ഹോളോക്കോസ്റ്റ്-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-6: സാം നിലമ്പള്ളില്‍)
Published on 28 September, 2014
അദ്ധ്യായം ആറ്.
യഹൂദര്‍ പൊതുവെ കൂട്ടമായിട്ട് താമസിക്കാനാണ്
താല്പര്യപ്പെടുക. ഒരുപക്ഷേ, മറ്റുവിഭാഗക്കാരുടെ, പ്രത്യേകിച്ചും ജര്‍മന്‍
പൗരന്മാരുടെ, പ്രകടമായിട്ടുള്ളതല്ലെങ്കിലും, അവഗണന ഒഴിവാക്കുക എന്നൊരു
ഉദ്ദേശവുംകൂടി അതിനുപിന്നില്‍ ഉണ്ടായിരുന്നിരിക്കാം. ഇത്തരത്തിലുള്ള അവഗണന അവര്‍
നൂറ്റാണ്ടുകളായി കാണുന്നതാണ്. നാസികള്‍ അത്
മുതലെടുത്തെന്നേയുള്ളു.
ജര്‍മനിയിലെ ബിസിനസ്സ് സ്ഥാപനങ്ങളും, ബാങ്കുകളും,
പത്രങ്ങളും എല്ലാം യഹൂദരുടെ നിയന്ത്രണത്തിലായിരുന്നു. ജനസംഖ്യയുടെ ഒരുശതമാനമേ
ഉള്ളെങ്കിലും, രാജ്യത്തിന്റെ സമ്പത്തിന്റെ അന്‍പത് ശതമാനവും അവരുടെ
കൈകളിലായിരുന്നു. അസൂയയും വിദ്വേഷവും ഉണ്ടാകാന്‍ വേറൊരുകാരണവും
വേണ്ടല്ലോ?
യഹൂദരെമൊത്തം തുടച്ചുമാറ്റി അവരുടെ സമ്പത്ത് കൈക്കലാക്കാന്‍
നാസികള്‍ മുതിര്‍ന്നപ്പോള്‍ ജര്‍മന്‍ മനസാക്ഷി ഉണരാതെപോയതിന്റെ കാരണവും
ഇതായിരിക്കാം. പോളണ്ടില്‍ നടക്കുന്ന കൂട്ടക്കുരുതി ജനങ്ങള്‍ അറിയാതിരിക്കാന്‍
ഹിറ്റലറും നാസികളും പരമാവധി ശ്രമിക്കുകയും ചെയ്തു. പത്രങ്ങള്‍ക്കും, റേഡിയോയിക്കും
സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേട്ടുകേള്വിമൂലം എന്താണ്
നടക്കുന്നതെന്ന് കുറെയെങ്കിലും അറിയാന്‍ മതനേതാക്കന്മാര്ക്കും മറ്റും
സാധിക്കുമായിരുന്നില്ലേ? കമ്മ്യൂണിസ്റ്റുകള്‍ പ്രതിഷേധശബ്ദം മുഴക്കിയല്ലോ. അവരെ
ഹിറ്റ്ലര്‍ വകവരുത്തുകയോ, തുറുങ്കില്‍ അടക്കുകയോ ചെയ്തു. അവരുടെ എണ്ണം
ചെറുതായിരുന്നതുകൊണ്ട് ശബ്ദം വലുതായികേട്ടതുമില്ല.
യഹൂദരെല്ലാം
കമ്മ്യൂണിസ്റ്റുകാരാണെന്നാണ് ഹിറ്റലര്‍ പ്രചരിപ്പിച്ചത്. അവര്‍ സോവ്യറ്റ്
യൂണിയന്റെ ഏജന്റുമാരാണ്. മാര്‍ക്ക്സും ഒരു യഹൂദനായിരുന്നല്ലോ. നീളന്‍ കുപ്പായവും
ഇട്ട് താടിമീശയും വളര്‍ത്തി തലയില്‍ ചട്ടിത്തൊപ്പിയുംവെച്ച് കുളിക്കാതെയും,
നനക്കാതെയും നടക്കുന്ന യഹൂദര്‍ ജര്‍മനിയുടേയും യൂറോപ്പിന്റേയും അള്‍സറാണ്.
വേശ്യാവിര്ത്തിയും, സിഫിലിസും വ്യാപിപ്പിക്കുന്നവര്‍. ജര്‍മന്‍ ജനതയുടെ ഇടയില്‍
പടരുന്ന പലവിധ രോഗങ്ങളുടേയും അണുക്കളെ വഹിക്കുന്നതും മറ്റാരുമല്ല. അവരെ
സമൂഹത്തില്‍നിന്ന് തുടച്ചുമാറ്റാന്‍ ഭരണകൂടം ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ മൗനാനുവാദം
നല്‍കുകയായിരുന്നു.
`വല്ല്യപ്പാ നിങ്ങള്‍ എന്റെ
ദേഹത്തോട്ട് ചാരാതെ നേരെനില്ക്ക്,' ഒരു സ്ത്രീ പറഞ്ഞു. `ഞാന്‍ ഒരു കുഞ്ഞിനെ
എടുത്തുകൊണ്ട് നില്‍ക്കുന്നത് കാണുന്നില്ലേ?'
പക്ഷേ, വല്ല്യപ്പന്
കേട്ടഭാവമില്ല. അദ്ദേഹം നിന്നനില്പില്തന്നെയാണ്.
`അപ്പച്ചന്
ഉറങ്ങുകയാണെന്ന് തോന്നുന്നു,' അടുത്തുനിന്നയാള്‍ പറഞ്ഞു. അയാള്‍ വല്ല്യപ്പനെ
പിടിച്ച് കുലുക്കി. അയാള്‍ക്ക് കേട്ടഭാവമില്ല. കണ്ണുമടച്ച് സ്ത്രീയുടെ
ദേഹത്തോട്ട് ചാരിനില്ക്കുകയാണ്. പെട്ടന്ന് ഒരു ഞെട്ടലോടെയാണ് അയാള്‍ പറഞ്ഞത്,
`വല്ല്യപ്പന് മരിച്ചുനില്ക്കുകയാണ്.' എല്ലാവരും തിരിഞ്ഞുനോക്കി. നോക്കാനല്ലാതെ
ആള്‍ക്കൂട്ടത്തിനിടയില്‍ ഒന്നും ചെയ്യാന്‍വയ്യ. ജീവനുള്ളവരുടെ മദ്ധ്യത്തില്‍ ഒരു
ശവം. എങ്ങനെ എടുത്തുമാറ്റും?
`അയാളെ ഇങ്ങോട്ട് തള്ളിനീക്ക്,'
വാതില്ക്കല് നില്ക്കുന്ന പട്ടാളക്കാരന് പറഞ്ഞു.
എല്ലാവരുംകൂടി
ശവംപൊക്കിയെടുത്ത് വാതിലിന്റെ സമീപമെത്തിച്ചു. പട്ടാളക്കാരന് ഒറ്റത്തൊഴിക്ക്
വല്ല്യപ്പന്റെ ശരീരം വെളിയിലേക്ക് എറിഞ്ഞു.
`ഏയ് നിങ്ങള്‍ എന്താ ഈ
കാട്ടിയത്? ട്രെയിന്‍ നിറുത്ത്.' ഒരുചെറുപ്പക്കാരന് ചങ്ങലപിടിച്ച് വലിച്ചു.
വണ്ടിനിന്നപ്പോള്‍ അടുത്ത കംപാര്‍ട്ടുമെന്റില്‍നിന്ന് കൂടുതല്‍ പട്ടാളക്കാര്‍
ഇറങ്ങിവന്നു.
`എന്താണ് പ്രശ്നം?' കൂട്ടത്തില്‍ ഓഫീസറെപ്പോലെതോന്നിക്കുന്ന
ഒരാള്‍ ചോദിച്ചു.
`സാര്‍, ഞങ്ങളെ കന്നുകാലികളെപ്പോലെ കൊണ്ടുപോകാന്‍
പറ്റത്തില്ല.' ചെറുപ്പക്കാരന് പറഞ്ഞു. `ആളുകള്‍ ഇതിനകത്ത്
മരിച്ചുകൊണ്ടിരിക്കയാണ്. ഈ പട്ടാളക്കാരന് ഒരു മൃതദേഹത്തെ അപമാനിച്ചു. ആ വൃദ്ധന്റെ
മൃതദേഹം വീണ്ടെടുത്ത് ഞങ്ങളുടെ മതാചാരപ്രകാരം
സംസ്ക്കരിക്കണം.'
ചെറുപ്പക്കാരനെ പിന്തുണച്ച് മറ്റുചിലരും മുന്പോട്ട്
വന്നു.
`ശരി.' ഓഫീസര്‍ പറഞ്ഞു. `മതാചാരപ്രകാരംതന്നെ സംസ്ക്കരിക്കാം.
നിങ്ങള്‍പോയി ആ ശവം എടുത്തുകൊണ്ടുവരണം.'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല