വേരുകൾക്ക്
തീപിടിച്ചതറിയാതെ
വേനലിനോട്
കലഹിച്ചൊരൊറ്റയില,
വേനലോ ഉരുകിയുരുകി
വേർപ്പുകുടിച്ച ചിന്തകളിൽ
വേദനയുടെ തീപ്പന്തമായങ്ങനെ
മരം പെയ്യും പോലെ
മനസ്സു പെയ്തപ്പോഴൊക്കെ
നെറുകയിലൊരു തലോടലായ്
കരുത്തുറഞ്ഞൊരു കാർമുകിൽ
പെയ്തു നിറയുന്ന സ്നേഹമഴ
ഓർമ്മിപ്പിച്ചു
കൂടപ്പിറപ്പാവാൻ
കൂടെ പിറക്കേണ്ടതില്ലെന്ന്
കരുതലിൻ കുടക്കീഴിൽ
ഇനി ഒരിക്കലും
ഒറ്റയ്ക്കിരിക്കേണ്ടെന്ന്...
നിറയെ തളിരിട്ടു തുടങ്ങിയ
പാഴ് മരത്തിൻ
നെറുകയിൽ
സ്നേഹ മഴ നനഞ്ഞ്
ഒറ്റയില ചിരിച്ചു.