Image

വീക്ഷണത്തിന്‍െറ നല്ല വാക്കുകള്‍ക്കു നന്ദിയുണ്ടെന്നും കാനം

Published on 02 July, 2015
 വീക്ഷണത്തിന്‍െറ നല്ല വാക്കുകള്‍ക്കു നന്ദിയുണ്ടെന്നും കാനം

തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം എഴുതിയ മുഖപ്രസംഗത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീക്ഷണത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച് വീക്ഷണമില്ല എന്ന് മാത്രമെ അതിനെ പറ്റി പറയാന്‍ കഴിയൂ എന്ന് കാനം പ്രതികരിച്ചു. സി.പി.ഐ യെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദിയുണ്ടെന്നും കാനം പറഞ്ഞു.

അരുവിക്കര ഉപതെരെഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിന് തന്ന ബഹുമതി ആണെന്ന് വീക്ഷണം തെറ്റിധരിക്കരുത്.  ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുഖ്യമന്ത്രിസ്ഥാനം ത്യജിച്ച പ്രസ്ഥാനമാണ് സി.പി.ഐ. അതിനാല്‍ അധികാരത്തിന്‍റെ സുഖത്തെ കുറിച്ച് ദയവു ചെയ്തു ഞങ്ങളോട് പറയരുത് എന്ന് വിനയത്തോടെ വീക്ഷണത്തെ ഓര്‍മ്മപ്പെടുത്തുന്നു. വര്‍ഗീയതക്കും അഴിമതിക്കും എതിരെയുള്ള ശരിയായ ബദല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആണ് എന്ന് സി.പി.ഐ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ല-കാനം വ്യക്തമാക്കി.

വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് അധികാരത്തിലേക്കുള്ള പാത ഒരുക്കി കൊടുത്തത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്‍െറ കാലത്തുണ്ടായ അഴിമതി, സ്വജന പക്ഷപാതം, വിലക്കയറ്റം എന്നിവയില്‍ മനം മടുത്താണ് ജനങ്ങള്‍ ബി.ജെ.പി ക്ക് വോട്ട് നല്‍കിയത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്തുടരുന്നത് അഴിമതിയുടെ ആ പാത തന്നെയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക