ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരന്മാര്ക്ക് `വിസ ഓണ്‍ അറൈവല്‍ ' ബാധകമാക്കുമെന്ന
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
ഇന്ത്യയില്‍നിന്നു വന്ന് അമേരിക്കന്‍ പൗരത്വമെടുത്തവര്ക്കുകൂടി അതു ബാധകമാകുമോ
എന്നതാണ് ഇനി അറിയേണ്ടത്.
പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ്
(പി.ഐ.ഒ) 15 വര്‍ഷത്തിനുപകരം ആജീവനാന്ത വിസ ആക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം.
നേരത്തെ തന്നെ പി.ഐ.ഒ കാര്‍ഡും ഒ.സി.ഐ കാര്‍ഡും ഒന്നാക്കുമെന്ന്
തീരുമാനമുണ്ടായിരുന്നു. ഇനിയിപ്പോള്‍ രണ്ടുകാര്ഡിന്റെ ആവശ്യമുണ്ടോ എന്നാണ്
അറിയേണ്ടത്.
പി.ഐ.ഒ കാര്‍ഡുള്ളര്‍ ആറുമാസത്തില്‍ കൂടുതല്‍ താമസിച്ചാല്‍
പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമവും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി
പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ദീര്‍ഘകാല വിസ
നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഓണ്‍ലൈന്‍ സര്‍വീസ് മെച്ചപ്പെടുത്തുകയും
ചെയ്യും.
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ മോഡി നടത്തിയ പ്രസംഗം
എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. പതിവിനു വിപരീതമായി വലിയ തോതില്‍ യുവതലമുറയും
മോഡിയെ സ്വീകരിക്കാനെത്തി. 'മോഡി', 'മോഡി' മുദ്രവാക്യങ്ങളില്‍ മാഡിസണ്‍ സ്ക്വയര്‍
ഗാര്ഡന് `മോഡിമാനിയ'യില്‍ നിറഞ്ഞു. ഹിന്ദിയിലായിരുന്നു പ്രസംഗമെങ്കിലും ഒന്നാം
തലമുറയ്ക്ക് അതു മനസിലാക്കുവാന്‍ എളുപ്പമായിരുന്നു.
സ്ഥിതിഗതികള്‍ ഇങ്ങനെ
മാറിപ്പോകുമെന്ന് ഒരു രാഷ്ട്രീയ പണ്ഡിറ്റിനും പ്രവചിക്കാന്‍ കഴിഞ്ഞില്ല. മുപ്പത്തഞ്ച് വര്‍ഷത്തിനിടയില്‍ ഇത്രയധികം സ്നേഹം
ലഭിച്ച മറ്റൊരു നേതാവുമില്ലെന്നദ്ദേഹം പറഞ്ഞു. ജനങ്ങളുമായി തനിക്കുള്ള സ്നേഹം
എത്രയെന്ന് വാക്കുകള്‍ക്ക് വിവരിക്കാനാവില്ല. ചായ
വില്പ്പനക്കാരനായുള്ള തന്റെ തുടക്കം അദ്ദേഹം വിവരിച്ചപ്പോള്‍ സദസില്‍
നിന്നുയര്‍ന്ന കരഘോഷം മറ്റൊരു സമയത്തും ലഭിച്ചില്ല.
പ്രവാസികളെ
ലജ്ജിപ്പിക്കുന്ന ഒരു കാര്യവും താന്‍ ചെയ്യുകയില്ലെന്നദ്ദേഹം ഉറപ്പു നല്കി. 125
കോടി ജനങ്ങളുടെ ആശീര്വാദമുള്ളപ്പോള് അത് ദൈവത്തിന്റെ അനുഗ്രഹം തന്നെയായി
മാറുന്നു.
കാലഹരണപ്പെട്ട നിയമങ്ങള്‍ തച്ചുടയ്ക്കുമെന്നദ്ദേഹം പറഞ്ഞു.
അനാവശ്യനിയമങ്ങള്‍ റദ്ദാക്കാന്‍ കഴിയുന്ന ഓരോ ദിനവും തനിക്ക്
അനുഗ്രഹപ്രദമായിരിക്കും. ഗവണ്മെന്റ്
മുമ്പ് നിയമങ്ങള്‍ നിര്‍മ്മിക്കുകയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ കഴിയുന്നത്ര നിയമങ്ങള്‍
എടുത്തു കളയുകയാണ് ചെയ്യുക.
പ്രസംഗത്തിലുടനീളം മഹാത്മാഗാന്ധിയെ ആണ്
ഉദ്ധരിച്ചത്. മഹാത്മാഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. പകരമായി
എന്താണ് നാം അദ്ദേഹത്തിന് നല്‍കിയത്. ശുചിത്വം ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും
വലിയ കാര്യം. രാജ്യം ആകെ ശുചിത്വം എന്ന ലക്ഷ്യത്തിലാണ് നാം മുന്നേറുന്നത്. എല്ലാ
ഭവനത്തിലും 2019-ഓടെ ടോയ്ലെറ്റ് എന്നാണ് ലക്ഷ്യമിടുന്നത്. 2022-ല്‍ രാജ്യത്ത്
വീടില്ലാത്ത ഒരു കുടുംബവും ഉണ്ടാകരുതെന്നും ആഗ്രഹിക്കുന്നു.
അഹമ്മദാബാദില്‍ ഒരു കിലോമീറ്റര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കണമെങ്കില്‍
പത്തു രൂപ കൊടുക്കണം. എന്നാല്‍ ചൊവ്വയിലേക്കുള്ള 650 കിലോമീറ്റര്‍ നാം സഞ്ചരിച്ചത്
കിലോമീറ്ററിന് ഏഴുരൂപ മാത്രം ചെലവിട്ടാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ വൈഭവമാണ് ഇതു
തെളിയിക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ ബജറ്റ് പോലും ഇതില്‍ കൂടുതല്‍ വരും.
അതുപോലെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിച്ചുവെന്നതില്‍ നാം
റിക്കാര്‍ഡിട്ടു.
തായ്വാനില് വെച്ച് ഒരാള്‍ ചോദിച്ചു നാം ഇപ്പോഴും
പാമ്പാട്ടികളാണോ എന്ന്. ഞാന്‍ പറഞ്ഞു നമ്മുടെ പൂര്‍വ്വീകരില്‍ ചിലര്‍ അങ്ങനെ
ആയിരുന്നിരിക്കാം. പക്ഷെ നാം ഇപ്പോള്‍ `എലി'യുടെ പിന്നാലെ ആണെന്ന്- കംപ്യൂട്ടര്‍
മൗസ്.
പ്രധാനമന്ത്രിയായശേഷം പതിനഞ്ച് മിനിറ്റുപോലും താന്‍
വിശ്രമിക്കുകയുണ്ടായില്ല- നവരാത്രി പ്രമാണിച്ച് ഒമ്പത് ദിവസത്തെ ഉപവാസം
അനുഷ്ഠിക്കുന്ന മോഡി പറഞ്ഞു. ഉപവാസത്തിന്റെ ക്ഷീണമൊന്നും അദ്ദേഹത്തില്‍
പ്രകടമായിരുന്നില്ല.
ഇന്ത്യയുടെ ജനാധിപത്യം പോലെ തന്നെ യുവത്വവും
ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യയിലെ 125 കോടി ജനങ്ങളില്‍ 65 ശതമാനം 35 വയസില്‍
താഴെയുള്ളവരാണ്. ഭാവി നമ്മുടേതാണന്നര്ത്ഥം. ഈ മാര്‍ക്കറ്റ് ആണ്
വിദേശരാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
ലോകത്താവവശ്യമായ ജോലിക്കാരെ -
കംപ്യൂട്ടര്‍ വിദഗ്ധര്‍, നഴ്സുമാര്‍, അധ്യാപകര്‍ എന്നിവരെ നല്‍കാനും
ഇന്ത്യയ്ക്ക് കഴിവുണ്ട്. വിദഗ്ധ തൊഴിലാളികളും കുറഞ്ഞ നിര്‍മ്മാണ ചെലവുമുള്ള
ഇന്ത്യയില്‍ വന്ന് നിര്‍മ്മാണം നടത്താന്‍ (മെയ്ക്ക് ഇന്‍ ഇന്ത്യ) അദ്ദേഹം
ആഹ്വാനം ചെയ്തു.
മഹാത്മാഗാന്ധിയും ഒരു പ്രവാസി ആയിരുന്നുവെന്നദ്ദേഹം
അനുസ്മരിച്ചു. വിദേശത്ത് മികച്ച ജീവിതം ലഭ്യമായിരുന്നിട്ടും അദ്ദേഹം
തിരിച്ചുവന്നു. അടുത്തവര്‍ഷം അദ്ദേഹം തിരിച്ചുവന്നതിന്റെ നൂറാം വാര്‍ഷികമാണ്. അത്
പ്രവാസി ഭാരതീയ ദിവസ് ആയി അഹമ്മദാബില്‍ ജനുവരിയില്‍ ആഘോഷിക്കും.
പ്രവാസികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോഡി താനുമായി വെബ്സൈറ്റിലൂടെ
നേരിട്ട് ബന്ധപ്പെടാമെന്നദ്ദേഹം പറഞ്ഞു. (mygov.)
ഗംഗാനദിയെ ശുദ്ധീകരിക്കാന്‍
എല്ലാവരുടേയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആയിരക്കണക്കിനുകോടി രൂപ ഇതിനായി
ചെലവഴിച്ചിട്ടും ഗംഗ ഇപ്പോഴും മലിനമായിരിക്കുന്നു. അതു മാറണം. വിവിധ
സ്റ്റേറ്റുകളിലെ 40 ശതമാനം ജനസംഖ്യ ആശ്രയിക്കുന്ന പുണ്യനദിയെ മലിനരഹിതമാക്കുന്നത്
കാലാവസ്ഥാരംഗത്തും സാമ്പത്തിക രംഗത്തും പ്രയോജനം ചെയ്യും.
സിക്ക് പ്രതിനിധി സംഘത്തോട് നേരത്തെ തന്നെ പറഞ്ഞതുപോലെതന്നെ
അദ്ദേഹം സിക്കുകാരുടെ ത്യാഗങ്ങളും രാജ്യത്തിനു നല്കിയ സേവനങ്ങളും വീരകൃത്യങ്ങളും
അനുസ്മരിച്ചു.
Bohra വിഭാഗത്തില്‍പ്പെട്ട മുസ്ലീംകള്‍ ഒട്ടേറെ പേര്
സ്വീകരണത്തിനെത്തി. മറ്റു മുസ്ലീംകള്‍ മോഡിയെ എതിര്‍ക്കുമ്പോള്‍ എന്തുകൊണ്ട് Bohra
വിഭാഗം അനുകൂലിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഹൂസ്റ്റണില്‍ നിന്നു വന്ന അബീസര്
ടായബ്ജി ജനവിധി ചൂണ്ടിക്കാട്ടി. മോഡി ശരിയായ പാതയിലല്ല പോകുന്നതെങ്കില്‍ ജനം
ശിക്ഷിക്കും. ഗുജറാത്തികളെന്ന നിലയില്‍ തങ്ങള്‍ മോഡിയുടെ സ്ഥാനത്തില്‍ അഭിമാനം
കൊള്ളുന്നു.
സ്റ്റേഡിയത്തിനു പുറത്ത് ഏതാനും സിക്ക് യുവാക്കള്‍
മോഡിക്കെതിരായ പ്ലാക്കാര്‍ഡുകളുമായി നില്ക്കുന്നുണ്ടായിരുന്നു. ചില സിക്കുകാര്‍
മോഡിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചല്ലോ എന്ന ചോദിച്ചപ്പോള്‍ അതു ഡല്‍ഹിയില്‍
നിന്നു കൊണ്ടുവന്ന ബിസിനസുകാര്‍ ആയിരിക്കും എന്നായിരുന്നു ക്വീന്‍സില്‍ കോളജ്
വിദ്യാര്‍ത്ഥിയായ ജസ്പാല്‍ സിംഗ് പ്രതികരിച്ചത്. ഗുജറാത്ത് കലാപത്തില്‍
മുസ്ലീംകളെയാണല്ലോ ലക്ഷ്യമിട്ടത് എന്ന ചോദ്യത്തിന് അവരും ന്യൂനപക്ഷമാണെന്നും
ന്യൂനപക്ഷത്തെ ആക്രമിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് പ്രതിക്ഷേധിച്ചില്ലെങ്കില്
അത് വീണ്ടും ആവര്‍ത്തിക്കുമെന്നും സിംഗ് ചൂണ്ടിക്കാട്ടി. 1984-ല്‍ സിക്കുകാരെ
ലക്ഷ്യമിട്ടു. 2002-ല്‍ അത് മുസ്ലീംകളായി. ഇനി അത് ആവര്‍ത്തിക്കരുത്.
വിസ നിയമത്തിലെ മാറ്റം തോമസ് ടി. ഉമ്മന്‍ സ്വാഗതം ചെയ്തു. എന്നാല്‍
വെറുക്കപ്പെട്ട റിനണ്സിയേഷന് സര്‍ട്ടിഫിക്കറ്റ് ചട്ടം എടുത്തുകളയാത്തത്
ഖേദകരമാണ്. അതുപോലെ തന്നെ യു.എസ് പൗരന്മാര്ക്ക് വിസ ഓണ്‍ അറൈവല്‍ നല്കുമ്പോള്
ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും അതു ബാധകമാക്കണം.
പ്രധാനമന്ത്രിയുടെ
പ്രസംഗത്തില്‍ കംപ്യൂട്ടര്‍ മൗസിനെപ്പറ്റി പറഞ്ഞതാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന്
ഫോമാ മുന്‍ സെക്രട്ടറി ബിനോയി തോമസ് പറഞ്ഞു.
ഒരു ഗുജറാത്തി എന്ന നിലയില്‍
മോഡിയുടെ സ്വീകരണം തന്നെ ആവേശഭരിതനാക്കുന്നുവെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള
കോണ്‍ഗ്രസ് അംഗം അമി ബേര പറഞ്ഞു. ഇത്തരമൊരു ആവേശപ്രകടനം കണ്ടിട്ടില്ലെന്ന്
കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുവായ തുള്‍സി Gabbard പറഞ്ഞു. അവര്‍ നേരത്തെ
പ്രധാനമന്ത്രിക്ക് ഭഗവത്ഗീതയുടെ കോപ്പി സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഇതുപോലെ ഭീതിജനകമായ ഒരവസ്ഥ നേരത്തെ ഉണ്ടായിട്ടില്ലെന്ന്
പുറത്തു നിന്ന പ്രതിക്ഷേധക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ മീഡിയ സെന്‍സര്‍ഷിപ്പ്
അപ്രഖ്യാപിതമായി നടപ്പാക്കിയിരിക്കുകയാണ്. എതിരാളികളെ മോഡി അനുചരര്‍
ആക്രമിക്കുന്നു.
മോഡിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെട്ടു
പോകുന്നില്ലെന്ന് ഡോ. ഷെയ്ഖ് ഹുസൈന്, ചിക്കാഗോയില്‍ നിന്നുള്ള ഫിറോസ് വോറ,
ബോസ്റ്റണില്‍ നിന്നുവന്ന സൂഫിയ സലീം എന്നിവര്‍ ചൂണ്ടിക്കാട്ടി.
മോഡിയുടെ കീഴില്‍
പണക്കാര് തടിച്ചുകൊഴുക്കുന്ന അവസ്ഥ ജനങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് വോറ
ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയതയേക്കാള്‍ അപകടകരമാണിത്.
വിവാഹം വ്യക്തിപരമായ
കാര്യമാണെന്നിരക്കെ ലവ് ജിഹാദ് എന്നു പറഞ്ഞ് മുസ്ലീംകള്‍ക്കെതിരേ പ്രചാരണം
നടത്തുന്നത് ലജ്ജാകരമാണെന്ന് സൂഫിയ ചൂണ്ടിക്കാട്ടി. വളരെ ചുരുക്കം പേരാണ് അന്യ
മതത്തില്‍പ്പെട്ടവരെ വിവാഹം ചെയ്യുന്നത്. അതു പണ്ടുമുതലേ ഉള്ളതാണ് താനും- അവര്‍
പറഞ്ഞു.