ന്യൂഡൽഹി: കോവിഡ് രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുർവേദിന് മരുന്ന് വിൽപ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലിൽപോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദിവ്യ കോറോണിൽ ടാബ്ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാൻ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇ-മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിലെ
വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവർത്തനങ്ങളും പാടുള്ളൂ.
പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നെന്ന നിലയിൽ മാത്രമാണ് കോറോണിലിന് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം അംഗീകാരവും ലൈസൻസും പരീക്ഷണത്തിനുള്ള അനുമതിയും നൽകിയത്. വൈറസ് ബാധ ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡ്രഗ് ലൈസൻസ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.