ടെക്സസ് ∙ രണ്ട് വയസ്സുള്ള കുട്ടിയുൾപ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്സിൽ 20 വയസ്സുകാരനെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ടെക്സസ് ജയിലിലടച്ചു. സാമുവേൽ എൻറിക് ലോപസ് (20) എന്ന യുവാവിനെയാണ് ഏപ്രിൽ 18 ശനിയാഴ്ച രണ്ടു ക്യാപിറ്റൽ മർഡർ ചാർജ് ചെയ്തു വെബ്കൗണ്ടി (ടെക്സസ്) ജയിലിലടച്ചത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ എന്തോ കുറ്റകൃത്യം നടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീടിനകത്തു നിന്നു മൂന്നുപേരുടെ മൃതദേഹവും വീടിന് ഒരു മൈൽ അകലെ രണ്ടു വയസ്സുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഏപ്രിൽ 16 വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ തെളിവുകൾ സമീപ പ്രദേശത്തുള്ള ക്യാമറകളിൽ നിന്നാണു പൊലീസിനു ലഭിച്ചത്. ഈ തെളിവുകൾ ലോപസിനെ പിന്തുടർന്ന് അറസ്റ്റു ചെയ്യുന്നതിന് പൊലീസിനെ സഹായിച്ചു.
കുട്ടികൾക്കെതിരായ ലൈംഗീക പീഡനത്തിന് 2019 ൽ ലോപസിനെ അറസ്റ്റു ചെയ്തു കേസ്സെടുത്തിരുന്നുവെന്നു പൊലീസ്പറഞ്ഞു. കൂട്ട കൊലപാതകത്തിന് ലോപസിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരികയാണ്. ലോപസ് ലറ്റഡൊ ഫാമിലിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പൊലീസ് വിസമ്മതിച്ചു. ടെക്സസ് നിയമനുസരിച്ച് വധശിക്ഷയോ, പരോളില്ലാതെ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.