തിരുവനന്തപുരം ജവഹര്‍ നഗറിലെ `കവടിയാര്‍ മാനര്‍' 6 സി.യില്‍ സരോജിനി
മേനോന്‍ റോഡിലേക്കു നോക്കിനിന്നു. അടുത്തിടെ വിവേകാനന്ദ സ്വാമികളുടെ
വെങ്കലപ്രതിമകൊണ്ട് പവിത്രമായ കവടിയാര്‍ സ്‌ക്വയറിലേക്ക് ഡിട്രോയിറ്റില്‍ ജനിച്ച
ഫോര്‍ഡും ഷവര്‍ലെയും ചീറിപ്പാഞ്ഞുപോകുന്നു. പെട്ടെന്ന് സരോജിനി കാലിഫോര്‍ണിയയിലെ
മകളെയും മരുമകനെയും ഓര്‍ത്തു.
നോക്കിയയുടെ സംഗീതാത്മകമായ വിളി കേട്ട് അവര്‍
ഞെട്ടിത്തിരിഞ്ഞു. വിളി മകള്‍ പൂര്‍ണിമയുടേതുതന്നെ. ``അമ്മേ, വൈറ്റ് ഹൗസില്‍നിന്നു
വിളിച്ചു. അരുണിനെ അസിസ്റ്റന്റ് സെക്രട്ടറിയും ഫോറിന്‍ ട്രേഡ് ഡയറക്‌ടര്‍
ജനറലുമായി ഒബാമ നോമിനേറ്റ് ചെയ്‌തിരിക്കുന്നു.'' ചന്ദ്ര (അങ്ങനെയാണ് പൂര്‍ണിമയെ,
ഓമന എന്ന് ഓമനപ്പേരുള്ള സരോജനി വിളിക്കുന്നത്.) ആകെ എക്‌സൈറ്റഡാണ്. കെ.പി.എം.ജി
എന്ന ആഗോള സ്ഥാപനത്തിലെ വലിയ ജോലി അവസാനിപ്പിച്ച് നാലു ദിവസത്തിനുള്ളില്‍ ഇതാ ഒരു
മലയാളിക്ക് അമേരിക്കയില്‍ സ്വപ്‌നം കാണാവുന്ന ഏറ്റവും വലിയ അംഗീകാരം. എനിക്കും
അഭിമാനമുണ്ട്. മകള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ
കൊടുക്കാമായിരുന്നു...'' -ഓമനയാന്റി ആ ചരിത്രനിമിഷത്തിന്റെ നാടകീയത
പുനരാവിഷ്‌കരിച്ചുകൊണ്ടു പറഞ്ഞു.
മാവേലിക്കരയില്‍ ജനിച്ച് ലൗഡേലിലും
അനന്തപുരിയിലും പഠിച്ച് അമേരിക്കയില്‍ കുടിയേറിയ ആളാണ് ഓമനയുടെ മരുമകന്‍ അരുണ്‍
എം. കുമാര്‍. വിവാഹശേഷം ആദ്യം ബോസ്റ്റണിലേക്കാണു പോയത് - എം.ഐ.ടി സ്ലോണ്‍
സ്‌കൂളില്‍. അവിടെ എം.ബി.എ കഴിഞ്ഞ് സിലിക്കോണ്‍വാലിയില്‍. ലോസ് ആള്‍ട്ടോസില്‍
താമസമായിട്ടു മുപ്പതു വര്‍ഷമായി. രണ്ടേക്കര്‍ വിസ്‌താരമുള്ള പുരയിടത്തില്‍
റോസാച്ചെടികള്‍ക്കു നടുവില്‍ മനോഹരമായൊരു വലിയ വീട്. നാട്ടില്‍നിന്നു
ചെമ്പരത്തിയും തെച്ചിയും മന്ദാരവും മുക്കുറ്റിയുമൊക്കെ കൊണ്ടുപോയി വച്ചെങ്കിലും
അവിടത്തെ കൊടുതണുപ്പില്‍ അതൊക്കെ വാടിക്കരിഞ്ഞുപോയി. തൊട്ടടുത്ത കാട്ടില്‍ നിന്നും വരുന്ന മാനിന്റെ നല്ല
ശല്യവുമുണ്ട്. റോസ് തിന്നുമുടിക്കും, ചെടികള്‍ ചവുട്ടി മെതിക്കും.
ടാറ്റാ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സേവനം ചെയ്‌ത
ശേഷമാണ് അരുണ്‍ എം.ഐ.ടി.യില്‍ ഉപരിപഠനത്തിനു പോയത്. സിലിക്കോണ്‍വാലിയില്‍
എത്തിയശേഷം മൂന്നു കമ്പനികള്‍ സ്ഥാപിച്ചു. ഒടുവില്‍, കെ.പി.എം.ജി എന്ന പ്രശസ്‌ത
അക്കൗണ്ടിംഗ് സ്ഥാപനത്തിന്റെ പാര്‍ട്‌ണറും ഡയറക്‌ടറുമായി. റിട്ടയര്‍ ചെയ്യുന്നതിനു
തൊട്ടുമുമ്പ് അരുണിന്റെ ഷഷ്‌ടിപൂര്‍ത്തി, കെ.പി.എം.ജി.യുടെ ലോകമാസകലമുള്ള
ഓഫീസുകളില്‍ ആഘോഷിച്ചു. കെ.പി.എം.ജി.ക്ക് ഇന്ത്യയിലും ഓഫീസുണ്ട്.
കവിയും
(പ്ലെയിന്‍ ട്രൂത്ത്‌സ്, കറന്റ് ബുക്‌സ്) മാനേജ്‌മെന്റ് വിദഗ്‌ധനും (കേരള
ഇക്കോണമി: ക്രൗച്ചിംഗ് ടൈഗര്‍ സേക്രഡ് കൗസ്, ഡി.സി. ബുക്‌സ്) നേച്ചര്‍
ഫോട്ടോഗ്രാഫറുമായ അരുണ്‍ സാന്‍ഫ്രാന്‍സിസ്‌കോ ഫിലിം ഫെസ്റ്റിവലില്‍
മലയാളചിത്രങ്ങള്‍ കണ്ട് ഹരംകൊള്ളുന്നയാളാണെന്നും അപ്പോഴൊക്കെ അടൂര്‍
ഗോപാലകൃഷ്‌ണനെയും ഷാജി എന്‍. കരുണിനെയും കണ്ട് നര്‍മസമനോഹരമായൊരുാപം
നടത്താറുണ്ടായിരുന്നുവെന്നും അരുണിന്റെ അടുത്ത സുഹൃത്തും തിരുവനന്തപുരത്തെ ഏഷ്യന്‍
സ്‌കൂള്‍ ഒഫ ബിസിനസ് ഡയറക്‌ടറുമായ ശ്രീനിവാസന്‍ രാജീവ് അനുസ്‌മരിക്കുന്നു.
ഇടയ്‌ക്ക് അരുണിനൊപ്പം വിശ്രുത എഴുത്തുകാരി ചിത്ര ദിവാകരുണിയുടെ കാവ്യസദസുകളില്‍
പങ്കെടുത്ത ദിവസങ്ങളും ഓര്‍മയിലുണ്ട്.
``എന്റെ ഏറ്റവും വലിയ കൂട്ടുകാരന്‍''
-പത്തു വയസുമുതല്‍ ലൗഡേലിലെ ലോറന്‍സ് സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച സി. ബാലഗോപാല്‍
ഓര്‍മിക്കുന്നു. ഐ.എ.എസ് നേടി ആറുവര്‍ഷം മണിപ്പൂരില്‍ സേവനംചെയ്‌തശേഷം രാജിവച്ച്
ബിസിനസിലേക്ക് ഇറങ്ങിയ ആളാണ് ബാലഗോപാല്‍. ``എന്റെ എല്ലാ ബിസിനസ് വിജയത്തിനും
പിന്നില്‍ അരുണിന്റെ വിദഗ്‌ധോപദേശമുണ്ട്'' -ബാലഗോപാല്‍ സ്ഥാപിച്ച `തെരുമോ
പെന്‍പോള്‍' എന്ന കമ്പനി ഈയിടെ ജാപ്പനീസ് പങ്കാളികള്‍ക്കു വിറ്റു. അവരോടു
യാത്രപറയാന്‍ ഭാര്യ വിനീതയുമൊത്ത് ടോക്കിയോയ്‌ക്ക് ഉടനെ പോകുകയാണ്. അതിനിടെ,
മണിപ്പൂര്‍ ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് ആദ്യമായെഴുതിയ പുസ്‌തകം - `ഓണ്‍ എ
ക്ലിയര്‍ ഡേ, യു കാന്‍ സീ ഇന്ത്യ' (അരുണ്‍ നിര്‍ദേശിച്ച പേര്‍) എന്ന പുസ്‌തകം
ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കിയതേയുള്ളൂ.
``ആ പുസ്‌തകം ഞങ്ങള്‍ക്കു
കിട്ടിയില്ല എന്നു മാത്രം. പക്ഷേ, അരുണിന്റെ രണ്ടു പുസ്‌തകങ്ങളും
ഞങ്ങള്‍ക്കുള്ളതാണ്'' -ഫ്രാങ്ക്‌ഫര്‍ട്ട് പുസ്‌തകമേളയില്‍ പങ്കെടുക്കുന്നതിനിടെ
രവി ഡിസി ഈ ലേഖകന് ടെക്‌സ്റ്റ് മെസ്സേജ് അയച്ചു. രവിയുടെ ഡിസി സ്‌കൂള്‍ ഓഫ്
മാനേജ്‌മെന്റ് ഭരണസമിതിയംഗം കൂടിയാണ് അരുണ്‍.
അരുണ്‍-പൂര്‍ണിമ
ദമ്പതികള്‍ക്ക് രണ്ടാണ്‍മക്കള്‍ - അശ്വിന്‍, വിക്രം. അശ്വിന്‍
സിലിക്കോണ്‍വാലിയില്‍ സ്വന്തം കമ്പനികള്‍ നടത്തുന്നു. രണ്ടുവര്‍ഷം മുമ്പ്
തിരുവനന്തപുരത്തു വന്ന് വിവാഹം ആഘോഷിച്ചു. കാലിഫോര്‍ണിയയിലുള്ള ഗുജറാത്തി മെലീസ
ഷായാണു പ്രേയസി. ``അശ്വിന്റെ കല്യാണം ഞാനാണു നടത്തിക്കൊടുത്തത്...'' ആല്‍ബങ്ങളിലെ
ചിത്രങ്ങള്‍ മറിച്ചുകൊണ്ട് ഓമനയാന്റി അഭിമാനംകൊണ്ടു; ഒപ്പം ഐപാഡില്‍ താനെടുത്ത
കല്യാണച്ചിത്രങ്ങളും കാട്ടി.
അരുണിന്റെ അച്ഛന്‍ ബി. മാധവന്‍നായര്‍
തിരുവനന്തപുരത്ത് ഇന്ത്യന്‍ മെറ്ററിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍
ഉദ്യോഗസ്ഥനായിരുന്നു. അച്ഛനും അമ്മ കമല നായരും രണ്ടുവര്‍ഷം മുമ്പ്
അന്തരിച്ചു.
``അച്ഛന്‍ സ്‌നേഹംകൊണ്ട് ഞങ്ങളെ ശ്വാസംമുട്ടിച്ച ആളായിരുന്നു.
എന്നെയും അരുണിനെയും കൊച്ചുന്നാളില്‍ ഫ്‌ളൈയിംഗ് ക്ലബ്ബില്‍ കൂട്ടിക്കൊണ്ടുപോയി
ടൈഗര്‍ മോത്ത് വിമാനത്തില്‍ കയറ്റിയിരുത്തിയ ദിവസം ഇന്നും ഓര്‍ക്കുന്നു.
ഒരുകാലത്ത് നിങ്ങള്‍ ഇതിനേക്കാള്‍ വലിയ വിമാനത്തില്‍ പറന്നുനടക്കുമെന്നും അദ്ദേഹം
പ്രവചിച്ചു.'' - ബാലഗോപാല്‍ അറിയിച്ചു. പ്രവചനം എത്രയോ ശരിയായി. ഇതിനകം മുപ്പതിലേറെ
തവണയെങ്കിലും ബാല ടോക്കിയോയ്‌ക്കു പറന്നിട്ടുണ്ട്. അരുണിന്റെ കാര്യം
പറയാനുണ്ടോ!
ഹാര്‍വാര്‍ഡില്‍നിന്ന് ചരിത്രത്തില്‍ മാസ്റ്റേഴ്‌സ് എടുത്ത
വിശ്രുത ചരിത്രകാരനും കേരള സര്‍വ്വകലാശാലാ രജിസ്‌ട്രാറുമായിരുന്ന എ. ശ്രീധരമേനോന്റെ
പത്‌നിയാണ് സരോജിനി മേനോന്‍. അനാരോഗ്യ മൂലം, പത്മഭൂഷണ്‍ നേരിട്ടു
സ്വീകരിക്കാനാവാതെ വന്ന മേനോന്‍ രണ്ടുവര്‍ഷംമുമ്പ് വിടവാങ്ങി. അന്തരിച്ച ചീഫ്
സെക്രട്ടറി കെ.ജെ. മാത്യുവിന്റെ ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കൃത്യമായിരുന്നു
അദ്ദേഹത്തിന് പത്മബഹുമതിയുടെ സ്‌ക്രോള്‍ സമ്മാനിക്കുകയെന്നത്.
പൂര്‍ണിമയ്‌ക്ക് ഒരു സഹോദരനുണ്ട് - സതീഷ്, ഏഷ്യാനെറ്റില്‍ വൈസ്
പ്രസിഡന്റ്. അരുണിന് ഒരു സഹോദരനുണ്ടു ഡല്‍ഹിയില്‍ - രഞ്‌ജിത്. എഴുത്തുകാരി
രുഗ്‌മിണി ഭയ്യയാണു ഭാര്യ. അരുണിന്റെ സഹോദരി ഷൈലജ തിരുവനന്തപുരത്ത് വനംവകുപ്പില്‍
ഉദ്യോഗസ്ഥ.
അച്ഛന്‍ മാധവന്‍നായര്‍ എല്ലാ വിധത്തിലും ഒരു
മാതൃകാപുരുഷനായിരുന്നു. റിട്ടയര്‍ ചെയ്‌തശേഷം തിരുവനന്തപുരത്തെ പ്രതിഭാശാലികലായ
കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി `പ്രതിഭാ പോഷിണി' എന്നൊരു സംഘടനയ്‌ക്ക് അദ്ദേഹം
രൂപംകൊടുത്തിരുന്നു. അരുണും രാജീവും ബാലെയുമൊക്കെ അതില്‍
സഹകരിച്ചു.
എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും ജന്മനാടായ കേരളത്തെ ഉള്ളറിഞ്ഞു
സ്‌നേഹിക്കുന്നയാളാണ് അരുണ്‍. കേരളത്തിന്റെ ബിസിന് വളര്‍ച്ച ലക്ഷ്യമാക്കി `ടൈ'
എന്ന ഒരാഗോള സംഘടനയുടെ ശാഖതന്നെ ഇവിടെയുണ്ടാക്കാന്‍ മുന്‍കൈയെടുത്തയാളാണ്.
ഇപ്പോള്‍ പോപ്പുലര്‍ ഗ്രൂപ്പിന്റെ മേധാവി ജോണ്‍ കെ. പോളാണ്
അധ്യക്ഷന്‍.
വാഷിംഗ്‌ടണ്‍ അരുണിന് അപരിചിതമല്ല. കെ.പി.എം.ജി
മേധാവിയായിരിക്കുമ്പോള്‍ വൈറ്റ്‌ഹൗസിലെ പല കണ്‍സള്‍ട്ടേഷനും പോയി ഒബാമയുമായി
ചങ്ങാത്തം സ്ഥാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇപ്പോള്‍ അരുണിന്റെ ഇളയ മകന്‍
വിക്രമിന് വാഷിംഗ്‌ടണില്‍ ബാങ്കില്‍ ജോലിയാണ്,
അവിവാഹിതന്‍.
വാഷിംഗ്‌ടണില്‍ നിര്‍ണായക പദവിയില്‍ പ്രവേശിക്കുന്നതോടെ
കേരളത്തിന് അരുണില്‍നിന്ന് പലതും പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് ബാലഗോപാല്‍
പ്രതീക്ഷിക്കുന്നു. ഇവിടത്തെ ബിസിനസ് സംരംഭകര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു വേള്‍ഡ്
ട്രേഡ് സെന്ററോ ഫ്രീ ട്രേഡ് സോണോ ഒക്കെ തുടങ്ങുകയേ വേണ്ടൂ. അമേരിക്കയില്‍നിന്ന്
എല്ലാ സഹായവും പിന്തുണയും പ്രതീക്ഷിക്കാം. സ്വന്തം പുസ്‌തകത്തില്‍ എഴുതിയതുപോലെ
ബാലെയും ഒപ്പം അരുണും പുതിയൊരു ഇന്ത്യ സ്വപ്‌നം കാണുന്നവരാണ്.
ഒടുവില്‍
കിട്ടിയത്: ശശി തരൂര്‍ അരുണിന്റെ അടുത്ത ചങ്ങാതിയാണ്. ന്യൂയോര്‍ക്കില്‍
വരുമ്പോഴൊക്കെ തമ്മില്‍ കാണും. തരൂരിന്റെ പെങ്ങള്‍ ശോഭ കാലിഫോര്‍ണിയയില്‍ അരുണിന്റെ
അയല്‍ക്കാരിയാണ്. തരൂര്‍ എഴുതിയ എല്ലാ പുസ്‌തകങ്ങളും അച്ചടിക്കുംമുമ്പ്
വായിക്കാന്‍ ഭാഗ്യമുള്ള ഒരാള്‍കൂടിയാണ് അരുണ്‍.
അരുണ്‍ ഏഷ്യാ സൊസൈറ്റിയില്‍ പ്രസംഗിച്ചപ്പോള്‍.
പൂര്‍ണിമയുമൊത്ത്.
മകന്‍ അശ്വിന്റെ വിവാഹവേളയില്‍. ശശി തരൂരിന്റെ അമ്മ ലില്ലി വലത്ത്.
അരുണിന്റെ പുസ്‌തകങ്ങള്‍.
സരോജിനി മേനോന്‍; ഇന്‍സെറ്റില്‍ പത്മഭൂഷണ്‍ മേനോന്‍.
ശ്രീനിവാസന്‍ രാജീവ്, ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ജോണ്‍ റിഡെയുമൊത്ത്.
ബാലഗോപാലും വിനീതയും. ആദ്യത്തെ പുസ്‌കം ഇന്‍സെറ്റില്‍.
അരുണിന്റെ മാതാപിതാക്കള്‍ മാധവന്‍നായരും കമലയും.
അമ്മയോടൊത്ത് ഓണാഘോഷം.
എന്തു സാമ്യം! ആറ്റന്‍ബറോയുടെ `ഗാന്ധി' ബെന്‍ കിംഗ്‌സ്‌ലി വലത്ത്.
Conguratulations
ഇനിയും കാണാൻ പോകുന്ന പൂരം പറയാനൊക്കുമോ , സ്വീകരണം കൊടുക്കാനുള്ള അസ്സോ. സുനാമി കാണാൻ പോകുന്നതെയ്യുള്ള..
ആരുടേയും സഹായ മില്ലതെയ് സ്വന്തമായീ ശ്രമം കൊണ്ട് നേടിയ സ്ഥാനം .ഫോക്കാന ക്ക് നല്ല ഒരു
നല്ല സമയം ഉണ്ടായിരുന്നു, ഒരു വോട്ട് പവർ ആകാൻ ,എല്ലാം കളഞ്ഞു കുളിച്ചു.ഇനിയം ഇവക്കൊക്കെ ഇപ്പോൾ ഉള്ള രീതിയിലേ പ്രവത്തിക്കാൻ സാധിക്കു .നിലം ഒരുക്കാൻ ഒരു സമയം ,വിതക്കാൻ ഉരു സമയം ,വളർത്താൻ ഉരു സമയം പിന്നേ അത് കൊയ്യാനും .ഇപ്പോൾ ഈ associations ഒക്കെ എവിടേ ചെന്ന് നില്ക്കുന്നു !
mukkalley George chetta