ഈ ആഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്
എല്ലാവിധ ആശംസകളും നേരുന്നു. പല തവണ അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ട മോദിയെ,
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നേരിട്ട് ഇന്ത്യയില്‍ എത്തി
ക്ഷണിക്കുകയായിരുന്നു എന്നുള്ള കാര്യം ഓരോരുത്തര്‍ക്കും അഭിമാനത്തിന് വക
നല്കുന്നു. നൂറുദിവസം ഭരണം തികച്ച മോദി സര്‍ക്കാരിനെ പ്രതിപക്ഷ കക്ഷികള്‍
പലവിധത്തിലും തരംതാഴ്ത്തിക്കെട്ടാന്‍ ഒരു വിഫലശ്രമം നടത്തി. ഒരുവിധ
ആക്ഷേപങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും മോദി മറുപടി പറഞ്ഞില്ല എന്നുള്ളത്
ശ്രദ്ധേയമാണ്.
ഉപതെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ തോല്‍വി സംഭവിച്ചതോടെ
`മോദി തരംഗം' അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനുമായിരുന്നു ചിലര്‍ക്ക്
താത്പര്യം. അതുപോലെതന്നെ പ്രധാനമന്ത്രി മറ്റ് വകുപ്പ് മന്ത്രിമാരുടെ
തീരുമാനങ്ങളില്‍ ഇടപെട്ട് ഒരു ഏകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്
പാര്‍ട്ടി ആരോപിക്കുകയുണ്ടായി. മന്മോഹന് സിംഗ് എന്നൊരു മിണ്ടാപ്രാണിയെ നിര്‍ത്തി
അമ്മയും മകനും കൂടിയാണ് ഭാരതത്തിന്റെ ഭരണചക്രം തിരിച്ചിരുന്നത്. ഫലമോ? എല്ലാ
വകുപ്പിലും കോടികളുടെ അഴിമതികള്‍.ഒരു പ്രതിപക്ഷ പദവി പോലും ഇന്ന് കോണ്‍ഗ്രസിനില്ല.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭരണവും അത്ര മെച്ചമൊന്നുമല്ല. എല്ലാ വകുപ്പ്
മന്ത്രിമാരും സ്വന്ത ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ നടപ്പാക്കുന്നു. എത്രയെത്ര അഴിമതി
കഥകളാണ് ദിവസവും ചുരുളഴിയുന്നത്. എല്ലാവര്‍ഷവും മന്ത്രിമാരുടെ സ്വത്ത് വിവരം
പൊതുജനത്തെ അറിയിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പോലും സ്വത്ത് വിവരം
വെളിപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവരുടെ
`സമ്പാദ്യം' പത്തിരട്ടി വര്‍ധിച്ചു. ചുമ്മാതെ ചൊറിഞ്ഞുകൊണ്ട്
മന്ത്രിക്കസേരയിലിരുന്നവര്ക്കു പോലും ട്ട, ണ്ണ, ക്ഷ എഴുതാനറിയാത്ത മുപ്പത്
പേഴ്സണല്‍ സ്റ്റാഫുണ്ട്. ഇവരുടെ മാസശമ്പളം ഒരു ലക്ഷമോ അതിലധികമോ ആണ്.
അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ആജീവനാന്ത പെന്‍ഷനും, കാലന് കയറ് മുറുക്കിയാല്‍
ആശ്രിതര്‍ക്ക് സംരക്ഷണവും!
കേരളത്തില്‍ ഇത്തവണയും ബി.ജെ.പി അക്കൗണ്ട്
തുറന്നില്ലെന്ന് വീമ്പിളിക്കാമെങ്കിലും, അവരുടെ വോട്ടിന്റെ ശതമാനത്തില്‍ ഉണ്ടായ
ഗണ്യമായ വര്‍ധനവ് അഗഗണിച്ചുകൂടാ! തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍
വിജയിച്ചിരുന്നുവെങ്കില്‍ നമുക്ക് നന്മനിറഞ്ഞൊരു കേന്ദ്രമന്ത്രിയെ ലഭിച്ചേനേ!
അതിനു പകരം ജയിച്ചതോ? ശശി തരൂര്‍ എന്ന ആഗോള നേതാവ്! അദ്ദേഹത്തിനു ഏതു ലോക
നേതാക്കളുമായും എപ്പോള്‍ വേണമെങ്കുലും സ്വാധീനം ഉണ്ടത്രേ! പട്ടിക്ക് മീശ
കിളിര്ത്തതുകൊണ്ട് അമ്പട്ടനെന്തു പ്രയോജനം? സ്വന്തം പാര്‍ട്ടിക്ക് ഒരു
സീറ്റുപോലും നല്‍കാത്ത കേരളത്തിനോടുപോലും വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍
ചിറ്റമ്മനയം കാണിച്ചിട്ടില്ല. ഐ.ഐ.ടി, എയിംസ്, വിഴിഞ്ഞം പദ്ധതി തുടങ്ങിയ പല
കാര്യങ്ങളും നടക്കുന്നു. നാഷണല്‍ ഹൈവേ പോലുള്ള പല പദ്ധതികളും നടപ്പിലാക്കാന്‍
കഴിയാതെ പോകുന്നത് കേരള സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടും പിടിപ്പുകേടും കൊണ്ടാണ്.
വിദേശനയം, അതിര്‍ത്തി സംരക്ഷണം, സ്ത്രീ സുരക്ഷ, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ
കാര്യങ്ങള്‍ക്കൊക്കെ മോദി സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്കുന്നു. അവയെല്ലാം
കാര്യക്ഷമമാക്കുവാനുള്ള ക്രിയാത്മക പരിപാടികളും വിജയകരമായി തുടങ്ങിക്കഴിഞ്ഞു. ഡോ.
ഡി. ബാബു പോളിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. `മോദിയുടെ നൂറുനാള്‍ മൂന്നു
പതിറ്റാണ്ടിനിടയില്‍ നാം കണ്ട മറ്റേതു പ്രധാനമന്ത്രിയുടേയും ആദ്യനാളുകളെ
അപേക്ഷിച്ച് ഭേദം എന്നേ പറയാനാവൂ.' മോദിക്ക് ഞാന്‍ എ പ്ലസ് നല്കുന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന മോദിയെ ഇവിടെയുള്ള ഭാരതീയര്‍ ഉജ്വലമായി
സ്വീകരിക്കണം. മോദി എന്ന വ്യക്തിയെ അല്ല മറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയേയാണ്
നമ്മള് ആദരിക്കുന്നത്.!
രാജു മൈലപ്ര
എന്തു നേട്ട നമുക്ക്, അല്ലെങ്കിൽ പകുതിയോളം വരുന്ന ജനങ്ങൾ പട്ടിണി കിടക്കുന്ന ആ നാടിന്? ഇനി, ഓർത്തുനോക്ക്, 'വിസ ഇല്ലാ, പൊക്കൊ' എന്നു പറഞ്ഞു മോഡിയെ ആട്ടിയോടിച്ച നാടാണ് അമേരിക്കാ! ഒന്നൂടെ ചിന്തിക്ക്, ഇന്ത്യയിൽ പച്ചപ്പുള്ള ഒരു സ്റ്റേറ്റാണ് ഗുജറാത്ത്. അവിടെ മുഖ്യാനായിരുന്നിട്ടും അമേരിക്കാ, ' നോ വിസാ ഫോർ യൂ ', എന്നു പറഞ്ഞില്ലേ? എന്നാൽ പ്രധാനമന്ത്രിയായപ്പോൾ ഒബാമ സൗഹൃദം പറഞ്ഞു നിലപാടു മാറ്റി, 'വരുന്നോ, ദാ വിസാ...', എന്നു പറഞ്ഞില്ല, അപ്പോഴേക്ക് തുള്ളിച്ചാടി സന്തോഷിച്ചു നഷ്ടപ്പെട്ട സ്വത്തു തിരിച്ചു കിട്ടിയവനെപ്പോലെ രണ്ടുകയ്യും നീട്ടി എത്തുന്നതു കണ്ടുകൊണ്ടു പുളകം കൊള്ളാനാവു. രാജ്യത്തെ മുടിപ്പിക്കുന്ന രാഷ്ട്രീയക്കാരു തന്നല്ലാ ബിസിനസ്സുകാരും പുരോഹിതരും എല്ലാം അമേരിക്കാ കാണാൻ വരുന്നതു സാമ്പത്തികവും, സ്വന്തനേട്ടവും നോക്കിത്തന്നെ.
ഫോമാ, ഫോക്കാനാ, തൊപ്പി എന്നെല്ലാം പറഞ്ഞു ക്യാമാറാ നോക്കി നടക്കുന്നവരും ഇതൊന്നും കാണത്തില്ല. മന്ത്രിയുടെ കൂടെ നിന്നു പടമെടുക്കാൻ എങ്ങനെ അവസരമുണ്ടാക്കാമെന്നേ അവരും നോക്കൂ...