പത്തു ദിവസത്തെ ഫ്ളോറിഡ വെക്കേഷന് കഴിഞ്ഞ്
ഞങ്ങള്‍ തിരിച്ചെത്തിയത് ഇന്നലെ രാത്രിയാണ്. ഡിസ്നിലാന്ഡിലായിരുന്നു
കൂടുതല്‍ സമയവും. കുട്ടികള്‍ നന്നായി എന്ജോയ് ചെയ്തു. മെലിസ്സ
ചെറുതായിരുന്നപ്പോള്‍ പോയതാണ് ഡിസ്നിയില്‍. നീലും മനുവും ആദ്യമായിട്ടാണ്
ഫ്ളോറിഡയില്‍ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ക്ഷീണം അറിയുന്നത്.
ഒരു കുന്നുതുണികള് കഴുകാനുണ്ട്. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് കുട്ടികള്‍
ടി.വിയുടെ മുന്നിലേക്ക് പോയി. അത്യാവശ്യം ഒരു മീറ്റിംഗ് ഉള്ളതുകൊണ്ട് ജോണ്‍
വെളുപ്പിനെ ഓഫീസിലേക്കു പോയി.
നാട്ടിലേക്ക് മമ്മിയെ വിളിച്ചിട്ട് കിട്ടുന്നില്ല. യാത്രയ്ക്കിടയില്‍
വിളിക്കണ്ട എന്ന് മമ്മി പ്രത്യേകം പറഞ്ഞിരുന്നു. മമ്മിയുടെ വിശേഷങ്ങള്‍
അറിയാന്‍ ധൃതിയാവുന്നു. മമ്മിയുടെ കാര്യം ഓര്‍ത്തപ്പോള്‍ പെട്ടെന്ന്
മാര്‍ത്തയെ ഓര്‍മ്മവന്നു. ഫ്ളോറിഡയില്‍ നിന്ന് മാര്‍ത്തയ്ക്കായി വാങ്ങിച്ച
ടീപോട്ട് ഞാന്‍ പെട്ടിയില്‍ നിന്നും എടുത്തു. മാര്‍ത്ത എന്റെ എണ്‍പത്തി
രണ്ടു വയസ്സുകാരിയായ അയല്‍ക്കാരിയാണ്. മറ്റു അയല്വക്കംകാരുമായൊക്കെ
കാണുമ്പോള്‍ ഒരു "ഹലോ' പറയുന്ന അടുപ്പമേയുള്ളൂ. എന്നാല്‍ മാര്‍ത്ത
അങ്ങിനെയല്ല. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്; മമ്മിയെപ്പോലെ!
മാര്‍ത്തയെ ആദ്യമായി കണ്ടത് ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. ഞങ്ങള്‍ ഈ
വീട്ടിലേയ്ക്ക് മാറിയ അന്ന് വൈകിട്ട് ഡോര്ബെല്ലടിച്ചതു കേട്ട് ഞാന്‍ ഡോര്‍
തുറന്നപ്പോള്‍ നീലക്കണ്ണുകളും വെള്ളിത്തലമുടിയും നീലയില്‍
വെള്ളപ്പൂക്കളുള്ള ഡ്രസുമിട്ട ഒരു അമ്മച്ചി. കൂടെ ചെറിയ ഒരു
പട്ടിക്കുട്ടിയും. കൈയിലിരുന്ന ബനാന കേക്ക് എനിക്ക് തന്നിട്ടു പറഞ്ഞു.
'Welcome to the neighbourhood. I am Martha. This is Tikki.' മാര്‍ത്ത
ഒറ്റയ്ക്കാണ് താമസം. പണ്ട് ഇംഗ്ലണ്ടില്‍ നിന്ന് കുടിയേറിയവരാണ്
മാര്‍ത്തയുടെ മാതാപിതാക്കള്‍. മാര്‍ത്ത അമേരിക്കയിലാണ് ജനിച്ചു വളര്‍ന്നത്.
മാര്‍ത്തയുടെ ഭര്‍ത്താവ് റോബര്‍ട്ട് മരിച്ചിട്ട് നാലു വര്‍ഷമായി. ഒരേയൊരു
മകന് ആന്‍ഡി കുടുംബവുമായി കാലിഫോര്‍ണിയയിലാണ്. ജോണിനേയും കുട്ടികളെയും
ഒക്കെ പരിചയപ്പെട്ടതിനുശേഷം, സമയം കിട്ടുമ്പോള്‍ വീട്ടിലേക്കിറങ്ങാന്‍
ക്ഷണിച്ചിട്ട് മാര്‍ത്ത തിരികെപ്പോയി. എനിക്ക് ഭയങ്കരസന്തോഷം തോന്നി. പുതിയ
വീട്ടില്‍ നല്ല തുടക്കം.
പിറ്റേദിവസം കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റിവിട്ടിട്ട് വീട്ടിലേയ്ക്ക്
കയറാന്‍ തുടങ്ങിയപ്പോള്‍ ഒരു ഗുഡ്മോര്‍ണിംഗ് വിഷ്. മാര്‍ത്തയാണ്. ഞങ്ങളുടെ
വീടിന്റെ എതിര്‍വശത്ത് രണ്ടാമത്തെ വീടാണ് മാര്ത്തയുടേത്. വെളുത്ത
പെയിന്റടിച്ച ഒരുനില വീട്. "ഉീ ്യീൗ ംമി േീേ രീാല ീ്ലൃ?' മാര്‍ത്ത
ചെടിക്ക് വെള്ളമൊഴിക്കുകയാണ്. ആ ക്ഷണം നിരസിക്കാന്‍ തോന്നിയില്ല.
അകത്തുചെന്ന് താക്കോലെടുത്ത് വീടുപൂട്ടിയിട്ട് ഞാന്‍ മാര്‍ത്തയുടെ
വീട്ടിലേക്ക് നടന്നു. വീടിന് മുമ്പില്‍ വളരെ ഭംഗിയായി
നട്ടുവളര്‍ത്തിയിരിക്കുന്ന ഒരു ഗാര്ഡന്. ഒരുപാടു ചെടികള്‍.
പലനിറത്തിലുള്ള പെറ്റിയൂണിയപ്പൂക്കള്‍ നിറയെ. ഡോര്‍ബെല്ലില്‍ വിരലമര്‍ത്തിയ
ഉടനെ ഡോര്‍ തുറന്നു. എനിക്കുവേണ്ടി ഡോറിനടുത്തുതന്നെ
കാത്തിരിക്കുന്നതുപോലെ. ടിക്കി എന്നെ നോക്കി കുരച്ചു. എനിക്ക് പട്ടിയെ
പേടിയാണ്. പക്ഷെ, ടിക്കി ചെറിയ പട്ടിയാണ്.നല്ല ഓമനത്തമുള്ള മുഖം. മാര്‍ത്ത
ടിക്കിയെ കൈയിലെടുത്തു. "ഛവ റീി' േംീൃൃ്യ. ടവല ശ െ്ലൃ്യ ളൃശലിറഹ്യ.''
ഞാന്‍ പതുക്കെ ടിക്കിയെ തൊട്ടു. ടിക്കി വാലാട്ടി. മാര്‍ത്ത എന്നെ
വീടിനുള്ളിലേയ്ക്ക് ക്ഷണിച്ചു. വളരെ മനോഹരമായി അലങ്കരിച്ച ഒരു കൊച്ചുവീട്.
മുന്‍വശത്തെ ഫോയറില്‍ നിന്ന് എത്തുന്നത് ലിവിംഗ് റൂമിലാണ് ഒരുവശത്ത്
കിച്ചണും ഡൈനിംഗ് റൂമും. കിച്ചണില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് ചെറിയൊരു
ഡെക്കിലേക്കാണ്. ഡെക്കിന്റെ ഒരുവശത്ത് നിറയെ പൂച്ചട്ടികള്‍.
മുമ്പിലേതിലേക്കാളും പൂക്കളും ചെടികളുമുള്ള ചെറിയ ബാക്ക് യാര്‍ഡ്.
ലിവിംഗ് റൂമിന്റെ മറുവശത്ത് രണ്ട് ബഡ്റൂമുകള്‍. ലിവിംഗ് റൂമിന്റെ
ഭിത്തികളില്‍ മനോഹരമായ പെയിന്റിംഗുകളും ഫോട്ടോകളും. ഒരു വശത്തായി ഏറെ
പഴക്കം ചെന്ന ഒരു പിയാനോ. മാര്‍ത്ത ഒരു എലിമെന്ററി സ്കൂളില്‍ മ്യൂസിക്
ടീച്ചറായിരുന്നു. റിട്ടയര്‍ ചെയ്തു കഴിഞ്ഞും വീട്ടില്‍ പിയാനോ ക്ലാസ്
എടുത്തിരുന്നു. ഇപ്പോള്‍ കൈവിരലുകളൊന്നും പഴയതുപോലെ വഴങ്ങുന്നില്ല.
ആര്‍ത്രൈറ്റിസ് ബാധിച്ച വിരലുകള്‍ കാട്ടി മാര്ത്തപറഞ്ഞു. പിയാനോയുടെ
മുകളില്‍ ഭിത്തിയില്‍ മാര്‍ത്തയും റോബര്‍ട്ടും ഭംഗിയുള്ള ഒരു
കൊച്ചാണ്‍കുട്ടിയും "അത് ആന്‍ഡിക്ക് എട്ടുവയസ്സുള്ളപ്പോള്‍ ക്രിസ്തുമസിന്
എടുത്തതാണ്.'' കിച്ചണില്‍ ഫ്രിഡ്ജില്‍ നിറയെ ആന്‍ഡിയുടെയും
കുടുംബത്തിന്റെയും ഫോട്ടോകള്‍ ഉള്ള കാര്‍ഡുകള്‍. ഓരോ ക്രിസ്തുമസിനും
അയച്ചതാണ്. ആന്‍ഡിയും ഭാര്യയും രണ്ട് പെണ്‍കുട്ടികളും. മാര്‍ത്ത
പേരക്കുട്ടികളെക്കുറിച്ച് വാചാലയായി. ""കഴിഞ്ഞ താങ്ക്സ് ഗിവിംഗിന്
വന്നതാണവര്‍. ഇനി അടുത്ത ക്രിസ്തുമസിന് വരുമായിരിക്കും. കാലിഫോര്‍ണിയയില്‍
നിന്ന് ഇവിടെ എല്ലാവര്ക്കും കൂടിവരാന്‍ നല്ല ചിലവല്ലേ. എന്നോട് അവിടെ ഒരു
സീനിയേഴ്സ് ഹോമിലേക്ക്താമസം മാറ്റാന്‍ എപ്പോഴും ആന്‍ഡി നിര്‍ബന്ധിക്കും.
ഞാന്‍ പറയും സമയമായിട്ടില്ല. ഇവിടെ ഈ ഗാര്‍ഡനിലൊക്കെ ഇറങ്ങി ശുദ്ധവായു
ഒക്കെ ശ്വസിച്ച് കുറച്ചുനാള്‍ കൂടി ഇങ്ങനെ ഞാന്‍ കഴിയട്ടെ.'' ആങ്ങള അവരുടെ
കൂടെച്ചെന്ന് താമസിക്കാന്‍ മമ്മിയെ നിര്ബന്ധിക്കുമ്പോള് മമ്മി പറയുന്ന
അതേ വാചകം.
"പ്രീതി, ചായ കുടിക്കുമോ, അല്ലെങ്കില്‍ ഞാന്‍ നിനക്ക് എന്റെ ഫ്രഞ്ച്
പ്രസില്‍ ഒരു കോഫിയുണ്ടാക്കിത്തരാം.'' ഏറെ നാള്കൂടിയാണ് ഈ വീട്ടില്‍
ഒരതിഥി എത്തുന്നത് എന്ന് മാര്‍ത്തയുടെ ഉത്സാഹത്തില്‍ നിന്ന് വ്യക്തം.
ഞാന്‍ ചുറ്റും നോക്കി. എന്തുഭംഗിയുള്ള അടുക്കള. സ്ഥാനം തെറ്റി ഒരു സ്പീണ്‍
പോലുമില്ല. രാവിലെ കുട്ടികളുടെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് അരമണിക്കൂര്‍
പണിതാലേ എന്റെയടുക്കള വൃത്തിയാവുകയുള്ളൂ.
""മാര്‍ത്തയുടെ വീട് നല്ലഭംഗിയായിരിക്കുന്നു. എനിക്ക് നല്ല ഇഷ്ടമായി.''
എന്റെ പ്രശംസ മാര്‍ത്തയെ സന്തോഷിപ്പിക്കുമെന്നാണ് ഞാന്‍ കരുതിയത്.
പെട്ടെന്ന് ആ മുഖം മ്ലാനമായി.
""പ്രീതി, സത്യം പറഞ്ഞാല്‍ കുഴഞ്ഞു മറിഞ്ഞ് കിടക്കുന്ന വീട് ഞാന്‍ മിസ്
ചെയ്യുന്നു. ആന്‍ഡി ചെറുതായിരുന്നപ്പോള്‍ എപ്പോഴും ഇവിടെ അവന്റെ
കൂട്ടുകാര്‍ കാണുമായിരുന്നു. അടുക്കിപ്പെറുക്കലിനു മാത്രമേ
സമയമുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ വൃത്തിയായിരിക്കുന്ന ഈ വീട് എന്നെ
ദു:ഖിപ്പിക്കുന്നു. ഇതൊക്കെ ഒന്നു കുഴച്ചു മറിക്കാന്‍ എന്റെ കൊച്ചുമക്കള്‍
അടുത്തുണ്ടായിരുന്നെങ്കില്‍!''
കെറ്റില്‍ വിസിലടിച്ചു. മാര്‍ത്ത കെറ്റില്‍ ഓഫ് ചെയ്ത്, കാപ്പിപ്പൊടി
കോഫീമേക്കറിന്റെ ഫില്‍റ്ററില്‍ ഇട്ടു. റോബര്‍ട്ട് മരിക്കുന്നതിന് മുമ്പുള്ള
മാര്‍ത്തയുടെ പിറന്നാളിന് സമ്മാനമായി കൊടുത്തതാണാ ഫ്രഞ്ച് പ്രസ്
കോഫീമേക്കര്‍. മാര്‍ത്ത ചൂടുവെള്ളം കെറ്റിലില്‍ നിന്ന് ഫ്രഞ്ച് പ്രസിലേക്ക്
ഒഴിച്ചപ്പോള്‍ നല്ല ഫില്‍ട്ടര്‍ കോഫിയുടെ മണം ! പെട്ടെന്ന് മമ്മിയുടെ
അടുക്കളയില്‍ എത്തിയപോലെ.
മാര്‍ത്ത തലേദിവസം ബേക്ക് ചെയ്ത ബ്ലൂബറി മഫിന്‍സ് ചൂടാക്കി ഒരു പ്ലേറ്റില്‍
എടുത്തു. ഭംഗിയുള്ള ഇംഗ്ലീഷ് റോസസിന്റെ ഡിസൈന്‍ ഉള്ള രണ്ട്് കപ്പുകളില്‍
കാപ്പിയും. ഷുഗര്‍ പോട്ടില്‍ നിന്ന് നാലു ടീസ്പൂണ്‍ പഞ്ചസാര ഞാന്‍
കാപ്പിയിലേക്ക് ഇട്ടപ്പോള്‍ മാര്‍ത്ത ചിരിച്ചു.
""ഞാനും പണ്ട് നിന്റെ പോലായിരുന്നു. കാപ്പിയില്‍ കുറെ ഷുഗറിടുമായിരുന്നു.
ഡയബറ്റിസ് വന്നതോടെ അത് നിര്‍ത്തി. ഇപ്പോള്‍ മധുരമില്ലാത്ത
കാപ്പിയാണെനിക്കിഷ്ടം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും പോലെ!
ഇഷ്ടമില്ലാത്തതിനെ ഇഷ്ടപ്പെടുക. പിന്നെ അത് ശീലമാവുക.'' ആ കണ്ണുകള്‍
നിറയുന്നതുപോലെ.
അതായിരുന്നു മാര്‍ത്തയുടെ വീട്ടിലോട്ടുള്ള ആദ്യ വിസിറ്റ്. വളരെ വേഗം
മാര്‍ത്ത ഞങ്ങളുടെ വളരെ പ്രിയപ്പെട്ട വ്യക്തിയായി മാറി.
ദിവസത്തിലൊരിക്കലെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വിസിറ്റ് പതിവായി.
മാര്‍ത്ത കുട്ടികള്‍ക്കായി മഫിന്‍സും കേക്കുകളും കുക്കികളും ഉണ്ടാക്കി.
ഞാന്‍ മാര്‍ത്തയ്ക്ക് കേരളീയ വിഭവങ്ങള്‍ പരിചയപ്പെടുത്തി. അതിനിടയില്‍
മാര്‍ത്ത മെലിസ്സയെ പിയാനോ പഠിപ്പിച്ചു തുടങ്ങി. ആര്‍ത്രൈറ്റിസിന്റെ വേദന
അവഗണിച്ച് മാര്‍ത്തയുടെ വിരലുകള്‍ വീണ്ടും പിയാനോയില്‍ ചലിച്ചു.
മാര്‍ത്തയെപ്പോലെ തന്നെ ടിക്കിയും ഞങ്ങളുടെ കുടുംബാംഗമായി. എന്റെ
പട്ടിപ്പേടി നിശ്ശേഷം മാറി. ജോണിന്റെ ബിസിനസ് യാത്രകളില്‍ മാര്‍ത്തയുടെ
സാമീപ്യം ഞങ്ങളെ സുരക്ഷിതരാക്കി.
സ്പ്രിംഗായപ്പോള് മാര്‍ത്തയുടെ ഗാര്‍ഡനിലെ ചെടിക്കുഞ്ഞുങ്ങള്‍
എന്റെഗാര്ഡനിലേക്ക് സ്ഥലം മാറ്റപ്പെട്ടു. ഗാര്ഡനിംഗിന്റെ സാങ്കേതിക വിദ്യ
മാര്‍ത്ത എന്നെ പഠിപ്പിച്ചു. ചെടികള്‍ക്ക് വളത്തിലും വെള്ളത്തിലും
കൂടുതലായി സ്നേഹം കൊടുത്ത് വളര്‍ത്തുന്ന മാന്ത്രികവിദ്യ! സമ്മറിലെ ചൂടില്‍
അയല്‍വക്കത്തെ ചെടികളൊക്കെ വാടിയപ്പോഴും എന്റെയും മാര്‍ത്തയുടെയും
ചെടികള്‍ പൂവിട്ട് ചിരിച്ചു നിന്നു. എന്റെ അമേരിക്കന്‍ ജീവിതത്തിന്റെ
യാന്ത്രികതയിലെ ഏകാന്തതയില്‍ ഒരു കുളിര്‍ക്കാറ്റായി മാര്‍ത്തയുടെ സാമീപ്യം.
മമ്മിയ്ക്കായിരുന്നു ഏറ്റവും സന്തോഷം. ഒരു ഗ്രാമം മുഴുവന്‍
സുഹൃത്തുക്കളുള്ള മമ്മിയെ സംബന്ധിച്ചിടത്തോളം എന്റെ അമേരിക്കന്‍ ജീവിതം
ഒറ്റയ്ക്കൊരു തുരുത്തിലാണ്. മമ്മിയോട് എല്ലാ ദിവസവും മാര്‍ത്തയുടെ
വിശേഷങ്ങളും പറഞ്ഞു. ഇടയ്ക്ക് മാര്‍ത്ത മമ്മിയുമായി സംസാരിച്ചു.
കുശലാന്വേഷണങ്ങള്‍ മാര്‍ത്തയുടെ അമേരിക്കന്‍ ആക്സന്റും, മമ്മിയുടെ കടുത്ത
ഇന്ത്യന്‍ ആക്സന്റും വിഴുങ്ങിയെങ്കിലും ഭാഷയ്ക്കതീതമായി സ്നേഹത്തിന്റെ
വിനിമയം നടത്തുന്നതില്‍ രണ്ടുപേരും വിജയിച്ചു.
"Mom, I am going to take a shower'' മെലിസ്സയാണ്. മാര്‍ത്തയെക്കുറിച്ച്
ഓര്‍ത്തിരുന്ന് സമയം പോയതറിഞ്ഞില്ല. ഞങ്ങള്‍ വന്നതറിഞ്ഞ് വരേണ്ടതാണല്ലോ
മാര്‍ത്ത. "I will be right back guys. I am going to Martha aunty's house''
മനു വീഡിയോ ഗെയിമിലാണ്. നീല്‍ ടി.വി കാണലും. മാര്‍ത്തയ്ക്കായി വാങ്ങിയ ടീ
പോട്ട് ഞാന്‍ കൈയിലെടുത്തു. വെള്ള ടീ പോട്ടില്‍ ഒരു ബീച്ചിന്റെ പടം.
മാര്‍ത്തയ്ക്ക് ഇഷ്ടമാവും.
ഇറങ്ങുന്നതിന് മുമ്പ് നാട്ടിലേയ്ക്ക് മമ്മിയെ ഒന്നു കൂടി വിളിച്ചു നോക്കി. എടുക്കുന്നില്ല. മമ്മിയിതെവിടെപ്പോയോ?
മാര്‍ത്തയുടെ വീട്ടില്‍ ബെല്ലടിച്ചിട്ട് തുറക്കുന്നില്ല. ഗരാജ് അടഞ്ഞു
കിടക്കുന്നതു കൊണ്ട് അകത്ത് കാറുണ്ടോയെന്നറിയില്ല. പുറത്തെവിടെയെങ്കിലും
പോയിരിക്കും.
"Hi Preethy''.
മാര്‍ത്തയുടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മൈക്കാണ്.
"I was just checking if Martha is home'' Rm³ ]d-ªp.
"I know you guys were away. I have a bad news for you. Martha died''
മൈക്ക് എല്ലാം വിശദമായി, വ്യക്തമായിപറഞ്ഞു. കുറച്ച് ദിവസങ്ങളായിട്ട്
മാര്‍ത്തയെ പുറത്ത് കണ്ടില്ലായിരുന്നു പോലും. പുറത്ത് പല ദിവസത്തെ ന്യൂസ്
പേപ്പര്‍ കിടന്നിരുന്നു. പക്ഷെ, ടിക്കിയുടെ കുര ഇടയ്ക്കിടയ്ക്ക്
കേള്‍ക്കാമായിരുന്നു. വല്ല പനിയോ മറ്റോ ആയിരിക്കും എന്ന് മൈക്കും കരുതി.
മാര്‍ത്തയുടെ ക്ലീനിംഗ് ലേഡി വന്ന്ബെല്ലടിച്ചിട്ട് എടുക്കാതിരിക്കുകയും
ഫോണ്‍ വിളിച്ചിട്ട് കിട്ടാതെയും വന്നപ്പോഴാണ് അവള് മൈക്കിന്റെ അടുത്ത്
വന്ന് ചോദിച്ചത്. മൈക്കും അടുത്ത വീടുകളിലെ രണ്ടുപേരും പുറകിലൊക്കെ പോയി
നോക്കിയപ്പോള്‍ ടിക്കിയുടെ കുര കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് സംശയം
തോന്നി 911 വിളിച്ചു. അവര്‍ വന്ന് പുറകിലത്തെ ഡോര്‍ പൊളിച്ച് അകത്തു കയറി.
മാര്‍ത്ത ബെഡ്ഡില്‍ മരിച്ചു കിടക്കുകയായിരുന്നു. ഉറക്കത്തിലെപ്പോഴോ
മരിച്ചതായിരിക്കും. ബോഡി അഴുകിത്തുടങ്ങിയിരുന്നു.
മൈക്ക് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വീട്ടിലേക്ക് ഓടി. എന്റെ കൈയും കാലും
തളരുന്നതുപോലെ. ഞാന്‍ വഴിയില്‍ വീണുപോവുമോ? വീട്ടില്‍ വന്ന് കയറി
ഫോണെടുത്ത് ഞാന്‍ മമ്മിയെ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല.
ഒടുവില്‍ അപ്പുറത്തു നിന്ന് മമ്മിയുടെ ശബ്ദം. ""ഹലോ ഹലോ'' എനിക്ക്
സംസാരിക്കാന്‍ പറ്റുന്നില്ല. മനസില്‍ മാര്‍ത്തയുടെ പുഞ്ചിരിക്കുന്ന
ഭംഗിയുള്ള മുഖം. പതുക്കെ പതുക്കെ ആ മുഖത്തേയ്ക്ക് ഒരുപറ്റം പുഴുക്കള്‍
ഇഴഞ്ഞു കയറുന്നു.
വൃത്തികെട്ട കറുത്ത പുഴുക്കള്‍. അത് മാര്‍ത്തയുടെ മുഖമാകെ നിറയുന്നു.
കഥയിൽ കഥയില്ലന്നാണ് പണ്ടാരാണ്ടു പറഞ്ഞത് . എന്നാലും തെറ്റ് തെറ്റല്ലാതാകുമോ ?
പത്തു ദിവസത്തെ ഫ്ളോറിഡ വെക്കേഷന് കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തിയത് ഇന്നലെ രാത്രിയാണ്. ഡിസ്നിലാന്ഡിലായിരുന്നു കൂടുതല്‍ സമയവും.
Disneyland is in Anaheim, California. Disneyworld is in Orlando Florida. Just FYI.
മാടമ്പി തമ്പുരാൻ