Image

രാജീവ് ഗാന്ധി വധക്കേസ്: മുഴുവന്‍ തടവുകാരും ജയില്‍ മോചിതര്‍; ശ്രീലങ്കന്‍ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി

Published on 12 November, 2022
 രാജീവ് ഗാന്ധി വധക്കേസ്: മുഴുവന്‍ തടവുകാരും ജയില്‍ മോചിതര്‍; ശ്രീലങ്കന്‍ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി

 


ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും ജയില്‍ മോചിതരായി. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്. കോടതി ഉത്തരവ് ജയിലുകളില്‍ എത്തിച്ച്  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. 

നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ മറ്റു പ്രതികളായ  ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക  ജയിലിലും മുരുകനും ശാന്തനും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലും, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ചെന്നൈ പുഴല്‍ ജയിലിലും രവിചന്ദ്രന്‍ തൂത്തുകൂടി സെന്‍ട്രല്‍ ജയിലിലുമാണ് കഴിഞ്ഞ 30 വര്‍ഷമായി കഴിഞ്ഞിരുന്നത്. ജയില്‍ മോചിതരായ ശ്രിലങ്കന്‍ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി.  


പേരറിവാളന്റെ മോചന ഉത്തരവിന്റെ ചുവട് പിടിച്ചാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ജസ്റ്റിസ് ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ച് ജയില്‍ മോചനത്തിനുള്ള നിര്‍ദ്ദേശം നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് പരിഗണിച്ചാണ് പ്രതികളെ ജയിലില്‍ മോചിതരാക്കാനുള്ള സുപ്രധാന ഉത്തരവ്. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണ്. ഈ സാഹചര്യത്തില്‍ പ്രതികളെ വിട്ടയ്ക്കാന്‍ ഉത്തരവിടുകയാണെന്നാണ് സുപ്രീം കോടതി മോചന ഉത്തരവില്‍ വ്യക്തമാക്കിയത്. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക