(എഴുപതാമത് ജന്മദിനം ആഘോഷിക്കുന്ന
പ്രവാസികളുടെ പ്രിയ എഴുത്തുകാരന് ശ്രീ ജോണ്‍ ഇളമതക്ക് നോര്‍ത്ത്
അമേരിക്കയിലെ മലയാളികളുടെ നിലക്കാത്ത ആശംസാപ്രവാഹം. മാര്‍ച്ച് ഒന്നിനാണ്
ഇദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ കാനഡയിലെ മിസ്സിസ്സാഗായില്‍
നടക്കുന്നത്. പിറന്നാള്‍ പാരിതോഷികങ്ങള്‍ അദ്ദേഹം ബ്രംപ്ടന്‍ മലയാളി സമാജം
തുടങ്ങിയിരിക്കുന്ന BMS Helping Hands സഹായ നിധിയിലേക്ക് സംഭാവന
ചെയ്യുന്നതാണെന്ന് സമാജം ഭാരവാഹികളെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇളമതയെ
"പ്രവാസികളുടെ എഴുത്തച്ചന്" ബഹുമതി നല്കി ആദരിക്കുവാന്‍ തീരുമാനിച്ചതായി
സമാജം സെക്രട്ടറി ജോജി ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തെപറ്റി ഉള്ള ഒരു
ഹിസ്വചിത്രം പ്രശസ്ത സംവിധായകനും അഭിനേതാവുമായ സമാജം കലാവേദി ചെയര്മാന്
ശ്രീ ബിജു തയ്യില്ചിറനിര്മ്മിക്കുന്നു.)
അഭിമുഖത്തിനും, എഴുപതാം ജന്മദിനത്തിന്റെ അനുമോദനത്തിനും നന്ദി.
വാസ്തത്തില്‍ ഇങ്ങനെ ഒന്ന് വേണമെന്ന് കരുതുക ഉണ്ടായില്ല.
സുഹൃത്തുക്കളുടെയും, ചില സമാജങ്ങളുടെയും പ്രേരണ ഒന്നുകൊണ്ടാണ് ഇങ്ങനെ
ഒരാഘോഷമുണ്ടാകുന്നത്.
ജന്മദിനം ആഘോഷിക്കുന്നതോടൊപ്പം, ചാരിറ്റി നടത്തുന്നവര്‍ക്ക് ഒരുഎളിയ
പിന്തുണ. ഇതിനു പ്രധാന പ്രേരണ ബ്രാമ്പ്ടണ്‍ മലയാളി സമാജം സാരഥികളായ
കുര്യന് ബേബി, തോമസ് വറുഗീസ്, ബിജു തയ്യില്‍ചിറ, സിബിച്ചന്, ജോസഫ്
പുന്നശേരി, ജോജി തുടങ്ങിയവരാണു.
ബ്രാമ്പ്ടണ്‍ മലാളിസമാജം ചെയ്തുവരുന്ന പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ കഴിയുന്നതു തന്നെ ജന്മദിനാഘോഷത്തിന്റെ മറ്റൊരു ധന്യത!
എഴുപതാം വയസില്‍ തിരിഞ്ഞു നോക്കുമ്പോള്‍?
എഴുപതുവയസുകാരന്റെ ചിന്ത തന്നെ എനിക്കും! പുറകിലേക്ക് കണ്ണോടിക്കുമ്പോള്‍
ജീവിതത്തെപ്പറ്റി സംതൃപ്തി. വായനയും, എഴുത്തും, പോസിറ്റീവ് ചിന്താഗതിയും
എന്നെ ധന്യനാക്കുന്നു. ജീവിതം മുഴവന്‍ അങ്ങനെയായിരിക്കട്ടെ എന്നു
പ്രാര്‍ത്ഥന.
എന്നാണു എഴുത്തു തുടങ്ങിയത്?
എഴുത്തു തുടങ്ങുന്നത് മിഡില്‍ സ്കൂള്‍ കാലത്താണു. കവിതയിലൂടെയായിരുന്നു
ആദ്യപ്രയാണം. അതു ക്രമേണ നിന്നു. പിന്നീട് പ്രീയൂണിവേഴസിറ്റി മുതല്‍
കഥകളലേക്ക് ഒരു കാല്‍വെപ്പ്.
ആദ്യം അച്ചടി മഷിപുരണ്ട കഥ 61ല്‍ ദീപിക വാരാന്ത്യപ്പതിപ്പിലൂടെ. പിന്നീട്
കുറേപ്രസിദ്ധീകരണങ്ങിലൊക്കെ വന്നു. എങ്കിലും എഴുത്തിലെ കളരി അഭ്യാസങ്ങള്‍
എന്നുപറയുന്നതു തന്നെ ശരി.
1980ല്‍ എന്റെ രണ്ടു പുസ്തകങ്ങള്‍ പുറത്തുവന്നു. ഒന്ന് ഒരു ഹാസ്യ
ചിത്രീകരണം മറ്റൊന്ന് ഒരുനാടകം. ഈകാലയളവ് സാഹിത്യത്തിക്കുള്ള അരങ്ങേറ്റം
എന്നു വേണമെങ്കില്‍ പറയാം. അക്കാലങ്ങളില്‍ ഞാന്‍ ജര്‍മ്മനിയിലേക്ക്
കുടിയേറിയിരുന്നു.
ഏതാണു ഏറ്റവും മികച്ച ക്രുതിയായി സ്വയം വിലയിരുത്തുന്നത്?
ഏതാണ് നല്ല കൃതി എന്നുചോദിച്ചാല്‍, ഒരോ കൃതികളും ഒന്നിനൊന്ന്
മെച്ചപ്പെടുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിലും 'മോശ' മുതല്‍ എഴുതാന്‍
തുടങ്ങിയ ചരിത്ര നോവലുകള്‍ എനിക്ക് പുതിയ തട്ടകം തന്നിട്ടുണ്ടെന്നു
കരുതുന്നു. 'ബുദ്ധന്' എനിക്ക് പ്രകാശം തരുന്ന നോവലാണ്.
അടുത്തയിടക്കു പ്രസിദ്ധീകരിച്ച സോക്രട്ടീസ് കേരളത്തില്‍ സവിശേഷ ശ്രദ്ധ നേടിയിട്ടുള്ളതിനെപറ്റി?
ഡിസി ബുക്സ് പ്രകാശനം ചെയ്യുന്ന എന്റെ രണ്ടാമത്തെ നോവലാണ് 'സോക്രട്ടീസ് ഒരു നോവല്‍'
വായനക്കാരേറെയുള്ള നോവലാണ്. ശ്രേഷ്ഠ ഭാഷാപദവി കിട്ടിയ മലയാള ഭാഷക്ക്, ഒരു
പുരാതന ശ്രേഷ്ഠ സംസ്ക്കാരത്തിന്റെ, തത്വജ്ഞാനത്തിന്റെ നവോത്ഥാന
ചരിത്രത്തിന്റെ, നോവല്‍ പരിവേഷം, ഒരുമുതല്ക്കൂട്ടാകുമെന്നുതന്നെ എന്റെ
പ്രതീക്ഷ.
ആതന്‍സിലെ തെരുവുകളിലലഞ്ഞു നടന്ന് പുതിയ തത്വജ്ഞാനത്തിന്റെ വിപ്ലവമാണ്
സോക്രട്ടീസ് അഴിച്ചു വിട്ടത്. 'തനിക്കു അറിവില്ല എന്നെങ്കിലും തനിക്ക്
അറിയാം എന്നതാണ് തന്റെ അറിവ്.' സോക്രട്ടീസ് പറഞ്ഞു. സോക്രാറ്റിക് വേ എന്ന
തത്വതര്ക്കശാസ്ത്രം കൊണ്ട് ആതന്‍സിലെ സോഫിസ്റ്റുകളെ (തത്വശാസ്ത്ര
വിദ്വാന്മാര്)സോക്രട്ടീസ് മുട്ടുകുത്തിച്ചു. ഫലമോ? നാടുകടത്തല്‍
അല്ലെങ്കില്‍ വധശിക്ഷ. അദ്ദേഹം വധശിക്ഷ ഏറ്റുവാങ്ങി, അറിവിന്, അജ്ഞതയില്‍
നിന്നുള്ള മോചനത്തിനു വേണ്ടി!
ചരിത്രനോവലുകള്‍ക്ക് പഠനവും, ഗവേഷണവും ആവശ്യമുണ്ട്, അതനുസരിച്ച്
കാലതാമസവും. നമ്മുടെ എല്ലാ കഥകളും, മനുഷ്യജീവിത ചിത്രത്തിന്റെ ആഖ്യാനം
തന്നെയല്ലേ!
പ്രവാസി ആയതു എഴുത്തീനു തടസമായോ? അതു മൂലം അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയോ?
ഒരുപവാസി ആകുന്നതുകൊണ്ട് എഴുത്തിന് പ്രത്യേക ശ്രേഷ്ഠത കൈവരുന്നില്ല.
എവിടെയും, സൃഷ്ടികള്‍ ഒരു പൊലെ തന്നെ. അവനവന്റെ സ്ഥലകാല പരിതസ്ഥിതികള്‍
അവയെ സ്വാധീനിക്കാം. സൃഷ്ടി ഒരു നിയോഗമാണ്, സൃഷ്ടാവിന്‍െ,അ ല്ലങ്കില്
നിയതിയുടെ. അതിനു നാട്ടിലും, ഇവിടയും ഒരേ പ്രേരണതന്നെ. നാട്ടില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ അംഗീകാരം ആര്‍ജ്ജിക്കാമായിരുന്നു എന്ന
വാദം ശരിയായിരിക്കുമോ? പരിശ്രമം ഉണ്ടെങ്കില്‍ എവിടയും അതുതാനെ എത്തും.
ലാന പോലുള്ള സാഹിത്യ സംഘടനകള്‍ ഗുണപരമായ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
'ലാന' നല്ലസാഹിത്യ കൂട്ടായ്മാണ്. പ്രത്യേകിച്ച് മറ്റു പ്രസ്ഥാനങ്ങളെപ്പോലെ വിലകുറഞ്ഞ രാഷ്ടീയചിന്തകള് അതില്‍ ഇല്ലാത്തതുകൊണ്ടുതന്നെ
അടുത്ത സംരംഭം എന്താണ്?
ഇപ്പോള്‍ 'മാര്‍ക്കോപോളോ'യുടെ സാഹിസിക സഞ്ചാരത്തെപ്പറ്റിയുള്ള
നോവലിന്റെപണിപ്പുരയിലാണ്. കുറേനാള്‍ പഠനവും, ഗവേഷണവും നടത്തി.
പത്തിരുപതദ്ധ്യായത്തോളമെഴുതി.
എഴുത്തുകാരനെന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു? എന്തായിരുന്നു ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തം?
എഴുത്താന്‍ കഴിയുന്നു എന്നാതാണു പ്രധാനം. അധികമാര്‍ക്കും കിട്ടാത്ത ഒരു
വരദാനം ദൈവം തരുന്നുണ്ടല്ലോ. എന്റെ ജന്മത്തിനു അതുകൊണ്ട് പുതിയ
അര്ത്ഥതലങ്ങളുണ്ടാകുന്നു എന്ന തോന്നലും ഏറ്റവും സ്ന്തോഷകരമായ കാര്യം.
കുടുംബത്തെപറ്റി?
സാധാരണകുടുബം. ഓളങ്ങളിലും, ഒഴുക്കിലും, ഒന്നിച്ചു സന്തോഷിക്കുന്നു. സന്താപങ്ങളില്‍ പ്രതീക്ഷാനിര്‍ഭരമായി ജീവിതത്തെ നോക്കികാണുന്നു.
ഭാര്യ: ആനിയമ്മ, മക്കള്‍: ജിനോ, ജിക്കു, മരുമകള്‍: ലിസ, പേരകുട്ടി: ഹന്നാമറി.
*** *** ***
യവനചിന്തകനായ സോക്രട്ടീസിനെപ്പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍
അദ്ദേഹത്തിന്റെ തത്വചിന്തകളെപ്പറ്റിയും അവ മാനവരാശിയ്ക്കു നല്കിയ
മഹത്വത്തെപ്പറ്റിയും അധിമകാര്ക്കും അറിയില്ല. അറിവ് ജീവിതത്തിന്റെ
പ്രകാശവും, അറിവിന്റെ തിരസ്കാരം അജ്ഞതയും ഇരുട്ടിലേക്കുള്ള
പ്രയാണവുമാണെന്നും യാഥാസ്ഥിതികര്‍ക്കു മുന്നില്‍ സധൈര്യം വിളിച്ചുപറഞ്ഞ
മഹാപ്രതിഭയായിരുന്നു സോക്രട്ടീസ്. അറിവില്ല എന്ന അറിവ് മഹാജ്ഞാനിയാക്കിയ
സോക്രട്ടീസിന്റെ ജീവിതവും ദര്‍ശനവും ഒരു നോവലിന് വിഷയമായി. അതും
മലയാളത്തില്‍ . സോക്രട്ടീസ് ഒരു നോവല്‍ എന്ന ഈ നോവല്‍ രചിച്ചത് ജോണ്‍
ഇളമതയാണ്. വിദേശ മലയാളിയായ അദ്ദേഹം മോശ, നെന്മാണിക്യം, ബുദ്ധന് ,
മരണമില്ലാത്തവരുടെ താഴ്വര തുടങ്ങിയ നോവലുകള്‍ക്ക് ശേഷം രചിച്ച
സോക്രട്ടീസ് ഒരു നോവല്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയാണ്
പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയില്‍ നിന്നാണെന്നും ശരി ഏതെന്ന്
ആളുകള്‍ക്ക് ബോധ്യം വന്നാല്‍ തെറ്റുകളില്‍ നിന്നവര്‍ പിന്മാറുമെന്നും
സോക്രട്ടീസ് വിശ്വസിച്ചു. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാന്‍ ആഹ്വാനം ചെയ്ത
അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍
ജനങ്ങള്‍ക്കെത്തിച്ചത് അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളുമായ സെനഫോണും
പ്ലേറ്റോയും ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളില്‍
ആത്മവിശ്വാസം ജനിപ്പിച്ചു. ധാരാളം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ടായി.
ഏതന്‍സിലെ ഭരണാധികാരികള്‍ക്ക് അദ്ദേഹത്തിന്റെ പ്രശസ്തിയും
ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല. യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പറഞ്ഞ്
അവര്‍ സോക്രട്ടീസിനെ ജയിലില്‍ അടച്ചു. എന്നാല്‍ ജയിലില്‍ കിടക്കുമ്പോഴും
അദ്ദേഹം ആത്മാവ് നശിക്കാത്തതാണ് എന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍
ഭരണാധികാരികള്‍ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. അവര്‍ നല്കിയ ഹെംലക്ക്
എന്ന വിഷം പുഞ്ചിരിയോടെ അദ്ദേഹം കുടിച്ചു. ചുറ്റും നിന്ന അദ്ദേഹത്തിന്റെ
സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞപ്പോഴും മരിക്കുന്നതു വരെ സോക്രട്ടീസിന്റെ
ചിരി മാഞ്ഞില്ല.
ജന്മ ദിനാശംസകൾ.
സ്നേഹപുരസ്സരം, സുധീർ