കൊറോണ വൈറസ് ലോകത്തെ ചവുട്ടിമെതിക്കുമ്പോള്‍ ഇന്ത്യയില്‍ മനസാക്ഷിയില്ലാത്ത, മനുഷ്യരെന്ന് വിളിക്കാനറയ്ക്കുന്ന ചിലരുടെ, ഭൂമിക്ക് തന്നെ ഭാരമാകുന്ന നീചപ്രവര്‍ത്തികളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭീകര പകര്‍ച്ചവ്യാധിയായ കൊറോണയ്ക്കു മുന്നില്‍ മനുഷ്യരെല്ലാവരും അഹംഭാവവും പകയും വിദ്വേഷവും വലിപ്പ ചെറുപ്പങ്ങളും കുശുമ്പും കുന്നായ്മയും ആധിപത്യമനോഭാവവും ഒന്നുമില്ലാതെ സമന്മാരായിക്കൊണ്ട് അതിജീവനത്തിനായി പോരടിക്കുമ്പോഴാണ് സാമൂഹ്യവിരുദ്ധതയുടെ ആള്‍രൂപങ്ങള്‍ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടുന്നത്.
നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകം കേരളത്തോട് പുലര്‍ത്തുന്ന മനുഷ്യത്വ ഹീനമായ സമീപനം തുടരുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ ദേശീയ പാതവഴി ആരെയും കടത്തിവിടാത്തതുകൊണ്ട് മംഗലാപുരത്ത് ചികില്‍സ തേടിപ്പോകേണ്ട ഗുതുതരമായ രോഗം ബാധിച്ച നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. കര്‍ണാടകത്തിലേയ്ക്കുള്ള ഇടറോഡുകളെല്ലാം രണ്ടാള് പെക്കത്തില്‍ മണ്ണിട്ട് അടച്ചിരിക്കുന്നു. മാത്രമല്ല, ആളുകള്‍ അപ്പുറത്തേയ്ക്ക് കടക്കാതിരിക്കാനായി ഈ മണ്കൂനകളില് മുള്‍ച്ചെടി നട്ടാണ് കര്‍ണാടക ക്രൂരത കാട്ടിയിരിക്കുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് മംഗലാപുരത്തേയ്ക്ക് കൊണ്ടുപോയ രോഗിയെ ആശുപത്രി ആധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് തിരികെ കാസര്‍കോട്ടേയ്ക്ക് മടക്കിക്കൊണ്ടുവന്ന സംഭവവും കഴിഞ്ഞ ദിവസമുണ്ടായി. ചികില്സകിട്ടാതെയുണ്ടാവുന്ന മരണങ്ങള്‍ക്ക് ആര് സമാധാനം പറയുമെന്നറിയില്ല.
***
ബീഹാറിലെ പട്നയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഹൃദയഭേദകമാണ്. ആംബുലന്‍സ് കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് തന്നെ മരിച്ചു. മൂന്നുവയസുകാരന്റെ മൃതദേഹവുമെടുത്തുകൊണ്ട് കരഞ്ഞ് കണ്ണീര് വറ്റിയ ആ അമ്മ നടന്നത് മൈലുകളോളം. പിന്നാലെ മകളെയുമെടുത്ത് അച്ഛനും. പക്ഷേ മനസ് കല്ലായവരെ ഈ ദാരുണ കാഴ്ച പിടിച്ചുലച്ചില്ല. കുട്ടിയുടെ മൃതദേഹവും തോളത്തിട്ട് നിസ്സഹായയായി കരഞ്ഞ് നീങ്ങുന്ന അമ്മയുടെയും പിന്നാലെ മകളെയുമെടുത്ത് വരുന്ന അച്ഛന്റെയും നിസഹായാവസ്ഥയ്ക്ക് മുന്നില്‍ ഒരു വാതിലും തുറന്നില്ല.
രണ്ടു ദിവസമായി പനിയും ജലദോഷവും ചുമയും കാരണം അവശനിലയിലായ കുട്ടിയെ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജഹനാബാദിലെ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ടെംപോയിലാണ്. ഡോക്ടര്‍മാര്‍ കുട്ടിയെ പട്ന മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം ആംബുലന്‍സ് ലഭിക്കാത്തതാണ് കുട്ടി മരിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങാനും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മകന്റെ മൃതദേഹവുമായി കുടുംബം നടന്നത്. ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്ക് വിലയൊടുക്കേണ്ടി വന്നത് കുരുന്ന് ജീവനാണ്.
***
പഞ്ചാബില്‍ പട്യല പച്ചക്കറിച്ചന്തയ്ക്ക് സമീപം ഏപ്രില്‍ 12നുണ്ടായ സംഭവം ഓര്‍ക്കാന്‍ പോലും ഭയമാണ്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടിക്കാന്‍ നില്ക്കുന്ന പോലീസുകാരിലൊരാളുടെ കൈ അക്രമികള്‍ വെട്ടിയറുക്കുക, നിലത്തുവീണ കൈപ്പത്തി മറ്റെരാളെടുത്ത് അലറിക്കരയുന്ന വെട്ടേറ്റയാളുടെ ശേഷിക്കുന്ന കൈയില്‍ വച്ചുകൊടുത്ത് ബൈക്കില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് വിടുക...കണ്ടുനില്ക്കാനാര്ക്കുമാവില്ല, മനസാക്ഷിയുള്ളവര്ക്കീ ഭീകര രംഗങ്ങള്‍.
രാവിലെ ആറേകാലോടെ വാഹനം തടഞ്ഞ് പോലീസ് കര്‍ഫ്യൂ പാസ് ആവശ്യപ്പെട്ടപ്പോള്‍ സംഘം ബാരിക്കേഡുകള്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിയവരെ തടഞ്ഞപ്പോഴാണ് വാളുപയോഗിച്ച് ആക്രമിച്ചത്. എ.എസ്.ഐയുടെ കൈ വെട്ടി. നിലത്തുവീണ കൈ നാട്ടുകാരനാണ് ഇദ്ദേഹത്തിനുതന്നെ എടുത്തുകൊടുത്തത്. ഇതുമായി ഒരു ബൈക്കിലാണ് ഹര്‍ജീത് സിങ്ങിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിയത്.
പിന്നീട് ചണ്ഡീഗഢിലെ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഎജ്യുക്കേഷന് ആന്‍ഡ് റിസര്‍ച്ചിലേക്ക് മാറ്റി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈ തുന്നിച്ചേര്‍ത്തു. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിഹാംഗ് എന്ന തീവ്ര സിഖ് വിഭാഗത്തിലുള്ളവരാണ് ആക്രമണം നടത്തിയത്. ഗുരുദ്വാരയില്‍ കയറി ഒളിച്ച ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.
***
മനുഷ്യ ശരീരത്തിന്റെ ജൈവപരമായ പ്രക്രിയയാണ് തുപ്പുക എന്നത്. എന്നാല്‍ തുപ്പുന്നതിന് സുപ്രധാനമായ സാമൂഹിക മര്യാദകളുണ്ട്. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ലെന്നതാണ് നിയമം. നിയമലംഘനത്തിന് വലിയ പിഴയീടാക്കുന്ന രാജ്യങ്ങളുമുണ്ട്. ഈ കോവിഡ് വ്യാപന കാലത്ത് സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ പൊതു ഇടങ്ങളില്‍ ഉപയോഗിക്കുന്നതും തുപ്പുന്നതും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുകയാണ്.
പാന്‍ മസാല പോലുള്ള പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുന്നത് ഉമിനീര് അധികമായി ഉണ്ടാകുന്നതിന് കാരണമാകുന്നതിനാല്‍ പൊതു ഇടങ്ങളില്‍ തുപ്പേണ്ടിവരും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. നിയമ ലംഘകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, എപിഡമിക് ഡിസീസസ് ആക്ട്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, വിവിധ ഐ.പി.സി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാം.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്നുള്ള ഈ 'തുപ്പല്' കണ്ടിരുന്നെങ്കില്‍ തുപ്പിയവന്റെ കരണത്ത് പൊട്ടിക്കാമായിരുന്നു. ചികിത്സിക്കുന്ന ഡോക്ടറുടെ മേല്‍ തുപ്പിയതിന് തമിഴ്നാട്ടില്‍ നാല്‍പ്പതുകാരനായ കൊവിഡ് 19 രോഗിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിരിച്ചിറപ്പിള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ വലിയ കുറ്റമാണ്. അഡ്മിറ്റ് ചെയ്ത രോഗി മാസ്ക് ഡോക്ടര്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. എല്ലാവരോടും തട്ടിക്കയറുകയും ചെയ്തു. ചികിത്സയുടെ തുടക്കം മുതല്‍ ഡോക്ടര്‍മാരുമായും ആശുപത്രിയിലെ മറ്റ് ജീവനക്കാരുമായും രോഗി സഹകരിച്ചിരുന്നില്ല.
മുംബൈയയിലും സമാനമായൊരു സംഭവമുണ്ടായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന് തുപ്പി. സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപത്തുവച്ചായിരുന്നു സംഭവം. ഇരുപത്തി അഞ്ചുകാരിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. മിലിട്ടറി ക്യാമ്പിന് സമീപത്തുകൂടെ സുഹൃത്തുമായി നടന്നുപോവുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കില്‍ എത്തിയ ആള്, ധരിച്ചിരുന്ന മാസ്ക് നീക്കി തനിക്ക് നേരെ തുപ്പുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്ന തനിക്ക് ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാനായില്ലെന്നും യുവതി പറഞ്ഞു. ഡല്‍ഹിയിലും ഇതുപോലെ പെണ്‍കുട്ടിയ്ക്ക് നേരേ ഒരു സാമൂഹ്യ വിരുദ്ധന്റെ അതിക്രമം നടന്നിരുന്നു. കൊറോണ വൈറസെന്ന് വിളിച്ച് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് തുപ്പിയ ആളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. ഇത്തരം പോക്രിത്തരങ്ങള്‍ വച്ചുപൊറിപ്പിക്കാനാവില്ല. ജനുസിന്റെ പ്രശ്മമാണിത്.
***
പത്തനംതിട്ടയില്‍ വാദി പ്രതിയായ സംഭവമിങ്ങനെ...കൊറോണ നിരീക്ഷണകാലയളവില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന പേരില്‍, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തണ്ണിത്തോട് സ്വദേശിയായ പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു. തന്റെ വീടിനുനേരേ കല്ലേറുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടി വീട്ടുമുറ്റത്ത് നിരാഹാരം നടത്തിയിരുന്നു. ആ സമയത്ത് മാധ്യമ പ്രവര്‍ത്തകരോടും ആരോഗ്യ പ്രവര്‍ത്തകരോടും സംസാരിച്ചത് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
***
കോവിഡ് കാലത്ത് ഞരമ്പ് രോഗത്തിനും കുറവില്ലെന്നാണ് വയനാട്ടില്‍ നിന്നുള്ള പീഡന വാര്‍ത്ത വ്യക്തമാക്കുന്നത്. ഊമയായ ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്പലവയലില്‍ ഒരാള്‍ പിടിയിലായി. കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീറിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
**
കുടിയന്മാര്ക്ക് സ്ഥലകാലബോധമില്ലെന്ന് ഭുവനേശ്വരിനിന്നുള്ള വാര്‍ത്ത അടിവരയിടുന്നു. ഐസോലേഷന് വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവമാണത്. ഒഡീഷയില്‍ നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരാണ് കുടുങ്ങിയത്. കോവിഡ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി താല്‍ക്കാലികമായി തയ്യാറാക്കിയ നുവാപഡയിലെ ഐസോലേഷന് വാര്‍ഡിനുള്ളില്‍വെച്ച് മൂവരും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വാല്‍ക്കഷണം
നെറികേടുകളുടെ ഇത്തരം വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും ഇല്ലാത്ത ഭീതി സൃഷ്ടിച്ചും കുറ്റകൃത്യങ്ങളിലഭിരമിച്ചും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഈയാം പാറ്റകളാണ്. നാളെ നിങ്ങള്‍ പൊതു സമൂഹത്തിന്റെ രോഷ്ഗ്നിയില് എരിഞ്ഞ് തീരും...അത് കാലത്തിന്റെ തീതിയാണ്.