Image

ആടുജീവിതം സിനിമയാകുമ്പോൾ (തമ്പി ആന്റണി)

Published on 28 March, 2024
ആടുജീവിതം സിനിമയാകുമ്പോൾ (തമ്പി ആന്റണി)

കാഴ്ചയിലും സംസാരത്തിലും സൗമ്യനായി തോന്നുന്ന ബെന്യാമിന്റെ  ഉള്ളിന്റെ ഉള്ളിൽ ഒരു കനൽ ജ്വലിക്കുന്നുണ്ട്ന്നു  നേരത്തെ തോന്നിയിരുന്നു. അടുത്തറിയുകയും അദ്ദേഹത്തിന്റെ കഥകൾ കൂടുതൽ വായിക്കുകയും ചെയിതപ്പോൾ അത് സ്ഥിരീകരിച്ചു . 

ആടുജീവിതം എന്ന നോവൽ നജീബ് എന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലാണ് എന്നതിൽ സംശയമില്ല. എന്നാൽ അത് പുസ്തകമാക്കുബോൾ, ഒരിക്കലും നജീബിന്റെ മാത്രം അനുഭവമായി എഴുതാൻ കഴിയില്ല. കാരണം ഇതൊരു ആത്മകഥയല്ല, നോവലാണ് എന്നതുതന്നെ. യഥാർത്ഥ സംഭവങ്ങളെ    ആസ്പദമാക്കി വായനക്കാരെ മറ്റൊരു സാങ്കൽപ്പിക ലോകത്തിലെത്തിക്കുകയാണ് എഴുത്തുകാരൻ.  

സംഭവിച്ചതും, സംഭവിക്കാത്തതും, അവിശ്വസനീയമായതും ഒക്കെ കോർത്തിണക്കി വിഭവസമൃദ്ധമായ  ഒരു വിരുന്നുതന്നെയാണ് ബന്യാമിൻ വായനക്കാർക്കായി സമർപ്പിക്കുന്നത്. അതുതന്നെയാണ് ആ നോവലിന്റെ വിജയവും. നാളിതു വരെ  ഒരു പുസ്തകമോ കഥകളോ വായിക്കാത്തവർപോലും ആടുജീവിതം എന്ന പുസ്തകം വായിക്കുന്നതും അതിൽ പറയുന്നത് നൂറുശതമാനം സത്യമാണെന്നു വിശ്വസിച്ചുകൊണ്ടുതന്നെയാണ്. അതാണ് ഒരെഴുത്തുകാരന്റെ വിജയം. 

ബന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളും, മറ്റു പുസ്തകങ്ങളും വായിച്ചാലും അങ്ങനെയേ തോന്നൂ. ആ കഥകളെല്ലാം സാങ്കല്പികമാണെന്ന് ആർക്കും തോന്നാതിരിക്കത്തക്ക രീതിയിലാണ് രചിച്ചിരിക്കുന്നത്. നജീബിന്റെ ആടുജീവിതം പൂർണമായി ഉൾക്കൊണ്ടുകൊണ്ടുതന്നെ ബ്‌ളസ്സി  ഈ തിരക്കഥ രചിച്ചിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമ തീർച്ചയായും പ്രേക്ഷകരെ മറ്റൊരു ലോകത്തിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

എഴുത്ത് എഴുത്തുകാരന്റെ ഭാവനയും സിനിമ സംവിധായകന്റെ  സൃഷ്ടിയുമാണ്  . ബ്ലെസ്സിയുടെ കാഴ്ച്ച, തന്മാത്ര, പളുങ്ക്, കൽക്കട്ടാന്യൂസ്, പ്രണയം, ഭ്രമരം, കളിമണ്ണ് മുതലായ സിനിമകൾതന്നെ അതിനുള്ള നല്ല നല്ല ഉദാഹരണങ്ങളാണ്. 

എന്നാൽ ആടുജീവിതം എന്ന സിനിമ അദ്ദേഹത്തിന്റെ കഴിഞ്ഞ ചലച്ചിത്രങ്ങളിൽ നിന്നെല്ലാം  വളരെ വ്യത്യസ്തമായ ഒരു  ലോകം നമുക്ക് മുന്നിൽ തുറന്നിടുന്നു. ലോകം മുഴുവൻ ശ്രദ്ധയോടെ വായിച്ച ഒരു പുസ്തകം സിനിമയാകുബോൾ അതിന്റെ പിന്നിലുള്ള അധ്വാനവും, ഉത്തരവാദിത്വവും വളരെ കൂടുതലാണ്. അതു കൊണ്ട് തന്നെ  ഏറ്റവും പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെത്തന്നെയാണ് ചിത്രീകരണത്തിനായി അണിനിരത്തിയിരിക്കുന്നത്. നീണ്ട പതിനാറു വർഷത്തെ  ഒരു കാത്തിരുപ്പുതന്നെ വേണ്ടിവന്നു ഈ ചിത്രം പൂർത്തിയാക്കാൻ എന്നാണറിയാൻ കഴിഞ്ഞത്.  

പൃഥിരാജിനും, അമലാ പോളിനും മാത്രമല്ല , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമായിരിക്കും ആടുജീവിതം Goat life എന്നകാര്യത്തിൽ സംശയമില്ല. എന്തായാലും, അമേരിക്കയിൽ ആദ്യദിവസം  ആദ്യ ഷോ കാണാൻ ഞങ്ങൾ, ഞാനും പ്രേമയും തീരുമാനിച്ചു. ബാക്കിയൊക്കെ കണ്ടിട്ട് എഴുതാം. ആടുജീവിതം അണിയിച്ചൊരുക്കിയ ബ്ലെസ്സിക്കും കൂട്ടുകാർക്കും എല്ലാ ആശംസകളും. ഇതൊരു ഗംഭീര വിജയമാകട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക