ഭർതൃസഹോദരനെ കൊലപ്പെടുത്താൻ അയാളുടെ സെക്യൂരിറ്റി ഓഫിസറെ വിലയ്‌ക്കെടുത്തുവെന്ന കുറ്റം ഹഡ്‌സൺ വലിയിലെ ഫെഡറൽ ക്രെഡിറ്റ് യൂണിയൻ ബാങ്ക് മാനേജർ ഫെഡറൽ കോടതിയിൽ സമ്മതിച്ചു. രേഷ്‌മ മസാറോൺ (39) വൈറ്റ് പ്ലെയ്ൻസിലെ കോടതിയിൽ ഈ മാസമാദ്യം കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഭർതൃസഹോദരൻ ഭാര്യയുമൊത്തു ഗയാനയിൽ ഒഴിവുകാലം ചെലവഴിക്കാൻ എത്തുമ്പോൾ അവിടെ വച്ചു വെടിവച്ചു കൊന്നാൽ $10,000 നൽകാമെന്നാണ് രേഷ്‌മ മുൻ പോലീസ് ഓഫീസറായ സെക്യൂരിറ്റിയോട് പറഞ്ഞത്. അഡ്വാൻസായി $2,500 നൽകി. അതു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ന്യൂ യോർക്കിലെ ഓറഞ്ച് കൗണ്ടിയിലുള്ള വോൾഗ്രീൻസ് സ്റ്റോറിൽ നിന്നാണ് പണം അയച്ചത്.
എന്നാൽ കൊല നടത്താൻ സെക്യൂരിറ്റി ഓഫിസർ മടിച്ചു. പകരം ഒരു വാടകക്കൊലയാളിയെ അദ്ദേഹം നിയോഗിച്ചു.
രേഷ്‌മ മസാറോണുമായി ന്യൂ യോർക്കിൽ ഒരു സിവിൽ കേസ് ഉണ്ടെന്നു ഭർതൃസഹോദരൻ ഗയാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരോടു പറഞ്ഞതായി കോടതി രേഖകളിലുണ്ട്. വാടക കൊലയാളിയുമായി അവർ കൈമാറിയ സന്ദേശങ്ങൾ, റെക്കോർഡ് ചെയ്ത ഫോൺ സന്ദേശങ്ങൾ തുടങ്ങി ഒട്ടേറെ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കി.
വാടകക്കൊലയാളി തന്നെയാണ് ഭർതൃസഹോദരനെ വധശ്രമത്തെ കുറിച്ച് അറിയിച്ചത്.
കോടതി ജൂണിൽ വിധി പറയും. അറസ്റ്റ് ചെയ്തു മൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി സമൂഹത്തിനു ഭീഷണിയാണെന്നു ജഡ്‌ജ് പറഞ്ഞിരുന്നു.
Woman hired killer to eliminate brother-in-law