീമതി പൊന്നുപിള്ളയ്ക്ക്
അംഗീകാരത്തിന്റെ ചിഹ്നമായ പുരസ്ക്കാരം ഫൊക്കാനാ പ്രസിഡന്റ് ജി.കെ. പിള്ള
പൊതുവേദിയില്‍ വച്ച് സമ്മാനിക്കുകയുണ്ടായി.
ഫൊക്കാനാ കണ്വന്ഷന് സെമിനാര്‍
ഫൊക്കാനാ കണ്വന്ഷന് - വനിതാഫോറം കണ്‍വീനര്‍ മിസിസ് പൊന്നുപിള്ളയ്ക്ക് ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള ഫലകം നല്കുന്നു.
ഡോക്ടര്‍ മോളി മാത്യൂവിന് മിസിസ് പൊന്നുപിള്ള ഫലകം നല്കുന്നു.