ഈ കഴിഞ്ഞ ദിവസത്തെ ഉപതിരഞ്ഞെടുപ്പുകളിൽ അവസാനം വരെ ആകാംക്ഷയും ഉത്കണ്ഠയും നിറച്ച മത്സരമായിരുന്നു അരൂരിലേത് .
ഇന്നലെ
രാവിലെ അത്യാവശ്യമായി ഒരു സുഹൃത്തിനൊപ്പം ഒന്ന് ആശുപത്രിയിൽ പോകേണ്ടി
വന്നു. ടോക്കൺ 41 ആയത് കൊണ്ട് ധാരാളം സമയം , ഏഷ്യാനെറ്റ് ന്യൂസിലെ
തിരഞ്ഞെടുപ്പ് ഫലം കൺമുന്നിൽ . പതിനൊന്ന് റൗണ്ട് കഴിഞ്ഞ് തുറവൂരിലെ
വോട്ടും കൂടി എണ്ണാനുള്ളപ്പോൾ നമ്മുടെ പെൺതരിയുടെ ഭൂരിപക്ഷം അല്പം
കുറഞ്ഞത് ആശങ്ക ഉയർത്തിയെങ്കിലും അവസാനം വിജയം ഷാനിക്കൊപ്പം .
84-86
കാലഘട്ടം , ആലപ്പുഴ S D കോളേജിൽ ബിരുദാനന്തര ബിരുദ പഠന കാലം . അന്നാണ്
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഷാനിയെ പരിചയപ്പെടുന്നത് . ഹോസ്റ്റലിലെ
എന്റെ ഒരു സഹമുറിയത്തിയാണ് ഷാനിയെ പരിചയപ്പെടുത്തുന്നത് . അന്നുമുതൽ
ഷാനിയുടെ ഗംഗ ചേച്ചിയും ഗംഗാജിയും ഒക്കെയായി . ഷാനി വീട്ടിൽ നിന്നും
കോളേജിൽ വന്നു പോയിരുന്നത് കൊണ്ട് ഉച്ച തിരക്കുകളിലാണ് കണ്ടുമുട്ടൽ .
തിരിച്ചറിവായ കാലം മുതൽ ഇന്ദിരാഗാന്ധി പ്രിയനേതാവായ എന്നെ ഒരു KSU ക്കാരി ഇത്ര ആകർഷിച്ചതിൽ എന്തത്ഭുതപ്പെടാൻ?
ചേർത്തലയിലെ
ഞങ്ങളുടെ ഏറ്റവും അടുപ്പമുള്ള അയൽവീട്ടിലെ "പൊന്നപ്പൻ " ചേട്ടൻ അക്കാലത്ത്
യൂത്ത് കോൺഗ്രസ്സ് നേതാവ് . അവിടത്തെ വീക്ഷണം പത്രം കാണാപാഠമായിരുന്നു
എനിക്ക് . ഞാൻ മാത്രമാണ് അതിന്റെ വായനക്കാരി എന്ന് ചേച്ചിയുടെ കളിയാക്കൽ
ഓർമയിൽ ഇപ്പോഴും .
പ്രീഡിഗ്രിക്ക് ഇരിങ്ങാലക്കുടയിലെ വനിതാ കോളേജിലേക്ക് ചേരാൻ പോകുന്നതിന്റെ രണ്ട് മൂന്ന് ദിവസം മുമ്പാണ് അമ്മ ചോദിച്ചത്
"നീ KSU എന്ന് പറഞ്ഞ് രാഷ്ട്രീയം കളിക്കില്ല എങ്കിൽ ചേർത്തലയിൽ പഠിക്കാം " .
ആ വാക്കിലാണ് ഇരിങ്ങാലക്കുട വാസം ഒഴിവാക്കിയത് .
ഡിഗ്രി
പഠനം വനിതാ കോളേജിലായപ്പോൾ രാഷ്ട്രീയം പത്രത്താളുകളിലൂടെ മാത്രം .
ഹോസ്റ്റൽ വാർഡനായിരുന്ന ഫാത്തിമ സിസ്റ്റർ മാണിക്കുഞ്ഞിന്റെ കറ കളഞ്ഞ ആരാധിക
. അക്കഥകൾ കേട്ട് കേട്ട് ഉള്ള രാഷ്ട്രീയവും പോയിക്കിട്ടി.
അത്
കഴിഞ്ഞാണ് ഷാനിയുമൊത്തുള്ള കാലം . ഷാനിക്ക് വേണ്ടി വോട്ട് തേടി നടന്നതാണ്
ആകെയുള്ള രാഷ്ട്രീയ പ്രവർത്തനം ജീവിതത്തിൽ . ബാക്കി രാഷ്ട്രീയമെല്ലാം
വീട്ടിലും രാഷ്ട്രീയമില്ലാത്ത ഓഫീസിലെ ഊണു സമയത്തുമായി ഒതുങ്ങി എന്ന്
പറയാം.
ഷാനി ബിരുദത്തിന്റെ അവസാന വർഷം ഹോസ്റ്റൽ അന്തേവാസിയായി
തൊട്ടടുത്ത മുറിയിൽ എത്തി . സത്യം പറഞ്ഞാൽ ഞാനും ആ മുറിക്കാരിയായി മാറി
കാരണം എന്റെ കൂട്ടുകാരി ലേഖയും ആ മുറിയിൽ . കൂടുതൽ സമയവും അവിടെ തന്നെ
എന്ന് ചുരുക്കം . ഷാനിയുടെ വിവരണങ്ങളിലൂടെ ചെന്നിത്തലയും M മുരളിയും PT
തോമസുമെല്ലാം ചിരപരിചിതർ . യൂണിവേഴ്സിറ്റി യൂണിയൻ മീറ്റിംഗ് കഴിഞ്ഞ് ഷാനി
വരുമ്പോളാണ് കഥകൾ കൂടുതൽ കിട്ടുക . ഷാനിയുടെ തിരുവനന്തപുരം യാത്രകൾ
ഞങ്ങൾക്കെല്ലാം കാത്തിരിപ്പിന്റെ സുഖം പകർന്നു .
എന്റെ ഒരു ബ്രൗൺ
ഫോറിൻ സാരിയും ലേഖയുടെ ഒരു ബ്രൗൺ ലെതർ ബാഗും പലപ്പോഴും ഷാനിയോടൊപ്പം
തിരുവനന്തപുരത്തേക്ക് യാത്രയാവും . ഷാനിക്ക് പ്രിയപ്പെട്ടതായിരുന്നു അവ
രണ്ടും . ഞങ്ങൾക്കത് ആനന്ദവും അഭിമാനവും .
ആ കോളേജ് കാലം കഴിഞ്ഞ്
ഷാനിയുമായുള്ള ബന്ധം കുറെ നാൾ തുടർന്നു കത്തുകളിലൂടെ . പിന്നെ എല്ലാ
ജീവിതത്തിലും സംഭവിക്കുന്ന പോലെ നമ്മളെല്ലാം പല കൈവഴികളിൽ .
ഷാനിയുടെ വളർച്ചയും വളർച്ചയിലെ തടസ്സങ്ങളും മുരടിപ്പുമെല്ലാം അറിഞ്ഞിരുന്നു മാദ്ധ്യമങ്ങളിലൂടെ .
പിന്നീട്
ഏകദേശം 12 വർഷം മുമ്പ് ലേഖയാണ് ലേഖയുടെ മക്കൾ വഴി നമ്പർ സംഘടിപ്പിച്ചത് .
അന്നു മുതൽ ഇടയ്ക്കൊരു ഫോൺ വിളിയിലൂടെ ആ ബന്ധം തുടരുന്നു .
ലോകസഭാ
തിരഞ്ഞെടുപ്പ് ഫലം എന്നെ വല്ലാതെ തളർത്തിയിരുന്നു കാരണം ഞാൻ ഷാനിയെ
വിളിച്ച് പറയുകയും ചെയ്തതാണ് വിജയം ഉറപ്പിച്ചോളാൻ , അത്തരം വിവരങ്ങളാണ്
നാട്ടിലെ പലരിൽ നിന്നും അന്ന് കിട്ടിയത് .
ഏതായാലും ഈ വിജയത്തിന്റെ
തിളക്കം പറഞ്ഞറിയിക്കാൻ വയ്യ , അത്ര സുന്ദരം . പൂതന പ്രയോഗം ഉപകരിച്ചു
എന്ന് പറയുന്നവരോട് പരിപൂർണ്ണ വിയോജിപ്പ് .
എന്റെ അച്ഛന്റെയും
അമ്മയുടേയും നാടായ കുത്ത്യതോട് - കോടംതുരുത്തും ഉൾപ്പെടുന്ന അരൂരിന്റെ
പ്രതിനിധി ആണല്ലോ ഈ നേതാവ് ഇനി മുതൽ .അതും സന്തോഷ മധുരം ഇരട്ടിയാക്കുന്നു .
ഇത്
വർഷങ്ങളായി നിസ്വാർത്ഥമായി രാഷ്ട്രീയ ജീവിതം നയിച്ച വിവരവും വിവേകവും
ബുദ്ധിയും കഴിവും തികഞ്ഞ, അന്ധമായ മതചിന്തകൾക്കതീതയായ ജനനേതാവിനു കിട്ടിയ
അംഗീകാരമാണ് .
സ്ത്രീ പക്ഷത്തെ രണ്ടാം കിടയായി കാണുന്ന
നേതൃത്വത്തിന് കിട്ടിയ ഒരു തിരിച്ചറിവാകട്ടെ ഈ വിജയം . ധാരാളം സ്ത്രീ
രത്നങ്ങൾ തിളങ്ങിയിരുന്ന കോൺഗ്രസ്സ് നേതൃനിരയിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ
മാത്രം ഇപ്പോൾ .
ഒതുക്കേണ്ടവരെ ഒതുക്കിയും താഴ്ത്തിയും ഗ്രൂപ്പുകളിച്ചും നിൽക്കുന്ന നേതൃനിരയോട് സമരസപ്പെട്ട് നേടിയതാണീ MLA സ്ഥാനം .
ഇന്ന് ഷാനിയോട് സംസാരിച്ചപ്പോൾ ഷാനിയിലെ മനുഷ്യ സ്ത്രീയെ കുറെക്കൂടി വിനയാന്വിതയാക്കിയില്ലേ ഈ പദവി എന്നും തോന്നി .
ഹരിയാനയും
മഹാരാഷ്ട്രയും പരിമിതികൾക്കുള്ളിൽ നിന്നും നേടി തന്ന നവോർജം ഷാനിയെ
പോലെയുള്ള നേതാക്കൾ പാർട്ടിയെ പഴയ പ്രതാപത്തിലെത്തിക്കാൻ
ഉപയോഗപ്പെടുത്തട്ടെ എന്ന് ആശിക്കാം .