അടൂർ: ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം ഉള്ളിൽ ചെന്നാണെന്ന പ്രചാരണത്തിന് പിന്നാലെ പൂവിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞു. സാധാരണയായി ക്ഷേത്രങ്ങളിലെ പൂജകൾക്കും മാലകൾക്കുമായാണ് അരളിപൂക്കൾ കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ മിക്ക ക്ഷേത്രങ്ങളും ഇപ്പോൾ പൂജകളിൽ നിന്നും അരളിപ്പൂവ് ഒഴിവാക്കിയിട്ടുണ്ട്. ഇതും പൂവിന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുളള അരളിപ്പൂക്കളാണ് ഉള്ളത്. ഇതിൽ പിങ്കിനും ചുവപ്പിനുമാണ് ആവിശ്യക്കാരേറെ ഉണ്ടായിരുന്നത്. ഒരു കിലോ അരളിപ്പൂവിന് 300 രൂപയോളം വിലയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ സേലത്ത് നിന്നുമാണ് അരളിപ്പൂക്കൾ കൂടുതലായി എത്തുന്നത്. ഉത്സവകാലങ്ങളായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചാക്ക് കണക്കിന് അരളിപ്പൂക്കളാണ് വിറ്റ് പോയിരുന്നത്.