യൂണിയന്, ന്യു ജെഴ്സി: ഇലക്ഷനു ഏതാനും ദിവസം മുന്‍പ് പീറ്റര്‍
ജേക്കബിന്റെ റിപ്പബ്ലിക്കന്‍ എതിരാളി കോണ്‍ഗ്രസം ലിയനാര്‍ഡ് ലാന്‍സ്
ടിവിയില്‍ പ്രചാരണം തുടങ്ങി. പഴയ സ്ഥിതിയില്‍ അതാവശ്യമില്ലാത്തതാണ്.
എന്നാല്‍ പല അഭിപ്രായ വോട്ടിലും മുപ്പതുകാരനായ പീറ്ററും താനും
ഒപ്പത്തിനൊപ്പമാണ് എന്നു കണ്ടതോടെ ലാന്സ്അടവു മാറ്റുകയായിരുന്നു.
ന്യു ജെഴ്സി ഏഴാം ഡിസ്ട്രിക്ടില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം കാഴ്ച വച്ച
പീറ്റര്‍ അതൊടെ എതിര് പ്രചാരണത്തിനു ഈമെയില്‍ വഴിസഹായം അഭ്യര്‍ഥിച്ചു.
ഒരു രാത്രി കൊണ്ട് അഞ്ചും പത്തുമുള്ള സംഭാവനയായി 7000 ഡോളര്‍ പിരിഞ്ഞു.
പീറ്റര്‍ പിന്തുണക്കുകയും പീറ്ററിനെ എന്‍ഡോഴ്സ് ചെയ്യുകയും ചെയ്ത
പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സും
പീറ്ററിനെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു. അതിന്റെ ഫലം അതിശയകരമായി. രണ്ടു
രാത്രി കൊണ്ട് എത്തിയത് 140,000 ഡോളര്‍. ഇതൊന്നും കോര്പറെറ്റ് പണമല്ല,
സാധാരണക്കാര്‍ നല്കിയ ചെറിയ തുക, പീറ്ററിന്റെ പിതാവ് ജേക്കബ് പീറ്റര്‍
ചൂണ്ടിക്കാട്ടി.
അതോടെ കൂടുതല്‍ പേരെ കാമ്പെയ്നു നിയോഗിക്കാനും അവസാന ഘട്ടത്തില്‍ പ്രചാരണം ശക്തമാക്കാനും പീറ്ററിനായി.
പൊതുവില്‍ റിപ്പബ്ലിക്കന്‍സിനെ അനുകൂലിക്കുന്ന ഏഴാം ഡിസ്ട്രിക്റ്റില്‍
കാറ്റു മാരി വീശുന്നു എന്ന് കണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി നേത്രുത്വവും
പീറ്റര്‍ ജേക്കബിനു പിന്നില്‍ ശക്തമായി രംഗത്തു വന്നു. യുവ തലമുറയും പിന്നിലുണ്ട്.
ബ്രിഡ്ജ് വാട്ടര്‍, സോമര്‍സെറ്റ്, ഫ്രാങ്ക്ളിന്, യൂണിയന് തുടങ്ങിയ പ്രദേശങ്ങള്‍ അടങ്ങിയതാണ് ന്യൂജേഴ്സി ഏഴാം ഡിസ്ട്രിക്ട്. റിപ്പബ്ലിക്കന്‍ ലിയനാര്‍ഡ് ലാന്‍സ് പ്രതിനിധീകരിക്കുന്ന ഈ മണ്ഡലത്തില്‍ 2014-ല്‍ മുന്‍ അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള മത്സരിച്ചുവെങ്കിലും വിജയിക്കുകയുണ്ടായില്ല.
സ്ഥിതിയില്‍ മാറ്റംവരുകയും യുവതലമുറ ആവേശഭരിതരായി പിന്നില്‍ അണിനിരക്കുകയും ചെയ്തതിനാല്‍ ഇത്തവണ പക്ഷെ വിജയസാധ്യതയുണ്ടെന്നാണ് സോഷ്യല്‍ വര്‍ക്കറായ പീറ്റര്‍ ജേക്കബിന്റെ കണക്കുകൂട്ടല്‍. സ്ഥിരം രാഷ്ട്രീയക്കാരനല്ല എന്നതാണ് തന്റെ യോഗ്യതകളിലൊന്നെന്നു വാഴൂര്‍ സ്വദേശിയായ ഈ മുപ്പതുകാരന് ചൂണ്ടിക്കാട്ടുന്നു.
നേതൃത്വത്തിലേക്ക് ഉയരാനോ നേട്ടമുണ്ടാക്കാനോ അല്ല താന്‍ രംഗത്തുവന്നത്. പബ്ലിക് സര്‍വീസ് മാത്രമാണ് തന്റെ ലക്ഷ്യം. തന്റെ കുടുംബത്തെപ്പോലെ അമേരിക്കന്‍ സ്വപ്നം സഫലമാക്കാന്‍ എല്ലാവര്ക്കും അവസരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
അമേരിക്കയിലെ 90 ശതമാനത്തിനുള്ളതിലേക്കാള് സ്വത്ത് ഒരു ശതമാനത്തിനു താഴെയുള്ളവര്‍ കൈവശം വെയ്ക്കുകയും പണക്കാര് കൂടുതല്‍ പണക്കാരാവുകയും, പാവങ്ങള്‍ കൂടുതല്‍ പാവങ്ങളാകുകയും ചെയ്യുന്ന ദുരവസ്ഥയും പീറ്റര്‍ ജേക്കബ് ചൂണ്ടിക്കാട്ടുന്നു. എല്ലാവര്ക്കും വളരാനുള്ള അവസരമാണ് ഉണ്ടാവേണ്ടത്.
എണ്‍പതുകളില്‍ അമേരിക്കയിലെത്തിയ പീറ്ററിന്റെ മാതാപിതാക്കള്‍- ജേക്കബും ഷീലയും- സെക്യൂരിറ്റി സിസ്റ്റം കമ്പനി ഉടമകളാണ്. ഇളയ സഹോദരി കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുന്നു. യൂണിയനിലാണ് താമസം.
റിപ്പബ്ലിക്കന്‍ മേല്‍ക്കോയ്മ ലഭിക്കുന്ന വിധത്തില്‍ ഡിസ്ട്രിക്ട് രൂപപ്പെടുത്തുകയായിരുന്നുവെന്നു പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു. (ജറിമാന്ഡറിംഗ്) ജനപ്രതിനിധികള്‍ വോട്ടര്‍മാരെ നിശ്ചയിക്കുന്ന സ്ഥിതി ജനാധിപത്യത്തിനു ഭൂഷണമല്ല. യുവതലമുറയുടെ പിന്തുണയാണ് തന്നെ ആവേശഭരിതനാക്കുന്നത്.
വീടുവീടാന്തരം പ്രചാരണം നടത്തിയാണ് പീറ്റര്‍ മുന്നേറുന്നത്.
അമേരിക്കന്‍ മൂല്യങ്ങളില്‍ അടിയുറച്ചു നില്ക്കുന്ന മികവുറ്റ സ്ഥാനാര്‍ത്ഥികളൊന്നും ഇത്തവണ റിപ്പബ്ലിക്കന്‍ പക്ഷത്തില്ലെന്നാണ് പീറ്റര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപംകൊടുത്ത നയങ്ങളില്‍ നിന്നുണ്ടായ വികല പ്രതിഭാസമാണ് ഡൊണാല്‍ഡ് ട്രംപ്.
രാഷ്ട്രീയക്കാരെയൊക്കെ ജനത്തിനു മടുത്തു. അതിന്റെ നല്ല തെളിവാണ് സാന്ഡേഴ്സിന്റേയും ട്രംപിന്റേയും മുന്നേറ്റം. വിരുദ്ധ ധ്രുവങ്ങളിലാണെങ്കിലും രണ്ടാളും സ്ഥിരം രാഷ്ട്രീയക്കാരല്ല.
2008-ല്‍ സാമ്പത്തിക രംഗത്ത് തകര്‍ച്ച ഉണ്ടായത് വാള് സ്ട്രീറ്റിന്റെ ആര്‍ത്തികൊണ്ടാണ്. സാധാരണക്കാര്‍ കൃത്യമായി നികുതി അടയ്ക്കുമ്പോള്‍ വമ്പന്‍ കമ്പനികള്‍ വിദേശത്തു രജിസ്റ്റര്‍ ചെയ്തു നികുതി അടയ്ക്കാതെ രക്ഷപെടുന്നു.
കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതിനും പീറ്ററിനു ന്യായീകരണമുണ്ട്. പ്രാദേശിക- സ്റ്റേറ്റ് തലത്തിലല്ല പ്രശ്നങ്ങള്‍. അവര്‍ ഒരുവിധം ഭംഗിയായി പ്രവര്‍ത്തിക്കുന്നു. പക്ഷെ കോണ്‍ഗ്രസില്‍ അതല്ല സ്ഥിതി. സോഷ്യല്‍ വര്‍ക്കിലൂടെ പൊതുജീവിതവുമായി ബന്ധപ്പെടുന്ന തന്നെപ്പോലൊരാള്‍ക്ക് അവിടെ കൂടുതല്‍ പ്രവര്‍ത്തിക്കാനാകും. അറ്റോര്‍ണിമാര്‍ കൂടുതലുള്ള കോണ്‍ഗ്രസില്‍ മറ്റു പ്രൊഫഷനില്‍ നിന്നുള്ളവര്‍ വരുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്.
ഏഷ്യക്കാര്‍ അഞ്ചു ശതമാനത്തില്‍ താഴെയേ വരൂ. ഇന്ത്യക്കാരാകട്ടെ വോട്ട് ചെയ്യാന്‍ പോകുകയുമില്ല. അതിനൊരു മാറ്റത്തിനു പ്രവര്‍ത്തിക്കുന്നതായി പീറ്റര്‍ പറഞ്ഞു.
പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്മാന്‍ ലാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും പീറ്റര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് പരിസ്ഥിതി പ്രശ്നങ്ങളിലെ നിലപാട്. എണ്ണയ്ക്കുവേണ്ടി ഭൂമി കുഴിച്ചുനോക്കുന്ന ഫ്രാക്കിംഗിനു പീറ്റര്‍ എതിരാണ്. രാസവസ്തുക്കള്‍ ഭൂമിയിലേക്ക് കടത്തിവിട്ടാല്‍ കുടിവെള്ളം പോലും ഇല്ലാത്ത സ്ഥിതി വരുമെന്ന് പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ ജനാധിപത്യത്തെ വന്‍ ബിസിനസുകാര്‍ പടിച്ചടക്കിയിരിക്കുന്നു. അതു മാറണം. അതുപോലെ ട്രംപും മറ്റും ജനത്തെ പേടിപ്പെടുത്തുന്ന അവസ്ഥയും ഇല്ലാതാകണം. കുടിയേറ്റക്കാര്‍ മുതല്‍ ഐ.എസ് വരെ ഭീതിജനകമാണ് അവര്‍ക്ക്. ഭീതിയിലൂടെ ഒരു രാജ്യത്തിനും മുന്നേറാനാവില്ല.
ജനങ്ങള്‍ നാളെയെപ്പറ്റി ചിന്തിച്ചു വലയുന്ന സ്ഥിതി വന്നാല്‍ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കും? ഹെല്‍ത്ത് കെയറിനുവേണ്ടി ചെറുകിട ജോലി ചെയ്യാന്‍ ബില്‍ ഗേറ്റ്സ് നിര്ബന്ധിതനായിരുന്നുവെങ്കില് മൈക്രോസോഫ്ട് സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നോ- പീറ്റര്‍ ചോദിക്കുന്നു.പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തെ മുന്‍ അസംബ്ലിമാനും ഇപ്പോള്‍ യൂട്ടിലിറ്റീസ് കമ്മേഷണറുമായ ഉപേന്ദ്ര ചിവുക്കുളയും സമീപത്തുള്ള മന്മത്ത് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനും മലയാളിയുമായ വിന് ഗോപാലുംസ്വാഗതം ചെയ്തു. ന്യു ജെഴ്സിയില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്നത് ഇന്ത്യന്‍ സമൂഹമാണെങ്കിലും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍ പീറ്റര്‍ ജേക്കബിനെപ്പോലുള്ളവരുടെ വരവ് അഭിനന്ദനമര്‍ഹിക്കുന്നു-അവര്‍ ചൂണ്ടിക്കാട്ടി.