മലയാളക്കരയുടെ കായിക വിനോദചരിത്രത്തില്‍
തങ്കക്കുറി ചാര്‍ത്തിക്കൊണ്ട് അത്യുജ്ജല താരമായി വെട്ടിത്തിളങ്ങിയിരുന്ന
ജിമ്മി ജോര്‍ജ് ജീവിച്ചിരിക്കെ തന്നെ ഭാരതീയ വോളിബോള്‍ ചരിത്രത്തിലെ ഇതിഹാസ
പുരുഷനായിരുന്നു. ഭൂഗോളമാപ്പില്‍ വളരെ ചെറിയ അക്ഷരത്തില്‍
കുറിച്ചിരിക്കുന്ന പേരാവൂരെന്ന ഗ്രാമത്തിള്ള കളിസ്ഥലത്തിലെ നെറ്റിന്റെ
മുകളില്‍ക്കൂടി കൊള്ളിയാന്റെ വേഗത്തില്‍ ഇടിനാദം പോലെ എതിരാളിയുടെ
കോര്‍ട്ടില്‍ പന്തടിച്ച് വളര്‍ന്ന ഈ ചെക്കന് ഇന്നും ലോക മലയാളികളുടെ ഹൃദയം
കവര്‍ന്ന ആരാധനാമൂര്‍ത്തിയാണ്. 1980 കളില്‍ ലോകം കണ്ടിട്ടുള്ള ഏറ്റവും
നല്ല വോളിബോള്‍ കളിക്കാരില്‍ ഒരാളായിരുന്നു ജിമ്മി ജോര്‍ജ്. ആര്‍ക്കും
തടയാന്‍ കഴിയാത്ത പ്രഗത്ഭനായ 'അറ്റാക്കര്‍' എന്ന നിലയിലും അദ്ദേഹം
അറിയപ്പെട്ടിരുന്നു. ഒരു കാലത്ത് തകര്‍ന്നു തരിപ്പണമായ വോളിബോള്‍
പ്രസ്ഥാനത്തെ കൈപിടിച്ചു രക്ഷിച്ച് കരയ്ക്കടുപ്പിച്ചതും ജിമ്മി
ജോര്‍ജായിരുന്നു. വോളിബോളിന്റെ മഹാരാജാവായിരുന്ന ജിമ്മിയുടെ സിംഹാസനം
നാളിതുവരെയായിട്ടും ആരും കീഴടക്കാതെ ഇന്നും ശ്യൂന്യതയില്‍ തന്നെയാണ്.
ഒഴിഞ്ഞു കിടക്കുന്ന ആ സിംഹാസനം അപൂര്‍വ ജന്മങ്ങളില്ക്കൂടി
നേടിയെടുക്കേണ്ടതാണ്. വീണ്ടും ആ കിരീടം അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍
തന്നെ പിടിച്ചെടുക്കുമോയെന്നും അറിയില്ല.
പ്രസിദ്ധനായ ഈ വോളിബോള്‍ രാജാവിന് കേരളനാട് ജന്മം നല്‍കിയതില്‍ ഓരോ
മലയാളിക്കും അഭിമാനിക്കാന്‍ സാധിക്കുന്നു. ഭാരതത്തിലെ സ്പോര്‍ട്സ്
പ്രേമികളായവരുടെ ഹൃദയങ്ങളില്‍ അന്നും ഇന്നും അദ്ദേഹം പൂജ്യതനായി തന്നെ
വസിക്കുന്നു. ഒരു മനുഷ്യജീവിതത്തില്‍ ഒരാള്‍ ഇത്തരം പ്രതിഭകളെ അസുലഭമായി
മാത്രമേ കാണുകയുള്ളൂ. ജീവിച്ചിരുന്ന കാലങ്ങളില്‍ ജിമ്മി പോവുന്ന
സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ ഒരു നോക്കു ദര്‍ശിക്കാന്‍ ആയിരക്കണക്കിനു
കായിക പ്രേമികള്‍ തിങ്ങിക്കൂടുമായിരുന്നു. വോളിബോള്‍ കളിക്കാരനെന്ന
നിലയില്‍ ഭാരതത്തിനുള്ളില്‍തന്നെ കേരളാപോലീസിന് പേരും പ്രശസ്ഥിയും
നേടികൊടുത്തത് ജിമ്മി ജോര്‍ജായിരുന്നു. ജീവിച്ചിരുന്ന കാലങ്ങളില്‍
സര്‍വ്വവല്ലഭ കായികതാരമായി വോളിബോളില്‍ അത്യുഗ്ര പ്രകടനം കാഴ്ച്ച
വെച്ചുകൊണ്ടിരുന്ന ജിമ്മി ജോര്‍ജ് കേരളാ യൂണിവെഴ്സിറ്റിയുടെ പ്രസിദ്ധനായ
നീന്തല്‍, ചെസ് കളികളിലും വിദഗ്ദ്ധനായിരുന്നു. 1971ലും 1972 ലും
കാലിക്കറ്റ് യൂണി വേഴ്സിറ്റിയുടെ നീന്തല്‍, ചെസ്സ് മത്സരങ്ങളില്‍
ചാമ്പ്യന്‍ ഷിപ്പുകളും നാലു സുവര്‍ണ്ണ മെഡലുകളും ജിമ്മി
കരസ്ഥമാക്കിയിട്ടുണ്ട്.
ജിമ്മിയും ഏഴു സഹോദരങ്ങളുമൊന്നിച്ച് കളത്തിലിറങ്ങുന്ന ജോര്‍ജ്കുടുംബം
ഒരിക്കല്‍ നാടിനും നാട്ടുകാര്‍ക്കും ഹരമായിക്കൊണ്ട് ഉണര്‍വും ഉന്മേഷവും
നല്‍കിയിരുന്നു. പേരാവൂരിന്റെ ചരിത്രബിംബമായി ആ കുടുംബം
ഇന്നുമറിയപ്പെടുന്നു. വോളിബോള്‍ കോര്‍ട്ടിലെ പറക്കും മനുഷ്യനെന്നായിരുന്നു
ജിമ്മിയെ അറിയപ്പെട്ടിരുന്നത്. നോക്കെത്താത്ത ദൂരത്തും ഭാരതത്തിനു
വെളിയിലും യൂറോപ്യന്‍ നാടുകളിലും വോളിബോള്‍ തരംഗങ്ങളില്‍ ഇന്ത്യയുടെ
യശസുയര്‍ത്തിക്കൊണ്ട് ഉജ്ജലതാരമായി ജിമ്മി അതിശീഘ്രം വളര്‍ന്നുവന്നു.
വോളിബോളെന്ന വെള്ളിക്കരണ്ടിയുമായി ജോര്‍ജ് സഹോദരന്മാര് ജനിച്ചുവെന്നു
കായിക പ്രേമികള്‍ക്ക് തോന്നിപൊവുമായിരുന്നു. കാരണം വോളിബോളിന്റെ ചൈതന്യം
അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. അത്രയ്ക്ക് തകര്‍പ്പന്‍
പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഈ കുടുംബം നാടിന്റെ സ്പന്ദനമായി മാറിയിരുന്നു.
ഇടിവെട്ടന്‍ കട്ടിംഗും ബോള്‍ പറപ്പിക്കലും എതിരാളികളുടെ കൈകാലുകള്‍ തത്സമയം
നിശ്ചലമാകുന്നതും വോളിബോള്‍ കോര്‍ട്ടിലെ നിത്യ സംഭവങ്ങളായിരുന്നു. ജിമ്മി
സഹോദരന്മാരുടെ തീര്‍ത്ഥക യാഗകുതിരയെ പിടിച്ചുകെട്ടാന്‍ കഴിവുള്ളവര്‍
അക്കാലങ്ങളില്‍ ആരുമുണ്ടായിരുന്നില്ല. ഏതു പ്രഗത്ഭനായ കളിക്കാരനെക്കാളും
ഒരു സെക്കണ്ട് മുമ്പേ ആകാശത്തു പറക്കുന്ന ബോളിനെ തട്ടി എതിരാളിയുടെ
കോര്‍ട്ടിലിടാനുള്ള കഴിവ് ജിമ്മിയ്ക്കുണ്ടായിരുന്നു.
1955 മാര്‍ച്ച് എട്ടാംതിയതി ജോര്‍ജ് ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി
പേരാവൂരിലുള്ള പ്രസിദ്ധമായ കുടക്കച്ചിറ തറവാട്ടില്‍ ജിമ്മി ജോര്‍ജ്
ജനിച്ചു. ജിമ്മിയും ജിമ്മിയുടെ സഹോദരന്മാരും വോളിബാള്‍ കളിയില്‍
പ്രസിദ്ധനായിരുന്ന സ്വന്തം പിതാവില്‍നിന്ന് ആത്മചൈതന്യം
ഉള്‍ക്കൊണ്ടായിരുന്നു വളര്‍ന്നത്. വോളിബോളിന്റെ പ്രാഥമിക പാഠങ്ങള്‍
സ്വായത്തമാക്കിയതും സ്വന്തം പിതാവില്‍ നിന്നായിരുന്നു. മക്കളോരോരുത്തരും
പിതാവിന്റെ കാലടികള്‍ പിന്തുടര്ന്ന് വോളിബോളിന്റെ ചരിത്രതാരങ്ങളായി
വളരുകയും ചെയ്തു. കേരവൃഷങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു നാട്ടില്‍ വരിക്കച്ചക്ക,
കൂഴച്ചക്കകള്‍ തിന്ന്, തേന്‍ മാവിന് കൊമ്പത്തും കയറി കന്നുകാലിക്കൂട്ടിലെ
ആടുമാടുകളുമായി സല്ലപിച്ച്, കുട്ടിയും കോലും കളിച്ച്, ഓണം വരുമ്പോള്‍
അടുത്തുള്ള കാപ്പിത്തോട്ടത്തില്‍ കുട്ടികള്‍ക്ക്' ഊഞ്ഞാലും കെട്ടി,
വലരിയിലും നീന്തല്‍ക്കുളത്തിലും തത്തി കളിച്ചുനടന്ന ഒരു ബാലനാണ്
പില്ക്കാലത്ത് വോളിബോള്‍ ചരിത്രത്തിന്റെ ഇതിഹാസമായതെന്നും ഓര്‍ക്കണം.
ചെറുപ്പം മുതലേ കാറ്റും മഴയും മിന്നലും വകവെയ്ക്കാതെ പ്രകൃതിയുമായി
ഇടപഴുകിയുള്ള നാട്ടിന്‍പുറത്തെ ഈ പരിശീലനം ജിമ്മിയുടെ വളര്‍ച്ചയ്ക്ക്
എന്നും സഹായകമായിരുന്നു. പതിനഞ്ചാം വയസ്സില്‍ കാലിക്കെട്ട് യൂണിവേഴ്സിറ്റി
വോളിബോള്‍ ടീമില്‍ അംഗമായതും അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്രത്തിലെ
നാഴികക്കല്ലായിരുന്നു. അവിടുന്നു ഉയര്‍ച്ചയുടെതായ പടവുകള്‍ ഓരോന്നായി
ജിമ്മിയെന്ന ബാലന് കീഴടക്കിക്കൊണ്ടിരുന്നു.
ആറടി രണ്ടിഞ്ച് പൊക്കമുള്ള ജിമ്മിയുടെ ആകാശത്തിലേക്കുള്ള ചാട്ടവും
വില്ലുപോലെ കുതിച്ചുയര്‍ന്ന് ഒരു സെക്കന്റ് വായുവില്‍ നില്ക്കുന്ന കായിക
കഴിവും സ്പോര്‍ട്സ് ലോകത്ത് ഇന്നും വിസ്മയകരമാണ്. അത്തരം പ്രകടനം ഇന്നും
ആര്‍ക്കും വോളിബാള്‍ ലോകത്ത് കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ
സുവര്‍ണ്ണകാല വോളിബാള്‍ ചരിത്രത്തിന്റെ വക്താവ് ഇന്നും ജിമ്മി തന്നെയാണ്.
അദ്ദേഹത്തിന്റെ നിലവാരമുള്ള മറ്റൊരു വോളിബോള്‍ താരത്തിനെ നാളിതുവരെയും
നമ്മുടെ രാഷ്ട്രത്തിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജിമ്മിയുടെ
സഹകളിക്കാരനായ രമണറാവു പറഞ്ഞത് 'കായിക വിനോദമായ വോളിബോളെന്നു പറയുന്നത്
ഭൂമിയുടെ ആപേക്ഷികതയും ഭേദിച്ച്' ദേവഗണങ്ങളിലേക്കുള്ള ഒരു കുതിച്ചു
ചാട്ടമെന്നാണ്.' 'കോര്‍ട്ടിനുള്ളില്‍ പ്രത്യേകതരമായ സ്റ്റൈലിലുള്ള
ജിമ്മിയുടെ ചാട്ടം എന്നും കാഴ്ചക്കാര്‍ക്ക് നയനമനോഹരമായിരുന്നു.' 'വായു
ശ്വസിച്ചുതീരും മുമ്പേ പറന്നുയരുന്ന ഒരു വിമാനത്തെവരെ തടയാനുള്ള കഴിവും ഈ
കായിക ദേവനുണ്ടായിരുന്നുവെന്നു' വോളിബോള്‍ കളിയിലെ പ്രഗത്ഭന്മാര് ഇന്നും
പറയാറുണ്ട്.
ജിമ്മി കളിച്ചുകൊണ്ടിരുന്നത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഇറ്റാലിയന്‍
വോളിബാള്‍ ലീഗിനുവേണ്ടിയായിരുന്നു. അസാധാരണമായ മാനസിക ശക്തിയുടെ
ഉടമയായിരുന്നു ജിമ്മിയെന്ന് കൂടെയുള്ള കളിക്കാര്‍ പറയുമായിരുന്നു. അദ്ദേഹം
കളിക്കാത്ത സമയം ഒരു മുനിയെപ്പോലെ മനസിന് വ്യായാമം കൊടുക്കുമായിരുന്നു.
ധ്യാനനിരതനായി ഏകാന്തത കൈവരിച്ച് സര്‍വ്വ ഊര്‍ജവും സമാഹരിച്ച ശേഷമേ ജിമ്മി
കോര്‍ട്ടിലിറങ്ങിയിരുന്നുള്ളൂ. ലോകം മുഴുവനും ആ മനസ് ഒരു ചെറിയ
കോര്‍ട്ടിനുള്ളില്‍ പിടിച്ചു നിര്‍ത്തും. അതിഗാംഭീരതയോടെ
നിശബ്ദലോകത്തെന്നോണം ശാന്തനായി കോര്‍ട്ടിലിറങ്ങുന്ന അദ്ദേഹത്തിലെ സമാഹരിച്ച
ശക്തിരൂപാന്തീകരണം ആര്‍ക്കും തടുക്കാനാവാതെ ബോളിലടിച്ചുതകര്‍ത്തു
തീര്‍ക്കുമായിരുന്നു. ആഞ്ഞടിച്ച പന്ത് എതിരാളിയുടെ കോര്‍ട്ടിലിടുമ്പോള്‍
ഒരു മഹാസ്പോടനം പോലെ നോക്കിനില്ക്കുന്നവര്ക്കു രോമാഞ്ചവും
ഉണര്‍ത്തിയിരുന്നു. അതിനുശേഷമുള്ള ജിമ്മിയുടെ പ്രകടനങ്ങള്‍ അക്കാലങ്ങളില്‍
സ്പോര്‍ട്സ് പ്രേമികളെ പുളകം കൊള്ളിക്കുമായിരുന്നു. ഏകാഗ്രമായ ആ മനസ്
ശരീരത്തിനുള്ളില്‍ ആവഹിച്ചുകൊണ്ടുള്ള ചാട്ടം അദ്ദേഹത്തിനു മാത്രമായ
വ്യക്തിവൈഭവമായിരുന്നു. ദൈവവും പ്രകൃതിയുമായി അലിഞ്ഞ് മനസും ശരീരവും
ഒന്നായി രൂപാന്തികരണം സംഭവിച്ച ആ ധ്യാനവര്യന്‍ വോളിബാള്‍
കോര്‍ട്ടിലിറങ്ങുമ്പോള്‍ നിശബ്ദതയെ ഭേദിച്ച് ഒരു അക്രമാസക്തനെപ്പോലെ
കാണികള്‍ക്കനുഭവപ്പെടുമായിരുന്നു. കൂടാതെ തന്നോടൊപ്പം കളിക്കുന്ന സ്വന്തം
ടീമിന് എല്ലാവിധ ആശ്വാസവും പ്രോത്സാഹനവും നല്‍കിയിരുന്നു.
നിശ്ചിതകാലത്തേക്കുള്ള ജിമ്മിയുടെ ഇറ്റലിയിലെ പ്രായോഗിക പരിശീലനം
ഇന്ത്യയ്ക്കും നേട്ടമുണ്ടായിട്ടുണ്ട്. 1986ല്‍ സാബൂളില്‍ വെച്ചു നടത്തിയ
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ ജേതാവായിരുന്നു. ലോകത്തിലെ
സുപ്രധാനരായ പത്തു കളിക്കാരിലൊരുവനെന്ന നിലയില്‍ കൊറിയായില്‍ പോയി
ബ്രോണ്സ്മെഡല് കരസ്ഥമാക്കി. തിരുവനന്തപുരത്ത് സ്മാരകങ്ങള്‍ വരുന്നതിനു
മുമ്പേ ഇറ്റലിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം
നിലവിലുണ്ടായിരുന്നു. ഇറ്റലിയില്‍ മിലാനു സമീപമുള്ള ഒരു റോഡും ജിമ്മി
ജോര്‍ജിന്റെ പേരിലാണ്. ഇന്നും ഇറ്റാലിയന്‍ കായികപ്രേമികള്‍ അത്രമാത്രം
പൂജിതനായിട്ടാണ് ജിമ്മിയെ ബഹുമാനിക്കുന്നത്.
ജിമ്മിയുടെ ചരിത്രം ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണ
കാലമെന്നും പറയാം. ഭാരതത്തിനു വെളിയില്‍ വോളിബോളിനു മേല്‍വിലാസമുണ്ടാക്കി
കൊടുത്തതും ജിമ്മിയായിരുന്നു.ഒരിക്കല്‍ നമ്മുടെ നാടിനഭിമാനമായിരുന്ന
വോളിബാള്‍ ക്ഷയിച്ചു പോയിയെന്നുള്ളത് ദുഖകരമായ വസ്തുതയാണ്. ലക്ഷക്കണക്കിന്
സ്പോര്‍ട്സ് പ്രേമികളെ ദുഖത്തിലാഴ്ത്തികൊണ്ട് അകാലത്തില്‍ പൊലിഞ്ഞ ഈ
താരത്തെപ്പറ്റി ഓര്‍മ്മകള്‍ പുതുക്കുന്നത് ഇന്ത്യന്‍ വോളിബാളിന്റെ ചൈതന്യം
നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ കൂടിയെന്നതും ഇവിടെ
പ്രസ്താവ്യമാണ്. ജിമ്മിയുടെ ഓര്‍മ്മകള്‍ പുതിയ തലമുറകളില്‍
വിസ്മൃതിയിലേക്ക് ഒഴുകി പൊയ്ക്കോണ്ടിരിക്കുന്നു. അര്‍ഹമായ
ചരിത്രസത്യങ്ങള്‍ പലപ്പോഴും ചരിത്രത്തില്‍ മാഞ്ഞു പോവാറുണ്ട്. അങ്ങനെ
സംഭവിക്കാതിരിക്കാന്‍ ജിമ്മിയുടെ സഹോദരന്മാര് ജിമ്മിയെന്ന ഇതിഹാസ
പുരുഷന്റെ ജീവിച്ചിരുന്നപ്പോഴുണ്ടായ നേട്ടങ്ങളെ ഗവേഷണതുല്യമാക്കി
പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതും കായിക പ്രേമികള്‍ക്ക് ആശ്വാസപ്രദമാണ്.
അടിപതറാതെ ചഞ്ചലിക്കാത്ത ഒരു മനസിന്റെ വളര്‍ച്ചയും അദ്ദേഹത്തിന്റെ വിജയ
രഹസ്യമായിരുന്നു. 1971ല്‍ പതിനേഴാം വയസ്സില്‍ അദ്ദേഹം കേരളാ സ്റ്റേറ്റ്
വോളിബാള്‍ ടീമില്‍ അംഗമായി. ഒന്നാംതരം നീന്തല്‍ വിദഗ്ദ്ധനായിരുന്നെങ്കിലും
തന്റെ പ്രൊഫഷന് വോളിബോള്‍ കളിയായി തെരഞ്ഞെടുത്തതുകൊണ്ട് നീന്തല്‍ കായിക
വിനോദത്തില്‍ അദ്ദേഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. 19711972ല്‍
കോഴിക്കോട് സര്‍വ്വ കലാശാലയുടെ നീന്തല്‍ ചാമ്പ്യന്‍ ഷിപ്പും കരസ്ഥമാക്കി.
1973 കാലങ്ങളില്‍ അഖിലേന്ത്യാ സര്‍വകലാശാലകളുമായി കേരള യൂണിവേഴ്സിറ്റി
ടീമിനെ പ്രതിനിധാനം ചെയ്ത് കളിക്കുമായിരുന്നു. 19731975 കാലഘട്ടത്തില്‍
പ്രീമിയര്‍ ടീമിനു വേണ്ടി കളിച്ചു. 1975ല്‍ കേരളാ സ്റ്റേറ്റിന്റെ
ക്യാപ്റ്റനായിരുന്നു. വോളിബാളിനെ ജീവനുതുല്യമായി സ്നേഹിച്ചിരുന്നതു കൊണ്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും മെഡിക്കല്‍ പഠനം ഉപേക്ഷിച്ച്
കേരളാ പോലീസ് ടീമില്‍ ചേര്‍ന്നു. മറ്റൊരു പ്രൊഫഷന് അദ്ദേഹത്തിനു
ചിന്തിക്കാന്‍പോലും സാധിച്ചിരുന്നില്ല. കേരളാ പോലീസിനു അഖിലേന്ത്യാ
തലത്തില്‍ അഭിമാനിക്കത്തക്ക അനേക നേട്ടങ്ങള്‍ ജിമ്മി മുഖാന്തിരം നേടുവാനും
സാധിച്ചു. 1976ല്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അര്‍ജുനാ അവാര്‍ഡു
സ്വീകരിച്ചത് ജിമ്മിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ധന്യ
മുഹൂര്‍ത്തമായിരുന്നു. അത്രയും ചെറുപ്രായത്തില്‍ ഇന്ത്യയുടെ വിശിഷ്ടമായ
അവാര്‍ഡ് ഒരാള്‍ കരസ്ഥമാക്കുന്നതും ആദ്യ സംഭവമായിരുന്നു.
1978ല്‍ ബാങ്കോങ്ങ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തുകൊണ്ട് നല്ലൊരു പ്രകടനം
കാഴ്ച്ച വെച്ചു. 19781982 കാലഘട്ടത്തില്‍ അബൂദാബി സ്പോര്‍ട്സ് ക്ലബ്
അംഗമായിരുന്നു. 1986 ഇന്ത്യാ ഏഷ്യാഡ് വോളിബാളില്‍ വെങ്കല്‍ മെഡല്‍ നേടി
ജപ്പാനെ തകര്‍ത്തത് ജിമ്മി ജോര്‍ജിന്റെ ശക്തിയായ കായിക പ്രകടനത്തിന്റെ
പരിണിത ഫലമായിരുന്നു.19821986 കാലങ്ങളില്‍ ഇറ്റാലിയന്‍ ടീമില്‍ കളിച്ചത്
ജിമ്മിയുടെ പ്രൊഫഷന്റെ ഒരു വഴിത്തിരിവായി മാറി. സര്‍വ്വ കായിക ലോകത്തിലെ
ജനങ്ങളെയും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് മിന്നിത്തിളങ്ങുന്ന താരമായി
പ്രശോഭിച്ച ജിമ്മി അതി വേഗത്തില്‍ താനേ ഇറ്റാലിയന്‍ ജനതയുടെ പ്രിയപ്പെട്ട
കായിക താരമായി തീര്‍ന്നു. പറന്നു വരുന്ന വോളിബോളിന്റെ
ബ്ലോക്കുകള്‍ക്കപ്പുറം ശക്തമായ എതിരാളിയുടെ കോര്‍ട്ടിലേക്കുള്ള തിരിച്ചടി
കാണികളെ ആവേശഭരിതരാക്കിയിരുന്നു. ജിമ്മിയുടെ ഉജ്ജലമായ തകര്‍ത്ത ബോളടികള്‍
ജനം ഹര്‍ഷാരവത്തോടെ കയ്യടിച്ചു സ്വീകരിക്കുമായിരുന്നു. പന്ത്രണ്ടടി
ഉയരത്തില്‍ ചാടി എതിരാളിയുടെ ബോളിനെ തകര്‍ക്കുന്ന ജിമ്മിയുടെ മുമ്പില്‍
പലപ്പോഴും എതിര് ടീം ഭയത്തോടെയായിരുന്നു മറു കോര്‍ട്ടില്‍ സ്ഥാനങ്ങള്‍
ഉറപ്പിച്ചിരുന്നത്. പ്രതിരോധിക്കാന്‍ സാധിക്കാതെ എതിരാളികള്‍ നിസഹായരായി
പകച്ചും നില്ക്കുമായിരുന്നു.
കണ്ണഞ്ചിക്കും വിധം പറക്കും തളികപോലെ ആര്‍ക്കും തടയാന്‍ സാധിക്കാത്ത ബോളിനെ
അടിച്ചു മറുകോര്‍ട്ടില്‍ തകര്‍ത്തിട്ടിരുന്ന ജിമ്മിയുടെ വൈഭവത്തില്‍
സന്തോഷം പൂണ്ട ഇറ്റാലിയന്‍ ജനത അദ്ദേഹത്തെ ഹെര്‍മീസ് ദേവനെന്നു
വിളിച്ചിരുന്നു. വളഞ്ഞുള്ള ആകൃതിയില്‍ കാലില്‍ ചിറകുമായി സഞ്ചരിക്കുന്ന
ഹെര്‍മീസ് ഇറ്റാലിയന്‍ ജനതയുടെ ദേവനാണ്. വില്ലാകൃതിയില്‍ ദേഹം വളച്ചു
പറക്കുന്ന ഹെര്‍മീസ് ദേവനെപ്പോലെ ജിമ്മിയും വോളിബാള്‍ കോര്‍ട്ട്
കീഴടക്കിക്കൊണ്ട് എതിരാളിയുടെ ബോളിനെ പറന്നുയര്‍ന്നു വായുവില്‍
നിന്നുകൊണ്ട് അടിച്ചു തകര്‍ക്കുമായിരുന്നു. ജിമ്മിയടിക്കുന്ന ബോളുകള്‍ക്ക്
ബ്ലോക്കുകള്‍ ഒരിക്കലുമില്ലായിരുന്നുവെന്നു തന്നെ പറയാം.
എണ്‍പതുകളില്‍ ജിമ്മി ലോകത്തിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളായിരുന്നു.
ഇറ്റാലിയന്‍ ടീമിന് വിലയേറിയ താരമായി തെളിഞ്ഞിരുന്ന കാലഘട്ടത്തിലും ജിമ്മി
സമയം കിട്ടുന്ന സമയങ്ങളില്‍ കേരള പോലീസ് ടീമിനു വേണ്ടി കളിക്കുമായിരുന്നു
നേട്ടങ്ങളുടെ ഉയരങ്ങളിലുള്ള കൊടുമുടി കീഴടക്കുമ്പോഴും അദ്ദേഹത്തിന്
ജന്മസിദ്ധമായുണ്ടായിരുന്ന ലാളിത്യം ജീവിച്ചിരുന്ന കാലങ്ങളില്‍ ഒരിക്കലും
കൈവെടിഞ്ഞിരുന്നില്ല. അനേകായിരങ്ങളുടെ ആരാധകനാകാന്‍ കാരണവും ജന്മനാ
നേടിയെടുത്ത അദ്ദേഹത്തിന്റെ തലക്കനമില്ലാത്ത മാഹാത്മ്യം കൊണ്ടായിരുന്നു.
വിജയ മംഗളവാര്‍ത്തകള്‍ വഴിനീളെ അറിയിക്കാന്‍ അദ്ദേഹത്തെ ജനക്കൂട്ടം
കയ്യടിയുമായി ആഹ്ലാദതിമിര്‍പ്പോടെ പൊക്കിയെടുത്തുകൊണ്ട് നടക്കുമായിരുന്നു.
ഇങ്ങനെയെല്ലാം സുവര്‍ണ്ണ നേട്ടങ്ങള്‍ കൈവരിച്ചിരുന്ന നാളുകളിലായിരുന്നു ഒരു
കാറപകടമെന്നു പറയുന്ന വിധി അദ്ദേഹത്തിന്റെ ജീവന് കവര്‍ന്നത്. ആ നഷ്ടം
ഭാരതത്തിനും മലയാളക്കരയ്ക്കും മാത്രമല്ല സമസ്ത ലോകത്തിലെ വോളിബോള്‍
പ്രേമികളുടെയും തീരാനഷ്ടമായിരുന്നു. 1987 നവംബര്‍ മുപ്പതാം തിയതി
ഇറ്റലിയിലുണ്ടായ കാറപകടത്തില്‍ ആ കായികതാരം അപകടപ്പെട്ട് അകാല
മൃത്യുവിനിരയായി. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 33 വയസ്
തികഞ്ഞില്ലായിരുന്നു. മരിക്കുന്ന ദിവസം ജിമ്മി ജോര്‍ജ് പതിവുപോലെ
ഇറ്റലിയിലെ മിലാന് പട്ടണത്തിലെ ക്ലബില്‍ പ്രായോഗിക പരിശീലനം കഴിഞ്ഞ്
താമസിക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം
കളിക്കുന്ന മറ്റു രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. പെട്ടെന്നായിരുന്നു
വിധിയുടെ സുനിശ്ചിത ദിനത്തില്‍ ഒരു കാറ് തട്ടി തെറിപ്പിച്ച് അദ്ദേഹത്തിന്റെ
ജീവന് അപഹരിച്ചത്.
ജിമ്മിയെന്ന മഹാന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഇന്ന് ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ അനേക സ്മാരകങ്ങളും പണുതയര്‍ത്തിയിട്ടുണ്ട്. 28 വര്‍ഷം
കഴിഞ്ഞിട്ടും കായിക പ്രേമികളുടെ ജിമ്മിയോടുള്ള നെഞ്ചോടുചേര്‍ന്ന ആ
വേദനകള്‍ക്ക് ശമനം വന്നിട്ടില്ല. ലോകത്തിന്റെ നാനാഭാഗത്തും
മലയാളികളുള്ളടത്തെല്ലാം മരിക്കാത്ത ജിമ്മിയുടെ സ്മാരകങ്ങള്‍ എവിടെയും
സ്ഥാപിക്കുന്നുണ്ട്. ജിമ്മിയുടെ കടുത്ത ബോളുകളുടെ സ്മാഷ് ഇന്ന് ഉയരങ്ങളുടെ
കൊടുമുടികള്‍ക്കപ്പുറത്താണെങ്കിലും മലയാളി മനസുകളില്‍ നിന്നും അതൊരിക്കലും
മാഞ്ഞു പോവുകയില്ല. വോളിബോളിന്റെ ആത്മാവ് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം
ഒരിക്കലുമൊരിക്കലും മരിക്കാത്ത ഓര്‍മ്മകളുമായി ജിമ്മിയുടെ ചൈതന്യം
നിറഞ്ഞിരുപ്പുണ്ട്. ജിമ്മിയെന്ന വോളിബാളിന്റെ നായകന് ഭാരതത്തിന്റെ ചരിത്ര
കുടീരത്തിലെ നിത്യസ്മാരകമായി എന്നുമെന്നും തിളങ്ങിക്കൊണ്ടുതന്നെ
വരുംതലമുറകള്‍ക്ക് പ്രചോദനമരുളട്ടെയെന്നും പ്രതീക്ഷിക്കാം.