മലബാറിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്
പള്ളിപ്പെരുന്നാളുകളെന്നാല് ഭക്തിസാന്ദ്രമായ ഓര്‍മകളായിരുന്നു.
ഗ്രാമവീഥികളിലൂടെ മാതാവിന്റേയും പുണ്യവാളന്മാരുടെയും രൂപങ്ങളെഴുന്നള്ളിച്ചു
കൊണ്ട് മെഴുതിരി കത്തിച്ചലങ്കരിച്ച പന്തങ്ങളുമായുള്ള പ്രദക്ഷിണവും
തുടര്‍ന്നുള്ള നെടുനെടുങ്കന്‍ വൈദികപ്രഭാഷണവും ...നഗരവീഥികള്‍ക്കു
സമീപമുള്ള അങ്ങാടികളും വീടുകളും ദീപാലംകൃതം...പള്ളികളും കപ്പേളകളും
ശോഭായമാനം ...ആഘോഷമായ പാട്ടുകുര്‍ബാന ...റാസ ...ലദീഞ്ഞ് ...വെടിക്കെട്ട്
...ഏതെങ്കിലും പ്രഫഷനല്‍ ഗ്രൂപ്പുകളുടെ നാടകം ...ഗാനമേള ..കഥാപ്രസംഗം
..ജയന്് വീല്‍, മിനി സര്‍ക്കസ് എന്നിങ്ങനെ പള്ളിപ്പെരുന്നാളുകള്‍
പരിചയിച്ചിട്ടുള്ള ഞാന്‍ കരുതിയത് തൃശൂരുകാരുടെ പള്ളിപ്പെരുന്നാളുകളും ആ
റേറ്റിങ്ങില്‍ തന്നെയാണെന്നാണ് .
തൃശൂര്‍ പുത്തന്‍പള്ളി .... ഏറെ പ്രശസ്തമായ വ്യാകുലമാതാവിന്റെ
ബസിലിക്ക...ദീപികയില്‍ ജേര്‍ണലിസം ട്രെയ്നിയായി തൃശൂര്‍
ബ്യൂറോയിലെത്തിയിട്ട് കേവലം മൂന്നുമാസം മാത്രമായ എനിക്ക് തിരുനാള്‍
വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോകാന്‍ ചുമതല കിട്ടി . വാര്‍ത്തകളെല്ലാം
നേരിട്ട് സംഭവസ്ഥലത്തു പോയി ചെയ്യുന്നവയല്ലല്ലോ..
കുറേയൊക്കെ
വിളിച്ചെടുക്കുന്നവയുമാണല്ലോ ...അതു കൊണ്ട് ഞാനും തൃശൂര്‍ പുത്തന്‍ പള്ളി
പെരുന്നാള്‍ വാര്‍ത്ത പള്ളിയുടെ ഓഫീസില്‍ വിളിച്ച് വിവരങ്ങള്‍
ശേഖരിക്കാമെന്നു കരുതി ഞാന്‍. കുര്‍ബാനയുടെ മുഖ്യ കാര്മികന് കുണ്ടുകുളം
പിതാവ് . പ്രസംഗം മോണ്‍ ബോസ്കോ പുത്തൂര്‍ (ഇപ്പോള്‍ ബിഷപ്പ് ) മാതാവിന്റെ
കിരീടം അലങ്കരിച്ച വാഹനത്തില്‍ പ്രദക്ഷിണമായി കൊണ്ടു പോയിരിക്കുകയാണെന്നും
രാത്രി 10 മണിയോടെ പള്ളിയില്‍ മടങ്ങിയെത്തി നൊവേനയോടെ അന്നത്തെ
കാര്യക്രമങ്ങള്‍ അവസാനിക്കുമെന്നും അവര്‍ അറിയിച്ചു .
ഇനി എന്റെ ഊഴം ..എഴുത്തിന്റെ സര്‍ഗശേഷി സമൂലമെടുത്തു ഞാനെഴുതി:
എങ്ങും പ്രാര്‍ഥനാ മഞ്ജരികളുയര്ന്ന അന്തരീക്ഷത്തില്‍ പുത്തന്‍പള്ളിയും
പ്രദക്ഷിണ വഴികളും സ്വര്‍ലോകരാജ്ഞിയുടെ കിരീട ദര്‍ശനത്താല്‍ അനുഗൃഹീതമായി .
തൃശൂര്‍ പുത്തന്‍ പള്ളിയില്‍ വ്യാകുലമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച്
നടന്ന പ്രദക്ഷിണത്തിന് ആയിരങ്ങളാണ് അണിനിരക്കുന്നത് ....പിന്നാലെ മറ്റു
പുണ്യവാളന്മാരുടെ രൂപങ്ങളും അവര്‍ക്കു പിന്നില്‍ തിരുശേഷിപ്പുകളടങ്ങിയ
അരുളിക്കയുമായി തിരുപന്തല് വഹിച്ചവര്‍ വൈദിക സംഘത്തിനകമ്പടിയായി
..
പിന്നില്‍ വരിവരിയായി ഭക്തജനലക്ഷങ്ങള്‍ കത്തിച്ച മെഴുതിരികളുമുയര്ത്തി
പിടിച്ച് ഗായകസംഘത്തിനൊപ്പം ലുത്തിനിയാ ഗാനമാലപിച്ച് ഭക്ത്യാദരപൂര്‍വം
പ്രദക്ഷിണ വഴിയെ വിശ്വാസപരകോടിയിലെത്തിച്ചു ...ഏറ്റവും പുറകില്‍ ചെണ്ട
വാദ്യവും ബാന്‍ഡുമേളവും ദൈവസ്തുതികള്‍ ആലപിച്ചപ്പോള്‍ സ്വര്‍ഗവാതില്‍
തുറന്ന് ദൈവം ഭൂമിയിലേക്കിറങ്ങി വന്ന് അനുഗ്രഹപ്പൂമഴ പെയ്യിച്ചു
..പ്രദക്ഷിണം പള്ളിയില്‍ മടങ്ങിയെത്തിയാല്‍ അതിഗംഭീരമായ വെടിക്കെട്ടും
ഉണ്ടാകും . തിരുനാള്‍ നാളെ സമാപിക്കും ..ഇതായിരുന്നു ഞാനയച്ച വാര്‍ത്തയുടെ
ആകെത്തുക .
അന്ന് ആബെ ജേക്കബായിരുന്നു ഡസ്ക് ചീഫ് . എന്റെ വാര്‍ത്ത ഉറക്കെ വായിച്ച്
ആബെ ഡസ്കില്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി . ഇത്രയും
ചിരിക്കാന്‍ എന്തു വൃത്തികേടാണ് ഞാനെഴുതിപ്പിടിപ്പിച്ചതെന്ന് എനിക്കു
മനസിലായില്ല .
ആബെ എന്നെ വിളിച്ചു ചോദിച്ചു
എടാ ..നീ ശരിക്കും അവിടെ പോയിരുന്നോ ?
ഞാന്‍ പോയി എന്നു കല്ലു വച്ച നുണ പറഞ്ഞു . ഇതേ ബ്യൂറോയില്‍ ഏതാണ്ട് രണ്ടു
വര്‍ഷം ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ച ആബെയ്ക്കു ഞാന്‍ നുണ പറഞ്ഞതാണെന്നു
വ്യക്തമായി അറിയാമായിരുന്നു . ആബെ പറഞ്ഞു .
നീ ഒരു കാര്യം ചെയ്യ് ..നേരേ പ്രദക്ഷിണം കാണാന്‍ പോ. എന്നിട്ട് നാളത്തെ പത്രം വായിക്ക് ..
ഞാന്‍ ബ്യൂറോ അടച്ച് ഒരു ഓട്ടോ വിളിച്ച് പള്ളി ലക്ഷ്യമാക്കി പോയി .
അപ്പോഴേക്കും നെല്ലിക്കുന്നു ഭാഗത്തു നിന്നു പ്രദക്ഷിണം മടങ്ങി
വരികയായിരുന്നു . പ്രദക്ഷിണം എത്തുന്നതിന് അരകിലോമീറ്റര്‍ മുമ്പില്‍ വച്ച്
ഓട്ടോ തടഞ്ഞു . പിന്നെ വേഗത്തില്‍ ഒറ്റ നടത്തം .
അതിമനോഹരമായി ദീപാലംകൃതമായിരുന്ന വാഹനത്തില്‍ മാതാവിന്റെ സ്വര്‍ഗകിരീടം
പ്രതിഷ്ഠിച്ചിരുന്ന രൂപക്കൂട് ..തൊട്ടടുത്തെത്തിയപ്പോള്‍ ...ഹെന്റമ്മോ
..ഞാന്‍ ഞെട്ടിപ്പോയി...! ഭക്തിയുമില്ല ഒരു കുന്തവുമില്ല ..
രണ്ടു
വരികള്‍ക്കു പകരം തൃശൂര്‍പൂരത്തിനു കുടമാറ്റം കാണാന്‍ നില്ക്കുന്ന
പുരുഷാരം പോലെ നോക്കെത്താദൂരത്തോളം ...ഭക്ത ...ജനങ്ങള്‍ ...!
അന്തരീക്ഷത്തിലെങ്ങും കരിമരുന്നു മണം....ആള്‍ക്കൂട്ടത്തിനിടയില്‍ ഹണബീ മണം
...! കിരീടം വഹിച്ചിരുന്ന വാഹനത്തിനു പിറകില്‍ മറ്റു പുണ്യാളന്മാരുടെ
രൂപക്കൂടുകള്‍ വഹിച്ചു കൊണ്ടുള്ള നീണ്ട നിര ..കിരീടത്തിനും രൂപത്തിനും
ചുറ്റും ആബാലവൃദ്ധ ജനം ചുവടു വയ്പ്പുമായി തകര്‍ത്താടുന്നു ..അവര്‍ക്ക്
ഈണവും താളവും പകര്‍ന്നു കൊണ്ട് ചെണ്ടമേളവും ബാന്‍ഡ് മേളവും കൊഴുപ്പേകുന്നു
..
പ്രദക്ഷിണം എല്ലാ വാര്‍ഡുകളും സന്ദര്‍ശിച്ചാണ് തിരികെ പള്ളിയിലെത്തുക
ഇവിടെ മാതാവിന്റെയോ പുണ്യവാളന്മാരുടെയോ ലുത്തിനിയയില്ല ...! കര്‍ത്താവേ
കനിയണമേ എന്ന പാട്ടിനു പകരം കേട്ടത് ..റണ്ടക ...റണ്ടക.....വന്തേണ്ട
പാല്ക്കാരെ ...തമിഴ് ഹിന്ദി പാട്ടുകള്‍ എന്നു വേണ്ട എല്ലാത്തരം അടിപൊളി
ദപ്പാം കൂത്ത് പാട്ടുകളുടെയും കുത്തൊഴുക്കാണ് മേളക്കാരുടെ ബ്യൂഗിളുകളില്‍
നിന്നും കേട്ടത് ! പൂരാഘോഷങ്ങളുടെ കോപ്പിയടിയോ അതോ തനിയാവര്‍ത്തനമോ ?
എന്തായാലും ഡസ്കില്‍ എന്റെ വാര്‍ത്ത വായിച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കം
പൊട്ടിയതിന്റെ പൊരുള്‍ ഇപ്പം പിടി കിട്ടീ ..!
പ്രദക്ഷിണം ഓരോ വലിയ വീടുകളുടെ മുമ്പിലെത്തുമ്പോഴും അവര്‍ രണ്ടു
മിനിറ്റെങ്കിലും മാതാവിന്റെ കിരീടം വഹിച്ച വാഹനം അവരുടെ വീടിനു പരിസരത്തു
നിര്‍ത്തിക്കും . എന്നിട്ട് പാട്ട് ..ഡാന്‍സ് ...പിന്നങ്ങോട്ടു മത്സര
വെടിക്കെട്ട് ...എല്ലാ വീടുകളും ദീപാലംകൃതമായിരിക്കും . കിരീടം
നിര്‍ത്തുന്ന വീടുകള്‍ക്കു മുമ്പില്‍ ഒരൊന്നൊന്നര കരിമരുന്നു പ്രയോഗവും
..! അങ്ങനെ ഇഴഞ്ഞിഴഞ്ഞ് കിരീടം പള്ളിയിലെത്തുമ്പോള്‍ കുറഞ്ഞത് എട്ടു
മണിക്കൂറെങ്കിലുമെടുക്കും ..വീടുകളില്‍ മൊത്തം പൊട്ടിക്കുന്ന പടക്കത്തിന്റെ
കണക്കെടുത്താല്‍ രണ്ടു തൃശൂര്‍ പൂരത്തിനുള്ള പടക്കങ്ങള്‍ വരും ..അതാണ്
തൃശൂര്‍ പുത്തന്‍ പള്ളി പെരുന്നാള്‍ . ചില വീടുകളില്‍ ഒരു ലക്ഷം രൂപയുടെ
വരെ പടക്കങ്ങള്‍ അന്നത്തെ കാലത്ത് പൊട്ടിക്കുമെന്നു പറഞ്ഞാല്‍ ഇന്ന്
അതിശയോക്തി തോന്നിയേക്കാം .പക്ഷേ തൃശൂര്ക്കാര് പറയും ...
എന്തുട്ട് ഒരു ലക്ഷം ..അതൊക്ക പണ്ട് ..പടക്കം പൊട്ടിക്കാത്ത എന്തുട്ട് പള്ളിപ്പെരുന്നാളെടോ .....പോരേ പൂരം ..
എല്ലാം കഴിഞ്ഞ്ബ്യൂറോയില് മടങ്ങിയെത്തിയ ഞാന്‍ ഇളിഭ്യനായി ആബെ ജേക്കബിനെ
വിളിച്ചു . പഴയ വാര്‍ത്ത കില്‍ ചെയ്യണമെന്നും പുതിയതു തരാമെന്നും
പറഞ്ഞപ്പോള്‍ അദ്ദേഹം അത് തിരുത്തിയെഴുതി കംപോസ് ചെയ്യാന്‍ കൊടുത്തു
കഴിഞ്ഞിരുന്നു . പിറ്റേന്നു പത്രത്തിലെ വാര്‍ത്ത കണ്ടു ഞാന്‍
ഞെട്ടിത്തരിച്ചു ...കാരണം ഞാനാദ്യം കൊടുത്ത വാര്‍ത്തയുമായി പുലബന്ധം
പോലുമില്ല അച്ചടിച്ചു വന്നതിന് ..!
തൃശൂരിലെ പൂരങ്ങളും പള്ളിപ്പെരുന്നാളുകളും ചില സാമ്യതകളുണ്ട് . രണ്ടിലും
പങ്കെടുക്കുന്നത് ജാതിമതഭേദമെന്യേ ഒരേ ജനത ...അതു കൊണ്ടു തന്നെ അവരുടെ
ആഹ്ലാദ പ്രകടനങ്ങളും ഒരേ രീതിയില്‍ തന്നെ ..തൃശൂരിലെ ആദ്യത്തെ തിരുന്നാളായ
പുത്തന്‍ പള്ളിപ്പെരുന്നാള് നവംബറിലാണ് . പ്രദക്ഷിണ വഴിയിലുള്ള
അടിപൊളിരീതിയൊന്നും പക്ഷേ , പള്ളിപ്പരിസരത്ത് അനുവദനീയമല്ല .തികഞ്ഞ
ഭക്തിയുടെ നിറവിലാണ് പള്ളിയില്‍ കിരീടം ചുംബനവും അമ്പും കഴുന്നും
എഴുന്നള്ളിപ്പുകളും മറ്റു തിരുക്കര്‍മ്മങ്ങളും നടക്കുക . ജനസഞ്ചയം മൂലം
പള്ളിപ്പരിസരത്ത് അടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും .
കൊച്ചി രാജാവ് ശക്തന് തമ്പുരാനാണ് ഡോളേഴ്സ് ബസിലിക്ക അഥവാ
വ്യാകുലമാതാവിന്റെ ബസിലിക്ക നിര്‍മിക്കാനുള്ള അവസരമൊരുക്കിയത് .
ഹിന്ദുക്കള്‍ മാത്രം ആവസിച്ചിരുന്ന നഗരത്തില്‍ അരണാട്ടു കരയില്‍ നിന്ന്
1794ല്‍ 52 സിറിയന്‍ കുടുംബങ്ങളെ തൃശൂര്‍ നഗരത്തില്‍ കൊണ്ടു വന്ന്
അവര്‍ക്ക് വേണ്ട ആധ്യാത്മിക കാര്യങ്ങള്‍ക്കായി തമ്പുരാന് പണിതു നല്കിയ
പള്ളിയാണ് പിന്നീട് ഡോളേഴ്സ് ബസിലിക്കയായി രൂപാന്തരപ്പെട്ടത് . 1814ലാണ്
പള്ളി നിര്‍മിക്കുന്നത് . കൊടുങ്ങല്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്
ഡൊമിനിക്കേസിന്റെ കീഴിലായിരുന്നു ഇത് അതാണിന്നീ വിധം പ്രശസ്തമായ
മതേതതരത്വത്തിന്റെ പ്രതീകമാ യ ഉത്സവലഹരിയുണര്ത്തുന്ന പുതു പുത്തന്‍ പള്ളി
...
തൃശൂരിലെ മറ്റൊരു പ്രധാനപ്പെട്ട ദേവാലയമാണ് കിഴക്കേകോട്ടയിലുള്ള
കത്തീഡ്രല്‍ പള്ളി . ലൂര്‍ദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ പള്ളി 1886
ല്‍ ഫാ. ജോണ്‍ മാളിയേക്കല്‍ രൂപകല്പന ചെയ്തു പണി കഴിപ്പിച്ചതാണെന്നു
പറയപ്പെടുന്നു . ഈ ദേവാലയത്തിന്റെ അടിപ്പള്ളിയിലെ ഷ്റൈന്‍ ആണ് ഏറ്റവും
ആകര്‍ഷണീയം . പുത്തന്‍പള്ളി എന്ന പോലെ ലൂര്‍ദ്ദു പള്ളിയുടെ പെരുന്നാളും
കെങ്കേമമാണ് .ഇവിടെയും ലൂര്‍ദ്ദ് മാതാവിന്റെ രൂപം കൊണ്ടുള്ള പ്രദക്ഷിണം
പുത്തന്‍പള്ളിയിലെ മാതാവിന്റെ കിരീടം കൊണ്ടുള്ള പ്രദക്ഷിണത്തിനു സമാനമാണ്.
ആഘോഷക്കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല . വെടിക്കെട്ടിന്റെ
കാര്യത്തില്‍ ലൂര്‍ദ്ദു പള്ളി ഒരുപടി മുമ്പിലാണെന്നു മാത്രം . പ്രധാന
നഗരത്തില്‍ നിന്ന് ഒരല്പം വിട്ടു നില്ക്കുന്നതു കൊണ്ടാണിതു സാധ്യമാകുന്നത്
.
പള്ളിപ്പെരുന്നാളുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമെത്തുന്ന പേരുകളിലൊന്നാണ്
പാവറട്ടി പള്ളി തിരുനാള്‍ . തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ
തിരുനാളാണ് പാവറട്ടി സെന്റ് ജോസഫ്സ് തീര്‍ഥാടന കേന്ദ്രത്തിലേത് . ഒരുപക്ഷേ
, തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടാണ് ഈ തിരുനാളിന്റെ പ്രത്യേകത . ഈ
വെടിക്കെട്ടിന്റെ സുരക്ഷയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത് .
പള്ളിമുറ്റത്തിന്റെ ഠ വട്ടത്തില്‍ ചുറ്റിലും വാളണ്ടിയര്‍മാര്‍ പിടിക്കുന്ന
വടത്തിനു പിന്നില്‍ വന്‍ പുരുഷാരമാണ് വെടിക്കെട്ടു കാണാന്‍ തിങ്ങി
നില്‍ക്കുന്നത് . വെടിക്കെട്ടു നടക്കുന്നതിന് ഏതാനും 20 മുതല്‍ 30 വാര വരെ
മുമ്പിലാണ് സുരക്ഷാ വലയം ഒരുക്കിയിട്ടുള്ളത് . അതുകൊണ്ട് കരിമരുന്നു
പ്രയോഗം ഏറ്റവും അടുത്തു നിന്നു ദര്‍ശിക്കാം . ഇതാണീ വെടിക്കെട്ടിന്റെ
പ്രത്യേകത . വെടിക്കെട്ടു പൂരത്തിന്റെ അത്രയും വരില്ലെങ്കിലും തൊട്ടടുത്തു
നിന്നു ദര്‍ശിക്കുന്നതിനാല്‍ പൂരത്തെക്കാള്‍ അനുഭവവേദ്യമാണ് . നാളിതു
വരെയായിട്ടും വെടിക്കട്ടിന്റെ സുരക്ഷാ കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നു
മാത്രമല്ല , ഒരു ചെറിയ പിശകു പോലും ഇവിടെ നടന്നിട്ടുമില്ല ..ഇതെല്ലാം
ദൈവകൃപയാലാണെന്നാണ് വിശ്വാസീമതം .
നിരന്തരമായ വെടിക്കെട്ടു ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തയിടെ
വെടിക്കെട്ടു പൂര്‍ണമായും ഡിജിറ്റല്‍ വെടിക്കെട്ടാക്കി മാറ്റിയത്
പൂര്‍വികമായി വെടിക്കെട്ട് ആസ്വദിച്ചിരുന്നവരെ നിരാശയിലാക്കി .
തിരുനാളിനോടനുബന്ധിച്ച് രാവിലെ മുതല്‍ തന്നെ വിവിധ വീടുകളില്‍ നിന്നും
ദേശങ്ങളില്‍ നിന്നും പുറപ്പെടുന്ന വള എഴുന്നള്ളിപ്പുകള്‍
ദേവാലയത്തിലെത്തുമ്പോള്‍ നൂറുകണക്കിനു കലാകാരന്മാരൊരുക്കുന്ന
തിരുമുറ്റമേളമാണ് ഈ പള്ളിപ്പെരുന്നാളിന്റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം .
ഇലഞ്ഞിത്തറ മേളത്തോടു കിടപിടിക്കുന്ന മേളയ്ക്കു നേതൃത്വം നല്‍കുന്നത്
തൃശൂരിലെ തന്നെ പ്രമുഖ മേളവിദ്വാന്മാരാണ് . യൌസേപ്പിതാവിന്റെ തീര്‍ഥാടന
കേന്ദ്രത്തില്‍ നടക്കുന്ന എട്ടാമിടത്തോടെ തിരുന്നാളിനു പരിസമാപ്തി
കുറിക്കും .
കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ചരിത്ര
സംഭവമായ മാര്‍ത്തോമാ ശ്ലീഹായുടെ കേരള സന്ദര്‍ശനത്തിനു ചരിത്ര
സാക്ഷ്യമേകിക്കൊണ്ട് നിലനില്‍ക്കുന്ന പാലയൂര്‍ മര്‍ത്തോമ്മാ ശ്ലീഹാ
തീര്‍ഥകേന്ദ്രം തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര
സാക്ഷ്യമാണ് . ചാവക്കാടിനടുത്തുള്ള പാലയൂര്‍ തീര്‍ഥാടന കേന്ദ്രം
സന്ദര്‍ശിക്കാത്തവര്‍ വിരളം .
ഹൈന്ദവ ക്ഷേത്ര മാതൃകയില്‍ പഴയ
കല്‍വിളക്കുകളും നിലവിളക്കുകളും കൊണ്ടു രൂപകല്പന ചെയ്ത ഈ തീര്‍ഥാടന
കേന്ദ്രത്തില്‍ തോമാശ്ളീഹാ സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകളിന്നും
സൂക്ഷിച്ചിരിക്കുന്നു . അന്നത്തെ ഏറ്റവും വലിയ തുറമുഖമായിരുന്നു പാലയൂര്‍ .
ഇവിടെ തോമാശ്ളീഹാ വന്നിറങ്ങിയതിന്റെയും അത്ഭുത പ്രവര്‍ത്തികള്‍
നടത്തിയതിന്റെയും തിരുശേഷിപ്പുകളും രൂപങ്ങളും ആവിഷ്കരിച്ചിട്ടുണ്ട് .
നൂറുകണക്കിനു വിദേശ സന്ദര്‍ശകരാണ് ദിവസേന ഇവിടെ വന്നു പോകുന്നത് . എഡി 52
ലാണ് മാര്‍ത്തോമാശ്ളീഹാ ഈ പള്ളി സ്ഥാപിച്ചതെന്നാണ് ചരിത്രരേഖകള്‍ .
കൊടുങ്ങല്ലൂരിലെ കൊട്ടേക്കാവിലാണ് തോമാശ്ളീഹാ ആദ്യം വന്നിറങ്ങിയത് . അവിടെ
നിന്നും കടല്‍മാര്‍ഗം ബോട്ടില്‍ പാലയൂര്‍ എത്തിയത് അവിടുത്തെ തദ്ദേശ
വാസികളായിരുന്ന ബ്രാഹ്മണരെയും ജൂതന്മാരെയും സുവിശേഷം പഠിപ്പിക്കാനായിരുന്നു
.അന്നത്തെ ആ തുറമുഖം വറ്റി വരണ്ടു പോയെങ്കിലും ഇന്നും അറിയപ്പെടുന്നത്
ബോട്ടുകുളം എന്ന പേരിലാണ് . അവിശ്വാസികളായിരുന്ന ബ്രാഹ്മണരെ
വിശ്വാസത്തിലേക്കു കൊണ്ടുവരാന്‍ തോമാശ്ളീഹാ അത്ഭുതങ്ങള്‍
പ്രവര്‍ത്തിച്ചുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് .
ബോട്ടുജെട്ടിയില്‍ നിന്ന് കായലിലെ വെള്ളം കൈക്കുടന്നയിലുയര്ത്തി ആ ജലം
വായുവില്‍ നിര്‍ത്തി അദ്ദേഹം ബ്രാഹ്മണരെ വിസ്മയിപ്പിച്ചതിന്റെ തെളിവിനായി
അതിന്റെ ദൃശ്യാവിഷ്കാരം അവിടെ ഒരുക്കിയിട്ടുണ്ട് . ഇത്തരം അത്ഭുത
പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ ഒരു കൂട്ടം ബ്രാഹ്മണര്‍ ഇതെല്ലാം
ഭൂതത്തിന്റെ പ്രവര്ത്തികളാണെന്നു ഭയന്ന് ഒളിച്ചോടി ഒരു മനയില്‍ താമസിച്ചു .
ഏതാണ്ട് 69 കുടുംബങ്ങളാണ് തോമശ്ളീഹാ മടങ്ങിപ്പോകും വരെ ഭയചകിതരായി ഈ
മനയില്‍ താമസിച്ചയത് . ഈ സ്ഥലത്തിനാണ് പിന്നീട് ഒരുമനയൂര്‍ എന്നു പേരു
വീണത് . പാലയൂരിലെ ചില ക്രൈസ്തവരുടെയും ഒരുമനയൂരിലെ ചില ബ്രാഹ്മണരുടെയും
പൂര്‍വികര്‍ അടുത്ത ബന്ധുക്കളായിരുന്നുവെന്ന് ചരിത്ര പഠനം
വ്യക്തമാക്കുന്നുണ്ട്.
ദനഹാ തിരുനാളിന്റെ പ്രാദേശിക പ്രയോഗമായി ഇരിങ്ങാലക്കുടയില്‍ മാത്രം
ആഘോഷിക്കുന്ന തിരുനാളാണ് പിണ്ടിപ്പെരുന്നാള് . ഈശോയുടെ മാമോദീസയുടെ ഓര്മ
ആചരികകുന്നതാണ് ഈ തിരുനാള്‍ . ഇതോടൊപ്പം ഈശോയോടുള്ള വിശ്വാസം ദൃഢമായി
പിടിച്ച് അധികാര സിരാകേന്ദ്രങ്ങളുടെ ദുര്‍നടപ്പിനെതിരെ
നെഞ്ചുയര്ത്തിപ്പിടിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്മത്തിരുനാളായും
പിണ്ടിപ്പെരുന്നാള് ദിവസം ആഘോഷിക്കുന്നു .
വീടുകളുടെ മുറ്റത്തും പള്ളിമുറ്റത്തും അലങ്കരിച്ച വാഴപ്പിണ്ടിയില്‍
മെഴുകുതിരിയും വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയാണ്
പിണ്ടിപ്പെരുന്നാളാഘോഷിക്കുന്നത് . ഈ ദീപാലങ്കാരം ഉണ്ണീശോയെ കാണാനെത്തിയ
മൂന്നു രാജാക്കന്മാര്ക്കു വഴി കാട്ടിയ നക്ഷത്രത്തെ
അനുസ്മരിപ്പിച്ചുള്ളതാണ് . ഏറ്റവും വലിയ പിണ്ടി ആരുടേതാണെന്ന മത്സരവും
മുറുകും .ഇതിനായി മത്സരങ്ങള്‍ തന്നെ സംഘടിപ്പിക്കാറുണ്ട് . ഏറ്റവും വലിയ
പിണ്ടി കുത്തി സമ്മാനം നേടാന്‍ മത്സരിക്കുന്നവരത്രയും അന്യസംസ്ഥാനങ്ങളില്‍
പോയി പ്രത്യേകയിനം നീളമുള്ള വാഴകള്‍ കുലയോടെ ഇരിങ്ങാലക്കുടയിലെത്തിച്ചു
കളയും ...ഫസ്റ്റടിക്കാന്‍ വേണ്ടി .
പരിശുദ്ധ അമ്മയുടെ പ്രാദേശികാവിഷ്കാരമായ കൊരട്ടിമുത്തി എന്നറിയപ്പെടുന്ന
കൊരട്ടി സെന്റ് മേരീസ് ചര്‍ച്ചിലെ തിരുനാളാണ് തൃശൂരിലെ മറ്റൊരു പ്രധാന
തിരുനാള്‍ . ഈ തിരുനാളിന് നേര്‍ച്ചയായി പൂവന്‍കുല സമര്‍പ്പിക്കുന്നതിനാല്‍
പൂവന്കുലമാതാവ് എന്നൊരു അപരനാമവും ഈ പള്ളിക്കുണ്ട് . വേളാങ്കണ്ണി
മാതാവിന്റെ പള്ളി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ മാതാവിന്റെ നാമധേയത്തിലുള്ള
ഏറ്റവും പ്രധാനപ്പെട്ട പള്ളിയാണിത് . അങ്കമാലി എറണാകുളം അതിരൂപതയുടെ
കീഴിലാണെങ്കിലും വിശ്വാസികള്‍ കൂടുതലും തൃശൂര്‍ക്കാരാണ് .
ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി തിരുന്നാളാണ് തൃശൂര്‍ ജില്ലയിലെ
പേരുകേട്ട മറ്റൊരു തിരുന്നാള്‍ . തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ ഏതാണ്ട്
4000 കുടുംബങ്ങള്‍ അംഗമായുള്ള ഈ പള്ളിക്കു കീഴില്‍ ആശുപത്രി , വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ , സന്നദ്ധ സംഘടനകള്‍ , നിരവധി മതേതര സ്ഥാപനങ്ങള്‍
നടത്തുന്നതിനാല്‍ ചിന്ന റോമാ എന്ന പേരിലാണീ പള്ളി അറിയപ്പെടുന്നത് . സെന്റ്
റാഫേലിന്റെ പേരില്‍ ഒക്റ്റോബര്‍ 24,25 തിയതികളിലും ജനുവരി മാസത്തില്‍
സെന്റ് സെബാസ്റ്റ്യന്റെ നാമത്തിലും രണ്ടു പ്രധാന പെരുന്നാളുകള്‍ നടത്തുന്ന ഈ
പള്ളിയില്‍ ഒരു വര്‍ഷം ആകെ 73 തിരുനാളുകള്‍ നടത്താറുണ്ട് .
തിരുനാളുകളുടെയും പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നാടായ തൃശൂരില്‍ എന്നും
ഒരു ഉത്സവ പ്രതീതി തന്നെയാണ് .
ആഘോഷങ്ങളുടെ ഭാഗമായ വെടിക്കെട്ടുകള്‍
ഒരുക്കാന്‍ ഒരു വര്‍ഷത്തെ തയാറെടുപ്പുകളാണ് ഓരോ പൂരങ്ങള്‍ക്കും
തിരുനാളുകള്‍ക്കും വേണ്ടിവരുന്നത് . ഇവയില്‍ പലതും ഒരുക്കുന്നവര്‍
അനധികൃതമായിട്ടാണ് നിര്‍മാണം നടത്തുന്നത് . മതിയായ സുരക്ഷയില്ലാതെ
നടത്തുന്ന നിര്‍മാണം പലപ്പോഴും വന്ദുരന്തങ്ങളില് പര്യവസാനിക്കുന്നു .
വെടിക്കെട്ടു ദുരന്തങ്ങളുടെ മറക്കാനാവാത്ത ഓര്‍മകള്‍ അടുത്ത ലക്കത്തില്‍
...
contact fethadathil@gmail.com
ph 9735183447
ഒല്ലുര്‍ സൈന്റ്റ് അന്തോണീസ് പള്ളി
ഒല്ലുര്‍ സൈന്റ്റ് അന്തോണീസ് പള്ളി അകത്തു നിന്നുള്ള ദൃശ്യം
ഒല്ലുര്‍ സൈന്റ്റ് അന്തോണീസ് പള്ളി പുറത്തു നിന്നുള്ള ദൃശ്യം
ഒല്ലുര്‍ സൈന്റ്റ് അന്തോണീസ് പഴയ പള്ളി
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പ് സ്മാരകം
കൊരട്ടി മുത്തി
കൊരട്ടി മുത്തി പള്ളി
കൊരട്ടി മുത്തി പള്ളി തിരുനാള്‍
കൊരട്ടി മുത്തി
തൃശൂര്‍ ലൂര്‍ദ് കത്തീദ്രല്‍ ദീപ പ്രഭയില്‍
തൃശൂര്‍ ലൂര്‍ദ് കത്തീദ്രല്‍
ഇരിഞ്ഞാലക്കുട സൈന്റ്റ് ജോസഫ് കത്തീദ്രല്‍ പള്ളി ദീപ് പ്രഭയില്‍
ഔര്‍ ലേഡി ഓഫ് ബസ്സിലിക്ക (ഡോളേഴ്സ്) ഉള്‍വശം
പാലയൂര്‍ സൈന്റ്റ് തോമസ് തീര്‍ത്ഥകേന്ദ്രം ബോട്ട് ജെട്ടി
പാലയൂര്‍ സൈന്റ്റ് തോമസ് തീര്‍ത്ഥകേന്ദ്രം പുറത്തു നിന്നു
പാലയൂര്‍ സൈന്റ്റ് തോമസ് തീര്‍ത്ഥകേന്ദ്രം അകത്തു നിന്നു
പാവറട്ടി ഇലക്ട്രോണിക് വെടിക്കെട്ടു
പിണ്ടി പെരുനാളോട് അനുബന്ധിച്ചു വാഴ പിണ്ടിയില്‍ തീര്‍ത്ത ദീപാലങ്കാരം
പിണ്ടി പെരുനാളോട് അനുബന്ധിച്ചു വാഴ പിണ്ടിയില്‍ തീര്‍ത്ത ദീപാലങ്കാരം മറ്റൊരു ദൃശ്യം
തൃശൂര്‍ വ്യാകുലമാതാവിന് ബസ്സിലിക (ഡോളേഴ്സ് ബസ്സിലിക) പുറമയില് നിന്നുള്ള ദൃശ്യം