ന്യുയോര്‍ക്ക്: മിന്നപൊലിസില് കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ്ളോയിഡിനെ പോലീസ് ഓഫീസര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതില്‍ അമേരിക്കയില്‍ പ്രതിഷേധ അഗ്നി ഉയരുന്നു. കൊവിഡ് ലോക്ഡൗണിനിടെ നിരോധനാജ്ഞ ലംഘിച്ച് ജനക്കൂട്ടം പല സംസ്ഥാനങ്ങളിലും തെരുവിലിറങ്ങി. വെള്ളിയാഴ്ച തെരുവിലിറങ്ങിയ ജനക്കൂട്ടം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും പിന്മാറാന് തയ്യാറായില്ല. നൂറുകണക്കിന് ആളുകളാണ് വൈറ്റ് ഹൗസിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്.
മിന്നപൊലിസ് സെന്റ് പോള്‍ നഗരങ്ങളില്‍ പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും ജനക്കൂട്ടം അത് വകവയ്ക്കാതെ തെരുവില്‍ നിരന്നു. വൈകാതെ മിനസോട്ട, കെന്റക്കി, ന്യുയോര്‍ക്ക്, കാലിഫോര്‍ണിയ, അറ്റ്ലാന്റ, ലോസ് ആഞ്ചലസ്, ചിക്കാഗോ, ഡെന്‍വര്‍, ഹൂസ്റ്റണ്‍, ലൂയിസ്വില്ലെ, ഫോണിക്സ്, കൊളംബസ്, മെംഫിസ് എന്നിവിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. അറ്റ്ലാന്റയില്‍ സി.എന്‍.എന്‍ ചാനലിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. പലയിടത്തും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ഡാലസില്‍ ജനക്കൂട്ടം പോലീസിനു നേര്‍ക്ക് കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകവും പ്രയോഗിച്ചു.
കഴുത്ത്ഞെരിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട ജോര്‍ജ് ഒടുവില്‍ പറഞ്ഞത് 'ഐ കാണ്ട് ബ്രീത്ത്' എന്ന വാക്കുകളായിരുന്നു. ജോര്‍ജിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ ജനക്കൂട്ടം 'ഐ കാണ്ട് ബ്രീത്ത്' എന്ന മുദ്രവാക്യം വിളിയുമായാണ് വൈറ്റ് ഹൗസിനു പുറത്ത് തടിച്ചുകൂടിയത്.
നിരായുധനായ 46കാരന് ജോര്‍ജ് ഫ്ളോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നതോടെ ജനം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജോര്‍ജിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ മുന്‍ മിന്നപൊലിസ് പോലീസ് ഓഫീസര്‍ ഡെറെക് ചൗവിനെ അറസ്റ്റു ചെയ്തിരുന്നു. വെള്ളക്കാരനായ ഇയാള്‍ക്കെതിരെ മൂന്നാം ഡിഗ്രിയുള്ള കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഡെറെക് ചൗവിനൊപ്പം മൂന്നു പോലീസുകാര്‍ കൂടി ഈ സമയം സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം ശക്തമാണ്. ഡെറെകിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ചയാണ് ജോര്‍ജ് കൊല്ലപ്പെട്ടത്. സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പ്രസിഡന്റ് ട്രംപ്, ജോര്‍ജിന്റെ കുടുംബത്തെ വിളിച്ചും അനുശോചനം അറിയിച്ചിരുന്നു.
2014ല്‍ ന്യുയോര്‍ക്കിലും ഒരു കറുത്തവര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസുദ്യോഗസ്ഥന് കൊലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എറിക് ഗാര്‍ണര്‍ എന്നയാളാണ് അന്ന് കൊല്ലപ്പെട്ടത്.