ന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 2,550 വിദേശികള്‍ക്ക് 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് ഇന്ത്യയിലെ തബ്ലീഗി ജമാഅത്ത് തലവന്‍ മൗലാന സാദ്, അദ്ദേഹത്തിന്റെ മകന് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടപടി വന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം 960 വിദേശ തബ്ലിഗി അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവരെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
പ്രവേശന വിലക്ക് നേരിടുന്നവരില്‍ നാലുപേര്‍ അമേരിക്കന്‍ പൗരന്മാരും ഒമ്പത് പേര് ബ്രിട്ടീഷ പൗരത്വമുള്ളവരുമാണ്. ആറ് ചൈനക്കാര്‍ക്കും വിലക്കുണ്ട്. ടൂറിസ്റ്റ് വിസയിലാണ് തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ പലരും ഇന്ത്യയിലെത്തിയത്. മതപരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഈ വിസയിലെത്തുന്നവര്‍ക്ക് അനുവാദമില്ല. ഇതേതുടര്‍ന്ന് ഫോറിനേഴ്സ് ആക്ട്, ദുരന്ത നിവാരണ് നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
ഏകദേശം 9,000 ആളുകളാണ് ഡല്‍ഹിയിലെ നിസാമുദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തത്. മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറേപ്പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. ഇതുവഴി നിരവധി ആളുകളില്‍ രോഗപ്പകര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂട്ടിയിരുന്നു.