അതിശക്തമായ അലിപ്പഴ വർഷത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മണിപ്പൂർ സർക്കാർ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും 6.09 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് അനുവദിച്ചു. കഴിഞ്ഞ ദിവസം നടന്ന ആലിപ്പഴ വർഷത്തിൽ 15,425 വീടുകൾക്ക് കേടുപാടുകൾ ഉണ്ടായതായും ആലിപ്പഴ വീഴ്ചയിലും ചുഴലിക്കാറ്റിലും പെട്ട് ഒരാൾ മരിച്ചതായും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താഴ്‌വരയിലെ അഞ്ച് ജില്ലകളിൽ 50 ലക്ഷം വീതവും മലയോര മേഖലയിലേ ജില്ലകളിൽ 40 ലക്ഷം രൂപവീതവുമാണ് നാശനഷ്ടം സംഭവിച്ച വീടുകൾക്ക് ജില്ലാ ഭരണകൂടങ്ങൾ വഴി നൽകുക.
ആവശ്യ വസ്തുക്കൾ നൽകുന്നതും സിഐജി ഷീറ്റുകൾ ലഭ്യമാക്കുന്നതും അടക്കമുള്ള ദുരിതാശ്വാസ നടപടികൾ കഴിഞ്ഞ ഞായറാഴ്ച മുതൽ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ ഏറ്റെടുത്തിട്ടുണ്ട്.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, ചുരാചൻപൂർ എന്നീ ജില്ലകളിലെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. പ്രാഥമിക സർവേ റിപ്പോർട്ടുകൾ പ്രകാരം ഇംഫാൽ ഈസ്റ്റിൽ 5,600 വീടുകളും ബിഷ്ണുപൂരിൽ 1,179 വീടുകളും ആലിപ്പഴം വീണു.
നിലവിൽ ഇവരെയെല്ലാം സംസ്ഥാനത്തെ 42 ദുരിതാശ്വാസ ക്യാമ്പുകളിലുമായി മാറ്റി പാർപ്പിച്ചിരിക്കുകയാണ്. കൃഷിയിടങ്ങൾ, കന്നുകാലികൾ, പച്ചക്കറികൾ, വാഹനങ്ങൾ എന്നിവയുടെ നാശനഷ്ടം വിലയിരുത്തകയാണെന്നും. ശേഷം അതിനനുസരിച്ച് സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.