Image

പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)

Published on 12 December, 2023
പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)

പുതിയ അധ്യായന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്തുവച്ചു നടക്കാനിരിക്കെ, 2023-ൽ അരങ്ങേറിയ സംസ്ഥാന-ജില്ലാതല ആർട്ടുഫെസ്റ്റുകളെ തുടർന്നുണ്ടായ വാദപ്രതിവാദങ്ങൾക്കു വീണ്ടും വേദിയൊരുങ്ങുകയാണ്. ശാസ്ത്രീയ നൃത്തച്ചുവടുകളിൽ പരമ്പരാഗതമായി പിന്തുടർന്നുപോരുന്ന ചലനവേഗതയും താളക്രമവും ലംഘിക്കപ്പെടുന്നുവെന്നും, പുതിയ ലോകത്തെ പ്രവണതകൾ മോഹിനിയാട്ടത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും നിലവാരത്തകർച്ചയ്ക്കു കാരണമാകുന്നുവെന്നും കരുതുന്നവർ ഏറെയാണ്.


ഈ വർഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരജേതാവും, ശാസ്ത്രീയ നടനങ്ങളുടെ ഉള്ളറകൾ തുറന്നു കണ്ടു ലാസ്യച്ചുവടുകൾക്കു കാലോചിതമായ പരിഷ്കാരങ്ങൾ സന്നിവേശിപ്പിച്ചുകൊണ്ടിരിക്കുന്ന നൃത്തഗവേഷകയും നർത്തകിയുമായ ഡോ. നീനാ പ്രസാദിൻ്റെ വാക്കുകളിലൂടെ...


🟥 വിധവും വിധാനവും സംരക്ഷിക്കണം
സംസ്ഥാനത്തിൻ്റെ സാംസ്കാരിക സമ്പന്നതയുടെ തിളക്കം കൂട്ടുന്നതിൽ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതിനാൽ നൃത്തനൃത്ത്യങ്ങളുടെ വിധവും വിധാനവും കലാലയ ഘട്ടം മുതൽ കാക്കേണ്ടതുണ്ട്. കുഞ്ഞുംനാൾ തൊട്ടേ ഞാൻ നൃത്തവീഥിയിലുണ്ട്. പല ഗുരുക്കന്മാരിൽ നിന്നും നൃത്തം അഭ്യസിച്ചു. എല്ലാവരിൽ നിന്നും എല്ലാ നൃത്തശാഖകളും അടുത്തറിയുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, നൃത്തത്തിൻ്റെ ആന്തരീക ശൈലികളെക്കുറിച്ചു വിഭിന്നമായ കാഴ്ചപ്പാടുകളാണ് ഓരോരുത്തർക്കും ഉണ്ടായിരുന്നത്. കേരളത്തിൻ്റെ തനതു കലയായ മോഹിനിയാട്ടത്തിലെ വിവിധയിനം ആന്ദോളികകളെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ഒന്നര ദശകമായി ഞാൻ ഗവേഷണവും നൃത്തത്തിൻ്റെ പുനഃസംവിധാനവും ചെയ്തുകൊണ്ടിരിക്കുന്നു. നൃത്തരൂപങ്ങളുടെ കാതലായ ലക്ഷണങ്ങൾക്കു കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിഷ്കാരങ്ങൾ. കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരേണ്ടതു കലാരൂപങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ടു തന്നെ ആയിരിക്കണം.


🟥 നൃത്ത-നൃത്ത്യ-നാട്യങ്ങൾ
നാട്യശാസ്ത്രവിധി പ്രകാരമാണ് ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തരൂപങ്ങളെല്ലാം അവതരിപ്പിക്കപ്പെടുന്നത്. ഭാവരസങ്ങൾക്കു പ്രാധാന്യമുള്ള ലാസ്യവും, താള ചലനങ്ങൾക്കു ആധിപത്യമുളള താണ്ഡവവുമാണ് നമ്മുടെ നൃത്തങ്ങളുടെ രണ്ടു പൊതു സ്വഭാവങ്ങൾ. അതേ സമയം നൃത്തവും, നൃത്ത്യവും, നാട്യവുമാണ് ഒരു ക്ലാസ്സിക്കൽ നൃത്തരൂപത്തിൻ്റെ മൂന്നു ഘടകങ്ങൾ. ചലനവും, ചലനവേഗവും, അവതരണത്തിൻ്റെ സാങ്കേതികതയുമാണു നൃത്തംകൊണ്ടു ഉദ്ദേശിക്കുന്നത്. അതിനാൽ പ്രേക്ഷകരെ ആകർഷിക്കുന്നതു നൃത്തമെന്ന ഘടകമാണ്. നർത്തകൻ്റെയോ നർത്തകിയുടേയോ പ്രകടനമാണു നൃത്ത്യം. നിശ്ശബ്ദതയ്ക്കും, ചലനങ്ങൾക്കും അർത്ഥങ്ങളുണ്ടാകണം. കഥയുടെ ആഖ്യാനമായ നൃത്ത്യം പ്രേക്ഷകരെ വിനോദിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, അവരെ ബൗദ്ധികമായി വ്യാപൃതരാക്കുകയും വേണം. സമഗ്രമായ പ്രതിപാദനമാണ് മൂന്നാമത്തെ ഘടകമായ നാട്യം. ഈ ഘട്ടത്തിൽ ഒരൊറ്റ കലാകാരനോ കാലകാരിക്കോ പല കഥാപാത്രങ്ങളായി അഭിനയിക്കേണ്ടിവരും. നടനകലയുടെ മാതൃകാ ഘട്ടമാണിത്. ഓരോ ഘട്ടവും സാക്ഷാൽക്കരിക്കേണ്ടത് അതതു വേഗതയിലുമാണ്.


🟥 ലാസ്യവും വിളംബവും ഹൃദ്യം
ലാസ്യമാണ് മോഹിനിയാട്ടത്തിൻ്റെ മുഖമുദ്ര. ദ്രുതഗതിയിൽ പ്രകടിപ്പിക്കുവാൻ കഴിയുന്നൊരു മനോഭാവമല്ല ലാസ്യം. പ്രതിദിനം ദ്രുതമായിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ശീഘ്രഗതിയിലുള്ള ചുവടുകളും അംഗചലനങ്ങളുമുള്ള ഭരതനാട്യത്തിനും കുച്ചുപ്പുടിയ്ക്കും സ്വീകാര്യതയേറുന്നത് സ്വാഭാവികമാണ്. പക്ഷേ, വിളംബ-മധ്യ കാലങ്ങളിൽ അനായാസേനയുള്ള ശാരീരിക പ്രയോഗങ്ങളാൽ അനേകം ഭാവബിംബങ്ങൾ വാർത്തെടുക്കുവാനുള്ള ശേഷി ലാസ്യ-ലാവണ്യ സമ്പന്നമായ മോഹിനിയാട്ടത്തിനുണ്ട്. ഈ നൃത്തത്തിൻ്റെ മന്ദഗതിയിലുള്ള ചുവടുകൾ പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നുവെങ്കിൽ, മോഹിനിയാട്ടം ഇന്നും ജനപ്രിയമായി നിലനിൽക്കുന്നതെങ്ങനെ? ലാസ്യവും അതിനാലുള്ള വിളംബവും ഹൃദ്യമായിത്തോന്നുന്ന പ്രേക്ഷകരുമുണ്ടല്ലൊ! ഏതു ആവിഷ്കാരവും അതുകൊണ്ടു ഉദ്ദേശിക്കുന്ന ആസ്വാദ്യത ഉറപ്പു വരുത്തുന്നത്ര മികവ് പുലർത്തണമെന്നു മാത്രം. നിലവാരമുള്ള അവതരണങ്ങൾക്ക് കാണികളെ ലഭിയ്ക്കുമെന്നത് തീർച്ചയാണ്.


🟥 കാലോചിതമായ മാറ്റങ്ങൾ വേണം
ഗവേഷണങ്ങളും പഠനങ്ങളും ഏറ്റവുമധികം നടന്നുകൊണ്ടിരിക്കുന്നൊരു മേഖലയാണ് നൃത്താവതരണങ്ങൾ. അവതരണ-ആസ്വാദന ക്ഷമതകളിൽ കാലോചിതമായ മാറ്റങ്ങൾ വിദഗ്ദ്ധമായി സന്നിവേശിപ്പിക്കുമ്പോഴാണ് കാലത്തിൻ്റെ പരീക്ഷണങ്ങളെ നേരിടുവാനുള്ള ശേഷി കലാരൂപങ്ങൾക്ക് ലഭിക്കുന്നത്. തനിമ ചോർന്നു പോകാതെയുള്ള നവീകരണങ്ങൾ കലയെ കൂടുതൽ ശ്രേഷ്ഠമാക്കുകയും ചെയ്യുന്നു. പക്ഷേ, മാറ്റങ്ങൾ സൃഷ്ടിപരതയുള്ളതായിരിക്കണം.


🟥 നൃത്തഉടലിൻ്റെ താളഭംഗം
നൃത്തം ഉൾപ്പെയുള്ള എല്ലാ ശാസ്ത്രീയ കലകളും ശാസ്ത്രീയ സൗന്ദര്യത്തിൽ ബന്ധിതമാണ്. നൃത്തത്തിൻ്റെ സൗന്ദര്യം നർത്തകിയുടെ ഉടൽ ആവാഹിക്കണം. ആ സൗന്ദര്യം നഷ്ടമാകുമ്പോൾ നൃത്തം കേവലമൊരു അഭ്യാസപ്രകടനമായി തരം താഴുന്നു. എന്നാൽ, കുറച്ചു കാലമായി കേരളത്തിലെ വേദികളിൽ കണ്ടുവരുന്നൊരു പ്രവണതയാണ് വേഗതയേറിയ നൃത്തച്ചുവടുകൾ. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു 'fast trend' ഉള്ളതായി കാണാൻ സാധിച്ചിട്ടില്ല. നർത്തകിയുടെ ശരീരം ഇളകിയാടുന്നതിനൊരു താളമുണ്ട്, ഒരു സംഗീതമുണ്ട്! ആ സംഗീതാത്മകതയാണു വേഗത വർദ്ധിപ്പിക്കുമ്പോൾ നഷ്ടമാകുന്നത്. വിളംബവും, അതിവിളംബിത കാലവും, ദ്രുത ചലനവും, അതിദ്രുത കാലവുമെല്ലാം ഉൾക്കൊള്ളുന്നതാണ് നൃത്തഉടലിൻ്റെ താളം.

അനാവശ്യമായ വേഗതയിൽ കുട്ടികൾ നൃത്തച്ചുവടുകൾ വയ്ക്കുന്നതു കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഗൗരവമായി നൃത്തത്തെ വിലയിരുത്താനറിയുന്ന ആസ്വാദകർക്കു മുമ്പിൽ ഇത്തരം അപക്വമായ പരിഷ്കാരങ്ങൾ പരിഹാസ്യമായിത്തീരുന്നു. സ്പീഡ് കൂട്ടുമ്പോൾ നഷ്ടമാകുന്നത് നൃത്തഉടലിൻ്റെ മോഹനഗീതമാണ്. സംഗീതരസമില്ലാത്ത നടനം കണേണ്ടിവരുന്നതൊരു ശിക്ഷയാണ്. ശരാശരി പ്രേക്ഷകനു പോലും ഇത്തരം വികലമായ അവതരണങ്ങൾ അധിക നേരം കണ്ടിരിക്കാനാവില്ല. പരിഷ്കാരമെന്നാൽ വേഗത കൂട്ടലല്ലെന്നു എല്ലാവരും തിരിച്ചറിയണം. സോഷ്യൽ മിഡിയയും, ഇടയ്ക്കിടെ അവയിൽ പ്രത്യക്ഷപ്പെടാറുള്ള ഷോർട്ട് ടൈം റീലുകളും മറ്റുമാകാം ഈ 'സ്പീഡി ട്രെൻഡി'നെ പ്രോത്സാഹിപ്പിക്കുന്നത്.
---------------- 

പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)
പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)
പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)
പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)
പരിഷ്കാരമെന്നാൽ വേഗതയല്ല! (വിജയ് സിയെച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക