തിരുവല്ല: കേരള കോണ്‍ഗ്രസ് -എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് -എം ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു സി.എഫ് തോമസ്. അധ്യാപന ജോലി ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയത്. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്ബതു തവണ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2001-2006ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിട്ടുണ്ട്. കെ.എം. മാണിയുമായി ഏറ്റവും ഏടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് സി.എഫ്. തോമസ്. മാണിക്കൊപ്പം പ്രതിസന്ധികളില്‍ ഒന്നിച്ചു നിന്നു. മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചത്.
സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹം അറിയിപ്പെടുന്നത്. പി.ടി. ചാക്കോയില്‍ അകൃഷ്ടനായി 1956ല്‍ ആണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നീട് വിമോചനസമരത്തിലും പങ്കെടുത്തു. 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അദ്ദേഹം പാര്‍ട്ടിയിലേക്ക് എത്തി.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30-നായിരുന്നു ജനനം. എസ്ബി കോളജില്‍ നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡും നേടി. 1962-ല്‍ ചമ്ബക്കുളം സെന്റ് മേരീസ് സ്കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി.
ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ നിയമസഭാ സാമാജികനാണ് ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ്.
കെ.കെ രാമചന്ദ്രന് നായര്‍, പി.ബി അബ്ദുള്‍റസാഖ്, കെ.എം മാണി, തോമസ് ചാണ്ടി, വിജയന് പിള്ള എന്നിവരായിരുന്നു ഈ നിയമസഭാ കാലത്ത് വിടപറഞ്ഞ സാമാജികര്‍.