കുളിരരുവിപോലൊഴുകിവന്നെന്റെയുളളിലാ
യൊരുഗ്രാമ്യകാവ്യം രചിയ്ക്ക!
മലയാളമേ
ചിരരുചിര, ചിന്താമലരുകള്‍ക്കുളളില്‍ നിന്‍
സ്മരണാമരന്ദം പകരുകെന്‍
പുണ്യമേ
നവമകള്‍മുകുളങ്ങള്‍ക്കെങ്കിലും നുകരുവാ
നേകുനീ,
കനിവോടെയതിരമ്യതീരമേ,
പടികടന്നരികെയിന്നണയുമീ; പുലരിപോല്‍
നരജാതരുണരട്ടെ!
സുരസാമ്യഭാവമേ
തെളിവാര്‍ന്നതലമുറകള്‍വന്നു
മുറിയാതെ
യാലപിച്ചഴകേറ്റിടട്ടെനിന്‍
മൊഴികളെ:
പുലരൊളിക്കിടയിലൂടൊഴുകുമീവരികളില്‍
തിരുരവ
സാന്നിദ്ധ്യമറിയുന്നപാരതേ!
കവിതതന്‍കതിരായിനില്‍ക്കുവാ;നനുദിനം
കനിവിന്നിതരചിത്തങ്ങളുണര്‍ന്നിടാന്‍
മിഴികളില്‍പുതുവെളിച്ചംതെളിയിച്ചു
പൊന്‍
കിരണങ്ങളലിവോടെപകരുന്ന ദര്‍ശനം
കാലമീ, ധരണിപോലതിസൗമ്യമായ്
പുതിയ
കവിതയായതിമധുരമാലപിച്ചീടിനാല്‍
ശുഭസ്മിതാംബരമേറെ
മിഴിവോടെയീ,ശ്യാമ
യവനിക ത്വരിതമുയര്‍ത്തുമീവേളയില്‍
പതിവുപോലടിയന്നു പകരുന്നു
മനതാരില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നതേന്മൊഴി
വെറുതെയൊന്നാലപിച്ചീടവേ;
ചൊടികളില്‍
കരുതിവയ്ക്കുന്നുടന്‍ ഗ്രാമീണരെന്മൊഴി.
നിറവാര്‍ന്നമനസ്സുകള്‍
കാവ്യശകലങ്ങളാല്‍
പാരിന്‍ പരിപാവനാരാമമൊന്നിതില്‍
ഇഴപിരിയാതകം
കാത്തുകൊണ്ടൊരുമതന്‍
സ്വരമലര്‍മാത്രംവിരിയിച്ച
മഹിയിതില്‍
തണലായിനിന്നുണര്‍വ്വേകിയോരന്‍പാര്‍ന്നു
മഹിതാലയങ്ങള്‍
പണിയിച്ചിടങ്ങളില്‍
കരുതലിന്‍
വഴികള്‍ത്തെളിച്ചിരുന്നതിബലര്‍
പുലര്‍കാലമായലങ്കാരങ്ങളായ് ചിലര്‍
നിശ്ചയം!
നല്‍ക്കാവ്യശുഭചിന്തയാല്‍സുതര്‍
കനിവിന്നരുവികളായലഞ്ഞുലകിതില്‍
നീളേതെളിഞ്ഞൊഴുകിയതിലേറെ
ചിന്തകള്‍
താഴിട്ടുപൂട്ടിയില്ലകതാരിന്‍
മിഴിയിതള്‍.
സ്ഥിതിമാറിയിപ്പൊഴാനിഴല്‍മാത്രമാകയാല്‍
മിഴിതെളിച്ചീടാന്‍കുറിച്ചിടുന്നെന്‍മൊഴി
കരുതിനിന്നീടുകിന്നിവിടെയെന്നോതുവോര്‍
തേടുന്നു;പുതിയദീപങ്ങള്‍തന്‍നിറചിരി
സ്മരണയില്‍മാത്രമൊതുങ്ങാതെ,ന്നോണമേ
യുണര്‍ന്നുയര്‍ന്നീടട്ടെയരുമതന്‍പൂവിളി
കാവ്യാങ്കണത്തില്‍
തളിര്‍ത്തമുകുളങ്ങളാല്‍
പകരട്ടെയപരഹൃദയങ്ങളില്‍
പുലരൊളി
രുചിക്കുന്നമാത്രയിലൊരിക്കലെന്‍ കൈരളി
തിരക്കീടുമീ,ലളിത
കാവ്യപൊരുളിന്‍വഴി
പുഴതഴുകിയൊഴുകീടുമെന്നപോല്‍കൗമുദി;
പകരുമന്നകതാരിലെന്‍രമ്യതേന്‍മൊഴി.