പത്തനംതിട്ട: നിക്ഷേപ തട്ടിപ്പു കേസിൽ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രാജുവിനും കുടുംബാഗങ്ങൾക്കും എതിരെ കേസുണ്ട്.
രാജുവിന്‍റെ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, ആന്‍സന്‍ ജോര്‍ജ് എന്നിവരും തിരുവല്ല പോലീസിന്റെ കസ്റ്റഡിയിലാണ്.
കേരള കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന ട്രഷററായിരുന്ന രാജു ഈ സ്വാധീനമുപയോഗിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തി പലതവണ അറസ്റ്റ് ഒഴിവാക്കിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. മൂന്നു മാസം മുന്‍പ് പദവിയില്‍ നിന്ന് രാജുവിനെ നീക്കം ചെയ്തുവെന്നാണ് വിവരം. കേരളാ കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് കെ.എം. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്.
പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രാജുവിനെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തു എന്നാണ് കേസ്.
നിരവധി പരാതികള്‍ വന്നുവെങ്കിലും പൊലീസ് നടപടി വൈകിയെന്ന് ആക്ഷേപമുണ്ട്.
അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മലയാളികളില്‍ നിന്നാണ് രാജുവിന്റെ നെടുമ്പറമ്പില്‍ സിന്‍ഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്.
രണ്ടു മാസം മുന്‍പ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കി.
ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി കോടികളാണ് നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്റ് ഫിനാന്‍സ് സ്വീകരിച്ചിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമേ റിയല്‍ എസ്റ്റേറ്റ്, വസ്ത്ര വ്യാപാരം, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകളിലും വന്‍നിക്ഷേപം നടത്തിയിരുന്നു.