തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. . ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. തൽസമയ വിവരങ്ങൾ അറിയാം.
എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈൻ നോർത്ത് പറവൂർ വെടിമറ കുമാരവിലാസം എൽപി സ്‌കൂളിലെ 105ആം ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ് സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ആർസി അമല ബേസിക് യു.പി സ്കൂളിൽ ആയിരുന്നു വോട്ട്. രാവിലെ 7.40ഓടെ പാണ്ട്യാല മുക്കിലെ വീട്ടിൽനിന്നിറങ്ങി. ഭാര്യ കമല വിജയൻ, മകൾ വീണ, കക്കോത്ത് രാജൻ, സിപിഎം ഏരിയ സെക്രട്ടറി = കെ ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 161 നമ്പർ ബുത്തിലാണു വോട്ട്. ഇവിടെ എത്തുമ്പോൾ 20 പേർ വരിയിൽ ഉണ്ടായിരുന്നു. ഇവർക്കു പിന്നിൽ കാത്തുനിന്നാണ് 8.20നാണ് വോട്ട് രേഖപ്പെടുത്തിയത്.
ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ 92ാം ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. (ചിത്രം: മനോരമ)
അരൂർ മണ്ഡലത്തിലെ 36-ാം നമ്പർ ബൂത്തിലെ (വടുതല സ്കൂൾ) പ്രിസൈഡിങ്ങ് ഓഫിസർ ബാലചന്ദ്രനു തല കറക്കം ഉണ്ടായതിനെ തുടർന്ന് സെക്കൻഡ് ഓഫിസർക്ക് ചുമതല നൽകി. പകരം പ്രിസൈഡിങ് ഓഫിസറെ എത്തിക്കും.
പോളിങ് ബൂത്തിലെ തിരക്ക് അനുകൂലമാണെന്ന് കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. ‘‘ജനങ്ങൾ ഒപ്പമുണ്ട്. 8 തവണയും രണ്ടില ചിഹ്നത്തിൽ മത്സരിച്ചു. എൻ്റെ ബൂത്തിൽ വലിയ ക്യൂ ആണ്.. ആൾക്കാർ വലിയ പിന്തുണ നൽകുന്നു. ഇന്ത്യാമുന്നണിയുടെ ഭാഗമായിരുന്നു ഇത് വരെ. ഇനിയും അങ്ങനെ തന്നെ’’ – അദ്ദേഹം കൂട്ടിച്ചേർത്തു.