തിരുവനന്തപുരം: മതനിരപേക്ഷതയോടും ഇടതുപക്ഷത്തോടും ചേര്‍ന്നു നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍നിന്ന് വര്‍ഗീയതയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ പേരുകൂടി അതിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇത് തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ തകര്‍ക്കാനുള്ള നീക്കമാണിത്. ജാതിക്കും മതത്തിനുമെതിരായി, അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായി ഉയരേണ്ട കേരളത്തിന്റെ മനസ്സിനെ പ്രവീണ്‍ തൊഗാഡിയമാരുടെ രാഷ്ട്രീയത്തിന് അടിയറവെക്കാനുള്ള ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് പിണറായിയുടെ പ്രതികരണം.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഏതെങ്കിലും തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുക തന്നെ ചെയ്യും. പരാജയ കാരണങ്ങള്‍ പരിശോധിച്ച് വീഴ്ചകളും കുറവുകളും പരിഹരിക്കാന്‍ ഇടതുമുന്നണി ബാധ്യസ്ഥമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇതിനൊപ്പം അരുവിക്കര ഉയര്‍ത്തുന്ന മറ്റു ചില വിഷയങ്ങളും പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അതിലൊന്ന്. രണ്ടാമത്തേത് വര്‍ഗീതയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു. വര്‍ഗീയ ശക്തിയായ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, ബി.ജെ.പിക്ക് അതിനനുസരിച്ച് നേട്ടം ഉണ്ടായില്ല. യു.ഡി.എഫിന്റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്റെയും വോട്ടാണ് അവര്‍ കൊണ്ടുപോയത്. ഇത്തരം കാര്യങ്ങള്‍ എല്ലായ്‌പോഴും ഉണ്ടാകി െല്ലന്നും പിണറായി ചൂണ്ടിക്കാട്ടി.