വിപുലമായ ടെസ്റ്റുകൾ ഇല്ലാതെ ഈ യുദ്ധത്തിൽ വിജയിക്കാനാവില്ല എന്നത് പരിഹാരോന്മുഖമായി പ്രശ്നങ്ങളെ സമീപിക്കാൻ ശ്രമിച്ച ഒരാളുടെ ഏറെക്കാലത്തെ ഐക്യരാഷ്ട്രജീവിതം കൊണ്ട് അയാൾ ആർജിച്ചെടുത്ത രാഷ്ട്രീയാതീതമായൊരു ഉണ്മയാണ്.
കക്ഷിരാഷ്ട്രീയം ചിലപ്പോഴെങ്കിലും മാറ്റിവയ്ക്കാൻ കഴിയുക എന്നതും ഉന്നതമായ രാഷ്ട്രീയമാണ്. ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ആരോപണാനന്ദങ്ങളല്ല എന്നു തിരിച്ചറിയുന്നതും വിവേകമാണ്. ശരിയായ പരിഹാരങ്ങളെ കുറിച്ച് രാഷ്ട്രീയ കുളംകലക്കലിനു അതീതമായി സംസാരിക്കുമ്പോൾ അഭിസംബോധന ചെയ്യപ്പെടുന്നത് അടിസ്ഥാനപ്രശ്നങ്ങളാണ്, പ്രശ്നപരിഹാരങ്ങളാണ്.
ശശി തരൂരിന് എന്തൊക്കെ പറയാമായിരുന്നു, ഉണ്ടയില്ലാത്ത എത്രയോ വെടികൾ പൊട്ടിക്കാമായിരുന്നു, ഇവിടെ ആകെമൊത്തം തകരാറിലാണെന്നും, ഞങ്ങൾ കുറ്റം കണ്ടുപിടിക്കാൻ ഉള്ളതുകൊണ്ടാണ് ഇത്രയെങ്കിലും ഭംഗിയാവുന്നതെന്നും ഒച്ചവയ്ക്കാമായിരുന്നു. അല്ലെങ്കിൽ ട്രെൻഡ് അനുസരിച്ചു ഏറ്റവും കുറഞ്ഞതൊരു ഏകദിന ഉപവാസമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ഇന്നലത്തെ മാതൃഭൂമി പ്രൈം ടൈമിൽ അതൊന്നുമല്ല കണ്ടത്.
ടെസ്റ്റുകൾ കൂട്ടണമെന്നും, അതെന്തുകൊണ്ടാണ് എന്നും, അതെങ്ങനെ നമുക്ക് സാധ്യമാക്കാമെന്നും സംസാരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ടെസ്റ്റ് കിറ്റിനുള്ള അംഗീകാരം വൈകുന്നതിനെ വിമർശിച്ചു, ജനതാകർഫ്യുവിനു കൊടുത്ത മുന്നറിയിപ്പ് പോലും ലോക്ക്ഡൗണിനു കൊടുക്കാതെ ഒറ്റയടിക്ക് നടപ്പാക്കിയതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു, ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗൺ പിൻവലിക്കലിനെ അനുകൂലിച്ചു.
എംപി ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചിലവാക്കി റാപിഡ് ടെസ്റ്റിനുള്ള കിറ്റുകൾ കൊണ്ടുവരാൻ തരൂരിന് കഴിയുന്നത് രാഷ്ട്രീയം പരിഹാരോന്മുഖമായിരിക്കണം എന്നുള്ള ബോധ്യത്തിൽ നിന്നുമാണ്. സർക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ പ്രവർത്തനത്തെ ഒരു വാക്കുകൊണ്ടു പോലും മുറിപ്പെടുത്താൻ തരൂർ തയ്യാറായില്ല. കേരളത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എനിക്ക് ആരോപണങ്ങൾ ഒന്നുമില്ല എന്നു ശൈലജ ടീച്ചർ സമക്ഷം തുറന്നുപറയുകയും ചെയ്തു.
തീർച്ചയായും ഇത് വേറൊരു രാഷ്ട്രീയ സംസ്കാരമാണ്, വേറിട്ടൊരു രാഷ്ട്രീയ സമീപനമാണ്.