ന്യൂയോര്‍ക്ക്: അപകടകരമായ ഭിന്നതയിലേക്ക് രാജ്യം നീങ്ങുകയാണെന്നും,
ഇതനുവദിക്കരുതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ
ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രം രാജ്യമില്ല. 1.2 ബില്യന്‍ ജനങ്ങള്‍
സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച രാജ്യമാണിത്. ഇന്ത്യയ്ക്ക് എന്തു
പറ്റി എന്നാണ് അമേരിക്കയിലെ രണ്ടു പാര്‍ട്ടികളിലേയും നേതാക്കള്‍ തന്നോട്
ചോദിച്ചത്- ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍
ന്യൂയോര്‍ക്ക് മാരിയറ്റ് മാര്‍ക്വി ഹോട്ടലില്‍ സംഘടപ്പിച്ച സമ്മേളനത്തില്‍
പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
വിദേശങ്ങളില്‍ ഇന്ത്യയുടെ സല്പേര് നമ്മുക്കു നഷ്ടപ്പെടുത്താനാവില്ല. ചൈന
മുന്നേറുകയാണ്. സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുന്ന
ഇന്ത്യയെയാണ് ആ സാഹചര്യത്തില്‍ പല രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ജനങ്ങളാണ്
നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.
ഇന്ത്യയെ ഒരു തുണ്ട്ഭൂമി ം മാത്രമായി ചിലര്‍ കരുതുന്നു. എന്നാല്‍ ഇന്ത്യ
എന്നത് ഒരാശയമാണ്. 130 വര്‍ഷമായി കോണ്‍ഗ്രസ് പിന്തുടരുന്ന ആശയങ്ങള്‍
ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തില്‍ നിന്നു ഉരുത്തിരിഞ്ഞ് വന്നതാണ്.
സമ്മേളനത്തില്‍ അധ്യക്ഷനായ സാം പിട്രോഡയെ താന്‍ കാണുന്നത് 1980-ലാണ്.
അന്നു എനിക്ക് 12 വയസ്. ഒരു പ്രസന്റേഷന് ചെല്ലാന്‍ എന്റെ പിതാവ് രാജീവ്
ഗാന്ധി വിളിച്ചു. പ്രസന്റ് (സമ്മാനം) എന്നാണ് ഞാന്‍ ധരിച്ചത്. ആറു
മണിക്കൂര്‍ ആ പ്രസന്റേഷനുവേണ്ടി ചെലവിട്ടു. അഞ്ചാറു വര്‍ഷം കഴിഞ്ഞപ്പോള്‍
അന്നത്തെ പ്രസന്റേഷനില്‍ കണ്ടത് രാജ്യത്ത് നടപ്പിലായി. വലിയ
മാറ്റങ്ങള്‍ക്ക് തുടക്കമായി.
കംപ്യൂട്ടര്‍ ആദ്യം കൊണ്ടുവന്നപ്പോള്‍ തങ്ങള്‍ക്ക് ടൈപ്പ് റൈറ്റര്‍
മതിയെന്നായി ഉദ്യോഗസ്ഥര്‍. എങ്കില്‍ ഒരു മാസം കംപ്യൂട്ടര്‍ ഉപയൊഗിക്കൂ.
അതിനുശേഷം ടൈപ്പ് റൈറ്റര്‍ തിരിച്ചു തരാമെന്നു പറഞ്ഞു. ഒരു മാസം
കഴിഞ്ഞപ്പോള്‍ ആര്‍ക്കും ടൈപ്പ് റൈറ്റര്‍ വേണ്ട.
ആശയങ്ങള്‍ നല്ലതാണെങ്കില്‍ ഇന്ത്യ അതു പെട്ടെന്നു തന്നെ സ്വീകരിക്കുകയും,
അതില്‍ പ്രാവീണ്യം നേടുകയും ചെയ്യും. പ്രവാസികളില്‍ നിന്നാണ് ഈ
മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഗാന്ധിജി, നെഹ്റു, അംബേദ്കര്‍
തുടങ്ങിയവരൊക്കെ എന്‍.ആര്.ഐകളായിരുന്നു. അവര്‍ പുറംലോകം കണ്ടു.
തിരിച്ചുവന്നു. പുറത്തുനിന്നു കിട്ടിയ ആശയങ്ങള്‍ ഇന്ത്യയുടെ
മാറ്റത്തിനുപയോഗിച്ചു.
പാല് വിപ്ലവത്തിനു തുടക്കംകുറിച്ച അമൂല്‍ കുര്യന് എന്‍.ആര്.ഐ ആയിരുന്നു.
വലിയ വിജയകഥയാണ് അദ്ദേഹം രചിച്ചത്. അതു പോലെ നിങ്ങളെ കാണുമ്പോഴൊക്കെ ഞാന്‍
അഭിമാനംകൊള്ളുന്നു. ലോകത്തെവിടെയും ഇന്ത്യക്കാരുണ്ട്. സമാധാനത്തിലും
സഹവര്‍തിത്വത്തിലും അവര്‍ കഴിയുന്നു. ജീവിക്കുന്ന രാജ്യത്തിനുവേണ്ടിയും
ഇന്ത്യക്കു വേണ്ടിയും അവര്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളാണ് ഇന്ത്യയുടെ
നട്ടെല്ല്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു തത്വശാസ്ത്രത്തിന്റെ
പിന്തുടര്ച്ചയാണ് കോണ്‍ഗ്രസ്. ഗാന്ധിജി എന്തിനുവേണ്ടിയാണ് പോരാടിയെന്നത്
സുവിദിതമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പത്തായ സഹവര്‍ത്തിത്വത്തിനും സമന്വയത്തിനും എന്തുപറ്റി എന്നാണ് ഇന്ന് എല്ലാവരും ചോദിക്കുന്നത്.
ഓരോ ദിവസവും പുതുതായി 30,000 പേര് ജോലിക്കായി എത്തുന്നു. അതില്‍ 450
പേര്‍ക്ക് ജോലി കൊടുക്കാനാണ്നമുക്ക് കഴിയുന്നത്. ഇപ്പോള്‍ 50 -60
കമ്പനികളുടെ താത്പര്യത്തിനനുസരിച്ചാണ് ഇന്ത്യയില്കാര്യങ്ങള് പോകുന്നത്.
നേരേമറിച്ച് എല്ലാവര്ക്കും ജോലി നല്‍കാനുള്ള വ്യക്തമായ കാഴ്ചപ്പാട്
കോണ്‍ഗ്രസിനുണ്ട്. ചെറുതും ഇടത്തരവുമായ ബിസിനസുകളെ
പ്രോത്സാഹിപ്പിക്കുകയാണ് ഒന്ന്. കൃഷി മേഖലയെ ശാക്തീകരിക്കുകയെന്ന്
മറ്റൊന്ന്. ഇപ്പോള്‍ നാല്‍പ്പതു ശതമാനം പച്ചക്കറി ചീഞ്ഞുപോകുന്നു. ഇതിനു
പകരം സംസ്കരണ പ്ലാന്റുകള്‍ ഉണ്ടാകണം. മറ്റു സംവിധാനങ്ങള്‍ ഉണ്ടാകണം.
അപ്പോള്‍ ലക്ഷക്കണക്കിനു ആളുകള്‍ക്കുകൂടി അവിടെ തൊഴില്‍ സാധ്യതയുണ്ടാകും.
അതുപോലെ ആരോഗ്യരംഗത്ത് വലിയ സാധ്യതകളുണ്ട്. ഹെല്‍ത്ത് ടൂറിസമല്ല താന്‍
ഉദ്ദേശിക്കുന്നത്. ഐ.ഐ.ടികള്‍ വ്യവസായങ്ങളുമായി നെറ്റ് വര്‍ക്ക് ചെയ്യണം.
അതു പുതിയ സാധ്യതകളുണ്ടാക്കും.
വിദേശത്തുള്ളവരും സജീവമായി രംഗത്തു വരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍
പ്രവര്‍ത്തിക്കണം. സാം പിട്രോഡ ഒറ്റയ്ക്ക് ടെലികോം മേഖലയെ മാറ്റിമറിച്ചു.
നമുക്ക് ഒത്തിരി പിട്രോഡമാര് ഉണ്ടാകേണ്ടതുണ്ട്- രാഹുല്‍ പറഞ്ഞു.
Read also: